Showing posts with label കത്തുകൾ. Show all posts
Showing posts with label കത്തുകൾ. Show all posts

ലവ് ലെറ്റേഴ്സ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ

പ്രിയപ്പെട്ട കാമുകി, 

ദി ഹിന്ദുവിന്റെ 'ലവ് ലെറ്റേഴ്സ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ' പരസ്യം കണ്ടപ്പോൾ വീണ്ടും എഴുതണമെന്ന് തോന്നി. എത്രകാലമായി എഴുതിയിട്ട്. സലീൽ ചൗധരിയുടെ ചില പാട്ടുകൾ കേൾക്കുമ്പോഴൊക്കെ എഴുതണമെന്ന് തോന്നും. അപ്പോൾ വലിക്കാൻ തോന്നും. 

സിഗരറ്റുവലിക്കാതെ റൊമാന്റിക്കാവാൻ കഴിയാത്തൊരു മനുഷ്യനാണ് ഞാൻ. 
വലിച്ചുകഴിഞ്ഞാൽ എഴുത് വേണ്ടെന്ന് വയ്ക്കും. 
ഇതിപ്പോ കുറച്ചായല്ലോ. !

ചിലപ്പോൾ തോന്നും അകലങ്ങളിലാണ് പ്രണയത്തിന് ഭംഗിയെന്ന്. 
ചിലപ്പോൾ പൊട്ടിക്കരച്ചലുകളിൽ, ഒച്ചപ്പാടുകളിൽ, തേങ്ങലുകളിൽ. 
ചില നേരത്ത് സൗമ്യമായ ഭാഷണങ്ങളിൽ, പങ്കുവയ്ക്കലുകളിൽ. 
ചിലപ്പോഴത് കാമാതുരമായ ചുംബനങ്ങളിൽ. ചേരലുകളിൽ. 
എവിടെയോ കൊതിക്കുന്ന ചേർത്തു നിർത്തലുകളിൽ. 

എനിക്കതറിയുന്നുണ്ട്. കൈ ചേർത്തുപിടിച്ചു നടക്കുന്ന വഴിവക്കിൽ, യാത്രകളുടെ അവസാനങ്ങളിലെ കെട്ടിപ്പിടിത്തിൽ. 
അരക്കെട്ട് ചേർത്തു പിടിച്ചിരുന്ന കടൽക്കരകളിൽ. 

ഇങ്ങനെയൊക്കെ നമുക്ക് നേരിട്ട് സംസാരിക്കാൻ കഴിയാത്തതെന്താണ്? 
പാതിമുറിഞ്ഞ വാക്കുകൾ എത്രെയോ നിനക്കുപിന്നിൽ വീണുപോയിരിക്കുന്നു. ചിലപ്പോഴൊക്കെ പിന്നിൽ ചുംബനങ്ങളായി മാറിയിരിക്കുന്നു. 
അതുകൊണ്ട് തന്നെയാവണം 'ഇറ്റ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ' ആവുന്നത്. 
അപ്പോഴും നിനക്കുവേണ്ടി നല്ലൊരു പ്രണയലേഖനം പോലും എഴുതാൻ കഴിയുന്നില്ലല്ലോ. പ്രണയാതുരമായ വാക്കുകളിത്തിരി കുറഞ്ഞാലും, വലതുകമ്മ്യുണിസ്റ്റുകാർക്കിടയിലകപ്പെട്ട നക്സലേറ്റിനെപോലെ പുകമണമില്ലാത്ത ഇത്തരം കത്തുകൾ നമുക്കിടയിൽ മഷിപുരളട്ടെ. 

എന്ന്, 
കാമുകൻ.

വർഷം

കാമുകി ,

നീ എന്റേതല്ല. നീ നിന്റേതുതന്നെയാണ്. നീ നീയാണ്.
അതെ, നീ നീയായ് തന്നെ നിലകൊള്ളുക. കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട.
ജീവിതത്തിലെ വേനലും, മഴയും, പൂക്കാലവും സ്വയം അനുഭവിക്കുക,
മാറി മറയുന്ന ഓരോ ഋതുവിലും ജീവിതത്തിന്റെ താളം കണ്ടെത്തി ശാന്തിയും സന്തോഷവും അനുഭവിച്ചറിയുക.

ആരും വഴിമാറി എങ്ങുമെത്തുന്നില്ല,
തിരഞ്ഞെടുക്കുന്ന വഴികളാണ് അനുഭവങ്ങളിലൂടെ ജീവിതമായി പ്രതിഫലിക്കുന്നത്. അനുഭവിക്കാത്ത വഴികളെക്കുറിച്ചു നമുക്ക് എങ്ങനെ പറയാൻ കഴിയും?
അനുഭവിക്കുന്ന വഴികളിലെ സംതൃപ്തിയിൽ നിന്റെ ഋതുക്കൾ സമയ നിബിഢമായി മാറിവരുന്നുണ്ടോ എന്ന് സാരം.
വർത്തമാനത്തിൽ നിന്നുകൊണ്ട് പ്രണയത്തിന്റെ കൊടുമുടിയിൽ കയറി പ്രണയത്തെകുറിച്ചുള്ള ഭാവി സ്വപ്നങ്ങളെ പിഴുതെറിയാൻ കഴിയേണ്ടതുണ്ട്.

വാക്കുകൾകൊണ്ട് പ്രണയത്തെ വർണിക്കാനേ കഴിയുകയുള്ളു.
എന്റെ പ്രണയം അത് നിന്നിലാണ്, പ്രണയംകൊണ്ട് നീ അതിനെ നേരിടുക, നിനക്ക് മടുക്കും വരെ.

ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?
ഈ ചോദ്യം പല രീതിയിൽ പലകുറി റിൽക്കെയെ പോലെ നീ കേൾക്കും അപ്പോഴും ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും തിരയേണ്ട.
വർഷങ്ങൾ ഇങ്ങനെ കഴിയും തോറും അറ്റമില്ലാത്ത ആകാശത്തിൽ പാറി പറക്കുന്ന പ്രണയത്തിൻ ഇന്ദ്രജാലത്തിലെ ആനന്ദപ്പറവ നമ്മൾ.

എന്ന്
കാമുകൻ.

കാമുകി - രാത്രി

14 കര്‍ക്കടകം 1193
ദില്ലി

പ്രിയപ്പെട്ട കാമുകി,


രാത്രിയായി കഴിഞ്ഞിരിക്കുന്നു. നീ ഉറങ്ങിയിരിക്കുന്നു.

ചിലന്തി വലകളിൽ നിന്നും രക്ഷപെടുന്ന കൊതുകുകളെ സൂക്ഷ്മമായി നോക്കി നിന്നുകൊണ്ട് ഞാൻ എന്നെ പോലും മറന്നുപോവുന്നു.
എന്നിട്ടും എവിടെനിന്നോ കാമുകാ എന്ന നിന്റെ വിളി ഞാൻ കേൾക്കുന്നു.
നീ വരില്ലെന്നറിഞ്ഞിട്ടും ഞാൻ നിനക്കായി കാത്തിരിക്കുന്നു.
അല്ലെങ്കിലും, നിശ്ശബ്ദതയ്ക്കും വാക്കുകൾക്കും അപ്പുറത്താണല്ലോ നിന്റെ പ്രണയത്തിന്റെ സൂക്ഷ്മതകൾ.

കൊടുമുടിയിൽ നിന്നുകൊണ്ട് പ്രണയിക്കാൻ വിടാത്ത, ആഗ്രഹം തോന്നുമ്പോൾ നിന്റെ ശബ്ദം കേൾക്കാൻ കഴിയാത്ത, ഒന്ന് തലോടാൻ കഴിയാത്ത ഈ ദൂരത്തോട് എനിക്ക് ദേഷ്യം തോന്നുന്നു.

ചേർത്തുപിടിച്ചുകൊണ്ട് കൂടെ ദൂരകാഴ്ചകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ആ ആഗ്രഹങ്ങൾകൊണ്ട് കഴിഞ്ഞ രാത്രികളിൽ തുടങ്ങിയ നിശബ്ദതയെ ഞാൻ കീറിമുറിക്കുന്നു.

