വർഷാഭിലാഷി

പ്രദീപന്റെ മെസേജുകൾകൊണ്ടുള്ള ശല്ല്യം സഹിക്കവയ്യാതെ പരാതിപറയാൻ മെസേജയച്ചതാണ്. പ്രദീപന്റെ ഭാര്യ മറ്റൊരാളുടെ കൂടെ ഓടിപ്പോയതാണ്, അന്വേഷിച്ചു പോയില്ല. ഭാര്യയെക്കാളേറെ എന്തോ ഒരിഷ്ടം തന്നോട് തോന്നുന്നെന്ന് പറഞ്ഞു തുടങ്ങിയ മെസേജ്, തുടരെ തുടരെ ഉമ്മ വെക്കാൻ തോന്നുന്നു, തൊടാൻ തോന്നുന്നു അങ്ങനെ നീണ്ടു. കോളേജിൽ നിന്നും ആദ്യ ലീവിന് വന്നപ്പോൾ  നേരംനോക്കി മുക്കിലെ പീടിയ്ക്ക് പ്രദീപന്റെ ബാർബർഷോപ്പിനു മുന്നിലുള്ള  ബസ്സ്റ്റോപ്പിൽ കാത്തുനിന്നു മറുപടിയയക്കാൻ പറഞ്ഞുള്ള ശല്ല്യം തുടർന്നപ്പോഴാണ് ഹിമ അർജുനോട് പരാതിയൂന്നി മെസേജയച്ചത്. 


ഒരിക്കൽ ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ 'നിന്നെയും നോക്കാൻ ആളോ' എന്ന് പറഞ്ഞ് ഒഴിവാക്കിയത് വിശ്വസിക്കാൻ കഴിഞ്ഞില്ല. 
എല്ലാ ദിവസവും വാട്സാപ്പ് സ്റ്റാറ്റസുകളിൽ യുവജന സംഘടനകളുടെ ഏതെങ്കിലുമൊരു പരിപാടിയുടെ ഫോട്ടോ കാണാറുള്ള ബന്ധംമാത്രം വച്ച് പറഞ്ഞതാണ്.

'അവൾ കുഞ്ഞല്ലേ, നമുക്ക് പത്തു മുപ്പത് കഴിഞ്ഞില്ലെടാ.' - അർജുൻ അന്നുതന്നെ പ്രദീപന്റെ കടയിൽ ചെന്നു. ആൾത്തിരക്കില്ലാത്ത നേരം നോക്കി സാമാന്യം മനസ്സിലാക്കാവുന്ന തരത്തിൽത്തന്നെ പറഞ്ഞു. ചെയ്യുന്നത് വൃത്തികേടാണെന്ന് ഓർമിപ്പിച്ചു. എന്നാൽ ശത്രുത തോന്നേണ്ടുന്ന രീതിയിൽ പെരുമാറിയതുമില്ല. ഇറങ്ങുമ്പോൾ അത് മറ്റാരോടും പറയരുതെന്ന് പ്രദീപൻ അപേക്ഷാസ്വരത്തിൽ കുനിഞ്ഞു നിന്ന് പറഞ്ഞത് തലയാട്ടി അംഗീകരിച്ചു.

ശേഷം മെഡിസിന് മംഗലാപുരം രണ്ടാംവർഷ സെമസ്റ്റർ പരീക്ഷ കഴിഞ്ഞുള്ള വെറുതേയിരിപ്പു രാത്രികളിൽ സകലരുമുള്ള നാട്ടുകാരുടെ ഗ്രൂപ്പിൽ അർജുൻ പാട്ട്പാടിയയച്ചുള്ള വീഡിയോ കണ്ടതുകൊണ്ട് പരിചയം പുതുക്കിക്കൊണ്ടുള്ളൊരു മെസേജയച്ചു.


'പ്രണയസുരഭിലമായ ഈ ലോകത്ത് സഖാവിന്റെ പ്രണയം എങ്ങനെ പോകുന്നു?'

'പുതിയ പ്രണയശല്യങ്ങൾ ഒന്നുമില്ലേ കുഞ്ഞേ' തമാശ രൂപേണ ചോദിച്ച ചോദ്യത്തിന് അതേ ഭാഷയിൽ തിരിച്ചൊരു ചോദ്യം.

സാധാരണ പെട്ടെന്ന് മറുപടി കൊടുക്കുന്ന ആളല്ല അർജുൻ. പാർട്ടി കാര്യങ്ങൾ പറഞ്ഞു മുഷിപ്പിച്ചകാരണം പിൻവലിഞ്ഞുപോയ കാമുകിക്ക് മെസേജയക്കാൻ നൽകിയ സമയവും വയസ്സും കുറ്റബോധത്തോടെ ഓർക്കുന്നതുകൊണ്ട് സ്ക്രീൻടൈം കുറച്ചുവച്ചുള്ള ശീലത്തിലാണ്.
മാസത്തിൽ ഒരിക്കൽ ആരും കാണാതെയുള്ള രണ്ടുകുപ്പി ബിയർ ശീലമുണ്ട്. ഒറ്റയ്ക്ക്. ആരുമറിയാതെ. പ്രതിച്ഛായ ഭയം. അങ്ങനെയുള്ള ദിവസങ്ങളിൽ പാട്ടുപാടി ഗ്രൂപ്പിലോ ആർക്കെങ്കിലുമൊക്കെയൊ അയക്കുകയും പിറ്റേന്ന് കുറ്റബോധം തോന്നി ഡിലീറ്റ് ചെയ്യുകയും ചെയ്യും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു.

'നമ്മളെയൊക്കെ ആര് നോക്കാൻ ചേട്ടാ' കുറെയേറെ സമയമെടുത്ത് ടൈപ്പ് ചെയ്തുവന്ന മെസേജിനപ്പുറം ഹിമയുടെ മുഖത്തെ വൈകാരിക ഭാവം എന്തായിരിക്കുമെന്ന് അർജുൻ വെറുതേ ഒന്ന് ചിന്തിച്ചു.


'ശോകമാണോ അതോ?'

'മെസേജുകൾക്ക് അങ്ങനൊരു ഗുണമുണ്ടല്ലേ. പെട്ടെന്ന് ആളെ പിടികിട്ടില്ല.' 

'പിടികൊടുക്കണമെന്നു വച്ചാൽ പറ്റാതില്ലല്ലോ'

'എന്നെക്കണ്ടാൽ കാമുകനൊക്കെ ഉണ്ടാവുമെന്ന് തോന്നുണ്ടോ?' 


പ്രൊഫൈലിൽ ചെന്ന് നോക്കി, കുതറിയോടുന്ന നായയുടെ പടം. വർഷങ്ങൾക്ക് മുന്നേ കണ്ടതാണ്. അന്ന് സാധാരണയിൽ കൂടുതൽ വണ്ണവും നീളവുമുണ്ട്. കൗമാരക്കാരിയുടെ വശ്യതയോർത്തുള്ള അപകർഷതയായിരിക്കാം എന്ന് തോന്നി.



'പ്രദീപന് തോന്നിയ പ്രേമം മറ്റുള്ളവർക്കും തോന്നാലോ.' 

'ഓഹ് തോന്നട്ടെ. നല്ല ഏതേലും ചെറുക്കൻ വരട്ടെ, എന്നിട്ട് വേണമൊന്ന് പ്രേമിക്കാൻ.'

'ഹിമയ്ക്ക് ആരോടും പ്രേമം തോന്നിയിട്ടില്ലേ?' കാര്യവിവരങ്ങൾക്കപ്പുറം നേരെ സ്വകാര്യതയിലേക്ക് കയറുന്നതിനുള്ള മടിയുണ്ടായില്ല.


'തോന്നിയ രണ്ടുമൂന്നുപേരോട് പറഞ്ഞായിരുന്നു. അയ്യേ! അതായിരുന്നു അവരുടെയൊക്കെ മറുപടി.' 

ഇത്രയൊക്കെ തുറന്നുപറയാനുള്ള ബന്ധം ഇല്ലായിരുന്നെന്ന് ഓർത്തു. ഒന്നും പറയാതെ തന്നെ മെസേജിന് ബാക്കിവന്നു.



'പ്രദീപന് തോന്നിയത് പ്രേമമല്ലല്ലോ. പൊതുവെ കാണാൻ സൗന്ദര്യമില്ലാത്തവരെ അപ്പ്രോച് ചെയ്യുന്നത് മധ്യവയസ്കരുടെ ഒരു ടെക്നിക്കാണ്. അവർക്ക് പ്രണയമുണ്ടാവാനുള്ള ചാൻസ് കുറവാണ്. അപ്പോൾ വളയ്ക്കാനും റൂമെടുത്തു വിളിക്കാനും എളുപ്പമാണ്.'

