Showing posts with label ബ്ലോഗുകൾ. Show all posts
Showing posts with label ബ്ലോഗുകൾ. Show all posts

ആകാശത്തിലെ അലകൾ

ഇരുട്ടൊരു സ്വപ്നമാണ്.
സ്വപ്നങ്ങളിൽ നിന്നും ഉറക്കം വരാത്ത ഈ രാത്രിയിൽ പുറത്തേക്കിറങ്ങി.
ഇരുട്ടിലും അലകളടിക്കുന്ന സമുദ്രത്തെ പോലെ അവൾ ആകാശത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഒഴുകുന്നു. ആകാശത്തു ആകാശമല്ലായിരുന്നു. അതിലും മനോഹരമായി ഒഴുകുന്നൊരു സമുദ്രമായിരുന്നു.

അന്ധമഹാസമുദ്രത്തിലെ അടിയൊഴുക്ക് പോലാണ് പ്രണയമെന്നു തോന്നിയിട്ടുണ്ടോ?

പരാക്രമത്തിനു വേണ്ടി ജനിക്കുന്ന മനുഷ്യന്റെ തോന്നലുകളായി ഒടുങ്ങും വരെ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന മനസ്സിന്റെ കൗശലമാണത്.

ശരീരത്തിൽ നിന്നും വ്യത്യസ്തമായി ഒരു ഞാൻ ഉണ്ടെന്നു തോന്നുന്ന നിമിഷം, മരുഭൂയിലൂടെ നടന്നു നീങ്ങുന്ന പഥികന്റെ ചുണ്ടുകളെന്നപോൽ തന്റെ ചുണ്ടുകൾ പോലും ദാഹിക്കുന്ന ഈ നിമിഷങ്ങളിൽ, ഒന്നിനെക്കുറിച്ചും ഓർക്കാതിരുന്നിട്ടുകൂടി ഉറക്കം നഷ്ടപെടുന്ന വേളയിൽ,

അറിയാത്ത ഉത്കണ്ഠയിൽ, സ്വയം മറന്നുപോകുന്ന ഈ നൈമിഷികങ്ങളിൽ എന്റെ കാതിൽ അവളുടെ ശബ്ദമുയരുന്നു. അലകൾ ആവർത്തിക്കുന്നു.
മരണം വാപിളർന്നു നിൽക്കുന്നിടത്തൊക്കെ വീണുപോയ നിമിഷങ്ങൾ ഓർത്തുകൊണ്ട് കരയാൻ കണ്ണുകളടയ്ക്കുന്ന നിമിഷം, ഞാൻ അവളിലെ നനവറിയുന്നു.

ആകാശത്തിൽ അലകളിടുന്ന സമുദ്രത്തിൽ നിന്നും അലിഞ്ഞു ചേർന്ന ശാന്തമായ പുഴപോലെ അരികുപറ്റിക്കൊണ്ടവൾ എന്നിലൂടെ ഒഴുകി നടക്കുന്നത് പോലെ തോന്നുന്നു.

ഓരായം നിന്ന സമുദ്രത്തിൽ നിന്നും അകന്നുമാറിയൊഴുകുന്ന നദിയെന്നപോൽ ശാന്തമാണ് പ്രണയം. നദിക്ക് അരികുപറ്റുന്ന ഇരു കരകളെന്നപോലെ ഒരു പ്രണയത്തിന്റെ ദൂരം മാത്രമാണ് നമുക്കിടയിൽ.

ലോകം ഉറങ്ങുമ്പോഴും,

ഞാനെന്റെ മനസ്സിനെ ജയിക്കുന്നു.
ലോകത്തെ ജയിക്കുന്നതു പോലെ എളുപ്പമായിരുന്നില്ല മനസ്സിനെ ജയിക്കുന്നതെന്നു മനസ്സിലാക്കുന്നു.

ഏപ്രിൽ 08

ഒരു രാത്രിയും പ്രഭാതവും നക്ഷത്രങ്ങളെ നോക്കി ഇങ്ങനെ ഈ ഇരുട്ടിൽ കിടക്കുമ്പോൾ എനിക്കെന്നോട് തന്നെ അറപ്പ് തോന്നുന്നു.

