Showing posts with label യാത്രകൾ. Show all posts
Showing posts with label യാത്രകൾ. Show all posts

പുഷ്കർ

ഊരുതെണ്ടികളുടെ കൂടെയിരുന്ന്,
ഒരു ഭാഗത്തു സീതയും മറ്റൊരു ഭാഗത്തു രാമനെയും നിർത്തിക്കൊണ്ട് ബ്രഹ്‌മാവിന്റെ ചിന്തകളിലൂടെയുള്ള മെൽവി ഭാഷയിലെ വരികൾ ഉരുവിടുമ്പോൾ,
രണ്ടു കുപ്പി ബിയറിന്റെ മന്ദിപ്പിൻറെ പുറത്തു എങ്ങോട്ടെന്ന് അറിയാതെ ഇറങ്ങിയത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് നീറി വരുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ടവളുടെ ഉണങ്ങാത്ത ചുംബനങ്ങൾ എന്നെ അത്രയേറെ മത്തുപിടിപ്പിക്കുന്നതായിരുന്നു.
ഡൽഹി അജ്മീർ ഹേവെയിൽ ഏതെങ്കിലും ഒരു വാഹനത്തിന്റെ സഹായം പ്രതീക്ഷിച്ചു കൈ നീട്ടി നിൽക്കുമ്പോൾ അവളുടെ കരയുന്ന കണ്ണുകൾ മാത്രമായിരുന്നു മനസ്സിൽ.
അതുകൊണ്ടു തന്നെയാവണം എങ്ങോട്ടേക്കെന്നു എല്ലാവരും ചോദിച്ചപ്പോൾ "ജയ്‌പൂർ" എന്ന് പറയേണ്ടി വന്നതും, കിട്ടിയ വാഹനത്തിൽ കയറി ജയ്‌പൂർ, അവിടുന്ന് രാജസ്ഥാൻ ട്രാൻസ്പോർട്ടിൽ കയറി ബാന്ദ്രസിന്ഡറി ഇറങ്ങിയതും.
അത്രയേറെ ഒറ്റപെട്ട നിമിഷങ്ങൾ.

പ്രിയപ്പെട്ടവളുടെ കൈപിടിച്ചു പുഷ്കറിലേക്ക് കിലോമീറ്റർ നടക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറക്കുകയായിരുന്നു.
മൃഗത്തിന്റെ ചിന്തകൾ വിഗ്രഹമാക്കി വരാഹം എന്ന പേരിൽ അകത്തിരുത്തിയ കല്ലുകൾക്ക് അവൾ തൊഴുതു പ്രാർത്ഥിക്കാൻ കയറിയപ്പോൾ ഞാൻ എന്തുകൊണ്ട് തടഞ്ഞില്ല?
'പുരുഷന് സ്ത്രീയോടുള്ള ആധിപത്യം' അത് ഞാൻ മറന്നുപോയിരിക്കുന്നോ; എന്തൊരു ജന്മമാണിത്.

ഒടുവിൽ ബ്രഹ്‌മാവിന്റെ പത്നിയായ സാവിത്രിയുടെ മുന്നിൽ മണിയടിക്കാൻ അവളുടെ കൈകൾ എത്താതിരിക്കുമ്പോൾ അവൾക്ക് പകരം എന്റെ കൈകൾ മണികളിൽ ശബ്ദം നൽകുകയും, അവളുടെ കൈകൾ എത്തുംവിധത്തിൽ അവളെ ഉയർത്തുകയും ചെയ്തത് ഞാൻ ശ്രീരാമനെക്കാളും വലിയവൻ ആയതുകൊണ്ട് തന്നെയാവണം. അല്ലെങ്കിലും, പുരുഷൻ ഒരിക്കലും ശ്രീരാമനോളം തരാം താഴാൻ ശ്രമിക്കരുത്.

