കുട്ടമ്മിൽ ജലീൽ മഴയത്തു നാട് കത്തിച്ച കഥയാണ് കുട്ടമ്മിൽ പള്ളി കവലയിലെയും, കുട്ടമ്മിൽ വായനശാലക്ക് മോളിലെയും, മിനി സ്റ്റേഡിയത്തിലെയും മദ്യപാന സഭയിലെ പ്രധാന ചർച്ച. കടലുകടന്ന് അറേബിയയിലെ മദ്യപാന സഭയിലും ചർച്ചയെത്തി. എന്തിനു പറയുന്നു, യുകെയിലെ ബിജേഷിന്റെ അവിടെയും ഇവിടെയും തൊടാതെയുള്ള വാട്സാപ്പ് ഓഡിയോ ഗ്രൂപ്പിൽ വന്നതുകൊണ്ടാണ് ഷിജു കാര്യത്തിൽ ചെവികൊടുത്തത് തന്നെ.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കപ്പുറം രണ്ടു ദിവസം മാങ്ങാട്ടുപറമ്പ കെഎപി യിലെ നാലു ബസ്സ് പോലീസുകാരുടെ ഉറക്കം കളഞ്ഞ സംഭവമാണ് എന്നതിനപ്പുറമൊന്നും ഷിജുവിനറിയില്ല. അന്ന് മാങ്ങാട്ടുപറമ്പ ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്നു. പോലീസിൽ നിന്നും ഓഡിറ്റിങ്ങിലേക്കുള്ള മാറ്റം, പരീക്ഷ, കല്ല്യാണം, കുട്ടികൾ - അങ്ങനെ നാട്ടുകാര്യത്തിലൊന്നും തലയിടാതെയുള്ള പോക്കായിരുന്നു. ഭാര്യയോടുള്ള പുതുമോടി തീർന്നതിനു ശേഷം നാട്ടിൽ തന്നെ ജോലി തരപ്പെടുത്തി. ഇന്ന് നാട്ടിൽ നടക്കുന്ന സകലകാര്യങ്ങളും അറിഞ്ഞില്ലേൽ ശ്വാസം മുട്ടല് പോലെ തോന്നുമെന്ന് മാത്രമല്ല ചിലതിലൊക്കെ ഇടപെട്ടാലേ പ്രധാനിയാവുള്ളു എന്ന ബോധവും കലശലാണ് ഷിജുവിന്.
ഇത്തരം തൊങ്ങലുകൾ കിട്ടുന്ന ദിവസം മാത്രമുള്ള ഇറക്കമുണ്ട് വായനശാല മോളിലെ മദ്യപാന സഭയിലേക്ക്, അന്ന് നാന്നൂറ് ഉറുപ്പ്യടെ അര ഷിജുവിന്റെ വക സ്പോൺസറാണ്. മദ്യം സ്പോൺസർ ചെയ്തിരിക്കുന്ന സഭയിൽ തമ്പ്രാന്റെ തരം അധികാരപ്പെടുത്തൽ ഒരുതരം സുഖമാണെന്ന ധാരണ അയാൾക്കുണ്ട്.
'ആ നായി അൽമക്ക് ന്തിന്റെ ചൊറിച്ചിലാണ്. പറയാനുള്ളത് നേരെ ചൊവ്വേ പറഞ്ഞാ പോരെ' പെഗ്ഗോഴിക്കുന്നതിനു മുന്നേ മാള ചർച്ച തുടങ്ങിയിട്ടു.
'അടിച്ചു ചാത്തോട്ടെ ന്നു വച്ചാൽ ഇതിപ്പോ ഉപദ്രവം നാട്ടുകാർക്കാണ്. നാട്ടുകാർക്ക് ഫേസ്ബുക്കിൽ കേറാൻ പറ്റാത്ത അവസ്ഥയായി. ഇത് നട്ടപാതിരാക്ക് ബെഡ്‌റൂമിൽ കണ്ട കഥയൊക്കെയല്ലേ ലൈവിൽ വന്ന് വിളിച്ചു പറയുന്നേ. ഇന്നലത്തെ ലൈവിൽ സജീവന്റെ ഭാര്യയുടെ പാന്റിയുടെ കളറ് വരെയുണ്ട്. പിന്നെ ഇടക്കിടക്ക് വന്നു പോകുന്നവരുടെ പേരും. സജീവനിനി ഫേസ്ബുക്കിൽ കേറാതിരിക്കുന്നതാ നല്ലേ.' മോനിച്ചൻ അൽമയുടെ ഫേസ്ബുക്കിലെ ലൈവ് വീഡിയോ സഭയിലേക്ക് നീട്ടി കാണിച്ചു.