ഞാനെന്തൊരു മുരടനാണ്.
വർത്തമാനം പറയാൻ ആളില്ലാത്തൊരു മനുഷ്യൻ.
പ്രണയിക്കാൻ അറിയാത്തവൻ. സ്നേഹമില്ലാത്തവൻ. പ്രതിബദ്ധതയോ ബഹുമാനാവോ ഇല്ലാത്തവൻ.
പ്രിയപ്പെട്ടവരിൽ നിന്നും ഏറ്റുവാങ്ങിയ മനോഹരമായ അലങ്കാരങ്ങൾ എനിക്കിന്ന് നൽകുന്നത് ഉറക്കമില്ലാത്ത ഇങ്ങനെ കുറേ നക്ഷത്രങ്ങളെയാണ്.

സ്വപ്‌നങ്ങൾ കാണാൻ മാത്രം, നഷ്ടപ്പെടാതെ നെഞ്ചോട് ചേർത്തുവച്ച സ്വപ്നങ്ങളെയോർത്തു വീണ്ടും വീണ്ടും കരയാൻ മാത്രം എന്തൊരു വിഡ്ഢിയാണ് ഞാൻ.

ആ വേദനയിൽ, ആ സന്തോഷത്തിൽ,
യുഗങ്ങൾ മറയുമ്പോൾ സ്വയം കൃത്യമായ സങ്കൽപ്പങ്ങളിൽ അക്ഷരങ്ങൾ വാക്കുകളിൽ ഇണ ചേരുകയും, അതേ വാക്കുകൾ എന്നെ തിരസ്കരിക്കുകയും ചെയുന്നു.
ഞാൻ ഇരുട്ടിലിരുന്നു പകരം വീട്ടുന്നു. സ്മാരകങ്ങൾ ഇവിടെ ഉയരുന്നു.

അല്ലെങ്കിലും, മരിച്ചു തീരാൻ ഒരാൾക്കെത്രകാലം വേണം.

അബിദാമ്മ

എന്നെ നോക്കു,
അസ്വസ്ഥതകൾ കൊണ്ട് ക്രോധം കൊണ്ട് ആവേശവും അത്ഭുതവും കൊണ്ട് നാട്യവും വിവേകവും കൊണ്ട് ഒഴുകിനടക്കുന്നവനെ നോക്കു. എന്ത് വൃത്തികെട്ടവനാണ്.

നീതിബോധമുള്ള എന്റെ മനസ്സിന്റെ കോണിലേക്ക് നിങ്ങൾ നോക്കു,
വിശ്വാസവും, അന്തസ്സും, ശാന്തതയും സ്ഥിരതയും നിങ്ങൾക്ക് കാണുന്നില്ലേ?
ഉത്സാഹവും, അയവുള്ളതും, സത്യസന്ധതയും ബോധത്തോടുകൂടി രൂപപ്പെട്ടുവരുന്ന മനുഷ്യന്റെ ഹൃദയം നിങ്ങൾക്ക് കാണുന്നില്ലേ?

പക്ഷെ എനിക്ക് എന്നെ കാണാൻ കഴിയുന്നില്ല,
ക്രോധം കൊണ്ട് കാട്ടി കൂട്ടിയ പലതും ഇന്നെനിക്ക് ഓർമയില്ല. പകരം ഞാൻ കേൾക്കുന്നത് അമ്മയുടെ കരച്ചിലാണ്. നിസ്സഹായനായി നിൽക്കുന്ന അച്ഛന്റെ മുഖമാണ്.
എത്രപേർ നമുക്ക് ചുറ്റും കിളികളെ പോലെ ഉയർന്നെഴുനേറ്റു പറക്കുന്നു, സ്നേഹം കൊണ്ട് സ്വയം വേദനിക്കുന്നു.
അപ്പോഴും പാമ്പുകളെ പോലെ ഇഴഞ്ഞു വന്ന് കഴുത്തിൽ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന വഞ്ചനകളെ അങ്ങേ അറ്റം നമ്മൾ വിശ്വസിക്കുന്നില്ലേ.
വീണുപോവുമ്പോൾ ക്രോധം കൊണ്ട്, സ്നേഹിക്കുന്നവരെ പോലും വേദനിപ്പിക്കാറില്ലേ.