ചുട്ടുപൊള്ളുന്ന മരുഭൂയിലൂടെ ഒട്ടകങ്ങളെപോലെ കുതറിയോടുമ്പോഴും,
അസ്തമയ സൂര്യനെ നോക്കി സരോവരം തടാകത്തിൽ കാൽ നീട്ടി ഇരിക്കുമ്പോഴും,
ഒരു യാത്രയിലൂടെ പ്രണയത്തെയും - ഒരു പ്രണയത്തിലൂടെ യാത്രയെയും - സ്നേഹിക്കുന്നവനായി ഞാൻ മാറുകയായിരുന്നു.
അതുകൊണ്ടു തന്നെയാവണം, ഒരുഭാഗത്തെ രാമനെ ഒഴിവാക്കി അവിടെ - അച്ഛനെന്നോ, കാമുകനെന്നോ, പതിയെന്നോ അറിയാത്ത രാവണനെ രാമാനുപകരം സീതയ്ക്ക് വേണ്ടി വരികളിൽ പ്രതിഷ്ഠിക്കാൻ ഉജ്ജയിനിൽ നിന്നും ഭക്തിയുടെ മറവിൽ യാത്രകളെ സ്നേഹിക്കുന്ന കാവി വസ്ത്രധാരികളോട് പറയേണ്ടിവന്നത്.

പക്ഷെ അവൾ സീത തന്നെയായിരുന്നു.
പുഷ്കറിലെ ബ്രഹ്‌മാവിന്റെ ക്ഷേത്രത്തിനുമുന്നിൽ എല്ലാവരും നൂറുരൂപയുടെ താമരമൊട്ടുകൾ തടാകത്തിൽ എറിയുമ്പോൾ - വിശന്നുവലഞ്ഞ അമ്മയ്ക്ക്, തെരുവ് ഗായകർക്ക്, കയ്യിൽ ആകെയുള്ള പണം കൊണ്ട് ഭക്ഷണം വാങ്ങിക്കൊടുക്കാൻ തയാറായത്,
തിരിച്ചു മരുഭൂമിയിൽ നിന്നും ഇറങ്ങാൻ പണമില്ലാതെ വന്ന കാമുകന്റെ കൂടെ പിച്ചയെടുക്കാൻ ഇരുന്നത്,
മലയാളത്തിലെ കുറത്തിപെണ്ണുകളുടെ വരികൾ ഉജ്ജയിനിലെ നാടൻ സംഗീതത്തിന്റെ കൂടെ കൂട്ടികലർത്തിയത്, അവൾ സീതയായതുകൊണ്ട് തന്നെയാവണം.

ഒടുവിൽ,
ഉജ്ജയിനിലെ ഗായകർക്ക് മുഴുവൻ പണവും നൽകി പുഷ്കറിൽനിന്നുള്ള വറ്റിയ കുന്നുകൾ തിരിച്ചു കയറുന്ന നിമിഷത്തിൽ, കാമുകനുവേണ്ടി കരുതിവച്ച "Siddhartha  - Hermann Hesse " സമ്മാനിക്കുമ്പോൾ രാമനിൽ നിന്നും എന്നിലേക്കും എന്നിൽ നിന്നും ബുദ്ധനിലേക്കുമുള്ള ദൂരത്തെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് അവൾ എന്നെ കൊണ്ടെത്തിക്കുകയായിരുന്നു.

മുബൈയിൽ നിന്നും ആഗ്രയിലേക്കു പോകുന്ന ചരക്കുവണ്ടിക്കകത് ചെതാവണി ബീഡി വലിച്ചിരിക്കുമ്പോൾ "ഒരു തെണ്ടിയുടെ നിലവാരം" എന്ന് സ്വയം വിലയിരുത്തി ബനാറസിലേക്കുള്ള യാത്ര സ്വപ്നം കാണുകയായിരുന്നു.

പാറു, ഈ വർത്തമാനകാലത്തിൽ ഞാൻ നിന്നോളം മറ്റാരെയും പ്രണയിക്കുന്നില്ല എന്ന സത്യം എനിക്ക് മറച്ചുവയ്ക്കാൻ കഴിയുന്നില്ല.