ചിരിക്കുന്ന ഇമോജിയിലുള്ള മറുപടിയിൽ ചാറ്റ് ക്ലോസ് ചെയ്തു. ഗൗരവപരമായി അതിനെക്കുറിച്ചു ചിന്തിച്ചില്ല. ഫോൺ കിടക്കയുടെ വശത്തേക്ക് മാറ്റിവച്ചു. 


ഉറക്കം വന്നില്ല. നോട്ടിഫിക്കേഷൻ ബെൽ ഫോണെടുക്കാൻ പ്രേരിപ്പിച്ചു.


'പാട്ട് കൊള്ളാലോ' 
'ബിയറടിച്ചപ്പോൾ പറ്റിപ്പോയതാ'

'എനിക്കും ബിയർ വേണേനു' 

ഇരുപത്തിമൂന്ന് ആയിട്ടുണ്ടാകാൻ വഴിയില്ല. നിയമപ്രകാരം അതാണ് മദ്യപിക്കാനുള്ള വയസ്സ്.


'നാട്ടിൽ വന്നാൽ വാങ്ങിത്തരാം, മംഗലാപുരത്തേക്ക് എത്തിക്കാൻ നിർവാഹമില്ലല്ലോ കുഞ്ഞേ' തമാശയുടെ ഇമോജി ചേർത്തൊരു മറുപടി നൽകി.


'നിങ്ങടെ പ്രേമമൊക്കെ എങ്ങനെ പോണു? എന്തേ കല്ല്യാണം കഴിക്കാതെ?'
ചോദ്യങ്ങൾ അങ്ങനെ തുടർന്നുകൊണ്ടേയിരുന്നത് അത്ര സുഖകരമായി തോന്നിയില്ല.


'നിങ്ങൾക്കൊക്കെ എല്ലാം പറ്റുന്നുണ്ടല്ലോ, എനിക്ക് ഇവിടെ ഒന്നും കിട്ടുന്നില്ല. ആർക്കോ വേണ്ടി ജീവിക്കുന്നു.' 


ശോകമാണോ തമാശയാണോ. ശബ്ദമില്ലാത്ത വാക്കുകൾ. തമാശയായി കണ്ട് മെസേജ് നൽകി.

'കുഞ്ഞിനെന്താ വിഷമം?' 
മറുപടിയില്ല. അൽപ്പനേരം കാത്തു നിന്നു. ഫോൺ തലയണക്കരികിലേക്ക് വച്ചപ്പോഴേക്കും നോട്ടിഫിക്കേഷൻ ബെല്ലടിച്ചു.



'ഒന്നുമില്ല. ഞാൻ മുകളിലത്തെ ബെഡിലെ പാലാക്കാരി ഹോസ്റ്റൽമേറ്റ് കാമുകനെ ഫോൺ വിളിക്കുന്നത് കേക്കുവാരുന്നു.' മെസേജിനൊപ്പം ഹോസ്റ്റൽ മുറിയുടെ ഒരു ഫോട്ടോയും വന്നു. അട്ടിയട്ടിവച്ചുള്ള മൂന്നു ബങ്ക് കിടക്കകൾ.


'മുറിയിൽ എത്രപേരാ?'
പള്ളിയിലെ വാങ്ക് കേട്ടു, കണ്ണടച്ച് കിടന്നു. പിന്നെ മാസങ്ങളോളം ആ ചാറ്റ്ബോക്സ് അടഞ്ഞു കിടന്നു.


മൂന്നാം വർഷവും ഓണം വെള്ളത്തിലാണ്. 


'വാങ്ങിത്തരാമെന്ന് പറഞ്ഞ ബിയർ?' റിലീഫ് ക്യാമ്പിൽ പച്ചക്കറിയെത്തിക്കുന്നതിനിടെയായിരുന്നു ഹിമയുടെ ഫോൺ വന്നത്. ചിരിച്ചു. 
നാട്ടിൽ വന്നിട്ടുണ്ടെന്നും മദ്യമില്ലെങ്കിലും ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.

ക്യാമ്പിൽ നിന്നും ആളുകൾ വീട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ലീവ് കഴിഞ്ഞു ഹിമ മടങ്ങിയിരുന്നു. കാണാൻ മാത്രമുള്ള ഉത്സാഹം ഉണ്ടായതുമില്ല.



വെള്ളമിറങ്ങിയശേഷം വീണ്ടും കർക്കിടകം തിമിർത്തു പെയ്യുന്നു.
ലീവിന് വന്നപ്പോൾ പ്രദീപനെ കണ്ടതും പ്രദീപൻ തന്നോട് മാപ്പ് പറഞ്ഞ കാര്യങ്ങളൊക്കെ ചാറ്റ് ബോക്സിൽ മെസേജുകളായി പറന്നുവന്നു.  


തനിക്ക് തന്റെ ബാച്ചിലെ ഒരുപയ്യനോട് അഗാധമായി പ്രണയം തോന്നുന്നുണ്ടെന്നും നേരിട്ട് പറയാൻ ബുദ്ധിമുട്ടാണെന്നും ഹിമ പറഞ്ഞപ്പോൾ അർജുൻ അവൾക്ക് പറ്റാവുന്ന ധൈര്യം നൽകി. തുടരാൻ പോകുന്ന പ്രണയ കാമ ലൗകീക സുഖങ്ങൾക്ക് ആശംസകൾ അറിയിച്ചു. ഒരു പ്രണയ കവിത അർജുൻ ഹിമയ്ക്ക് വേണ്ടി പാടിയയച്ചു. 


പയ്യനെ ഒറ്റയ്ക്ക് കിട്ടിയ പ്രാക്ടിക്കൽ സെഷനിൽ അയ്യേ എന്ന വാക്കോടുകൂടി നിരസിക്കപ്പെട്ട അന്നുരാത്രി ഹോസ്റ്റലിലെ തന്റെ കട്ടിലിനു മുകളിലുള്ള ബങ്ക് ബെഡിൽ കിടന്നതിന് 'ഇടിഞ്ഞു പൊളിഞ്ഞു താഴെവീഴുമെന്ന്' ഹോസ്റ്റൽ മേറ്റ് പരിഹസിച്ചത്, പാകമല്ലാത്ത ശരീരത്തെക്കുറിച്ചുള്ള അവളുടെ വേദനകളോടെ  അർജുനോട് വന്നു പറഞ്ഞു.

'നിങ്ങൾടെ പ്രേമം എങ്ങനെ?' 

'എന്നെ കാണുന്നവർക്ക് എന്നെ ഇഷ്ടപ്പെടൂലപ്പ, കാണാത്തവരോട് ഞാനൊട്ടു മിണ്ടാറുമില്ല.' 

അപരിചിതരോട് ചാറ്റിൽ മിണ്ടാനുള്ള പേടിയാണ് പ്രണയമില്ലാതെയുള്ള തന്റെ അവസ്ഥയ്ക്കും കാരണമെന്ന് അവൾക്കുമറിയാം. പ്രേമത്തിൽ അകപ്പെട്ടുകഴിഞ്ഞാൽ കുറച്ചു കാലത്തേക്കെങ്കിലും രൂപത്തിന് പ്രസക്തിയില്ലെന്ന് തോന്നിയിട്ടുള്ള പല പ്രണയങ്ങളും ഹോസ്റ്റലുകളിൽ കണ്ടിട്ടുണ്ട്. അങ്ങനെയും ശ്രമിച്ചു പരാജയപ്പെട്ടതാണ്.
നല്ലൊരു ഡോക്ടറായാൽ പ്രണയം താനേ വരുമെന്ന് അർജുൻ ആശ്വസിപ്പിച്ചു.

'ഡോക്ടറാവുന്നതിനുമുന്നെ പ്രണയം വേണം വിവാഹത്തിനു മുന്നെ സുരതമറിയണം'
ഹിമയുടെ ആഗ്രഹം! തന്നോടത് പറഞ്ഞതിലാണ് അതിശയം തോന്നിയത്. എന്തോ തരിച്ചതുപോലെ ഇക്കിളിയായതുപോലെ.

'നമുക്കൊന്ന് പരീക്ഷിച്ചാലോ, ഫോണിലൂടെ?' കിട്ടിയ അവസരം പാഴാക്കേണ്ട എന്ന് കരുതിയപ്പോൾ മറ്റെല്ലാ ചിന്തകളും അപ്രത്യക്ഷ്യമായി.