ചില മരണങ്ങൾ, ചില ഒച്ചപ്പാടുകൾ, ചില പ്രതീക്ഷകൾ.
ഋതു ഭേദങ്ങളുള്ള മനോഹരമായ മനസ്സിന്റകത്തേക്ക് യാത്ര പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?
തിരിച്ചു നടക്കാനും, തെറ്റിയ വഴികളിൽ വീണുപോയ വികാരങ്ങളെ, മാനസിക സംഘർഷങ്ങളെ, നോക്കി കാണാൻ കൊതിച്ചിട്ടുണ്ടോ?
കിളികളുടെ, അരുവിയുടെ, പൂങ്കുലകളുടെ ചുറു ചുറുക്കിന്റെ ഒച്ചപ്പാടുകളുള്ള ശാന്തവും മനോഹരവുമായ മനസ്സിലേക്ക്, അശാന്തിയും പേമാരിയും പേടിപ്പിക്കുന്ന മനസ്സിന്റെ ചുടുകാടുകളിലേക്ക് ഒരിക്കലെങ്കിലും എത്തിനോക്കിയിട്ടുണ്ടോ?
എത്ര മനോഹരമാണത്.

ഒറ്റപ്പെട്ടുപോയ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ ഞാൻ പ്രണയിക്കുന്നത് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.
അവരുടെ കൈ കുഞ്ഞുങ്ങളെ, പിന്നിലുള്ള അവരുടെ ജീവിതത്തെ മറന്നുകൊണ്ട് അവർ എന്നെ തിരിച്ചു പ്രണയിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഭയവും, ആകാംഷയും കൊണ്ട് അവർ സ്തംഭിച്ചു നിന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഏകാഗ്രതയെയും, ജാഗ്രതയെയും, ആസക്തികൾ കീഴടക്കുന്നത് എത്രപെട്ടെന്നാണ്.

ഒടുക്കം വിരക്തിയിൽ നിന്നുകൊണ്ട് ലോകത്തെ നോക്കികാണുമ്പോൾ,
എന്നിലെ ക്രോധവും പ്രണയവും പഴകി ദ്രവിച്ചിരുന്നു.
അവിടന്നങ്ങോട്ട് കലയുടെ കൂടെ - വിപ്ലവ കൂട്ടങ്ങളുടെ മുദ്രവാക്യങ്ങൾക്ക് പിന്നിൽ അണിനിരന്നപ്പോൾ കണ്ട ചോര പാടുകൾ,
യാത്രകൾ തീർത്ത വിഷം കലരാത്ത മണ്ണിന്റെ മണമുള്ള വാക്കുകൾ.
സത്യസന്തത, സുരക്ഷ, സ്നേഹം.

പിന്നീട് ശാന്തി തേടി നേപ്പാളിലും ഭൂട്ടാനിലും ബുദ്ധന്റെ പിന്മുറകാരോടൊപ്പം.
ശാന്തിയുടെ പേരിൽ സ്വയം ഒളിച്ചോടുന്ന മനുഷ്യർ. ഓർമകളെ മറന്നു വച്ചുകൊണ്ട് വർത്തമാനത്തിൽ ഒളിച്ചോടുന്നവർ.
അസംഗയും, അഭിനാട്ട സംഗയും, അട്ട സാളിനിയും ഉരുവിട്ടപ്പോഴേക്കും മാനസിക സംഘർഷങ്ങളെ ഏകാഗ്രതയും ജാഗ്രതയും പിടിച്ചു നിർത്താൻ പഠിച്ചിരുന്നു.

മഹാ ഭൂമികയും, തേരാവതയും എന്റെ ചിന്തകളെ ശരിപ്പെടുത്തുന്നു.
തന്റെ മനസ്സിലേക്ക് ശാന്തി കടത്തി വിടുമ്പോഴല്ല, സത്യസന്തതയും സ്നേഹവും കൊണ്ട് തന്നെ സ്നേഹിക്കുന്നവരുടെ മനസ്സിലേക്ക് സ്വമേധയാ കടന്നു ചെല്ലുമ്പോൾ ശാന്തിയറിയുന്നു.
തന്നെ സ്നേഹിക്കുന്നവരിൽ കാണാത്ത സ്നേഹവും കരുതലുമാണ് ഓരോ അസ്വസ്ഥയ്ക്കു പിന്നിലുമെന്ന് ആരൊക്കെയോ പറയുന്നു.
തലയിൽ വീഴുന്ന ബലമുള്ള കൈകളുടെ, മുലകൾക്കിടയിൽ ചേർത്ത് വയ്ക്കുന്ന മോഹത്തിന്റെ, തന്റെ തന്നെ കരുതലുകൾ.