'മടിയിൽ കനമുള്ളവരേ പേടിക്കേണ്ടു.' മാള ആദ്യത്തെ പെഗ്ഗ് കമിഴ്ത്തി ഗ്ലാസ്സ് നിലത്തുവച്ചു.
അൽമയെന്ന ഷിനോജ് വത്സനെ പൊതുശല്യമെന്ന അപേക്ഷയുണ്ടാക്കി നൂറുപേരുടെ ഒപ്പ് ശേഖരിച്ച് സ്ഥലം സിഐയുടെ സ്പെഷ്യൽ പെർമിഷനോട് കൂടി വയനാട് ഡീഹൈഡ്രേഷൻ സെന്ററിൽ എത്തിച്ചത് മോനിച്ചനാണ്. എത്തിച്ചതിന്റെ നാലാം നാൾ ഷിനോജ് വത്സനിട്ട ഫേസ്ബുക്ക് പോസ്റ്റാണ് നാട്ടുകാരെമൊത്തം കുട്ടമ്മിൽ ജലീൽ മഴയത്തു നാട് കത്തിച്ച കഥ വീണ്ടും ഓർമ്മിപ്പിച്ചത്. സത്യം പറഞ്ഞാൽ ഫേസ്ബുക് പോസ്റ്റിനും ആ സംഭവത്തിനും വലിയ ബന്ധമൊന്നുമില്ല.
ഉപദ്രവം ന്നു വച്ചാൽ ആള് കൂടുന്നിടത്ത് ദേഷ്യമുള്ളവരെ, പ്രത്യേകിച്ച് അയൽവാസികളെ തെറിവിളിക്കുക, പുലഭ്യം പറയുക. കയ്യാങ്കളിയോടടുക്കുമ്പോ 'എനിക്ക് സർട്ടിഫിക്കറ്റുണ്ടെടാ, തൊട്ടാൽ ജയില് കേറ്റും' ന്ന് പറഞ് ഭ്രാന്തിന്റെ സർട്ടിഫിക്കറ്റ് കാണിക്കുക, തന്നെപ്പറ്റി ആരെങ്കിലും സംസാരിക്കുന്നുണ്ടോയെന്ന് കൂട്ടങ്ങളിലും എന്തിന്, രാത്രി ബെഡ്‌റൂമിൽ വരെ ഒളിഞ്ഞു വീക്ഷിക്കുക. ഫോൺ വിളിക്കുന്നവരെ കണ്ടാൽ മാറാതെ പിന്തുടരുക. മദ്യമോ പണമോ ചോദിച്ചിട്ട് തരാത്തവരുടെ മക്കളെ വധഭീഷണി മുഴക്കുക, പോലുള്ള പൊതു ശല്യ പ്രവർത്തനങ്ങളാണ്. പക്ഷെ ബോധമുള്ളപ്പോൾ മാത്രമേ സത്യം വിളിച്ചു പറഞ്ഞുള്ള ഫേസ്ബുക് ലൈവുള്ളു, അന്നാണേൽ ഡീഹൈഡ്രേഷൻ സെന്ററിലായിരിക്കും.
'എല്ലാ ടീമിലും ഇപ്പൊ ഉമേശനുണ്ട്, കുടുംബം നോക്കിക്കോ നായ്ക്കളെ.' ഇതാണ് അൽമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതും കുട്ടമ്മിൽ ജലീലും തമ്മിലുള്ള ബന്ധമാണ് ഷിജുവിന് പിടികിട്ടാത്തത്.