അപ്പോഴും നീ നിശബ്ദമാണ്. നിന്നിൽ ദേഷ്യമാണ്.

ദേഷ്യം കൊണ്ട് പ്രണയം മറച്ചു വയ്ക്കുന്നു. സ്വയം സങ്കടപെടുന്നു.
ഒരു വഴിയേയുള്ളു, നീ എന്റെ ഉള്ളിലേക്കിറങ്ങുക.
എനിക്ക് നിന്നെ പ്രണയിക്കാനുള്ള പ്രചോദനമേതെന്ന് കണ്ടെത്തുക; നിന്റെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് അതിന്റെ വേരുകളോടിയിട്ടുണ്ടോയെന്ന് നോക്കുക.
ഇതെന്തൊരു ഗതി എന്നൊരവസ്ഥയിലേക്കു താനെത്തിയിട്ടുണ്ടോയെന്നു സ്വയം ചോദിക്കുക.

ശേഷം, തിരക്കുള്ള പ്രഭാതത്തിൽ മഴചാറുന്ന ബസ് സീറ്റിലിരുന്നുകൊണ്ട് ഇങ്ങനെ സ്വയം ചോദ്യം ചെയ്യുക 'ഞാൻ പ്രണയിക്കണോ?

സത്യസന്ധമായ ഒരുത്തരത്തിനായി തനിക്കുള്ളിലേക്ക് ആഴത്തിലാഴത്തിൽ കുഴിച്ചിറങ്ങുക. മുഴങ്ങുന്നൊരു സമ്മതമാണു മറുപടിയെങ്കിൽ,
ഗൗരവപൂർണ്ണമായ ആ ചോദ്യത്തെ ‘പ്രണയിക്കാം’ എന്ന ലളിതമായ പുഞ്ചിരിയോട് കൂടി ഇളം കാറ്റിനാൽ തന്നെപ്പോലും മറന്നുപോവുന്നുവെങ്കിൽ, നിനക്കതിന്മേൽ സ്വന്തം ജീവിതം പടുത്തുയർത്താം. ഇപ്പോഴതു നിന്റെ ജീവിതാവശ്യമായി മാറിയിരിക്കുന്നു.
അതിലുള്ള ത്വരയാണ് ഇനിയങ്ങോട്ടുള്ള നിന്റെ ജീവിതം.
ആ ജീവിതത്തിൽ തെറ്റും ശെരിയും ഒന്നുമില്ല. അതിരുവിട്ട അരിത്മെറ്റിക്സില്ല.
ഏതു നിമിഷവും ഉണങ്ങാവുന്നതോ അല്ലെങ്കിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാവുന്നതോ ആയ വേരുകൾ മാത്രം.

പ്രണയം ഒരിക്കലും ഒരു കാര്യവും അത്ര സൂക്ഷ്മമായി പരിശോധിക്കില്ല.

ഓരോ രാത്രികളും ആവർത്തനങ്ങളില്ലാതെ കഴിഞ്ഞ ദിവസങ്ങൾ പോലെ പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്നതാവാം.
ചില രാത്രികളിൽ പൊട്ടിച്ചിരികളും ചിലപ്പോൾ നിശബ്ദതയും ആവാം.
കാത്തിരിപ്പുകൊണ്ട് ഉറക്കം വീഴുന്ന രാത്രികളുമാവാം.
സ്വപ്നം കാണുന്ന മനുഷ്യരെന്ന കാരണം കൊണ്ട് പ്രവചിക്കാൻ പറ്റാത്ത വികാര പ്രവേശനങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ടല്ലോ.

മുഷിക്കാതെ ഞാൻ വീണ്ടും പറയുന്നു.

എനിക്ക് നിന്നെ അത്രയേറെ ഇഷ്ടമാണ്.
ദൃഢമായ സൗഹൃദമില്ലാതെ ഒരു പ്രണയത്തിനും എന്റെ ജീവിതത്തിലേക്കുള്ള ദീര്‍ഘകാലത്തേക്കുള്ള അടിത്തറ പാകാനാവില്ല എന്ന് ഞാൻ ഓർമിപ്പിക്കട്ടെ.

ഒരു കാര്യം കൂടിയുണ്ട്. ഇല്ല, ഒന്നുമില്ല, ഓമനച്ചുണ്ടുകളേ!


എന്ന്,

അനേകായിരം വസന്തത്തിൽ വിരിഞ്ഞ പ്രണയത്തോടെ
കാമുകൻ.

കാമുകി

24 മേടം1193
ദില്ലി


പ്രിയപ്പെട്ട കാമുകി,


നിന്നെ കണ്ടുകൊണ്ട് ഉറങ്ങുകയും ഉണരുകയും ചെയുന്ന ഈ ക്ഷണത്തിൽ എനിക്ക് നിന്നെ അഗാധമായി പ്രണയിക്കാൻ കഴിയുന്നു.

പരസ്പരം സമർപ്പിക്കാതെ, വാക്കുകൾ കൊണ്ടുപോലും ചങ്ങലകൾ ആഗ്രഹിക്കാത്ത ഒരു കാമുകിയായി നീ ദൂരെ നിൽക്കുമ്പോഴും എനിക്ക് നിന്നെ എന്റെ ആത്മാവിനെക്കാളും പ്രണയിക്കാൻ കഴിയുന്നു.

സ്വപ്നങ്ങളുടെ വേവലാതികളിൽ ക്ഷയിച്ച രാത്രികളിലും നിന്റെ ശബ്ദവും മോഹിപ്പിക്കുന്ന നിന്റെ ഓരോ നോട്ടവും എന്നെ പ്രണയത്തിന്റെ നിഗൂഢമായൊരു ലോകത്തേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

എന്റെ ചുംബനങ്ങൾ മരവിച്ചു തുടങ്ങുന്ന വേളകളിൽ പ്രതീക്ഷകളില്ലാതെ നീയെന്നെ മുത്തമിടുമ്പോൾ  വരണ്ട ചുണ്ടുകളിൽ നനവുകൾ പകരുന്നു, ശരീരം തണുക്കുന്നു.
നിസ്സാരവും ക്ഷണികവുമായ സുഖത്തേക്കാൾ കൂടുതലായി ഉന്നതവും ഉത്കടവുമായ പ്രണയം എനിക്കാസ്വദിക്കാൻ കഴിയുന്നു.

ഓരോ രാത്രികളിലും ഓരോ ആത്മാക്കളെ സൃഷ്ടിക്കുന്ന യൗവ്വനത്തിലെ എന്റെ ഹൃദയത്തെ കുറിച്ച്  ഞാൻ ജനിക്കുന്നതിനു മുന്നേ ബോർഹേസ് ഇങ്ങനെയെഴുതി,


എന്റെ ഹൃദയമിരിക്കുന്നത്

ആർത്തി പിടിച്ച തെരുവുകളിലല്ല,
കാര്യമായിട്ടൊന്നും നടക്കാത്ത ഇടത്തെരുവുകളിൽ,
കണ്ടുകണ്ട് ഉണ്ടെന്നറിയാതായിപ്പോയവയിൽ,
അസ്തമയത്തിന്റെ പാതിവെളിച്ചത്തിൽ
നിത്യത ചാർത്തിക്കിട്ടിയവയിൽ;
പിന്നെ, അവയ്ക്കുമപ്പുറം,
ആശ്വസിപ്പിക്കാനൊരു മരമില്ലാത്ത,
മരണമില്ലാത്ത ദൂരങ്ങളിൽ മുങ്ങിപ്പോയ,
ആകാശത്തിന്റെയും സമതലത്തിന്റെയും വൈപുല്യത്തിൽ
സ്വയം നഷ്ടമായ തെരുവുകളിലും.
ഏകാകിയായ ഒരാൾക്കവ ഒരു പ്രതീക്ഷയാണ്‌;
ഒറ്റയൊറ്റയായ ആത്മാക്കൾ ആയിരക്കണക്കാണല്ലോ,
അവയിലധിവസിക്കുന്നത്,
തെരുവുകൾ ചുരുൾ നിവരുന്നു-
അവയും എന്റെ ദേശം തന്നെ.
ഞാൻ വരച്ചിടുന്ന ഈ വരികളിൽ
അവയുടെ പതാകകൾ പാറട്ടെ.