അമ്മയുടെ - അച്ഛന്റെ അടുത്തേക്ക് ഞാൻ തിരിച്ചു നടക്കുന്നു. ഞാൻ അച്ഛനും അമ്മയുമാവുന്നു. ഞാൻ ദൈവമാകുന്നു.
കാമുകിയെ ഞാൻ തിരയുന്നു, അങ്ങനെയൊരു മോഹത്തിനായി ഈ യുഗം മുഴുവനും ഞാൻ കാത്തിരിക്കുന്നു.

പരിധികൾ നിർണ്ണയിക്കാതെ വികാരങ്ങളുടെ ഏറ്റകുറിച്ചിലുകളിൽ ഞാൻ നിൽക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ,
അതുപോലെ മാനസികമായുള്ള എല്ലാ ഘടകങ്ങങ്ങളും ഇന്ന് നിങ്ങൾ എന്നിൽ കാണണം. എല്ലാ മനുഷ്യരിലും കാണണം. കണ്ടില്ലെങ്കിൽ പരാതിയില്ല, അറിയാനും കാണാനുമുള്ള മനുഷ്യന്റെ ത്വര വർധിക്കുംതോറും ഓരോ മനുഷ്യനും പൂവുകൾ പോലെ അഴകുള്ളതാവുമെന്നു നിങ്ങൾ ഓർക്കുക.

സ്പർശം

നിറത്തിന്റെ കൺകെട്ടലുകളില്ലാതെ സമയമേതെന്നു ഓർത്തെടുക്കാതെ കണ്ണുകൾ അവൾക്കുമുന്നിലേക്ക് തുറന്നടുക്കുകയായിരുന്നു.
അവൾ കണ്ണുകൾക്കുള്ളിലേക്ക് നടന്നു കയറിയതാവണം. അത്രയേറെ നിശബ്ദമായിരുന്നു.

കണ്ണുകൾ പരസ്പരം സ്പർശിക്കുന്നത് പോലെ തോന്നി.
ശബ്ദമേതുമില്ലാതെ ആംഗ്യ ഭാഷ ശകലങ്ങളില്ലാതെ കണ്ണുകളിൽ - കാഴ്ചകളിൽ നിന്നുകൊണ്ട് സംസാരിക്കുന്നതു പോലെ.

കണ്ണുകളിൽ തണുത്ത കൈ വിരലുകൾ വീണു.
മഴ ചാറ്റലുകൾക്കിടയിൽ കണ്ണിലേക്കു വീഴുന്ന മഴ തുള്ളികളെ പോലെ. ഇരുട്ടിലും കാതുകൾ കൊണ്ടവൾ സ്പർശിച്ചുകൊണ്ടേയിരുന്നു. കാറുനിറഞ്ഞ പുതപ്പിനുള്ളിലെ നിശബ്ദതയെ തട്ടാതെ തന്നെ മാധുര്യമുള്ള ശബ്ദം കാറ്റുപോലെ സ്പർശിച്ചുകൊണ്ടേയിരുന്നു. ഒടുക്കം ഭേദിച്ചുകൊണ്ടെന്നോളം അവൾ ചോദിക്കുകയായിരുന്നു,

"ആർ യു ഹാപ്പി?"

എങ്ങനെ സന്തോഷവാനല്ലാതെയിരിക്കും.
രണ്ടു പകലുകളും രണ്ടു രാത്രികളും, അവളുടെ സ്പർശം എന്നിൽ നിന്നും പുറത്തേക്ക് പോയിട്ടില്ല. പ്രണയമില്ലാതെ ഒരു മനുഷ്യനെ സ്പർശം കൊണ്ട് കീഴടുക്കയാണവൾ.

അവളുടെ ചോദ്യം മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നപോലൊരു തോന്നൽ.
ഉള്ളത്തിൽ പോലും അവളെന്നെ തൊട്ടുകൊണ്ടേയിരിക്കുന്നു.

"സർവ - ഹൃദ്യമായൊരു കവിതയാണ് ഇന്നു നീ'
അവളുടെ മൂക്കിൻ തുമ്പ് എന്റെ കഴുത്തിൽ ഉരുമികൊണ്ടേയിരുന്നു. എന്റെ ഗന്ധത്തിലേക്ക് ഇറങ്ങി ചെല്ലുന്നതു പോലെ തോന്നി. തോന്നലുകളായിരിക്കില്ല, നമ്മൾ തമ്മിൽ തോന്നലുകളില്ല. നിഗൂഢമായി അവൾ ഒരു മായാജാലത്തിന്റെ തയാറെടുപ്പിലായിരിക്കണം, മനുഷ്യ സ്പര്ശനത്തിന്റെ പഠനത്തിലായിരിക്കണം.