'ഞാൻ നിങ്ങളെ അങ്ങനെ കണ്ടിട്ടില്ല' ഹിമ ലളിതമായി കാര്യങ്ങളെടുത്തുവെന്നത് അർജുന് മനസ്സിലായി, ആ ധൈര്യം അയാളെ ആവർത്തിച്ച് ചോദിക്കാൻ പ്രേരിപ്പിച്ചു.

'പരീക്ഷിക്കാം, പറ്റില്ലെങ്കിൽ വിടാം.'
ഫോണിലൂടെയുള്ള സുരതം അയാൾ തുടങ്ങിവച്ചെങ്കിലും പാതിയിലെപ്പോഴോ മെസേജുകൾ മുറിഞ്ഞുപോയി. ഹിമയുടെ ചാറ്റ്ബോക്സ് ഓഫ്‌ലൈനിലേക്ക് മറഞ്ഞു.  വരാൻ പോകുന്ന ഭവിഷ്യത്തുകളോർത്തുകൊണ്ട് കണ്ണുകളടച്ചു.

ഇടയ്ക്ക് നോട്ടിഫിക്കേഷൻ ബെൽ വീണ്ടുമടിച്ചു.

'പ്രേമമില്ലാതെ സുരതമില്ലല്ലോ.'
തന്റെ ആഗ്രഹങ്ങളെ തട്ടിക്കളഞ്ഞില്ല. ശ്രമങ്ങൾക്ക് അവൾ വഴങ്ങുന്നതുപോലെ തോന്നി.

'പ്രേമത്തോടെ ലൈംഗീകത വേണമെന്ന് നിർബന്ധമുണ്ടോ? ഏതായാലും സ്ത്രീകൾക്ക് കുറച്ചുകൂടെ എളുപ്പമാണത്, പുരുഷനാണെങ്കിൽ സ്വയംഭോഗമല്ലാതെ മറ്റെന്തു മാർഗം.'  മെസേജയച്ച ശേഷമാണ് അതിലൊരു വഷളത്തരമുണ്ടെന്ന് മനസ്സിലാക്കിയത്. ഡിലീറ്റ് ചെയ്തുവെങ്കിലും ഹിമ അത് കണ്ടിരുന്നു. കുറച്ചു സമയത്തേക്ക് ഹിമയുടെ മെസേജ് കാണാതെ വന്നപ്പോൾ വീണ്ടും പേടിതോന്നി. എന്തൊക്കെയോ ടൈപ്പ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും രണ്ടുമൂന്നു തവണ ആലോചിച്ചു. ശേഷം വേണ്ടെന്നുവച്ചു.

'സ്ത്രീകൾക്കെങ്ങനെയാണത് എളുപ്പമാവുന്നെ?' 
താനയച്ച മെസേജ് കുറ്റമുള്ളതായി അവൾക്ക് തോന്നിയില്ലെന്നത് ആശ്വാസമായി.

'അങ്ങനെയാണല്ലോ' വിശദീകരിക്കാൻ നിന്നില്ല.  വാക്കു തെറ്റിയാലുള്ള കാര്യങ്ങളോർത്തപ്പോൾ ചുരുക്കി.

'അങ്ങനെയില്ല' 

'ഹിമ സ്വയംഭോഗം ചെയ്യാറുണ്ടോ?' അജ്ഞാതമായ ചില വികാരങ്ങൾ അകത്തുകിടന്നു പിടച്ചപ്പോൾ വാക്കുകൾ തെറ്റിപ്പോവുന്നത് സാരമാക്കിയില്ല. വരും വരായ്കകൾ ആലോചിച്ചില്ല.


'ഇടയ്ക്ക്കൊക്കെ'

ഇനിയെന്ത് ചോദിക്കണമെന്ന ധാരണ അയാൾക്കില്ല. കൈകൾ വിറയ്ക്കുന്നതിനോടൊപ്പം അകാലമായ സംഭ്രമം അനുഭവപ്പെടുന്നതറിഞ്ഞു. അവളാവട്ടെ ഉള്ളിലെ സ്ത്രീത്വം ഉണർത്തിയ നാണത്തോടെ മൂളലുകൾ മാത്രം ചാറ്റ് ബോക്‌സിലേക്കിട്ടു ലജ്ജയിൽ കണ്ണുകളടച്ചു.

'എനിക്കെപ്പോഴാ ബിയർ വാങ്ങിത്തരുന്നേ?

'എപ്പോഴാ വരുന്നേ?'

'അടുത്താഴ്‌ച്ച ദസറയുടെ ലീവ് തുടങ്ങും. നാട്ടിലേക്കില്ല.'

'എന്നാൽ ഞാൻ അങ്ങോട്ട് വരാം' വഴുതിപ്പോയതാണെങ്കിലും അവൾ എന്റെ വാക്കുകളെ നിഷേധിക്കാതെ മുന്നോട്ട് പോകുന്നത് അയാളുടെ വികാരങ്ങളെയും പ്രതീക്ഷകളെയും തുറന്നുവിട്ടു. അതിൽ സ്ത്രീയും പുരുഷനും മാത്രമായി ഒതുങ്ങി, പൊള്ളയായ ഉണക്കമരങ്ങൾ പോലെ പല തോന്നലുകളും പൊടുന്നനെയില്ലാതായി. പുലർച്ചെയുള്ള വാങ്ക് വിളി കഴിഞ്ഞശേഷവും മെസേജുകൾ തുടർന്നു. ഉറങ്ങാൻ കിടന്നപ്പോൾ മനസ്സു നിറയെ ലജ്ജ കലർന്ന സ്ത്രീയുടെ നാണം അവളുടെ വാക്കുകളിലുണ്ടോയെന്ന് പലകുറി ആലോചിച്ചു.

വരുന്ന ശനിയാഴ്ച്ച മംഗലാപുരത്തേക്കുള്ള യാത്ര ഉറപ്പിക്കുകയും, ബിയർ കുടിക്കാൻ ചെല്ലേണ്ടുന്ന കഫെയുടെയും താമസിക്കേണ്ട സ്ഥലവും തുടർച്ചയെന്നോളം തീരുമാനിച്ചു.

ഇതിനിടയിൽ ഹിമ പലകുറി അർജുനെയും അർജുൻ പലകുറി ഹിമയെയും ഫോണിൽ വിളിച്ചെങ്കിലും ചാറ്റ് ബോക്സിൽ മെസേജയക്കുന്നതു പോലെ സുഖകരമായ ഒന്നായിരുന്നില്ല അത്.  ഉറങ്ങാതെ നാനാകാര്യങ്ങൾ പറഞ്ഞറിയിക്കാനുള്ളത്ര കാമുകത്വം ഇരുവർക്കുമിടയിലുണ്ടായിരുന്നില്ല. 

ചാറ്റ് ബോക്സിലെ സുഖം വികാരങ്ങളറിയുന്ന ശബ്ദത്തിലൂടെ കിട്ടിയില്ല. സംസാരിക്കുമ്പോൾ അവർ തികച്ചും അന്യരായി നിന്നു.

വടകര മുതൽ മംഗലാപുരം വരെയുള്ള യാത്രയിൽ ഹിമയെ കാണാനുള്ള കലശലായ ആഗ്രഹം അർജുനുണ്ടായി, അത് ഹിമയ്ക്ക് മെസേജയച്ചു. കാരണം ചോദിച്ചെങ്കിലും പറയാൻ അയാൾക്കറിഞ്ഞില്ല.
അല്ലെങ്കിലും ശരീരത്തിന്റെ ചില തോന്നലുകൾ മനസ്സിന്റെ താളം തെറ്റിക്കുമെന്ന് കാലങ്ങൾ വൈകിമാത്രം മനസ്സിക്കാൻ പറ്റുന്ന സത്യമാണ്. കുറ്റബോധങ്ങളിൽ എത്രതവണ ഓരോ മനുഷ്യനും കണ്ണുകളടയ്ക്കുന്നു.