സ്വപ്‌നങ്ങൾ കാണുന്നൊരാളുടെ മാനസിക സംഘർഷങ്ങൾ എനിക്കെന്റെ കാമുകിയോട് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാതെ വരുന്നു, കൂടെ വന്നുപോയവർക്ക് അത് വിവരിച്ചുകൊടുക്കാൻ എനിക്ക് വാക്കുകൾ തികയാതെ വന്ന രാത്രികളിൽ ഞാൻ എന്നോട് തന്നെ കലഹിച്ചു; കരഞ്ഞു തീർത്തു.


ഏകാകിയായ ഒരാൾക്ക് പ്രണയം അത്രയേറെ പ്രതീക്ഷയാണ്; എങ്കിൽ കൂടിയും പ്രതീക്ഷകളില്ലാതെ എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നു.

സ്വപ്നങ്ങളുടെ ചങ്ങലകളിൽ കുടുങ്ങിപ്പോയ മനുഷ്യന് പ്രണയം നിരാശയുടെ മേൽ തീർത്ത സന്തോഷത്തിന്റെ കവചമാണ്. നിമിഷങ്ങളെ തരം തിരിക്കാൻ കഴിയാത്തവണ്ണം നീ എന്നിൽ സംഗമിച്ചു പോയത് ഞാനറിയുന്നു. സംഗമത്തിൽ ഒന്നിച്ചു ചേർന്ന നദികളെ പോലെ എനിക്കിന്ന് നിന്നോടൊത്തു ഒഴുകാൻ കഴിയുന്നു എന്നത് എനിക്കുപോലും വിശ്വസിക്കാൻ കഴിയാത്ത വണ്ണം സത്യമായിരിക്കുന്നു.

ആത്മപൂജയിൽ മുഴുകിയ വ്യക്തികളെ കണ്ടിട്ടുണ്ടോ എന്റെ കാമുകി?

അവർ അന്ധനും ബധിരനുമാണ്.
സ്വാർത്ഥതയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കി കാണുകയും, തനിക്കപ്പുറം മറ്റൊരു ലോകത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാൻ മടിക്കുകയും ചെയ്യുന്നവർ. അവർക്കൊരിക്കലും ബധിരനു സംഗീതവും, അന്ധന് പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ കഴിയാത്തതുപോലെയുള്ള ഈ വസ്തുത ബോധ്യമാവുകയില്ല. കുറ്റപ്പെടുത്തലുകളും അഭിനയവും കൊണ്ടവർ അരങ്ങിൽ തകർത്താടും.
വസ്തുതകളെ വളച്ചൊടിച്ചുകൊണ്ട് നമ്മുടെ മുന്നിൽ ഉത്തരങ്ങൾ ചോദ്യങ്ങളാക്കി എന്നും നിരാശപെടുത്തികൊണ്ടിരിക്കും.

അവിടെയാണ് കാമുകീ നീ എന്നെ അത്ഭുധപെടുത്തിയിരിക്കുന്നത്.

ശബ്ദത്തിനപ്പുറത്തേക്ക് നിന്നെ ഞാൻ പ്രണയിച്ചു പോയത്. എന്നിലെ നിരാശയും ദേഷ്യവും വാക്കുകളുടെ വികാരങ്ങളിൽ നിനക്ക് തളച്ചിടാൻ കഴിയുന്നു എന്ന് ഞാനറിയുന്നത്.
ആത്മപൂജയ്ക്കപ്പുറത്തേക്ക് ഒരു സ്ത്രീക്ക് ചിന്തിക്കാൻ കഴിയുന്നു എന്ന സത്യം എനിക്ക് ബോധ്യപ്പെടുന്നത്. നീയെന്നെ കേൾക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നത്.

ഓരോ രാത്രികളും നിന്നെകണ്ടുറങ്ങുമ്പോൾ വാർദ്ധക്യത്തെ പറ്റിയുള്ള ചിന്തകൾ എന്നിലേക്ക് കടന്നുവരുന്നു. വാർധക്യത്തിൽ വാടിപോകുന്ന മനുഷ്യന്റെ ശരീരത്തെ ഞാൻ സ്വപ്നം കാണുന്നു.

നാം അകന്നു കഴിയുന്നതിന്റെ യാഥാർഥ്യത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി പറ്റാതാവുന്നു.
ഓരോ നിമിഷവും ഈ നഗരം വിട്ടോടിവരാൻ വെമ്പുന്നു.

സംഗമിക്കുന്ന രണ്ടു നദികൾ പോലെ സ്വന്തമാക്കുക എന്ന നിർബന്ധ ബുദ്ധിയില്ലാതെ ഞാൻ നിന്നോടൊത്തൊഴുകികൊണ്ടിരിക്കുന്നു.

ഭാരമോ, ഏകാന്തതയെ ഒന്നും തന്നെയില്ലാതെ. വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കാതെ.
മടുക്കുന്ന ആവർത്തിക്കപ്പെടുന്ന വാക്കുകളോ ചുംബനങ്ങളോ ഇല്ലാതെ ഒരു കാമുകനായി എനിക്ക് നിന്റെ മുന്നിൽ നിൽക്കാൻ കഴിയുന്നു.
ഭോഗങ്ങളുടെ ആഗ്രഹങ്ങളിൽ കുടുങ്ങികിടക്കാതെ എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നു.

ഈ ലോകത്തോട് എനിക്ക് ഉറക്കെ വിളിച്ചു പറയാൻ തോന്നുന്നു;

'എത്രകാലം എന്നറിയില്ലെങ്കിലും ഞാനിപ്പോൾ എന്റെ കാമുകനെ പ്രണയിക്കുന്നുവെന്ന്' പറഞ്ഞുകൊണ്ട് എന്നെയൊരാൾ പ്രണയിക്കുന്നുവെന്ന്.
സ്വന്തമാക്കുക എന്ന അതിർവരമ്പിനെ ചോദ്യം ചെയ്യാൻ ധൈര്യമുള്ളൊരു സ്ത്രീയുടെ കാമുകനായിരിക്കുന്നുവെന്ന്.
ഞാനെന്റെ കാമുകിയുടെ കാമുകനായിരിക്കുന്നുവെന്ന്.
ഞാനെന്റെ കാമുകിയെ പ്രതീക്ഷകളുടെ വരമ്പുകളില്ലാതെ പ്രണയിക്കുന്നുവെന്ന്.

എന്ന്,

നിന്റെ കാമുകൻ.

അമ്മയ്ക്ക്

16 വൃശ്ചികം1193

ദില്ലി


പ്രിയപ്പെട്ട അമ്മയ്ക്ക്.

വാട്ടം തട്ടാത്ത യുവത്വമായി നെല്ലിന്റെയും അടുപ്പുകല്ലിന്റെയും മണത്തോടുകൂടിത്തന്നെ ഇരുപത്തേഴാമത്തെ വയസ്സ് തുടങ്ങുമ്പോൾ, അമ്മയ്‌ക്കെഴുതുന്ന ഇടവേളകളിലുള്ള കത്തിൽ ഇനി എന്താണ് എഴുതേണ്ടത് എന്നറിയില്ല.

എഴുത്തൊന്നും അമ്മയോളം അത്രയില്ല എന്നതും, മുറികൾക്ക് പുറത്തേക്ക് തെറിക്കുന്ന പുതിയ അല്ലെങ്കിൽ ഒളിപ്പിച്ചുവച്ച വിവരങ്ങൾ ഒന്നും തന്നെയില്ല എന്നതും തന്നെ കാരണം.