ഏഴിമലയിലേക്ക്

ഭാഷയുടെ കടുപ്പം കാരണം ആഗ്രഹിച്ചു വാങ്ങിയ ജാക്ക് കുറുഒക്കിന്റെ 'ഓൺ ദി റോഡ്‌' വായിക്കാൻ പറ്റാത്ത സങ്കടത്തിൽ, എന്നാൽ വായിച്ചു തീർക്കാതെ ഒന്നും ചെയില്ലെന്ന വാശിയിൽ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളും പലരോടും ചോദിച്ചറിഞ്ഞു വായിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, 
ആരോ ഒരാൾ പറഞ്ഞു; നടന്നു കൊണ്ട് വായിച്ചു തീർക്കേണ്ട യാത്രകളാണ് അതിലെ കടലാസുകൾ നിറയെ എന്ന്.

ഈ കർക്കിട മാസത്തിൽ വീട്ടിലെ നാല് ചുവരുകൾക്ക് വെളിയിൽ എവിടെ പോയിരുന്നു വായിക്കും? എന്ന ചിന്തയിൽ ഓരോ കടലാസും മറിച്ചു നോക്കുന്നതിനിടെ എവിടെയോ കണ്ടു. 

"നതിംഗ് ബിഹൈണ്ട്  മി, എവരിതിംഗ് എഹെഡ് ഓഫ് മി, ഏസ് ഈസ് ഓവർ സൊ ഓൺ ദി റോഡ്‌!"

എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നത് പോലെ മഴ കുറഞ്ഞ ആ ഒരു ദിവസം തന്നെ ഭ്രാന്തമായ ചില ഭ്രാന്തരുടെ ചിന്തകൾ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുംബോൾ പിന്നെ എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും.
പ്ലാസ്റ്റിക്‌ സഞ്ചിയിൽ ബുക്കും ക്യാമറയും പൊതിഞ്ഞു വീട്ടിന്നിറങ്ങി,
ആദ്യം പറശിനിയും, പിന്നെ പയാംബലവും ഒക്കെ മനസ്സില് വന്നെങ്കിലും പ്രിയപ്പെട്ട ഒരു ഭ്രാന്തന്റെ സഹായത്താൽ ചെന്നെത്തിയത് എഴിമലയിലാണ്.

തനിചിരിക്കാനും, നടക്കാനും ഒന്നും പാങ്ങില്ലാത്ത സ്ഥലം എന്ന് ഒറ്റ നോട്ടത്തിൽ വിലയിരുത്തിയെങ്കിലും തെറ്റ് പറ്റി!

"ആർക്കും ഞങ്ങളെ അറിയില്ല,
അതുകൊണ്ട് തന്നെ ആരുടെ മുന്നിലും അഭിനയിച്ചു തീർക്കേണ്ട ആവശ്യവും ഇല്ല. നടന്നിട്ടോ ഇരുന്നിട്ടോ കിടന്നിട്ടോ നിനക്ക് ഇവിടിരുന്ന്  വായിച്ചു കൂടെ"
കൂടെയുള്ള മറ്റൊരു ഭ്രാന്തന്റെ പൊട്ടിത്തെറിക്കുന്ന ചിന്തകളുടെ കൂടെ ആവുംബോൾ പിന്നെ പിന്നോട്ട് വിളിക്കാത്ത ഒരുതരം ധൈര്യമാണ്.

ഞങ്ങൾ നടന്നു, വായിച്ചു കൊണ്ട് തന്നെ നടന്നു.
അതിനിടയിൽ ആർക്കും വേണ്ടാത്ത ഒരു ഹനുമാൻ ക്ഷേത്രം, പച്ചപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന ഇളം നീല പ്രതിമയും!
വില്ലൻ വില്ലനെ കുറിച് കഥയെഴുതിയപ്പോൾ വില്ലൻ നായകനായി മാറി, വില്ലന്റെ വാലാട്ടി കുരങ്ങ് എല്ലാം പോന്നൊരു ദൈവവും.
അതല്ലേ ഹനുമാൻ!

"അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരു, മറ്റുള്ളവരുടെ വീക്ഷണങ്ങളല്ല" ജാക്കിന്റെ  ഒരു സംഭാഷണത്തിൽ എവിടെയോ വായന തട്ടി നിന്നു.
രാമന്റെ അടിമയായ ഹനുമാന്റെ യാത്രകളിലും, ജാക്കിന്റെ ലഹരികളും, പിന്നെ എന്നോടൊത്ത് ഇറങ്ങി നടക്കുന്ന ജാക്കിന്റെ ഭ്രാന്തൻ ചിന്തകളും ഒക്കെ കൂടി ആകെ ഒരുതരം ഭ്രാന്തമായ അവസ്ഥ.
പുസ്തകം കരി വിളക്കിന്റെ മുകളിൽ വച്ച് ആർക്കും വേണ്ടാത്ത ഈ കല്ലുകളും, കരിവിളക്കുകളും, ചുറ്റി കണ്ടു, അല്ലെങ്കിലും ഓർമ്മകളുടെ ഭാണ്ട കെട്ടുകൾ തുറക്കാൻ പാകത്തിനുള്ള പഴമകൾ ആർക്കും വേണ്ടാത്ത ഇത് പോലുള്ള ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റെവിടെ കാണാൻ.
നാട്ടിലുള്ള ക്ഷേത്രങ്ങൾ വരെ ഇപ്പോൾ ഹൈട്ടെക്കായ് മാറിയിരിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഒരു കരിവിളക്ക് കണ്ടതിന്റെ സന്തോഷത്തിൽ, ഹനുമാന്റെ കാൽക്കീഴിൽ കുറേ സമയമിരുന്നു.
'ജനാലകമ്പി എത്തിപിടിച്ച് വലിഞ്ഞു കയറാൻ ശ്രമികുമ്പോൾ പിന്നാലെ വരുന്ന അമ്മയുടെ ചിരട്ട കയിലിൻറെ അടിയൊഴിവാക്കാൻ ഇറങ്ങിയോടിയ ചാണം പാറ്റിയ പഴയ തറവാട്ടു മുറ്റത്ത്‌ ഇതുപോലൊന്ന് ഉണ്ടായിരുന്നു, ബന്ധങ്ങൾ വലുതാവുകയും ബന്ധനങ്ങളുടെ കണ്ണികൾ കൂടുകയും ചെയ്തപ്പോൾ തറവാടും, കരിവിളക്കും ഒന്നും ഇല്ലാതായി."

രാക്ഷസവംശത്തെ ലങ്കയുടെ കൊട്ടാരമോടിയിലേക്കെത്തിച്ച രാവണനെ പറ്റി കള്ളങ്ങൾ വിളിച്ചു പറഞ്ഞത് ഹനുമാനാണ്, ഇയാളുടെ കാൽക്കീഴിൽ ഞാനെന്തിനിരിക്കണം?

പുസ്തകവുമെടുത് നടന്നു,
ഹനുമാൻ ക്ഷേത്രത്തിനു പിന്നിൽ നീണ്ടു കിടക്കുന്ന കൊച്ചു കാട്ടിലേക്ക് ആർക്കും വേണ്ടാതെ വീണു കിടക്കുന്ന കുറേ നെല്ലിക്കകളും ഒരു വലിയ നെല്ലിക്കാ മുത്തശിയും.
ആസ്സാമിൽ എവിടെയോ വച്ച് കണ്ട ലിച്ച് പഴങ്ങളെയും മരതിനെയും ഓർമിപ്പിച്ചു.

കുറച്ചു സമയത്തേക്ക് ജാക്കിന്റെ ഓൺ ദി റോഡിനെ മറന്നു പോയി, അത്രത്തോളം സുന്ദരമായിരുന്നു, സന്ധ്യയോടടുക്കുംപോൾ ചിതറി വീഴുന്ന വെയിലിന്റെ ശാഖകൾ കാട്ടിലെ മരചില്ലകളുടെ കൂടെ വീഴുന്നത് കാണാൻ.
എന്ത് രസമാണ് നമ്മുടെ നാട്, പക്ഷെ അതാസ്വധിക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത്ര നാളുമെന്ന് അറിയാതെ ചിന്തിച്ചു പോയി.