ഹിമയോടൊപ്പം കുദ്രോളിയിലെ ദസറ ഘോഷയാത്രയും പുലിക്കളിയും നോക്കി നിന്നു. ആദ്യമായാണ് അർജുൻ പുലിക്കളി കാണുന്നത്. നവമിയുടെ തിരക്കിൽ ഹമ്പൻകട്ടയും ബാൽമട്ടയും തിക്കിത്തിരക്കി. കഫേയിൽ ഇരിക്കണ്ടെന്നു തോന്നി നാല് ബിയർബോട്ടിൽ പാഴ്‌സൽ വാങ്ങി ഹോം സ്റ്റെയിലേക്ക് ഓട്ടോകയറി. ഹോംസ്റ്റേ എത്തുന്നതുവരെ കുറഞ്ഞ ചില വാക്കുകളല്ലാതെ അവർക്ക് ഒന്നുംതന്നെ സംസാരിക്കാനുണ്ടായില്ല. മണിക്കൂറുകൾ ദസറയ്ക്ക് വേണ്ടിയൊരുങ്ങിയ നഗരത്തെക്കണ്ടുകൊണ്ട് നീങ്ങി.

ഉള്ളാൾ ബീച്ചിലേക്ക് തുറക്കുന്ന വിശാലമായ ബാൽക്കണി, ഗ്ലാസ്സ് ചുവരുകൾ. അവൾ കടലിലേക്ക് നോക്കി ഒരു ബിയർബോട്ടിൽ കയ്യിലേക്കെടുത്തു അർജുനുനേരെ നീട്ടി. അർജുൻ പല്ലുകൊണ്ട് അടപ്പ് തെറിപ്പിച്ചു. ബാൽക്കണിയിലിട്ട കസേരയിൽ കാലുനീട്ടിവച്ച് അപരിചിതരായ രണ്ടുപേർ കടലിലേക്ക് നോക്കിയിരുന്നു. ചോദ്യങ്ങൾക്ക് ശ്രമിച്ചപ്പോഴൊക്കെ വാക്കുകൾ വിറയ്ക്കുന്നതുപോലെ തോന്നി.
അർജുൻ രണ്ടോ മൂന്നോ പാനത്തിൽതന്നെ  ബിയർബോട്ടിൽ കാലിയാക്കി ഓരംവച്ചു. പാടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവളുടെ വലതുകൈ അർജുന്റെ ഇടതുകൈയിൽ കൂട്ടിപ്പിടിച്ചു, തണുത്ത വിരലുകൾ.  രക്തപ്രവാഹത്തിനെന്തോ മാറ്റം സംഭവിക്കുന്നതറിഞ്ഞു.

'എനിക്ക് പൂസാകുന്നില്ല. ഇതും എന്റെ ശരീരത്തിൽ പാകമാകുന്നില്ലേ?' 
അവൾ ചിരിച്ചു. അയാൾ അവസാന ബോട്ടിൽ അടപ്പ് തുറന്നു നൽകി.

മെസേജുകളിലൂടെ കണ്ട വാക്കുകളുടെ വൃത്താന്തങ്ങൾക്കപ്പുറമുള്ള വികാരം തനിക്കും അവൾക്കും ഒരുപോലെയാണോ എന്നൊരു സംശയം അപ്പോൾ ചിന്തയിലേക്ക് വന്നു. ഒരു പുരുഷനെ അവൾ പ്രതീക്ഷിക്കുന്നുവെന്ന തന്റെ തോന്നലുകൾ ശെരിവെക്കുന്നതായ ഒന്നും ഇതുവരെ കാണാനിടയായില്ല. അത് ചിലപ്പോൾ നഗരത്തിൽ, ആൾക്കൂട്ടത്തിൽപ്പെട്ടുപോയതിനാലാകുമോ. 
ഒരുപക്ഷെ എന്റെ ആദ്യ ക്ഷണത്തിനു വേണ്ടി കാത്തിരിക്കുകയാണോ. സ്ത്രീകളുടെ പ്രകൃതം വഴങ്ങിക്കൊടുക്കുന്നതാണ്, മുന്നേ പ്രവത്തിക്കാറില്ല.

അവൾ എഴുനേറ്റു. പരസ്പരം നോക്കി, തലകുനിച്ചു നിന്നു. ഒരുതരത്തിലുള്ള പേടിയും അവളുടെ മുഖത്തില്ല. സ്ത്രീയിലുള്ള ധൈര്യവും ക്ഷമയും പുരുഷനുണ്ടാവാറില്ലെന്ന് തോന്നി.

നനവാർന്ന ചുണ്ടുകൾകാട്ടി ചിരിച്ചുകൊണ്ട് അവൾ ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടന്നു. അവളുടെ ശരീരത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. വശ്യമായ അവളുടെ അരക്കെട്ട് നോക്കി അയാൾ തലയുയർത്തി. ഊരയുടെ തുളമ്പലുകൾ അയാളിൽ ഉദ്ധീപനമുണ്ടാക്കി.

'എന്തെങ്കിലും കഴിച്ചാലോ?'
അടുത്തുള്ള റെസ്റ്റോറന്റിലേക്ക് വിളിച്ച് അവൾ തന്നെ ഭക്ഷണം ഓർഡർ ചെയ്തു.

അവളുടെ വലതുകൈ തന്റെ ഇടതു കൈയ്യിലമരുന്നത് അയാളറിഞ്ഞു. തന്റെ ഉള്ളംകയ്യിൽ അവളുടെ കൈകൾ ഒതുങ്ങില്ലെന്ന് അയാൾക്കപ്പോൾ മനസ്സിലായി. തലകുനിച്ചു നിൽക്കുകയാണ്. എത്രനേരം അങ്ങനെനിന്നുവെന്നറിയില്ല. താൻ പാകപ്പെട്ടെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം അവളുടെ മുഖത്ത് സ്ത്രീയുടെ ലജ്ജ കയറിവരുന്നത് അവളറിഞ്ഞു. അയാളത് കണ്ടു. അവളുടെ പിന്നിൽ നിൽക്കുന്ന ഒരാൾക്ക് അപ്പോഴയാളെ കാണാൻ പറ്റില്ലെന്ന് തോന്നി. അയാളുടെ കഴുത്തു വേദനിച്ചു. ഏറെനേരം അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കിനിൽക്കാൻ കഴിഞ്ഞില്ല.
താനൊരു സ്ത്രീയെയും അവളൊരു പുരുഷനെയും ആഗ്രഹിക്കുന്നുവെന്നറിഞ്ഞ നിമിഷത്തിൽ സുന്ദരമായ ലജ്ജയോടുകൂടി ഇരുവരും പിണഞ്ഞു. അയാളുടെ കൈകൾ അവളുടെ അരക്കെട്ടിലും അവളുടെ കൈകൾ അയാളുടെ കഴുത്തിലൂടെയും വരിഞ്ഞു.

ഭക്ഷണം കൊണ്ടുവന്ന പയ്യൻ മുറിയുടെ ബെല്ലടിക്കുന്നതുവരെ അങ്ങനെ നിന്നു. അകത്തേക്ക് വാങ്ങിവച്ചു. വാതിലടച്ചു. തഴുതിട്ടു.
അവളെ അകത്തേക്ക് വിളിച്ചു. അവൾ സൂക്ഷ്മതയോടെ അയാളെ നോക്കി. അകത്തേക്ക്‌ വിളിച്ചത് അസഭ്യമെന്നപോലെ തോന്നിയിരിക്കുമോ. 
സഹജമായ ചോദനകളുള്ള മനുഷ്യ ശരീരമല്ലേ അതും. എങ്കിലും അതിലൊരു അപമര്യാദ അയാൾ കണ്ടു.
അവൾ വന്നു.


'ഇത് ശെരിയാണോ?' അവൾ സംശയപ്പെട്ടു. 
ഇതുവരെ കണ്ട മുഖമായിരുന്നില്ല അപ്പോഴവൾക്ക്. ചുണ്ടുകളിലെ നനവ് വറ്റിയിരുന്നു. കണ്ണുകൾ താളം തെറ്റുന്നു.
'ആരെങ്കിലും അറിഞ്ഞാൽ?'
'സേഫ്റ്റി ഇല്ലാതായാൽ' പലതരത്തിലുള്ള സംശയങ്ങൾ അഴിച്ചുവിട്ടപ്പോൾ തന്റെ ശരീരം തണുക്കാൻ തുടങ്ങിയത് അയാളും അവളും അറിഞ്ഞു. പൊടുന്നനെ പിന്നിലേക്ക് മാറി കട്ടിലിലിരുന്നു. 
അവൾ ബാൽക്കണിയിലേക്ക് നടന്നു. അരക്കെട്ട് കുലുങ്ങി. 
ഖേദിക്കാനുള്ള അനാവശ്യ ചിന്തകളാണ് തന്നിലേക്ക് കടന്നുവരുന്നതെന്ന തോന്നൽ അയാൾക്കുണ്ടായപ്പോൾ അവളെ നിർബന്ധപൂർവ്വം അകത്തേക്ക് വിളിച്ചു. അവൾ തിരിഞ്ഞുനോക്കി. അവളുടെ സുന്ദരമായ മുഖം.