"വിയർപ്പിനെയും വെളിച്ചെണ്ണയെയും തരം തിരിച്ചു വയ്ക്കാൻ നിങ്ങളുടെ ശരീരത്തിന് കഴിയുന്നുണ്ട്."

"വിയർപ്പ് നിന്റേതാണ് സർവ"

ഒരു ചെറു പുഞ്ചിരിയോടെ എന്റെ മുളയ്ക്കാത്ത ചിറകിനടുത്തേക്ക് അവൾ ഓടിയൊളിച്ചു.
എത്രപെട്ടെന്നാണ് ശരീരത്തിലെ വികാരങ്ങൾ ഒളിച്ചുവച്ച ഇടങ്ങൾ അവൾ കണ്ടെത്തിയിരിക്കുന്നത്.
അങ്ങനെ കിടക്കട്ടെ മതി വരുവോളം. ശരീരം മുഴുവൻ തണുപ്പ് പകരുന്ന സ്പർശം.
എത്ര മനോഹരമാണ്. എവിടേക്കാണ് സർവയെന്നെ കൊണ്ട് പോകുന്നത്. സ്പർശനത്തിന്റെ മായ ലോകം.

എപ്പോഴാണ് കണ്ണുകളടച്ചതെന്ന് ഓർമയില്ല, ചുവന്ന ചുണ്ടുകളുടെ ചൂട് എന്റെ പുകപിടിച്ച ചുണ്ടുകളിലേക്ക് ഇറങ്ങി വരുമ്പോൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അവൾ കണ്ണുകളെ അടുച്ചുപിടിച്ചു. പുകവലി പൂർണമായും ഒഴിവാക്കാൻ തോന്നുന്ന ചുംബനങ്ങൾ; ചുണ്ടുകൾ കൊണ്ട് അവൾ ചേർത്ത് വച്ചുകൊണ്ടേയിരുന്നു.

സർവയുടെ നാലാം സ്പർശം,
നാവുകൾക്ക് കൊടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം ശരീരം പങ്കു വയ്ക്കുകയായിരുന്നു.
കൂടെ പിണഞ്ഞിരിക്കുന്ന ശരീരങ്ങളെ ഇറക്കി വിട്ടുകൊണ്ട് ജാള്യതകളില്ലാതെ ചൂടും തണുപ്പും പങ്കു വയ്ക്കുകയായിരുന്നു, രണ്ടു പൂവുകൾ വിരിഞ്ഞ തണ്ടുപോലെ.

സ്പർശനം കൊണ്ടവൾ മറ്റൊരു ലോകത്തെ മുന്നിൽ വയ്ക്കുകയായിരുന്നു.
തെളിഞ്ഞതും സരസവുമായൊരു പ്രകൃതി. യാദൃച്ഛികത്വവും വിശിഷ്ടവുമായൊരു പ്രത്യക്ഷപെടൽ.

അനുപാതത്തിന്റെ കണക്കെടുക്കലുകളില്ല. വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല.
ആഘോഷങ്ങൾ മാത്രമല്ലാത്തൊരു ആവശ്യം കൂടിയാവുകയാണ്. മടുത്തു മാറ്റിവച്ച സർഗ്ഗ ശക്തിയിലേക്കുള്ള സർവയുടെ ആജ്ഞയാണ്. അവൾ തിരുത്തുകയാണ്, മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ പരിപാലനം വേണ്ടെന്ന്. മനോഹരമായുള്ള എന്തിലേക്കുമുള്ള ആകർഷണമാണ്; മനുഷ്യന്റെ ആജ്ഞയോ ജിജ്ഞാസയോ ആണ്, സ്പർശം!

"സർവ, ഉറങ്ങാതെ മായാജാലം കാണിക്കുന്നവളെ, എനിക്ക് വിശക്കുന്നു"

ആവർത്തനങ്ങളിൽ കണ്ണുകളുടെയും കാതുകളുടെയും, ചുണ്ടുകളുടെയും സ്പർശനങ്ങൾ,
ഉഴുതുമറിയുന്ന തണുപ്പിന്റെയും ചൂടിന്റെയും കൂടെ അവളുടെ മാറി മറയുന്ന ഗന്ധവും.
കഴുത്തിൽ ചുറ്റിയ കറുത്ത ചരടിന്റെ ഭംഗി കണ്ടിട്ടെന്നോളം, നാവുകൊണ്ട് ചുറ്റി വരിഞ്ഞെടുത്തു അറുത്തു കളഞ്ഞു.