ഉയർന്നു നിൽക്കുന്ന നെല്ലിക്കാമരം ആദ്യമായി കാണുന്ന ഒരുത്തന്റെ ഭ്രാന്ത് അതിന്റെ മുകളിലേക്ക് എത്തിച്ചു.
കാട്ടിലെ മരച്ചില്ലകളിൽ ഇരുന്നുകൊണ്ട് ഓരോ നെല്ലിക്കയും പറിച്ചു കഴിച്ചുകൊണ്ട് പുസ്തക താളുകൾ മറിച്ചു തീർക്കുമ്പോൾ ജാക്കിന്റെ യാത്രകളിലായിരുന്നില്ല.
അവിടെ എന്റെ യാത്രകളുടെ സൌന്ദര്യം ജാക്കിന്റെ വാക്കുകൾ കൊണ്ട് അനുഭവിക്കുകയായിരുന്നു.

പ്രണയതെയോ, വിരഹതെയോ, അതോ മറ്റെന്തിനെയെങ്കിലും കൂടെ കൂട്ടി ഞാൻ ഇവിടേയ്ക്ക് വന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ആസ്വദിക്കാൻ കഴിയുമായിരുന്നില്ല, ഇത്രയും മനോഹരമായ ദിവസം, ഓർമകളിൽ അടയാളപെടുതുമായിരുന്നില്ല.

ദൂരങ്ങളെയും, സ്ഥലങ്ങളെയും അളക്കാതെയുള്ള യാത്രകളായിരിക്കും എന്നും ജീവിതത്തിനെ മനോഹരമാക്കി മാറ്റുന്നത്.
ചിന്തിക്കാൻ ഒരുപാട് സമയം ഓരോ ദിവസവുമുണ്ട്, പക്ഷെ ആ ചിന്തകളുടെ വേലി തീർച്ചപെടുത്തിയ മതിലുകൾക്കപ്പുറതേക്ക് കടന്നു ചെന്ന്, ഭ്രാന്തമായി ചിന്തിക്കണമെങ്കിൽ, മറ്റൊരു ലോകത്തിൽ എതിപെടണമെങ്കിൽ യാത്രകൾ അനിവാര്യമാണ് ഓരോ ജീവിതത്തിലും.

ഓൺ ദി റോഡിലെ മറക്കാനാവാത്ത വാക്കുകൾ പോലെ!

കാടും പാട്ടും

പോഖാരയിലെ മഞ്ഞു പെയുന്ന കായലിൽ മുങ്ങി താവുന്നതിനു മുന്നേ,
നമുക്ക്, ബോധോതയം വന്ന അശോകനെ വാഴ്ത്തുന്ന ധോളിഗിരിയിലെ ശാന്തി സ്തൂപത്തിൽ പോയി തേങ്ങയുടക്കാം.
ത്രിപുരയിലെ അഗർത്തലയിൽ നിന്നും ഉനക്കൊട്ടി വരെയുള്ള താഴ്വരകളിൽ വിപ്ലവഗാനങ്ങൾ പാടി നാറാണത്ത് ഭ്രാന്തനെ പോലെ,
ശിവനെയും പാർവതിയും കൊത്തിവച്ച കരിങ്കല്ലുകൾ മലകൾക്ക് മുകളിലേക്ക് തള്ളി കയറ്റാം.
ഭക്തി സാന്ദ്രമായ നല്ല നാടൻ വാറ്റു കുടിച് ആർമാധിച് ഏതെങ്കിലും മരത്തിന്റെ മുകളിലെ ഊഞ്ഞാലിൽ കിടന്നുറങ്ങാം.