'കുട്ടമ്മിൽ ജലീൽന്റെ ന്തോ ഇണ്ടല്ല ഇപ്പൊ ' ഇതൊക്കെ തനിക്കറിയാവുന്ന കാര്യങ്ങളാണ് എന്ന കണക്കെ അൽമയുടെ വിഷയം മാറ്റി ജലീലിന്റെ കാര്യമറിയാൻ ഷിജു ചൂണ്ടയിട്ടു. അതുകേട്ട മാള ആർത്തു ചിരിച്ചു. 'അതങ്ങനെ പട്പ്രാണിയായി. എന്തൊക്കെയാരുന്നു. ഇപ്പോയിതാ പട്ടി വട്ടം ചാടി ബൈക്കേന്ന് വീണ് ജീവച്ഛവമായി. ഓടുന്ന വണ്ടീന്ന് വാളുവീശാൻ പഠിക്കാൻ വെട്ടിയ പട്ടികളുടെ ശാപാണ്. അൽമക്ക് കള്ളു മൂത്തു ഭ്രാന്തായതാണ്. ജലീലിന് ധൈര്യം മുത്തും. എന്നാലും ഓന്റൊരു ധൈര്യം.!'
'പറഞ്ഞാ മതിയ, കഞ്ചാവ് കേസിൽ നാലഞ്ചു പോലീസ്കാര് വീട്ടില് കേറാൻ നോക്കിയപ്പോ മുറ്റത്തുകിടക്കുന്ന സൈക്കിൾ ചെയിൻ ഒറ്റവലിക്കൂരി പൊരേക്കറിയാൽ ഒറ്റൊരുത്തൻ തിരിച്ചെറങ്ങൂല ന്നു പറഞ്ഞു പൊലീസുകാരെവരെ പേടിപ്പിച്ചു വിട്ട കക്ഷിയാ.'
'അഞ്ചു പൊലീസുകാരെ ഓൻ തോളത്തിറുക്കി നടക്കൂലേ, എജ്ജാതി പൊതാ.'
'അൽമയും ഓനും കണക്കന്നെ. രണ്ടിനും ബോധുല്ല. ബോധുണ്ടെങ്കിലേ പേടിണ്ടാവു. ബോധുണ്ടെങ്കിലേ വെളിവുണ്ടാവൂ'
അൽമയുടെയും ജലീലിന്റെയും വളർച്ചയിൽ പരിതപിച്ചും തളർച്ചയിൽ ആശ്വാസം പ്രകടിപ്പിച്ചും അന്നത്തെ മദ്യപാനസഭ പിരിയുമ്പോൾ ഷിജുവിന് കാര്യമറിയാത്തതിലുള്ള നിരാശ കനത്തുനിന്നു. അൽമയുടെ ഫേസ്ബുക്ക് നോക്കിയിട്ടും കാര്യമൊന്നും മനസ്സിലായുമില്ല. ഭാര്യ രേഷ്മയോട് പാത്രം കഴുകാതെ ഫോൺ നോക്കിയിരുന്നതിന് ദേഷ്യപ്പെട്ടു, അയലിൽ നിന്ന് കൊണ്ടുവച്ച തുണി മടക്കി ഷെൽഫിൽ വയ്ക്കാത്തതിനു ചീത്ത പറഞ്ഞു. അതൊന്നും മൈൻഡ് ചെയ്യാതെ രേഷ്മ സോഫയിൽ നടു നീട്ടിവച്ച് ഫോണിലേക്ക് മുഖമമർത്തി.
രണ്ടാം ശനിയാഴ്ച ലീവ്. ഫോണ് നോക്കി സോഫയിൽ ഉറങ്ങിവീണ രേഷ്മയെ ചീത്തവിളിച്ചുകൊണ്ടുതന്നെ അന്നത്തെ തുടക്കം. ഫോണ് നീട്ടി ഒറ്റയേറ്, ബാത്റൂമിന്റെ അലൂമിനിയം ഫാബ്രിക്കേഷൻ ഡോർ കീറി അതിൽ തറച്ചു നിന്നു. ഉറക്കമറ്റ രേഷ്മ കുറച്ചുസമയം സ്ഥലകാല ബോധമില്ലാതെ എഴുന്നേറ്റപടി നിന്നു. കാല് തൂക്കി മുന്നോട്ടുവച്ചു; ഫോണെടുത്തു. ഇത്തവണ വലിയ പൊട്ടലൊന്നുമില്ല, കഴിഞ്ഞ തവണത്തെ ഏറിൽ പൊട്ടിയ ഡിസ്‌പ്ലെതന്നെ. മാക്സി തുമ്പുകൊണ്ട് തുടച്ചു. അടുക്കളയിലേക്ക് കയറി.