മറ്റൊന്നും തന്നെയില്ലെങ്കിലും പുകഞ്ഞു തീർന്നു എന്ന് പറയണം എന്നെനിക്കുണ്ട്. പക്ഷെ തീരില്ല. തിരുത്താൻ അമ്മയ്ക്ക് നിർബന്ധിക്കണം എന്നുണ്ടെങ്കിലും കടന്നു കയറാത്ത വാക്കുകളിൽ 'അമ്മ ഒളിപ്പിച്ചു വയ്ക്കുന്ന സങ്കടങ്ങൾ പോലെ. സുരക്ഷിതത്വത്തിന്റെ അലസമായ എന്തൊക്കെയോ.

പാതിരാ പൂമണങ്ങളും, പലരും കാണാത്ത തലമുറകളും കണ്ടുകൊണ്ട് കെട്ടിറങ്ങിയ ലഹരികളിൽ തന്നെയാണ് ഇത് കത്തെന്നപോലെ കടലാസിൽ പതിയുന്നത്. ചിട്ടപ്പെടുത്തലുകളില്ലാതെ.

മുകളിലെ രണ്ടുകാര്യങ്ങളും അമ്മയോട് പണ്ടത്തെപോലെയല്ലാതെ പറയാൻ കഴിയുന്നത് യുക്തിയിൽ അലസതയില്ലാതെ കാര്യങ്ങൾ കാണാറുണ്ടെന്ന് മക്കളെ ബോധ്യപ്പെടുത്തി എന്നുള്ളതുകൊണ്ടാണ്.
മനുഷ്യ ബുദ്ധിയുടെയും ലഹരികളുടെയും ഇടയിൽ ശ്വാസം മുട്ടുന്ന ഈ നഗരത്തിലെ നടുക്കളത്തിൽ നിന്ന് ഇതെഴുതുമ്പോൾ ഓരോ വൈഷമ്യവും സ്വപ്നങ്ങളായി പറക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആവേശം കൊള്ളുന്നതൊന്നും നമ്മളറിയില്ലല്ലോ. തലയിലെ നെല്ല് ചാക്കുപോലെ.

ഇടയ്ക്കിടെ ദൂരെ കണ്ണും നട്ടിരിക്കാൻ മഴവറ്റിയ വയലുകൾ പോലെ ഹിമാലയത്തിന്റെ ഓരോ വശവും കാണാനുള്ള ആഹൂതിമാത്രമാണ് മർത്യഹങ്കാരത്തെ നാനാവിധമാക്കിയ ലഹരിയുടെ താന്തോന്നിത്തമായി മാറുന്നത്.
അപ്പോഴും, ഫോൺ വിളികളിലെ പല വാക്കുകളും നിശബ്ദമാവുമ്പോൾ ഒരു കൽപ്പകാലമത്രയും നിശബ്ദമാവുകയാണ് എന്ന് തോന്നിയിട്ടുണ്ട്.

ഒളിച്ചുവച്ച പലതും കണ്ടിട്ടുണ്ടല്ലോ, പത്താം ക്‌ളാസിലെ പ്രണയം തൊട്ട് - ഒളിപ്പിച്ചുവച്ച ഡയറികളും സിഗരറ്റും വരെ. അതുപോലെ ഒളിപ്പിച്ചുവയ്ക്കുന്ന വാക്കുകൾ എങ്ങും തൊടാതെ കണ്ടെന്നുവരാം, നമുക്ക് പ്രിയപ്പെട്ടവർക്ക് മാത്രം മനസ്സിലാവുന്ന വാക്കുകൾ.

ഈ നൂറ്റാണ്ടിലും ആവർത്തിക്കുന്ന കത്തുകൾ!
ഭ്രാന്തമല്ലേ എന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടോ? തോന്നരുത്, കാരണം നമ്മളൊക്കെ മനുഷ്യന്റെ അകത്തുനിന്നുകൊണ്ട് സന്യസിക്കുന്നവരാണ്. സന്തോഷിക്കാനും സങ്കടങ്ങൾകൊണ്ട് സന്തോഷം അന്വേഷിക്കാനും ജനിച്ചവർ.

സൂര്യൻ മുകളിൽ വന്നു നിൽക്കുന്നു,
അച്ഛൻ അമ്മയ്ക്ക് പ്രണയഗീതങ്ങൾ പാടിത്തരട്ടെ. ഞാൻ എനിക്കുമൊരു പ്രണയഗീതം പാടട്ടെ. കാക്കകൾ വിരുന്നു വിളിക്കട്ടെ. വീട്ടിൽ ഒച്ചപ്പാടുകൾ മുറകട്ടെ.

എന്ന്,
മകൻ.

പ്രിയപ്പെട്ട സ്വപ്നങ്ങൾക്ക്.

22 മകരം 1192
ദില്ലി


പ്രിയപ്പെട്ടവളെ,

പെണ്ണെ, നിന്റെ ഒഴിവാക്കപ്പെടൽ സഹിക്കാൻ ത്രാണിയില്ലാത്ത ലഹരികളുമായി മല്ലടിച്ചു തീർത്തൊരു രാത്രിയുടെ പര്യവസാനം ആകാശത്തു കണ്ടുകൊണ്ട് നിനക്കിതെഴുതുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നു. എഴുതാനാവുന്നില്ല.
ഒഴുക്കിൽ പെടാതെയും വയ്യ ഒഴുകാതെയും വയ്യ എന്നപോലെ.
മിഥ്യാ സങ്കൽപ്പത്തിന് പുറത്തേക്ക് ഒരു പ്രണയലേഖനം ഇതാദ്യം.
പ്രണയലേഖനം എന്ന് വിളിക്കാൻ പറ്റുമോ? പ്രണയ ലേഖനമല്ലാതെ ഇത് മറ്റെന്താണ്. അല്ലെ?

അൽപ്പമാണെങ്കിലും നനയിപ്പിക്കുന്ന ഓർമകളുണ്ട്.
അകലാൻ ശ്രമിക്കേണ്ടുന്ന ദൂരം താണ്ടിയിരിക്കുന്നു.

ഒരുവളെ കാണാതെ, അറിയാതെ എങ്ങനെ പ്രണയിക്കും?
അവർത്തനങ്ങളിൽ മുഴുകി സ്വയം ചോദ്യങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്ന നാല് രാത്രികളും നാല് പകലുകളും. ഉത്തരങ്ങളില്ല അവയ്‌ക്കു തരാൻ.
എന്തിനു പ്രണയിക്കണം, എങ്ങനെ പ്രണയിക്കണം?
അതിനും എനിക്ക് തരാൻ ഉത്തരങ്ങളില്ല.

ഈ ഒരു രാത്രി,
മദ്യത്തിന്റെ ലഹരികളിലേക്ക് കടന്നു ചെല്ലാതെ തെരുവുകളിൽ നടന്നു തീർത്ത പ്രണയത്തിന്റെ സുന്ദരസുരഭിലമായ ഈ രാത്രി,
കൈയിലെ ഗ്രീൻ ടീയും, പിന്നണിയിൽ സംഗീതത്തിന്റെ ശാന്തമായ നിശബ്ദതയും വെളിച്ചത്തിലേക്ക് വഴുതിവീഴുന്ന ഇരുട്ടും.
മനസ് മുഴുവൻ നിന്റെ മുഖമാണ്.
എവിടുന്ന് വന്നുപെട്ടുവെന്നെനിക്കറിയില്ല. ചിലപ്പോൾ സങ്കൽപ്പത്തിൽ ഞാൻ നൽകിയ മുഖമായിരിക്കാം.
എങ്കിലും പ്രിയ വാക്കുകളുടെ അക കണ്ണുകൾ കൊണ്ട് ഇന്നെനിക്കു നിന്നെ കാണാം.
ആ കാഴ്ചയിലോ,
മിഥ്യാ സങ്കല്പത്തിന്റെ ധാരണയില്ലാത്ത ബോധങ്ങളിലോ ആണോ ഞാൻ നിന്നെ പ്രണയിക്കുന്നത് എന്ന മറ്റൊരു ചോദ്യം ആവർത്തിക്കുന്നുണ്ട്?
അങ്ങനെയെങ്കിൽ നിന്റെ ചുറ്റുപാടുകളെ കുറിച്ചും നിന്റെ വർത്തമാന കാല ജീവിതത്തെ കുറിച്ചും ഞാൻ ചിന്തിക്കേണ്ട ആവശ്യമെന്ത്. നിന്റെ ദുഃഖങ്ങളോർത്തു വേവലാതിപെടുന്നതെന്തിന്.