ബോധം വന്നാൽ,
ഖോനാമയിലെ നാഗ വിലേജിൽ ഒന്ന് പോയി വരാം.
അവിടെ എല്ലാ ഋതുക്കളിലും വിരിഞ്ഞു കിടക്കുന്ന പച്ച പരവതാനിയിൽ കിടന്ന്, കോട മഞ്ഞിന്റെ കൂടെ രാത്രി മുഴുവൻ ചൂട് കായാം.
പ്രഭാതത്തിൽ സൂര്യൻ വരുന്നത് മലകൾക്കപ്പുറത്തു നിന്നും വിളിച്ചു പാടുന്ന ട്രഗോപൻ പക്ഷികളോടൊത് പാട്ട് പാടാം.

'കാടാറു മാസം, നാടാറു മാസം.
കണ്ണീർ കടൽ കരയിൽ താമസം...
ഈ വഴിയംബലങ്ങളിൽ ചിറകറ്റു വീഴും,
വാനംബാടികളല്ലോ ഞങ്ങൾ...'

ഹോ, പാട്ട് പാടി..പാടി ചങ്കു പൊട്ടി ഇരിക്കുംപോൾ നല്ല കട്ടൻ ചായ കുടിച് നാഗ വില്ലേജിൽ നിന്നും തുടങ്ങുന്ന കാട്ടിലേക്ക് നടന്നു നീങ്ങാം.
കാടിനെ ചുവപ്പിക്കുന്ന റോടോണ്ട്രോൺ പുഷ്പങ്ങൾ കാണുംബോൾ,
വീട്ടു മുറ്റത്തെ മെയ്ഫ്ലവർ ഓർമ വരും, പിറകെ മാവും കണ്ണിമാങ്ങയും, പുളിമരവും ഒക്കെ ഓർക്കും.
അപ്പോൾ പിന്നെ നാടിനെ ഓർത്ത് കുറെ സമയം ഇരുന്ന് കരയേണ്ടി വരും.
ഈ യാത്ര വേണ്ടായിരുന്നു എന്ന് തോന്നും.

അപ്പോൾ ഞാൻ പറയും,
"നമ്മള് ഭ്രാന്തന്മാരല്ലേ, അങ്ങനെയൊന്നും തോന്നാൻ പാടില്ല എന്ന്."
എന്നിട്ട് നിനക്കൊരു പാട്ട് പാടിതരും,

'മറക്കും എല്ലാം മറക്കും
ഞാനൊരു മായാ ലോകത്തിൽ എത്തും..
രാജ ശില്പീ നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ..'

എന്നിട്ടും നിന്റെ മൂഡ്‌ മാറിയില്ലെങ്കിൽ, പിന്നെയും പാടും.

'ചിത്തിര തോണിയിൽ അക്കരെ പോകാൻ, എത്തിടാമോ പെണ്ണെ,
ചിരിയിൽ  ചിലങ്ക കെട്ടിയ പെണ്ണേ...'

ആ പാട്ടിൽ, നീ ലയിച്ചു തീരും,
പിന്നെ കാട്ടിലൂടെ ഇതുവരെ കാണാത്ത പുഷ്പങ്ങൾ തേടി പുഷ്പങ്ങളുടെ തെരുവായ ദുസൂക്കൂ വാലിയിലേക്ക് നിന്നെ എന്റെ ചുമലിൽ കയറ്റി, കൊണ്ട് പോകും.
ഒരു രാത്രിയും ഒരു പകലും മുഴുവൻ നാറുന്ന പുഷ്പങ്ങളുടെ കൂടെ കിടന്നുറങ്ങും.
പിന്നീട് നേരെ പോഖാരയിലെക്ക്.
നമ്മുടെ സ്വപ്ന യാത്രയിലേക്ക്, ജീവിതത്തിലേക്ക്.

പോഖാരയിൽ വച്ച് നമ്മൾ അറിയാതെ ഒരുമിച്ചു പാടി പോവും,
'ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
ഇവിടെ കാറ്റിനു സുഗന്ധം...'