'ഒരു ഫുള്ള് കിട്ടീട്ടുണ്ട് രാവിലെത്തന്നെ നോക്കിയാലോ' പണിക്ക് പോകാനിറങ്ങിയ മാളയെ വിളിച്ചു പറഞ്ഞു. കേൾക്കേണ്ട താമസം പണിഡ്രെസ്സ് വായനശാല ജനാലയിലിറുക്കി ഷിജുവിന്റെ വീട്ടുമുറ്റത്തെത്തി. പിന്നിലുള്ള റബ്ബറിലേക്ക് വെള്ളവും ഗ്ലാസ്സും കൊടുത്ത് മാളയെ പറഞ്ഞുവിട്ട ശേഷം നേരെ ബീവറേജിൽ ചെന്ന് ഫുള്ള് വാങ്ങി പിന്നാമ്പുറത്തൂടെ റബ്ബറിലേക്ക് കയറി. ദോശയും സാമ്പാറും, ഇന്നലെ വീട്ടിൽ സാമ്പാറായിരുന്നത് ഷിജു ഓർത്തു. ദഹിക്കാതെ; ചോദിക്കാതെ വീട്ടിലേക്ക് പോയ മാളയെ നോക്കി ഫുള്ള് നീട്ടി.
'നീ ആ ജലീലിന്റെ കഥയൊന്നു പറഞ്ഞെ.' മൂടി തുറക്കും മുന്നേ ഷിജു തന്റെ ഉദ്ദേശം എടുത്തിട്ടു.
'ഏത് കുട്ടമ്മിൽ ജലീലാ' മാള ഗൗനിക്കാതെ പെഗൊഴിച്ചു. അകത്താക്കി. ഷിജുവിന് ഒന്നൊഴിച്ചു. കഥകേൾക്കാതെ ഷിജു വലിക്കില്ലെന്ന ബോധത്തിൽ മാള തുടങ്ങി.
'അഷ്‌റഫിന്റെ ഓള് മരിച്ചിട്ടില്ലേ, അതന്നെ.' അഷ്‌റഫിന്റെ ഓളും കുട്ടമ്മിലെ ജലീലും എന്തെന്ന കണക്കെ ഷിജു മാളയെ നോക്കി. മാള പെഗ്ഗ് ഗ്ളാസ്സിലേക്കും. ഗ്ലാസ്സൊഴിയുന്നതുവരെ മാള മിണ്ടിയില്ല. ഒഴിഞ്ഞ ശേഷം തുടർന്നു.
'ഫ്ലവർ മിൽ നടത്തുന്ന ഉമേശൻ, അഷ്‌റഫിന്റെ ഭാര്യയ്‌ക്ക് അയച്ച ന്തോ ഒരു മെസേജ്! നല്ല മഴില്ലൊരൂസം അഷ്‌റഫ് പൊരക്ക് പോമ്പോ ഓളെ ഫോണിലൊരു മെസേജ്. ന്തോ കണ്ടെന്ന മട്ടിൽ ഓൻ രണ്ടു പൊട്ടിച്ചു. ആ മൂച്ചിന് അവള് കേറി കഴുത്തിൽ കത്തികൊണ്ട് സ്വയമൊരു വരവരച്ചു. ചോരയൊലിപ്പിച്ച് നിക്കുന്ന ഓളെ ആശുപത്രീല് എത്തിച്ചെങ്കിലും! രണ്ടു പെൺ കുട്ടികൾക്ക് തള്ള ഇല്ലാണ്ടായി.'
ഈ കഥ പുതിയ അറിവാണേലും അറിയാതെ വായിന്നു വീണു. 'കുട്ടമ്മിൽ ജലീൽ?'
'ആയുധ പരീശലനം ആക്രമിക്കാൻ വരുന്ന നായ്ക്കളോട് കാണിക്കേ, കടി കിട്ടി ആശുപത്രിയിലെത്തിയ ജലീലാണ് കുടുംബത്തിന് പുറത്ത് ഇക്കാര്യം ആദ്യം അറിഞ്ഞത്. നിജസ്ഥിതിയറിയാതെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ന്തൊക്കെയോ മെസേജങ്ങയച്ചു.' മാള പറഞ്ഞതുപോലെ അതൊന്നും എന്തൊക്കെയോ മെസേജുകളായിരുന്നില്ല.