"നാരുകളുടെ വിടവ് പോലും നമുക്കിടയിൽ വേണ്ട" എന്നവൾ അവളുടെയല്ലാത്ത ശബ്ദത്തിൽ കഴുത്തുകൾക്കിടയിൽ നിന്നും പറയുമ്പോഴേക്കും ഒരു നാരു ബന്ധമില്ലാതെ ശരീരം ഒന്ന് ചേർന്നിരുന്നു. ഞങ്ങൾ പൂർണ നഗ്നമാവുകയാണ്, മനസ്സുകൊണ്ടും ശരീരം കൊണ്ടും. സ്പർശനങ്ങൾകൊണ്ട് ശരീരം ഒന്നാവുകയാണ്.

എന്റെ മുഖം പൂർണമായും അവളുടെ കഴുത്തിൽ പതിഞ്ഞിരുന്നു. മുഖങ്ങൾ കാണാതെ തന്റെ ശരീരത്തിൽ നിന്നും അവളുടെ ശരീരത്തിലേക്കുള്ള ഒഴുക്കാണ് സ്പർശം. മനസ്സുകൾ തമ്മിലുള്ള ഏകീകരണമാണ്. പരസ്പരം അടുക്കാനുള്ള എളുപ്പഴിയാണ്.

ഇരു ശരീരങ്ങളും വിയർത്തൊഴുകിയപ്പോൾ പുതപ്പു ഭേദിച്ചു രണ്ടു ശരീരങ്ങളും പുറത്തേക്ക് കടന്നു. കണ്ണുകളിലേക്ക് ഇടിച്ചു കയറിയ വെളിച്ചത്തെ കൈകൊണ്ട് മറച്ചു വയ്ക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിച്ചിരികൾ കൊണ്ട് ചുവരുകൾ കുലുങ്ങിയതുപോലെ തോന്നി. മനസ്സുകൾ കൊണ്ട് സ്പർശിക്കാൻ എങ്ങനെയാണ് ഒരുവൾക്ക് കഴിയുന്നത് എന്നൊരു ചോദ്യം ബാക്കിയാക്കാതെ അത്ഭുതമെന്ന സർവയിലേക്ക് ഞാൻ കടന്നുപോവുകയായിരുന്നു.

സർവ

മനസ്സിന് സന്തോഷത്തിലും അപ്പുറം വരുന്നൊരു ആഹ്ലാദ നിമിഷങ്ങളുണ്ട്, പലപ്പോഴും അനുഭവിച്ചതാണ്.

അങ്ങനെയൊരു നിമിഷത്തിൽ ആകാശം നോക്കാതെ ഇരുട്ടിൽ കണ്ണാടി നോക്കി നിൽക്കുമ്പോൾ കണ്ണിൽ എന്റെ തന്നെ പല പൊട്ടിച്ചിരികളും നിലവിളികളും വിങ്ങി പൊട്ടലുകളും ഞാൻ കാണുന്നുണ്ട്. ആദ്യമായി അനുഭവിക്കുന്ന വികാരം. സങ്കൽപ്പമെന്നോ ലൗകികമെന്നോ വിളിക്കാം.

വിളിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്നൊരാൾ - സർവ.
അഞ്ചു ദല്ലാളികളുമായി ഇടിച്ചുകയറി ഒരു രാത്രിയെ ഉറക്കമില്ലാത്ത പല രാത്രികളുടെ താഴാക്കി മാറ്റിയവൾ. ആദ്യ രാത്രിയിലെ ഇരുട്ടിൽ ഞാനും സർവയും മാത്രം. വഴിമാറിത്തന്ന അഞ്ചു ദല്ലാളിമാർക്കു നന്ദി.

കാമവും പ്രണയവുമില്ലാത്ത വാക്കുകൾ അടുക്കിവയ്ക്കാൻ കഴിയാതെ; സംശയത്തിന്റെ നിഴലിൽ ബോധത്തിന്റെ ഉപാംഗവുമായി നിൽക്കേണ്ടി വന്നിട്ടുണ്ട് ഒരു കുറ്റവാളിയെ എന്നപോലെ. അപ്പോഴും പ്രണയവും കാമവും മാത്രമായിരുന്നു നിരാശയായി മാറിയിരുന്നത്.