'ഇറങ്ങിയാലോ?' അവൾ പറഞ്ഞു.

'പോകണമെങ്കിൽ പോകാം' വാക്കുകൾ തെറ്റിയത് അയാളറിഞ്ഞില്ല. കൊതിപിടിച്ച അയാളുടെ ശരീരം കാലുകളുയർത്തി അവളുടെ ചുണ്ടുകളിൽ ഉമ്മവയ്ക്കാൻ ശ്രമിച്ചെങ്കിലും കഴുത്തുവരെ മാത്രമേ ചുണ്ടെത്തിയുള്ളു. കഴുത്തിലും മുലകൾക്കിടയിലും ചുംബിച്ചു.
ചുറ്റിപ്പിടിച്ചു. കട്ടിലിലിരുത്തി.

വെള്ളിയരഞ്ഞാണവും പാദസരവും ഉരസി ശരീരത്തിൽ അങ്ങിങ്ങായി ചോരപൊടിഞ്ഞു.
അവളുടെ നഖപ്പാടുകൾ അയാളുടെ പുറത്തു പതിഞ്ഞു.  ആദ്യ മണിക്കൂറുകളിൽ ഊരയിലൂടെ പലവട്ടം അയാളുടെ ചുണ്ടുകൾ കടന്നുപോയി എന്നതൊഴിച്ചാൽ ആ ശരീരത്തിൽ എന്തുചെയ്യണമെന്ന് അയാൾക്കറിയില്ലായിരുന്നു. പാതിയിൽ രക്തം തണുത്തപ്പോൾ പ്രണയത്തിന്റെ ബാധ്യതകളില്ലാതെ മണിക്കൂറുകൾ അങ്ങിനെ കിടന്നു. അത്രമാത്രം.

അയാളുടെ മേനിയെ അവൾ കൈകാര്യം ചെയ്യാൻ തുടങ്ങിയ ശേഷം അയാളുടെ സിരകളിൽ എന്തെന്നില്ലാത്ത ചൂടനുഭവപ്പെട്ടു. 
അന്ന് രാത്രി നഗ്നമായ അവളുടെ മേനിയിൽ പാകമായിക്കൊണ്ട് ഒരു കുഞ്ഞിനെപ്പോലെ അയാൾ സുഖമായി കിടന്നുറങ്ങിയപ്പോൾ പൂർണ്ണതയിലേക്കെത്താൻ തനിക്കാകുമെന്ന് അവൾക്ക് ബോധ്യപ്പെട്ടു.

20 ജൂലൈ 2025

ആദിയിൽ കരുണ


'പുണ്ടച്ചി മോളെ, ഈടെ നിക്കണേൽ തൊടക്കോം ചെലപ്പോ തീട്ടം കോരുവേ ഒക്കെ വേണ്ടി വരും നായിയെ.' ഹാളിലെ ടീവിക്ക് മുന്നിൽ വിരിച്ച പായയിൽ മൂത്രൊഴിച്ച ശാന്തയുടെ വായിൽ നിന്നുള്ള നിർത്താതെയുള്ള തെറി കേട്ടാൽ ശരീരം നടുതളർന്നു കിടക്കപ്പായയിലൊടുങ്ങുന്നതാണെന്ന് വഴിയേ പോകുന്ന ആർക്കും തോന്നില്ല. തുണിയലക്കിനിടയിൽ ദേഷ്യത്തോടെ അകത്തേക്ക് കയറിവന്ന് ഹാളിലെ പുൽപ്പായ വലിച്ചു നീക്കി, അമ്മയുടുത്ത ലുങ്കി പറിച്ചെടുത്ത് ഷൈജ ടൈൽസിലൂടെ പരക്കുന്ന മൂത്രത്തിലേക്കിട്ട് കാലുകൊണ്ടുരച്ചു. 
ശാന്ത പായയുടെ പുറത്തേക്ക് തെറിച്ചു. 
അതേ ലുങ്കി വീണ്ടും നടുപൊന്തിച്ചു അരയിൽ ചുറ്റിക്കൊടുത്തു. ദാക്ഷണ്യമില്ലാതെ പായയിലേക്ക് വലിച്ചിട്ടു.

'ഒന്ന് ചത്ത് കിട്ടീനെൽ' ദേഷ്യം മുഴുവൻ അലക്കുകല്ലിൽ തുണിയോട് തീർത്തു. ഞങ്ങൾ മാത്രം എല്ലാം അനുഭവിക്കണം, അതിനു മാത്രം പാപമൊന്നും ഞാൻ ചെയ്തിട്ടില്ല. അമ്മയുടെ പേരിലെടുത്ത സർക്കാർ വീടല്ലേ, ആടെ നിർത്തിക്കൂടെ.'

മുറ്റത്തന്നെയുള്ള ഭർത്താവ് സുരേശന്റെ അനുജൻ സന്തോഷിന്റെ മോടിപിടിപ്പിച്ച അമ്മയുടെ പേരിൽ ലൈഫ് പദ്ധതിയിൽ നിന്നുകിട്ടിയ കോൺഗ്രീറ്റ് വീടിനകത്തേക്ക് ഇടയ്ക്കിടെ കണ്ണ്പായിച്ചുകൊണ്ട് പുലമ്പുമ്പോൾ കണ്ണിലും പെരുവിരലിലും സമാധാനക്കേടുപോലെ തന്നിലെന്തോ അരിച്ചിറങ്ങുന്നത് ഷൈജ അറിയുന്നുണ്ട്. 

'ഞാൻ ചാവണേൽ നിന്റെയൊക്കെ കടിപ്പ് മാറണം പുരിയാടിച്ചി' പുൽപ്പായയിൽ നിന്നുവന്ന വാക്കുകൾക്ക് നേരെ നീട്ടിനടന്നു. ചുരുണ്ടിരിക്കുന്ന ശാന്തയുടെ ചലനമറ്റ കാലുകളിൽ മാറിമാറി ചവിട്ടി പുറത്തേക്കിറങ്ങേയടച്ച വാതിലിന്റെ ശക്തിയിൽ അലമാരയിലെ പലതും താഴെ വീണു. ഇരുടുംവരെ ഷൈജ ദേഷ്യം തീർത്തത് മണ്ണിനോടാണ്. കഴിഞ്ഞുകൂടാനുള്ളത് തരുന്നതും പുറംപോക്കിലെ അതേ മണ്ണ്തന്നെ. കപ്പയും വാഴയും കിഴങ്ങും, സകലതിനോടും അരിശം തീർത്തു. ഇരുട്ടിയപ്പോൾ എപ്പോഴോ വാതിൽ തുറന്നു. 
നാലിലും രണ്ടിലും പഠിക്കുന്ന ചെക്കന്മാർ വൈകുന്നേരം കിട്ടിയത് കൊണ്ട് വിശപ്പടക്കി.
സുരേശന് തൊട്ടു മൂത്തചേട്ടന്റെ മകൻ കഴിഞ്ഞ വരവിന് കൊണ്ട്കൊടുത്ത ഫോണിലേക്ക് മുഖമമർത്തിയിരിക്കെ രണ്ടുപേരും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഹാളിലെ പായയുടെ മൂലയിലിരുന്ന് തലയൊന്നുയർത്തി ഫോണിലേക്കും ക്ളോക്കിലേക്കും കണ്ണോടിച്ചു.

ഷൈജയെ കൂട്ടിവന്നശേഷം സുരേശൻ ഗൾഫിലേക്ക് മടങ്ങിയിട്ടില്ല. അന്ന് സന്തോഷും സുരേശനും താമസം ഒരുമിച്ചാണ്. ഒരു അമ്മായിയമ്മ പോരിനപ്പുറത്തേക്ക് പറയത്തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. സുരേശന്റെ അച്ഛൻ രാഘവൻ വൈകുന്നേരം ഷാപ്പിന്ന് ഞേറ്റിവരുന്ന രണ്ടു ലിറ്റർ കള്ളു കുടിച്ച് മരിച്ചുമണ്ണടിഞ്ഞവരെ ചീത്തവിളിച്ച് മണിക്കൂറുകൾ കസേരയിലിരിക്കും. കേട്ടില്ലെന്ന് നടിച്ചാൽ ആർക്കും ഉപദ്രവമില്ല. അച്ഛൻ പോയപ്പോൾ സുരേശന്റെ ദേഹത്താണ് ആ ബാധ കേറിയത്.