'അവൾ ഗുസൽ ചെയ്യട്ടെ, അശ്ർ സമയത്തിന്റെ ആരംഭം മുതൽ നമ്മൾ ഇതിനുള്ള പ്രതികാരം തുടങ്ങിയിരിക്കുന്നു. ഫജ്ർ നു മുന്നേ നമുക്കിത് തീർക്കണം. അംസൈനാ വ-അംസ അൽ-മുൽകു ലില്ലാഹി വ-അൽ-ഹംദു ലില്ലാഹി ലാ ഇലാഹ ഇല്ലാ അള്ളാഹു വഹ്ദാഹു ലാ ശാരിക ലാഹു, ലാഹു അൽ-മുൽകു വ-ലാഹു അൽ-ഹംദു വ-ഹുവാലി ക്യാലിഖുൽ. (നാം വൈകുന്നേരത്തിലെത്തിയിരിക്കുന്നു, ഈ വൈകുന്നേരം എല്ലാ പരമാധികാരവും അല്ലാഹുവിനാണ്, എല്ലാ സ്തുതിയും അല്ലാഹുവിനാണ്.) ഈ രാത്രിയിലെ തിന്മയിൽ നിന്നും അതിനെത്തുടർന്നുള്ള നന്മയും ഞാൻ നിങ്ങളോട് ചോദിക്കുന്നു. ഈ രാത്രിയിലെ നന്മ ഞാൻ നിങ്ങളോട് ചോദിക്കുന്നു. നമ്മുടെ സഹോദരിക്ക് വേണ്ടി. അബൂ ഹുറൈറ.
'ജലീലിന്റെ കൂടൊരുത്തനുണ്ട്, ചാണ്ടി സുയിത്. അവൻ കൊടുത്ത കഞ്ചാവിൽ മുഴക്കിയ ആഹ്വാനത്തിന്റെ മാറ്റങ്ങൾ ദീനിൽപ്പെട്ടവർ കാര്യമറിയും മുന്നേ സംഭവിച്ചിരുന്നു. കഞ്ചാവ് വലിച്ചാൽ ജലീൽ സാധാരണയിലും കൂടുതൽ ദീനിയാണ്.' ഈ പറയുന്ന ചാണ്ടിയുടെ കയ്യിന്ന് ഷിജുവിന് ഇലക്ഷൻ ഡ്യൂട്ടിക്കിടയിൽ ഒന്ന് കിട്ടീട്ടുണ്ട്. മന്ത്രിയെ തെറിവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കേസിനും അകത്തായതാണ്. ഈ സമയം ഒതുങ്ങേണ്ടതോ ഒടുങ്ങേണ്ടതോ ആണ്.
'മരണം ഒറപ്പിച്ചയിന് ശേഷം പിന്നെ ഈടെ കത്തിക്കലും കത്തിക്കുത്തും ഒക്കെയാരുന്നു. കാര്യങ്ങളൊക്കെ പിന്നെ വാട്സാപ്പിലാരുന്നു പോക്ക്'
അറിയാവുന്ന കാര്യം കൂട്ടി അടുത്ത പെഗ്ഗിൽ ഷിജു മനസ്സിലൊരു കഥ രൂപപ്പെടുത്തി. സംഘം ചേരുന്നവരെ തടയണമെന്ന ഓർഡറിൽ പുഴക്കരയിലേക്ക് പോയ ബസ്സിലായിരുന്നു അന്ന് ഷിജു. അവിടെയെത്തുമ്പോഴേക്കും സുകുമാരന്റെ വീട് ആക്രമിക്കുന്നെന്ന് പറഞ്ഞ് ബസ്സിലെ മുപ്പത്തിയെട്ടു പോലീസുകാരും സംഭവസ്ഥലത്തെത്തി. സുകുമാരന്റെ മകനാണ് ഉമേശനെന്ന് അന്ന് അറിയില്ലാരുന്നു. ശവശരീരം ആശുപത്രിയിൽ നിന്നും വീടെത്തുന്നതിനു മുന്നേ ഉമേശന്റെ വീടിന്റെ ഒരുഭാഗം തകർക്കാൻ തുടങ്ങി. വീട്ടുമുറ്റത്തുള്ള