നിന്നെ ഞാൻ പ്രണയിക്കുന്നു.
നിന്നിൽ നിന്നും കേട്ടറിഞ്ഞ നിന്റെ ജീവിതത്തോട് തോന്നുന്ന, നീ ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന ഒരാളായി, നിന്നിലെ ശോക മുഖങ്ങൾ പാടെ മായ്ച്ചു കളയാൻ വെമ്പുന്ന ഒരാളായി ഓരോ രാത്രിയും ഉറക്കമൊഴിഞ്ഞു നിന്റെ വരികൾ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുമ്പോൾ മനോഹരമായ ഏതോ നിമിഷങ്ങളിലേക്കാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ജീവിതം ശാന്തമാവുകയാണ്.
നീയെന്റെ ആത്മാവായി മാറുകയാണ്.
ഈ കെട്ടിടങ്ങൾക്കിടയിൽ ആരുമില്ലെങ്കിൽ ഞാൻ ഉറക്കെ പൊട്ടിചിരിച്ചേനെ, അത്രയേറെ പൊട്ടിത്തെറിക്കുന്നൊരു സന്തോഷമുണ്ട് മനസ്സ് നിറയെ.

ഇനി ഇതാണോ പ്രണയം എന്ന് ചോദിച്ചാൽ എനിക്കറിയില്ല.
ഇതാണ് പ്രണയമെങ്കിൽ ഈ പ്രണയത്തെ നീ ഭയപെടുന്നതിന്റെ കാരണവും എനിക്കറിയില്ല.
എത്ര മനോഹരമായ, ശാന്തമായ അനുഭൂതിയാണത്.
ചത്തവൻ എന്ന് സ്വയം കരുതിയ ഒരാൾ ജനിച്ചിരിക്കുന്നു. പുനർജന്മം

ഒരേ ശ്വാസത്തോടെ, മരണം വരെ; പുലരിക്കും സന്ധ്യയ്ക്കും ദീപം കൊളുത്തുവാൻ ഞാൻ നിന്നെ ആഗ്രഹിക്കുന്നു.
ഓരോ ഋതുവിലും ഓരോ യാത്രകളാകുവാൻ പെണ്ണെ ഞാൻ നിന്നെയാഗ്രഹിക്കുന്നു.
പ്രണയസുരഭിലമായ ഈ ലോകത്തു നിന്നിൽ എന്റെ കാമുകിയെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിന്റെ നിഴൽ കെട്ടുകൾ നിന്റെ മാറിലേക്ക് തന്നെ കൊണ്ടുതരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
മരണംവരെ കൂടെയുണ്ടാവാൻ ആഗ്രഹിക്കുന്നു.

ഒരിക്കലും ഒന്നിനും ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല,
എന്റെ പ്രണയം അതൊരു നാടകമായി തോന്നുന്നുവെങ്കിൽ ദൂരേക്ക് പറന്നൊഴിഞ്ഞു പോകുവാൻ ഞാൻ തയാറാണ്. നേടാനാവാത്തതിലും സന്തോഷം കണ്ടെത്താൻ ഞാൻ ശീലിച്ചിരിക്കുന്നു.
പക്ഷെ അരികിൽ നിന്നുകൊണ്ട് അകലത്തേക്ക് മാറ്റി നിർത്തരുതേ പെണ്ണേ.

"പൂവുതേടി കടൽ താണ്ടിയ
മോഹമല്ലേ നീ, പാഴേ
കാവുതെറ്റിപെയ്തുപോയൊരു
മേഘമല്ലേ നീ?
ഉടൽ തേടിയുടൽ വിട്ടൊരു
പ്രാണല്ലേ നീ, സ്വന്തം
തുടയിൽത്തന്നിടം വിട്ടൊരു
താളമല്ലേ നീ"

എന്ന് നിന്റെ,
സഖാ!

എന്നോ എഴുതിവച്ചൊരു മനസ്സ്.

17 ധനു 1192
ദില്ലി



പ്രിയപ്പെട്ടവളെ പാറു,

എന്റെ ഹൃദയം ചിരിക്കുകയാണ്, പ്രണയം സിരകളിലേക്ക് നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
നിന്നോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിട്ടില്ല. ജാലകങ്ങളൊക്കെ അടഞ്ഞു പോയൊരു മനസ്സായിരുന്നു എന്റേത്. ഇന്ന് ജീവിതം ഒരു പ്രതീക്ഷയാണ്.

അറ്റം കാണാത്ത വഴികളിലൂടെ എന്നും നിന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് നടന്നു നീങ്ങുക എന്ന സ്വപ്നം മാത്രമായി ജീവിതം മാറുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട് മരിക്കാത്തൊരു പ്രണയമായി ജീവിതാവസാനം വരെ നിന്റെ കൂടെ ഉണ്ടാവണം എന്നുള്ളൊരു അടങ്ങാത്ത ആസക്തി നുരഞ്ഞു പൊന്തുകയാണ്.

ആദ്യമായി നിന്റെ വിരലുകൾ എന്റെ വിരലുകളിൽ കോർത്തുവച്ച നിമിഷവും, ഇടതടവില്ലാതെ ചുംബനങ്ങൾ കൈമാറിയ നിലാവില്ലാത്ത രാത്രിയിലെ ഓർമകളും പുഴയൊഴുകുന്ന ഈ വഴിയരികിൽ കണ്ണാടി ചില്ലു പോലെ പതിയുകയാണ്.
നിന്റെ മുലകൾക്കിടയിൽ ശ്വാസം മുട്ടി കരയുമ്പോഴും, ചേർത്ത് വച്ച് കൂടെ കിടക്കുമ്പോഴും,
കാലുകൾ കൊരുത്തുവച് പുതപ്പിനുള്ളിൽ മറ്റൊരു ലോകത്തെ കുറിച്ചു സ്വപ്നം കാണുമ്പോഴും
എന്നിലെ അണപൊട്ടിയൊഴുകുന്ന നിയന്ത്രിക്കാനാവാത്ത ഒരു പ്രണയത്തിന്റെ സാക്ഷിയായി മാറിയ എന്നെ ഞാൻ ചികഞ്ഞെടുക്കുകയാണ്.
ഓരോ നോക്കിലും ഓരോ വാക്കിലും ആയിരമായിരം അർഥങ്ങൾ കൈമാറിയ നിമിഷങ്ങളല്ലാതെ ഒന്നും തന്നെ ചികഞ്ഞെടുക്കാൻ ഈ കുഞ്ഞുമനസ്സിലില്ല.

എന്നിലെ പുരുഷന്റെ സ്വാർത്ഥതയിൽ ഒരിക്കലും നിന്നെയൊതുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല,
മനസ്സുകൾ തുറന്നുവച്ചുകൊണ്ട്  തടവറകളില്ലാതെ നീ പാറിപറക്കണം.
ഭാവിയുടെ ചിന്തകൾ അലോസരപ്പെടുത്താതെ വർത്തമാനത്തിൽ നിന്നും വർത്തമാനത്തിലേക്കുള്ള പ്രയാണം.
ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്കുള്ള പ്രയാണം.
എങ്കിലും മനസ്സിലെ ഏതോ കോണിൽ അടിഞ്ഞു കൂടിയ സ്വാർത്ഥതയുടെ ഒരംശം ആഗ്രഹിച്ചു പോവുകയാണ് എന്നും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്. എനിക്ക് മാത്രം സ്വന്തമായിരുന്നെങ്കിലെന്ന്.