പണിക്ക് ശേഷം മുക്കിലെ പീടിയക്ക് ചെന്ന് നൂറ്റമ്പതിന്റെ രണ്ടു കോട്ടർ ബീവറേജിന്റെ കീഴിൽ നിന്ന് തന്നെ അകത്താക്കിയ ശേഷം  അമേരിക്ക ചൈനയുടെ മേലേൽപ്പിച്ച നികുതി ഭാരത്തെക്കുറിച്ച് ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന രൂപത്തിൽ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന സുരേശൻ.  കടയടയ്ക്കും വരെ അത് പതിവാണ്. രണ്ടു ബാർബർഷാപ്പും നാലഞ്ചു പലചരക്കു കടകളും പുതുതായി തുടങ്ങിയ മൊബൈൽ കടയിലേക്കും വന്നുപോകുന്നവർ സുരേശന്റെ ഏകാങ്ക നാടകരൂപത്തിലുള്ള പ്രകടനം അൽപ്പനേരം നോക്കി നിൽക്കും. ഹൈവേയിൽ നിന്നും ബീവറേജ് മുക്കിലപ്പീടിയക്ക് മാറ്റിയ ശേഷമാണ് സുരേശന്റെ കലാപരിപാടിക്ക് ആള് കൂടിതുടങ്ങിയത്. 
സ്ഥിരം വന്നുപോകുന്നവർ വിഷയത്തിൽ ഒന്ന് എത്തിനോക്കും. കേൾക്കാനാരുമില്ലെന്ന് തോന്നിയാൽ വീട്ടിലേക്ക് മടങ്ങും. മടങ്ങി.

'ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്നതിലധികമായി, ഒന്ന് ഇതിനെ കൊന്ന് തരുവോ. തിന്നാണ്ട് ചത്താലും സാരൂല.' വന്നുകേറും മുന്നേ ഷൈജ സുരേശന്റെ മുന്നിലേക്ക് നീങ്ങി. കേട്ടില്ലെന്ന ഭാവത്തിൽ കുളിക്കാൻ കയറി. കുളിച്ചിറങ്ങി. നിലത്തു കിടന്ന അമ്മയെ നോക്കി.

'സാമാനത്തിനുറപ്പില്ലാത്ത നീയെല്ലാം എങ്ങനാ നായിന്റെ മോനെ എന്റെ വയറ്റില് വന്ന് പെറ്റത്, കെട്ടിത്തൂക്കി കൊല്ലെടാ അല്ലേൽ പൊഴേല് കൊണ്ട് മുക്ക്'

'ഒച്ചയാക്കല്ല പുണ്ടച്ചി' പറഞ്ഞത് നാലാംക്‌ളാസ്സിൽ പഠിക്കുന്ന മൂത്ത ചെക്കനാണ്. ഷൈജയുടെയും ശാന്തയുടെയും ശബ്ദം ഇരുട്ടിലും ഉയർന്നുകേട്ട് വയൽക്കരയിലെ ജന്തുക്കൾ എന്നത്തേയും പോലെ അന്നത്തെ രാത്രിയും കഴിച്ചുകൂട്ടി. 
സുരേശൻ കോൺഗ്രീറ്റ് പൊടിപാറുന്ന നിലത്തു കിടന്ന് കൂർക്കംവലിച്ചു. ഷൈജയും ചെക്കന്മാരും എപ്പോഴുറങ്ങിയെന്നറിയില്ല.

സന്തോഷ് കല്ല്യാണം കഴിച്ചതിന്റെ ഒരുമാസം കഴിഞ്ഞപ്പോൾ രാഘവൻ പോയി, ആർക്കും ബാധ്യതയില്ലാത്ത ഒരുദിവസം ഉറക്കത്തിലൂടെ ദേഹം വിട്ട് പോവുകയായിരുന്നു. ശാന്തയുടെ പോലും കരച്ചിൽ അന്ന് വീട്ടിൽ ഉയർന്നില്ല. മരണവിവരം അറിഞ്ഞുവന്ന പ്രമുഖർക്കൊക്കെ മരുമക്കളോട് തിട്ടൂരമിട്ട് കട്ടൻചായ കൊടുപ്പിച്ചത് ശാന്തയാണ്. ആള് കൂടിയപ്പോൾ പിന്നെ അത് വേണ്ടെന്ന് വച്ചു.

പിന്നീട് വന്ന കർക്കിടകത്തില് മുറ്റത്തെ സിമന്റിൽ വഴുക്കി ശാന്ത വീണു, കാലിനു സ്റ്റീലിട്ടു. തുടരെത്തുടരെ അകത്തു പഴുത്തു, അത് എല്ലിനെ ബാധിച്ചതോടുകൂടി എഴുനേൽക്കാൻ പറ്റാത്ത പരുവമായി. അതിനുശേഷമാണ് ശാന്തയുടെ പേരിൽ ലൈഫ് പദ്ധതിയിൽ സന്തോഷ് വീട്ടുമുറ്റത്തുതന്നെ മറ്റൊരു വീടെടുത്തു മാറുന്നത്. സൊയിര്യ ജീവിതത്തിനുള്ള സ്ഥലമൊന്നും അല്ലെങ്കിലും പഴയവീട്ടിലുണ്ടായിട്ടില്ല.
കോ-ഓപ്പറേറ്റിവ് ബാങ്കിന്ന് രാഘവന്റെ റിസ്ക് ഫണ്ട് വന്നപ്പോൾ വീട് പൊളിച്ചു പണിയുന്ന നേരമായതുകൊണ്ട് ഷൈജ അത് മുഴുവൻ അതിലേക്കിട്ടു. 
അത് ഇരുവരുടെയും ഭാര്യമാർ തമ്മിലുള്ള വാക്കേറ്റത്തിലെത്തിയതിനു ശേഷം കണക്കുകൾ അളന്നുകുറിച്ചുള്ള ഷൈജയും കവിതയും തമ്മിലുള്ള പ്രശ്നങ്ങൾ പതിവാണ്. അല്ലെങ്കിലും ഒരു വാക്കേറ്റം മതി ബന്ധങ്ങൾ നാറിത്തുടങ്ങാൻ.

പതിവുപോലെത്തന്നെ നേരം വെളുത്തു. സുരേശൻ എഴുന്നേൽക്കുന്ന സമയം കണക്കാക്കി മെമ്പർ വണ്ണത്താൻ വീട്ടുപടിക്കലെത്തി, ഇടത്തേതോ വലത്തേതോ സുരേശന്റെ വീട്. രണ്ടുവീട്ടിലേക്കും ഒരേ പടികൾ. സർക്കാർ കൊടുത്ത വീട് സുരേശന്റെയാണോ അതോ സന്തോഷിന്റേയോ. എപ്പോഴും സംശയമാണ്. 
ഷൈജ അടുക്കളവഴിയെ തല പുറത്തേക്കിടുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു, വലത്തേത്.  വശ്യതയോടെ അയാൾ ഷൈജയെ മതിമറന്നു നോക്കിനിൽക്കെ സുരേശൻ മുറ്റത്തേക്കിറങ്ങി. 

'പറമ്പിലെ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാൻ ഏൽപ്പിക്കാനാണ്.' വണ്ണത്താൻ കാര്യം പറഞ്ഞു.

' വെറക് വെട്ടാൻ പറഞ്ഞാരുന്നു, മഴയല്ലേ വരുന്നേ.' സുരേശൻ ആകാശത്തേക്ക് തലയുയർത്തി.

'ഇന്ന് വൃത്തിയാക്കിയില്ലേൽ എല്ലാം നാശാവും'
'നനഞ്ഞാൽ വിറക് പിന്നെ ഉണങ്ങിക്കിട്ടാൻ ..'
മങ്ങിയ മുഖത്തോടെ വയൽക്കര കടക്കുംവരെ മുന്നിൽ നടന്നു. 
സുരേശനെ നാലഞ്ചു ചീത്ത മനസ്സിൽ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കി. കണ്ടില്ല. ഷൈജയുടെ മുഖം വണ്ണത്താൻ വീണ്ടും ഓർത്തപ്പോൾ സുരേശനെ മറന്നു.

ശനിയാഴ്ച്ചത്തെ സ്‌കൂൾ ലീവ്, ഫോണിനുവേണ്ടിയുള്ള ചെക്കന്മാരുടെ അടിപിടി.