ലോറി അടിച്ചു തകർത്തു. ഉമേശന്റെ സുഹൃത്തുക്കളായ സജീവന്റെയും ചുണ്ടൻ പ്രകാശന്റെയും വീടൊക്കെ അന്ന് അടിച്ചു തകർത്തു. പോലീസ് പെട്ടെന്നെത്തിയതുകൊണ്ടും ജലീലിന്റെ പോരാളികളുടെ അംഗബലം കുറവായതുകൊണ്ടും വീട് പകുതി ബാക്കിയായി. അൽപ്പം ബുദ്ധിയുള്ളതും സാമൂഹിക ബോധമുള്ളതുമായ ദീനികളുണ്ടായതിനാൽ ആ പ്രവർത്തനം കത്താനവർ അനുവദിച്ചില്ല. എന്ന് മാത്രമല്ല ഉമേശന് ജീവൻ കൈച്ചലാക്കി നാട് വിട്ട് പോകാനുള്ള സമയവുമുണ്ടായി. പുറം നാട്ടീന്നൊക്കെ ആള് വന്നത് അപ്പൊ ജലീലിന്റെ ഇറക്കുമതിയാണ്. വന്നതൊന്നും വെറുതേ വന്നവരല്ല. നാട് കത്തിക്കാനായി ഇറങ്ങിയ കാണ്ടാമൃഗ ജാതിക്കള് തന്നാരുന്നു. അതിലൊരുത്തനാണ് അന്ന് ഫ്ലവർമില്ലിന് തീയിട്ടതെന്ന് ക്യാമ്പിൽ പറയുന്നുണ്ടാരുന്നു. അതും കൂടെ ആയപ്പോൾ രണ്ടുപേരിൽ കൂടുതൽ ഒരുമിച്ചു റോഡിലേക്കിറങ്ങരുതെന്നുള്ള കർശന നിയമം അടുത്ത ദിവസം തൊട്ട് പോലീസ് പ്രഖ്യാപിച്ചു. ഇറങ്ങിയവരുടെ പിൻതുടകളിൽ ലാത്തി വീണു. പക്ഷെ വീടാക്രമണവും, മില്ല് കത്തിക്കലും കേസ് അഷ്‌റഫിന്റെ പേരിലാരുന്നു. അത് ഒത്തുതീർപ്പാക്കിയിട്ടുണ്ടാവണം. അന്ന് തന്നെ സജീവനും ചുണ്ടനും നാട്ടിലിറങ്ങിയെങ്കിലും പൊതുയിടത്തിൽ അധികം കൂടാറില്ല. ഒരു ഭീകരാന്തരീക്ഷം കുറച്ചുകാലം ഇവിടെ തളം കെട്ടിനിന്നിരുന്നു.
'അന്ന് ഉമേശനെവിടാ പോയെ?
'മംഗലാപുരം ' മൂളിപ്പാട്ട് പാടി വരുന്ന മോനിച്ചനാണ് അതിനുത്തരം കൊടുത്തത്. 'ഉം ..!' മോനിച്ചനെ കണ്ടതും മാള അടിമുടിയൊന്നു നോക്കി കനത്തിലൊന്ന് മൂളി. 'സ്റ്റേഷനിൽ നിന്നും ആദ്യം നീങ്ങുന്ന ട്രെയിനിൽ കയറി. മംഗലാപുരത്തേക്ക്.' ന്നാലും ഓന്റെ ഓക്ക് ന്ത് കേടിണ്ടായിട്ട കണ്ടൊന്റെ ..!' മാള - മോനിച്ചന് ഒരു പെഗ്ഗ് വച്ചുനീട്ടി. സാമ്പാറ് തൊട്ടുനക്കി മോനിച്ചനത് വലിച്ചു.
'പക്ഷെ അത് സ്വിച്ചിട്ട പോലെ നിന്നിനല്ല. രണ്ടൂസം കഴിഞ്ഞ ശേഷം ഫുൾ ഫോഴ്‌സിനെ ക്യാമ്പിലേക്ക് തിരിച്ചു വിളിച്ചാരുന്നു.'