കാതങ്ങൾ ദൂരെ നിന്നും നിന്റെ കണ്ണീർ വീഴുന്ന ശബ്ദം ആഴത്തിൽ പതിഞ്ഞിരുന്നതൊക്കെ എന്റെ ഹൃദയത്തിലേക്കായിരുന്നു.
അലോസരപ്പെടുത്തി കൊണ്ടിരുന്ന ചിന്തകളുടെ കൂടെ അലങ്കോലപ്പെട്ടുകിടന്ന ജീവിതത്തിലേക്ക് ചന്ദന ജാലകം തുറന്നു വന്നവൾക്ക്, പ്രണയത്തിന്റെ വിത്ത് പാകിയെടുത് മുളപ്പിച്ചെടുത്തവൾക്ക് ഞാൻ കണ്ണുനീർ മാത്രമാണ് നൽകിയതെന്നുള്ള നീറ്റൽ ഇപ്പോഴും മനസ്സിൽ കിടന്നു മുരളുകയാണ്.
സ്വപ്നങ്ങളും മിഥ്യ സങ്കൽപ്പങ്ങളിൽ ഉയിർത്തെഴുന്നേറ്റ കഥാപാത്രങ്ങളും മാത്രമുള്ളൊരു യാത്രയായിരുന്നു എന്റെ ജീവിതം. ഒരിക്കലും എന്നെ തിരുത്താൻ നീ ശ്രമിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടു പോലുമില്ല.
അറിയില്ല, എനിക്കറിയില്ല നിനക്ക് ഞാൻ എന്താണ് നൽകേണ്ടതെന്ന്.
എങ്ങനെയാണ് ഓരോ നിമിഷം എന്റെ സിരകളിലൂടെ അണപൊട്ടിയൊഴുകുന്ന നിന്നോടുള്ള പ്രണയത്തെ ഞാൻ തുറന്നു കാണിക്കേണ്ടതെന്ന്.
എന്നെ ഭീതിപ്പെടുത്തുന്നതും അത് മാത്രമാണ്. അതോർത്തു മാത്രമാണ് കഴിഞ്ഞ നാളുകൾ മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞിട്ടുള്ളതും. അപ്പോഴും ആ കണ്ണുനീർ എനിക്ക് മധുരമുള്ളതായിരുന്നു.

എനിക്കറിയാം,
നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നെന്നുവെന്ന്, എത്രത്തോളം ഈ നെഞ്ചത്തെ ചൂടിൽ വന്നണയാൻ കൊതിക്കുന്നുവെന്ന്. വെറുതേയിരിക്കാൻ, വെറുതെ കാണാൻ, വെറുതെ മിണ്ടാൻ രാവും പകലും എണ്ണിത്തീർക്കുന്നുവെന്ന്.
കണ്ണുനീരും പിണക്കങ്ങളുമാണ് നിന്നിലെ നിഷ്കളങ്ക പ്രണയത്തിന്റെ പ്രീണനം എന്നിരിക്കെ ഈ കത്തിന്റെ ആവശ്യകതയെന്തെന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ മനസ്സ് തുറന്നു വച്ച് എഴുതുകയാണ്.
എന്റെ പ്രിയപ്പെട്ടവൾക്കുവേണ്ടി. എനിക്കൊരിക്കലും അകലാൻ കഴിയാത്ത എന്റെ ദേഹിക്കുവേണ്ടി.

പറയാൻ വാക്കുകൾ പോരാതെ വരികയാണ്. എങ്കിലും ആവർത്തിക്കുന്നു.
പെണ്ണേ, നിന്നോടെനിക്ക് പ്രണയമാണ് മറ്റെന്തിക്കാളും.


എന്ന്,
നിന്റെ സ്വന്തം
ഉലുക

അമ്മയ്‌ക്ക് ഒരു കത്ത്

1192  വൃശ്ചികം 19
ദില്ലി


എന്റെ അമ്മയ്‌ക്ക്,

അമ്മയ്ക്കും അച്ഛനും സുഖം തന്നെയാണെന്നറിയാം. എനിക്കിവിടെ സുഖം തന്നെ.
അമ്മ ഒരിക്കലും ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചു കാണില്ല അല്ലെ, ഈ കാലത്തു ആരെങ്കിലും ആർക്കെങ്കിലും കത്തുകൾ എഴുതുമോ, അതും സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട്.

അതെ അമ്മെ. എന്റെ ജീവിതമിന്ന് ആഹ്ലാദപൂർണമാണ്.
സന്തോഷഭരിതമല്ലാത്ത കാലങ്ങൾ ജീവിതത്തിൽ കഴിഞ്ഞുപോയപ്പോൾ അല്ലെങ്കിൽ ഇടയ്ക്കിടക്ക് ഓർമപ്പെടുത്തിയതിനുശേഷം കടന്നുവന്ന ജീവിതത്തിലെ ഈ നല്ലകാലം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.

അമ്മയുടെയും അച്ഛന്റെയും ജീവിതവും ഇതുപോലെ സന്തോഷത്തോടെതന്നെ മുന്നോട്ടു പോകണം.
അതിനുവേണ്ടി ഒരു മകൻ എന്നനിലയ്‌ക്ക് ഞാൻ എന്ത് ചെയ്യണം എന്ന് ഇത്രയും കാലമായും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായുള്ള ചിന്തകൾ വേരുറയ്ക്കാൻ തുടങ്ങിയ കാലം തൊട്ടേ ഞാനതു ശ്രമിക്കാറുമുണ്ട്.

എന്റെയോ, അനിയന്മാരുടെയോ ഭാവി ജീവിതത്തെകുറിച്ചു അമ്മ വിഷാദാത്മകമായി ചിന്തിക്കാൻ ശ്രമിക്കരുത്, ജീവിതത്തിലെ സന്തോഷകാലങ്ങൾക്കായി പ്രയത്നിക്കാൻ പ്രാപ്തരാകും വിധം തന്നെയാണ് അമ്മയും അച്ഛനും ഞങ്ങളെ വളർത്തിയിട്ടുള്ളത്.
കഴിഞ്ഞകാലയളവിലുണ്ടായ സന്തോഷകരമായ മാറ്റങ്ങളൊക്കെ അമ്മയും കാണുന്നതാണല്ലോ, അല്ലെ?

സാമ്പത്തികമായി മാത്രമാണ് ഇപ്പോഴുള്ള താത്കാലികപ്രശ്നങ്ങൾ, അത് തീർത്തുകൊണ്ടു ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാഞ്ഞിട്ടല്ല.
ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിറകേയോടാനുള്ള ധൈര്യവും വിശ്വാസവുമാണ് ഇക്കാലയളവിൽ ഞാൻ നേടിയെടുക്കാൻ ശ്രമിച്ചിട്ടുള്ളത്.
അപകടാവസ്ഥയിലുള്ള ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാവാതെ നോക്കാനുള്ള വിശ്വാസവും അതോടൊപ്പം തന്നെയുണ്ട്. അമ്മ ഒരിക്കലും അതിൽ ഭയപ്പെടരുത്.