'നായ്ക്കൾക്ക് എല്ലു കഷ്ണം കിട്ടിയപോലല്ലേ, ഏതെങ്കിലും ഒന്നിന് ഇതൊന്ന് വച്ച് തന്നൂടെ, നിന്റെയൊന്നും അമ്മ വീട്ടീന്ന് കൊണ്ടന്നതല്ലല്ല.' 
ടീവി ഓൺ ചെയ്തു വെക്കാത്തതിന് ശാന്ത പുൽപ്പായയിൽ നിന്നും മുരണ്ടു.

ഉച്ചയൂണിനു ശേഷം സന്തോഷും ഭാര്യ കവിതയും അണിഞ്ഞൊരുങ്ങി പോകുന്നത് കണ്ട ഷൈജയുടെ കാൽ വിരൽ തൊട്ട് തലവരെ പെരുപ്പിച്ചു. 

'എന്റെ ചെക്കനെ വല്ലതും പറഞ്ഞാൽ ആ അണ്ണാക്കിൽ ഞാൻ തീക്കൊള്ളി വെക്കും.' ഏതോ ഒരു കാരണത്താൽ കൈ നിയന്ത്രിക്കാൻ പറ്റിയില്ല. ശാന്തയുടെ മുഖത്ത് പൊള്ളലേറ്റു. വായ തൽക്കാലത്തേക്കെങ്കിലും അടഞ്ഞു. ഷൈജയിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല, പൊള്ളൽ ഗൗനിച്ചതുമില്ല.

'എടീ പുണ്ടച്ചി മോളെ, എന്നെ പേടിപ്പിക്കാൻ നീ ആരെടി.' 
ഇരുവരും തിരിച്ചുവരുന്നുണ്ടോയെന്ന് ഷൈജ പലകുറി അടുക്കള വാതിലുവഴി പുറത്തേക്ക് ഏന്തിനോക്കി. ക്ഷമ നശിച്ചു.

'പുണ്ടച്ചി മക്കളെല്ലാം കാലകത്തി കൊടുത്ത പോലല്ല, നല്ലോണം നയിച്ചുണ്ടാക്കിയതാടി. എന്നെ ഭരിക്കാൻ വരുന്ന്. ത്ഫൂ!' വീടിന് തൊട്ടുരുമ്മി നിൽക്കുന്ന കാഞ്ഞിരയിലപോലെ നാവ് കയച്ചു.
അമ്മയെ രണ്ടുകൈകൊണ്ടും വാരിയെടുത്ത് സന്തോഷത്തിന്റെ ടൈൽസിട്ട ഇറയത്തു കൊണ്ടിരുത്തി. ചുവരിനോട് ചാർത്തിവച്ചു.

'ഇനി ഇവിടുന്ന് കൊണച്ചോളണം'  മാറിനിന്ന് നോക്കി.
കയ്യിൽ പറ്റിയ തീട്ടം, മുഖം എറ്റി. പൈപ്പ് തുറന്ന് കൈ വൃത്തിയാക്കി അടുക്കളയിൽ കയറി അടുപ്പിനു മുന്നിൽ നിന്നു.

സന്തോഷും കവിതയും തിരിച്ചുവരുന്നത് ജനൽ പാളിയിലൂടെ നോക്കി നിന്നു. കവിത എന്തിനെന്നില്ലാതെ സന്തോഷിനോട് ദേഷ്യം പൂണ്ടു. അമ്മയെ അതേപടി എടുത്ത് സുരേശന്റെ ഹാളിൽ കൊണ്ടിരുത്തി കവിത പറഞ്ഞു.

'ആ തള്ളേടെ വീടല്ലേ ഇത്. ഇവിടെത്തന്നെ കിടന്ന് ചാത്തോട്ട്.'
തിരിച്ചതേപടി കൊണ്ടിരുത്താൻ ഷൈജയ്ക്ക് അധിക നേരമെടുത്തില്ല. സന്തോഷിനെ കണ്ടെന്നോളം അമ്മയുടെ വായയിൽ നിന്നും ദയയോടെയും അപേക്ഷയോടെയുമുള്ള സ്വരങ്ങൾ മാത്രം പുറത്തേക്കു വന്നു.

'എന്റെ മോനെ, നീയെന്നെ കാണുന്നില്ലെടാ. എന്തിനാടാ അമ്മയോട് ഇങ്ങനെ...'

ശാന്തയെ ആദ്യകാലങ്ങളിലൊക്കെ ഷൈജ സഹിച്ചിരുന്നു. രാഘവന്റെ ബാധകൂടി വീടും പിള്ളേരെയും നോക്കാതെ ദിവസവും മദ്യപാനം തുടർന്നപ്പോഴാണ് ഷൈജയും മാറിത്തുടങ്ങിയത്.

കവിതയും ഷൈജയും വാക്കേറ്റവും കയ്യാങ്കളിയുമായി. 
സന്തോഷ് ഇരുവരെയും തടഞ്ഞു നിർത്താൻ ശ്രമിച്ചു. അതുവരെ അമ്മയുടെ വായ അടഞ്ഞു കിടന്നു. ചേട്ടന്മാരായ ധർമ്മനെയും വിജയനെയും  മെമ്പർ വണ്ണത്താനെയും സന്തോഷ് വിളിച്ചു. ഷാപ്പിൽ നിന്നിറങ്ങി പ്രശ്‌നപരിഹാരത്തിന് വരാൻ ധർമ്മന് തോന്നിയില്ല. അനുജന്മാരെന്ന പരിഗണനയിൽ തോട്ടിൻ കരയിലെ ചെത്തുകാരും മെമ്പർ വണ്ണത്താനും കൂടിനിൽക്കുന്ന സഭയിലേക്ക് പതുക്കെയെങ്കിലും വിജയൻ വന്നു.

'ഇതെന്ന ഓട്ടോറിക്ഷയാ' വഴുക്കുന്ന ടൈലിൽ ഇരിക്കാൻ പെടാപ്പാടുപെടുന്ന അമ്മയെ നോക്കി ചിരിച്ചുകൊണ്ട് വിജയൻ സന്തോഷിന്റെ മുറ്റത്തേക്ക് കയറി.

'കിടപ്പിലായാൽ മനുഷ്യരെ കൊന്ന് കളയാൻ പറ്റൂലല്ലോ. ആരേലും നോക്കണം.' 
വിജയൻ അമ്മയെ ദയനീയതയോടെ നോക്കി.

'ഏട്ടൻ കൊണ്ട് പൊയ്ക്കോ എന്നാൽ, ' ഷൈജയുടെ ശബ്ദം പൊന്തിയപ്പോൾ വിജയൻറെ മുഖത്തെ ദയനീയത മാഞ്ഞു.

'വിജയാ, മോനെ. ഞാൻ എന്ത് ചെയ്തിട്ടാടാ..!' ആളെക്കാണുമ്പോഴുള്ള അമ്മയുടെ കരയുന്ന മുഖഭാവം ഷൈജയ്ക്ക് പുതിയതായിരുന്നില്ല. തന്റെകൂടെ വീടുവിട്ടിറങ്ങിവന്ന പെണ്ണിനോട് കാണിച്ച കാര്യങ്ങളൊക്കെ ഒരു നിമിഷംകൊണ്ട് മനസ്സിലൂടെ മറഞ്ഞപ്പോൾ വിജയനിൽ ബാക്കിയായ സഹതാപം അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി.

'ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ കൃത്യമായി എഴുതിയതാണ്, തറവാട് ആർക്കാണോ അവർ അമ്മയെ നോക്കുമെന്ന്.' 


'ഇത്രകാലം സഹിച്ചു, നോക്കി. ഇനിവയ്യ. ഒറ്റയ്ക്ക് പേറാൻ, അമ്മയുടെ പേരിലുള്ള വീടന്നെയല്ലെ നിങ്ങളതും.' സന്തോഷ് കാര്യം വണ്ണത്താനോട് സമാധാനപരമായി പറയും മുന്നേ ഷൈജ സ്ഥാപിച്ചു.

ശാന്തയുടെ ചുറ്റും തീട്ടനാറ്റം പരന്നു തുടങ്ങി, വിജയനും വണ്ണത്താനും കഴുകാൻ ആജ്ഞാപിച്ചെങ്കിലും ഷൈജ മുഖം തിരിഞ്ഞു നിന്നു. കവിത അകത്തേക്ക് കയറി വാതിലടച്ചു.
കോടിയ മുഖവുമായി ടൈലിലിരിക്കുന്ന അമ്മയ്ക്ക് ചുറ്റും സന്തോഷും വിജയനും കസേരയിട്ടിരുന്ന് തീരുമാനത്തിലെത്താനുള്ള ആശയക്കുഴപ്പത്തിൽ മുഖം താഴ്ത്തിവച്ചു. കസേലയിരുന്ന് മെമ്പർ വണ്ണത്താൻ ഇടംകണ്ണുകൊണ്ട് ഷൈജയെ നോക്കിക്കൊണ്ടിരുന്നു, മഴക്കാറിന്റെ എല്ലാ കോളും അയാളിലും കണ്ടുതുടങ്ങി.