'അത് അഷ്‌റഫിന്റെ കഴിവ്. ഖബറിടത്തു നിന്ന് തന്നെ അഷ്‌റഫ് പ്രഖ്യാപിച്ചു - ഓളുടെ മരണത്തിൽ ഓന് മാത്രമാണ് പങ്കെന്നും. അത് ഓന്റെയും കുടുംബത്തിന്റെയും മാത്രം നഷ്ടമായി ഉൾക്കൊള്ളുന്നെന്നും. ദീനികളാരും ഗുണ്ടകളുടെ കൂടെ ചേർന്ന് ദീനിനെ പറയിപ്പിക്കരുതെന്ന ശാസനയും നൽകി.'
'അല്ലേലും ഓൻ ഉശിരുള്ളോനാ'
'ന്നിട്ടാണ് ഓള് കണ്ടോന്റെ കൂടെ പോയത്.' ഷിജുവിന്റെ സംസാരം മാളയ്ക്ക് പിടിച്ചില്ല. പെഗ്ഗിന്റെ ബലവും കൂടെയായപ്പോ മാളയുടെ മട്ട് മാറി.
'അയിന് ഓളെന്ന ചെയ്തേ ന്ന് ആർക്കാ അറിയ. പോയോക്കല്ലേ അറിയൂ. നിന്റെ ഓള് പോന്നുണ്ടോ ന്ന് നിനക്കറിയാ?. ഇനിയിപ്പോ പോയാലെന്നാന്ന്. മനുഷ്യന്മാരല്ലേ ല്ലാം.' മാളയുടെ സംസാരത്തിൽ അമർഷം പൂണ്ട ഷിജു എഴുനേറ്റു. മോനിച്ചൻ സമാധാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും, നിലത്തിരിക്കുന്ന മാളയുടെ നെഞ്ചത്തു നോക്കി ഒറ്റ ചവിട്ട്. കുപ്പിയും മാളയും നിലത്ത്.
മാള സർവ്വ സർവ്വശക്തനെപ്പോലെ എഴുനേറ്റു. ആദ്യമായി രണ്ടുപെഗ്ഗ് കൂടുതലടിച്ചതാണ് ഷിജുവിന് പറ്റിയതെന്ന് പറഞ്ഞ് മാളയെ സമാധാനിപ്പിക്കാൻ മോനിച്ചൻ ശ്രമിച്ചെങ്കിലും പ്രതികാരം ചെയ്യാൻ തിരിഞ്ഞു നിന്നു, അപ്പോഴേക്കും ഷിജു വീട്ടിലെത്തി ഉമ്മറത്തെ കസേരയിൽ കയറിയിരുന്നിരുന്നു.
റബ്ബറിൽ നിന്നും ഷിജുവിന്റെ വീട്ടു മുറ്റത്തേക്ക് നടന്ന് മാള നടത്തുന്ന അസഭ്യ തെറി നിയന്ത്രിക്കാൻ മോനിച്ചൻ പാടുപെട്ടു. വായനശാലയിൽ വരുന്ന ഓരോരുത്തരും ഭാര്യയുടെ സാമ്പാറ് കണ്ടാണെന്നും ഷിജു ലിംഗഹീനനാണെന്ന് ഷിജുവിന്റെ ഭാര്യ മോനിച്ചനോട് പറഞ്ഞെന്നുമടക്കമുള്ള തരത്തിൽ അസഭ്യം ചൊരിഞ്ഞ് മാള മുറ്റത്ത് കാലുകളുറപ്പിച്ചു.
ദേഷ്യം കൊടുമ്പിരികൊണ്ട ഷിജു അകത്തേക്ക് ചെന്ന് രേഷ്മയുടെ മുടികുത്തിന് പിടിച്ചുവലിച്ച് ഇറയത്തേക്ക് കൊണ്ടുവന്നു. വാരിയെല്ലുനോക്കി ഒറ്റ ചവിട്ട്. അതുകണ്ട് മാള കൈകൊട്ടി. മോനിച്ചൻ മാളയെ വിട്ട് കുട്ടമ്മൽ പുഴക്കരയിലേക്കിറങ്ങിപ്പോകുന്ന റോഡിലൂടെ കിതച്ചുകൊണ്ട് വേഗത്തിൽ നടന്നു.
No comments:
Post a Comment
വായിച്ചതിനു നന്ട്രി