എവിടെയോ കേട്ടൊരു കവിതയുടെ നാലുവരികൾ ഇപ്പോൾ ഓർമ്മവരികയാണ്.
"സമയമില്ലൊരു വാക്കിനാലും നെയ്‌തെടുത്ത
വിളക്കിൻ തിരിയാലലിവിൻ സങ്കടം
ജന്മാതാപം ലയിപ്പിക്കും അലങ്കാരങ്ങളിൽ
വർത്തമാനങ്ങളില്ലാതാവും ഭൂതകാലത്തിന്റെ അനർത്ഥങ്ങളിൽ"

പിന്നെ,
കഴിഞ്ഞ ദിവസം എനിക്ക് ഇരുപത്തഞ്ചു വയസ്സ് തികഞ്ഞിരിക്കയാണ്.
പ്രണയ സുരഭിലമായ ഈ ലോകത്തിൽ വളരെ കാവ്യാത്മകമായൊരു പെണ്ണും ഇപ്പോൾ മനസ്സുകൊണ്ട് കൂടെയുണ്ട്; പാറു.
കൂടാതെ കലാപരമായും സാമൂഹികപരമായും ചിന്തകൾ ഉൾക്കൊള്ളാനും സമൂഹത്തിന്റെ ഭാഗമാവാനും ശ്രമിക്കുന്ന കുറെയേറെ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നുവരുന്നു. മെയ്‌മാസം പൂമരത്തിലെ ചില്ലകളെല്ലാം പൂക്കുന്നതുപോലെ ആഹ്ലാദകരമായ ജീവിതത്തിൽ എല്ലാം സന്തോഷഭരിതമായി മാറുന്നു.

അച്ഛനോടും അന്വേഷണം പറയണം, കത്ത് ചുരുക്കുന്നു.


അമ്മയുടെ മകൻ.
പ്രജി.

ഹരിദ്വാർ

1191, തുലാം 27
ഹരിദ്വാർ


പ്രിയപ്പെട്ട പാറു,

കുടജാധ്രി ചിതമൂലയിൽ നിന്നും നീ എന്റെ ഒപ്പം തന്നെയുണ്ട്, പക്ഷെ ഇവിടെ ഈ ദുർഗന്ധങ്ങൾക്കിടയിൽ നിന്നെ ഞാൻ ഉപേക്ഷിക്കുകയാണ്. 
നീയും ഞാനും തമ്മിലുള്ള അകലം ഈ ഹരിദ്വാർ യാത്രകൊണ്ട് ഞാൻ തിരിച്ചറിയുകകയാണ്. നിന്റെ കൂടെയുള്ള യാത്രകളുടെ മുഴുവൻ ഓർമകളും ഇവിടം മുതൽ എനിക്ക് അന്യമാണ്. അതെ, ഇവിടെ ദുർഗന്ധങ്ങൾക്കിടയിൽ എനിക്ക് നിന്നെ ഉപേക്ഷിക്കേണ്ടി വരികയാണ്, നീ എന്നെ ശപിക്കുക.
കാവി വസ്ത്രം ധരിച്, എല്ലാ ഉത്തരവാധിതങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഈ മാനസ ദേവി ക്ഷേത്ര നടകളിൽ ഇവരുടെ കൂടെ വന്നിരിക്കാൻ എനിക്ക് കഴിയില്ല.
എന്റെ ഉത്തരവാധിതങ്ങളിൽ നിന്നും എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല, എനിക്ക് ഈ കാവി വസ്ത്രം ചേരില്ല; കാരണങ്ങൾ എന്തുമാവട്ടെ.

സ്വയം ജീവൻ ത്യജിച്ച സതി ദേവിയുടെ ക്ഷേത്രത്തിനു മുന്നിൽ, മുടന്തനായ അച്ഛനെ നോട്ടു മാലകൾ ചാർത്തിയ ശൂലതിന്റെ അരികിൽ നിർത്തി യാചിക്കുന്ന പന്ത്രണ്ടുകാരി അംബയെ നീയും കണ്ടതല്ലേ.
ആത്മഹത്യ ചെയ്ത് ദേവിയായി മാറിയ സതിയുടെ മുന്നിൽ നീ അടങ്ങുന്ന ആത്മീയതയിൽ മുങ്ങി കുളിച്ചവർ പണ കെട്ടുകളും, സ്വർണ നാണയങ്ങളും നിക്ഷേപിക്കുംബോൾ എനിക്ക് ദേവിയായി തോന്നിയത് അംബയെയാണ്, അംബയ്ക്  ഞാൻ എന്റെ മനസ്സിൽ വിഗ്രഹവും സൃഷ്ടിച്ചു കഴിഞ്ഞു.
അവൾ ദേവി പുത്രിയായി ജനിച്ചില്ല. അവൾക്കും അമ്മയുണ്ടായിരുന്നു, ചേച്ചിയും ചേട്ടനും അടങ്ങുന്ന കുടുംബമുണ്ടായിരുന്നു. ഇന്നവൾക്ക് മുടന്തനായ അച്ഛൻ മാത്രമേ ഉള്ളുവെങ്കിലും.
ഈ സ്വർണ മാളികയിൽ കുടിയിരിക്കുന്ന ദേവിയെക്കാളും  വികലാംഗനായ ഒരുവന് വേണ്ടി നിറ കണ്ണുകളോടെ യാചിക്കുന്ന അംബയെ പോലുള്ളവരെ സ്നേഹിക്കാൻ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
റോഡിൽ നിന്നും മലമുകളിൽ നിൽക്കുന്ന ദേവി ക്ഷേത്രത്തിൽ കാടുകളിലൂടെയുള്ള നടപ്പാതയിൽ കീർത്തനം മുഴക്കി പോകുന്ന കാവി വസ്ത്ര ധാരികൾക്ക് കൊടുക്കുന്ന കുടി വെള്ളം പോലും അംബയ്ക് കിട്ടാത്തത് ആത്മീയതയിലേക്ക് അവൾക്ക് കടന്നു ചെല്ലാനുള്ള പക്വത ഇല്ലാത്തതു കൊണ്ടല്ലേ. വിശപ്പിന്റെ  മുറ വിളികൾക്കിടയിൽ അവൾക്കെങ്ങനെ നിങ്ങളെ പോലെ മിഥ്യയായ ദേവിയിൽ വിശ്വാസം അർപ്പിക്കാൻ കഴിയും. അവൾ വിശ്വസിക്കുന്നത് സ്നേഹത്തിലും പണത്തിലുമാണ്, അത് അവൾ ജീവിതം കൊണ്ട് പഠിച്ചതാണ്. ആ പണം കണ്ടെത്താൻ അവൾക്ക് കയ് നീട്ടുക എന്നല്ലാതെ മറ്റു വഴികളില്ല, അത് അവളുടെ സാഹചര്യം, അവളെടുത്ത തീരുമാനം.

നിനക്കൊക്കെ ജോലി എടുത്ത് ജീവിച്ചോടെ എന്ന് പറഞ്ഞു അവളെ ആട്ടിയോടിച് , ക്ഷേത്രത്തിലേക്ക് കാട്ടിലൂടെയുള്ള വഴിയിലെ മരങ്ങളിൽ കെട്ടി തൂക്കിയ മണികൾ മുഴക്കി ആത്മീയ ഭ്രാന്ത് പ്രകടിപ്പിച്ച നീ ഭാരത് മാതായുടെ ആറു നിലയുള്ള ക്ഷേത്രത്തിലേക്ക് ആർപ്പു വിളിച്ചു കൊണ്ട് നീങ്ങുന്ന ഭക്തരുടെ കൂടെ നാല് കിലോമീറ്റർ കാട്ടിലൂടെ നടന്നു നേടിയതെന്താണ്.