നിന്ന് മടുക്കുന്നവരൊക്കെ ജാതിത്തടിയിൽ തീർത്ത നീളം ബെഞ്ചിൽ മാറിമാറി ചന്തിയുറപ്പിച്ചു. ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചു. തീട്ടനാറ്റം സഹിക്കാൻ പറ്റാതെ ചിലർ വളപ്പിലെ തോട്ടിൻ വക്കത്തിറങ്ങി നിന്നു.

ഇരുടുമൂടിത്തുടങ്ങി. മഴക്കാറും. ചുറ്റും കൂടിനിന്നവർക്ക് മടുത്തു തുടങ്ങി. 
സുരേശൻ വീട്ടിലേക്കെത്തി. ചിലർ അടുത്തതെന്തെന്നുള്ള ആകാംക്ഷയിൽ എഴുനേറ്റ് നിന്നു. നേരത്തെ കുടിയടങ്ങിയ സുരേശനെ കണ്ടപ്പോഴാണ് ചിലർക്ക് ഒന്നാം തീയതിയാണെന്നും ബീവറേജ് അവധിയാണെന്നും ഓർമ്മവന്നത്.

'അമ്മയെ തിരിച്ചു സുരേശന്റെ വീട്ടിലേക്ക് തന്നെ കേറ്റുക. അല്ലാതെന്തു ചെയ്യാൻ. വാക്കാലല്ല, പ്രമാണം അങ്ങനെയല്ലേ.' രാവിലത്തെ ദേഷ്യം ഉള്ളിൽ തികട്ടിക്കൊണ്ട് വണ്ണത്താൻ കാര്യം പറഞ്ഞു. എല്ലാവരുടെയും മുഖത്തേക്ക് മാറി നോക്കി.
സുരേശന്റെ മറുപടിക്ക് കാത്തു നിന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വീടിന്റെ പിന്നിൽ നിന്നും ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയെടുത്തുകൊണ്ട് സുരേശൻ വയലിലേക്കിറങ്ങി നടന്നു.

'ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് തറവാട് വീട് പൊളിച്ചു ഞാനിത് പണിതത്. സ്ഥലേ അങ്ങേർക്കുള്ളതുള്ളു. വീട് ഞാൻ നയിച്ച് പണിതത് തന്നെയാണ്. അത്രതന്നെ ഇവർക്കും കിട്ടീനല്ലോ, ഇവിടെ നിക്കട്ടെ.' ഷൈജ തന്റെ വാദം പറഞ്ഞു.

'എന്നോട് ചോദിച്ചിട്ടൊന്നും അല്ലല്ലോ ഭാഗവും വീതംവെപ്പും നടത്തിയത്. ഇനി ഇവിടേക്ക് കേറരുതെന്ന് വച്ചതാണ്. പിന്നെ ചെയ്യാണ്ട് നിക്കാൻ പറ്റൂലല്ലോ. ചോരയായിപോയില്ലേ' ദയനീയതയോടെ എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്ന അമ്മയെ നോക്കി അൽപ്പം ദേഷ്യം കനപ്പിച്ചുകൊണ്ട് വിജയൻ പറഞ്ഞൊപ്പിച്ചു.
'നിങ്ങള് പറയുന്നത്ര ഭീകരതയൊന്നും ഞാൻ കാണുന്നില്ലല്ലോ.' എല്ലാവരുടെയും നടുക്കിരിക്കുന്ന ശാന്തയെ വണ്ണത്താൻ സൂക്ഷിച്ചി നോക്കി. മോനെ എന്നവിളിയോടെ ശാന്ത വണ്ണത്താന്റെ കയ്യിൽപ്പിടിച്ചു.

'നിന്റെയും കൂടെ അമ്മയല്ലേ സന്തോഷേ' വണ്ണത്താൻ കസേരയിൽ നിന്നെഴുന്നേറ്റു. ഉത്തരമില്ലാതെ സന്തോഷ് ഫോണിൽ ഞെക്കി. കവിത വാതിൽ തുറന്നു.
'ഇവിടിപ്പോ ആര് നോക്കും. ഞങ്ങൾ രണ്ടുപേരും ഇവിടെ എല്ലാ നേരവും കാണില്ലല്ലോ. ആ വീട്ടിന് ടൈലിട്ടുകൊടുത്തത് ഞാനാ, പണി എടുപ്പിച്ചത് ഞാനാ. എന്റെ ഓള് അവിടെ കേറിക്കൂടാന്നു വച്ചാൽ. അതൊക്കെ ഞാൻ അമ്മയ്ക്ക് വേണ്ടി ചെയ്തില്ലേ.' സന്തോഷ് പറഞ്ഞു.

പ്രശ്നം പഴയകാര്യങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ കൂടിനിന്നവരുടെ മടുപ്പ് മാറി, തുമ്പത്തിരുന്നവർ എഴുനേറ്റ് ചന്തിക്കെ പൊടിതട്ടി. മുറ്റത്തേക്ക് നീങ്ങിയവർ തീട്ട നാറ്റം കൂടിയതിനാൽ പിന്നിലേക്ക് തന്നെ നീങ്ങി.

ഇരുട്ടി. മഴപൊടിയെ അവസാനമെന്തെന്നറിയാനുള്ള ആളുകളുടെ ത്വര സ്വന്തം വീട്ടുകാര്യങ്ങളിലേക്ക് നീങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു, ചിലരൊക്കെ വീടുകളിലേക്ക് തിരിച്ചു. ചിലർ തിരക്ക് കൂട്ടി. ഒരുലിറ്റർ കുപ്പിയിൽ നിറച്ചകള്ള് സുരേശൻ പിന്നാമ്പുറത്തു കൊണ്ടുവച്ചശേഷം എല്ലാവരെയും പോലെ മുന്നിൽ വന്നുനിന്നു.

'നിന്റെ അമ്മയല്ലേട, അകത്തേക്ക് കൊണ്ടുപോയാട്ടെ.' മാറി നിന്ന സുരേശനെ നോക്കി വിജയൻ പറഞ്ഞു. സുരേശൻ അമ്മയെ താങ്ങിയെടുത്തു, ഷൈജ കത്തിയുമായി മുന്നിൽനിന്ന് അമ്മയെ താഴെ വയ്ക്കാൻ ആംഗ്യം കാണിച്ചു. സുരേശൻ അമ്മയെ താഴെവച്ചു. ടൈൽസിൽ പരന്നുപിടിച്ച തീട്ടം ദേഹത്തെല്ലാം പറ്റി. സുരേശൻ നാറ്റം അറിഞ്ഞതേയില്ല.

'അമ്മയുടെ മരണശേഷം എന്നല്ലേ, പറ്റുന്നോൻ മാത്രം ഈ പറമ്പിലേക്ക് കയറിയാൽ മതി.' അവസാനയസ്ത്രമെന്നോളം വിജയൻ കടുപ്പിച്ചു. 
ദേഷ്യത്തോടെ സന്തോഷിനെയും ഷൈജയെയും നോക്കി കണ്ണുരുട്ടി.
സന്തോഷും ഷൈജയും ഭയമൊളിപ്പിക്കാനാവാതെ വാക്കുകൾ പരതി.  ചെത്തുകാർ അന്തിക്കേറാൻ പിരിഞ്ഞു. താൽപ്പര്യമില്ലാതെ വണ്ണത്താൻ ഷൈജയെ തിരിഞ്ഞുനോക്കിക്കൊണ്ട് ഇറങ്ങി നടന്നു. ആളൊഴിഞ്ഞു. എങ്ങുമെത്താതെ ചർച്ച മഴയ്‌ക്കൊപ്പം പിരിഞ്ഞുപോയി. കാലവർഷത്തെ ആദ്യത്തെ മഴ ശക്തിയായി പെയ്തിറങ്ങുന്നത് നോക്കി ആരോ സന്തോഷിന്റെ ഇറയത്തുവിരിച്ച പുൽപ്പായയിൽ ശാന്ത ചെരിഞ്ഞു കിടന്നു.

'പുണ്ടച്ചി മക്കളെ, എനിക്കൊരു പുതപ്പുതാടി' പറ്റാവുന്ന ശബ്ദത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്.

18 ജുലൈ 2025