അറിയാം, ജീവിതത്തിൽ നിന്ന് ഒളിച്ചോടി ഇവിടെ ഈ ദേവി സന്നിധിയിൽ വന്നിരിക്കുന്ന ആയിര കണക്കിന് കാവി ധാരികൾക്കും നിന്നെ പോലുള്ള ആത്മീയ വാധികൾക്കും ഇത് തിരിച്ചറിയാൻ കഴിയില്ല.
പക്ഷെ നീ മറ്റൊന്ന് കൂടിയറിയണം, ശാന്തികുഞ്ഞ് ആശ്രമാതിനടുത് ദേവി ഭക്തന്മാർ നടത്തുന്ന യോഗ കേമ്പിൽ നിന്നും ഭയം കൊണ്ട് നീ ഇറങ്ങി വരുംബോഴും,
കോയമ്പത്തൂരിൽ നിന്നും ഒളിച്ചോടി ഇവിടെ ശരീരം വിറ്റു ജീവിക്കുന്ന മൂന്നാം ലിംഗകാരിയായ മരുതയുടെ കൂടെ ഒരു ഭക്തരും പേടികൊണ്ട് ഇറങ്ങാത്ത ഗംഗയുടെ തനി സ്വരൂപം കാണിക്കുന്ന ഹരി കി പുരിയിലെ ഗംഗ തീരത്തോട് ചേർന്നുള്ള കാവി വസ്ത്ര ധാരികൾക്ക് ജീവിതത്തിലേക്ക് തിരിഞ്ഞു ചിന്തിക്കുമ്പോൾ അതൊഴിവാക്കാനായി ലഹരിയുടെ മറ പിടിക്കാൻ പുക ചുരുളുകൾ വിൽക്കുന്ന രാജസ്ഥാനിയുടെ കട തിണ്ണയിലാണ്  അംബ ജീവിക്കുന്നത്. അവൾ അവിടെ സുരക്ഷിതയാണ്, ആ വേശികൾക്കിടയിൽ അവളുടെ ശരീരവും സുരക്ഷിതമാണ്.

എന്നെങ്കിലുമൊരിക്കൽ നിനക്കേറ്റവും പ്രിയപ്പെട്ട വാരാണസിയിലോ ധനുഷ് കൊടിയിലോ നീ എന്നെ കണ്ടു മുട്ടിയേക്കാം, ആ ഒരു നിമിഷം ചിലപ്പോൾ ഞാൻ അന്ധനായി മാറിയേക്കും.
നീ ചുംബിച്ച, നിന്ടെ ചുണ്ടുകളുടെ നീര് വറ്റിയിട്ടില്ലാത്ത ചുവന്ന മണികൾക്ക് ചുറ്റും ഞാനും ചുംബിചിട്ടുണ്ട്, ആത്മീയത ഒട്ടും കലരാതൊരു ചുംബനം., അത് മാത്രമാണ് എനിക്ക് നിനക്കായ്‌ തരാനുള്ളത്‌.

എന്ന് സ്വന്തം
-

ഋഷികേശ്

1191, തുലാം 27
ഋഷികേശ്



പ്രിയപ്പെട്ട പാറു,

നിനക്കേറ്റവും പ്രിയപ്പെട്ടത് എന്ന് നീ പറയുന്ന കാവിവസ്ത്രധാരികൾ സ്വന്തമാക്കിയ ഋഷികേശിലേക്ക് നിന്നെയും കൂട്ടി അടുത്ത തണുപ്പ് കാലത്ത് ഞാൻ പോവാം.

പക്ഷെ, അവിടെ മലകൾക്ക് മുകളിലുള്ള നൂറു കണക്കിന് ക്ഷേത്രങ്ങളിൽ ഏതെങ്കിലും ക്ഷേത്രത്തിൽ നീ പോവണം. അല്ലെങ്കിൽ വേണ്ട, ഗംഗാ സ്‌നാനം കഴിഞ്ഞ് നിന്നെ പോലുള്ളവർക്ക് വൃബധ്ര ക്ഷേത്രമായിരിക്കും നല്ലത്.
ഞാനും നീയും ഒരു പാട് തവണ ശിവനും പാർവതിയുമായതല്ലെ. അത് കൊണ്ടുതന്നെ ശിവനും പാർവതിയും ഒരുമിച്ചുള്ള വൃബധ്രയിൽ തന്നെ നീ ചെന്നാൽ മതി.

നിൻറെ പ്രാർത്ഥന കഴിയുമ്പോഴേക്കും;
എല്ലാം നഷ്ടപെട്ട് ജീവിത ചിലവിനു വേണ്ടി അവിടെ രുദ്രാക്ഷം വിൽക്കുന്ന, ഏതെങ്കിലും ഉത്തരാഖണ്ഡ് മൂന്നാം ക്ലാസ് വേശിക്ക് ഞാൻ വില പറയാം.

അവളെ ഞാൻ ദേവയാനി എന്ന് വിളിക്കും. നിനക്ക് വെറുപ്പുള്ള ഒരേയൊരു പേര്.
എന്റെ കൈയിലുള്ള പണംകൊണ്ട് അവളുടെ കൈയിലുള്ള രുദ്രാക്ഷം മുഴുവൻ വാങ്ങി കാട്ടിലേക്ക് വലിച്ചു ചാടി മലയുടെ മുകളിലേക്ക്, കുടിയാലയിലെക്ക് കൊണ്ട് പോവും.

സംസാരിക്കും, ഋഷികേശിലെ നാറുന്ന തണുത്ത കാറ്റിനെ അനുഭവിക്കും, പരസ്യമായ് ഗംഗയെ ബലാൽക്കാരം ചെയുന്നത് നോക്കി നിൽക്കും. കാവിയുടെ മറവിൽ പൂർണ സ്വാതന്ത്ര്യം നേടിയിട്ടുള്ളവരുമായ് കലഹിക്കും.
അവളെ ഈ വൃത്തികെട്ട ജീവിതത്തിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും, വിദ്യാഭ്യാസം ദാനം ചെയും.
അപ്പോഴേക്കും അവൾക്കെന്നെ മടുക്കും. കാരണം, ഞാൻ അവൾക്ക് കൊടുത്ത പണം കാമിക്കാൻ വേണ്ടി മാത്രമാണ്  വിപ്ലവം സൃഷ്ടിക്കാൻ വേണ്ടിയല്ല എന്നവൾ തിരിച്ചറിയും.
ഒടുക്കം, എന്നിലെ നിശബ്ദതയിൽ നിന്നും അവൾ അകലം പാലിക്കും, കുടിയാലയിൽ നിന്നും അവൾ മലയിറങ്ങി രാമൻചൗളയിലെ നീല ഓട്ടോറിക്ഷയിൽ നിശബ്ദമല്ലാത്ത അവളുടെ ജീവിതത്തിലേക്ക് വീണ്ടും കുടിയേറും.

പക്ഷെ നീ തിരിച്ചറിയുന്നത്, ഗംഗാ സ്‌നാനം ചെയുമ്പോൾ മറഞ്ഞിരുന്ന് നിന്റെ ശരീരത്തെ കാമ വെറിയുമായ് നോക്കുന്ന കാവി വസ്ത്രധാരികളെയായിരിക്കും.
ഒരു നേരത്തെ വിശപ്പകറ്റാൻ കാവി വസ്ത്രധാരികൾ മലവിസർജനം നടത്തുന്ന ഗംഗയിലെ വെള്ളക്കല്ലുകൾ വിൽക്കുന്നവരെ നീ കാണും.
കണക്കില്ലാത്ത ഭിക്ഷാടകർ രാവിലെ ഇരിപ്പിടത്തിനു വേണ്ടി അടികൂടുന്നത് നീ കാണും.
ഭക്ഷണം തട്ടിയെടുത്തോടിയ ബാല്യങ്ങളെ മർധിക്കുന്ന ഹോട്ടലുടമകളെ നീ കാണും.

ഒടുക്കം മടുത്ത് ഋഷികേശിൽ നിന്നും തരിച്ചു പോകുവാൻ നീ എന്നെയും തിരഞ്ഞ് മലമുകളിലേക്ക് വരും, അവിടെ കമിതാക്കളും, കാമ വെറിയന്മാരും സൃഷ്ടിക്കാൻ ശ്രമിക്കുന്ന കലാ രൂപങ്ങൽക്കിടയിലൂടെ നീ കണ്ണടച്ചുകൊണ്ട് കുടിയാലയിലെക്ക് വരും, തിരിച്ചു പോകുവാൻ വേണ്ടി മാത്രം.
തിരിച്ചു മലയിറങ്ങുമ്പോൾ, നിന്നിലെ മതവും, ഭക്തിയും ഒക്കെ ഗംഗയിലേക്ക് വലിച്ചെറിഞ് നീ പരിശുദ്ധമായി തീരും.

എന്ന് സ്വന്തം,
-