ഇവിടെ സർവയിലൂടെ ഹൃദയത്തിൽ നിന്നും അസാധാരണമായ ഒന്നിന്റെ ഉദ്‌ഭവം സംഭവിക്കുകയാണ്.
ആലിംഗനത്തിൽ തുടങ്ങി ഏകാഗ്രതയിൽ അവസാനിക്കുന്ന ഒരു വലിയ സ്വപ്നം.
അത്ഭുതവും അവബോധവും ഇംഗിതവുമുള്ളൊരു രാത്രി സംഭവിക്കുകയാണ്. പ്രണയവും കാമവും നിരാശയുമില്ലാത്ത രണ്ടു നഗ്ന ശരീരങ്ങൾ ഇരുട്ടിൽ ഭ്രാന്തുകൾ വിളിച്ചുപറയുകയാണ്.
പൂർത്തിയാക്കാത്ത അനുഭവങ്ങളിലേക്ക് വലിച്ചു കൊണ്ടുപോവുകയാണ്, നിഷ്കർഷമായ ഏകാഗ്രതയോടെ. നിർകർഷയില്ലെങ്കിൽ എല്ലാ കർമ്മവും അജ്ഞാതമാണല്ലോ.

'ഈ രാത്രി കാഴ്ചയില്ലെങ്കിൽ വ്യക്തതയുള്ള നൈസർഗീകമായ സ്വപ്‌നങ്ങൾ ഇന്ദ്രിയങ്ങളാല്‍ സംവേദിക്കപെടില്ല' എന്നവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഇരുട്ടിൽ വീണ കാറ്റ് പോലെ മനസ്സൊന്നുലഞ്ഞു. ഇച്ഛയില്ലെങ്കിൽ കർമ്മത്തിലേക്കൊരു ചലനമില്ല എന്നത് സത്യം തന്നെ.

തണുത്ത കൈകൾക്കുള്ളിൽ ശരീരം മുഴുവൻ ചേർന്നിരുന്നു. കാമവും, ബുദ്ധിയില്ലായ്മയും, സാമര്‍ത്ഥ്യവും ഇരുട്ടിൽ അപ്രത്യക്ഷമായി. ഒരിക്കലും തിരിച്ചുവരാത്ത വണ്ണം.
ആ ചേർത്തുവയ്ക്കൽ സർവയുടെ തീരുമാനമായിരുന്നു. ദീർഘ നാളേക്കുള്ള കരുതലായിരുന്നു.
അവളുടെ പതിനൊന്നു പാതിവ്രത്യവും ആറ് അപഥ്യമായ വേരുകളും സുരക്ഷയായി നിൽക്കുന്ന കരുതൽ.

വിവേചനമില്ലാത്ത നിർബന്ധ ബുദ്ധിക്ക് മുന്നിൽ വഴങ്ങി കൊടുക്കാതെ; അയവുള്ള ജീവിതത്തിലേക്ക് വിളിച്ച രാത്രിയിൽ തണുത്ത കൈകളുടെ സ്പർശം എന്നെ ചിന്തകളുടെ പരമാനന്ദത്തിലേക്ക് നയിക്കുന്നു.

നിശിതബന്ധം

വർത്തമാനങ്ങളിൽ നിന്നുകൊണ്ട് എന്നോ എങ്ങോ വീണുപോയ ഒരാളെ വായിക്കും പോലെ അധ്യായങ്ങളുടെ ബൗണ്ടറി ഇല്ലാതെ വായിക്കാം.

എന്നെ ഞാൻ വെറുക്കാൻ തുടങ്ങിയ കാലങ്ങളിൽ നിന്നുകൊണ്ട് ചിലതു ഞാൻ പറയുമ്പോൾ അരങ്ങേറുന്ന നാടകീയതയും ആവർത്തന വിരസമായ ആഖ്യ വിഷയവും കൊണ്ട് പകലുകൾ പോലും ഇരുൾ മൂടുകയും വെറുക്കപ്പെടലുകൾ ആവർത്തിക്കപ്പെടുകയും ചെയുന്നു.

പാറു.
സർഗാത്മതയ്ക്ക് ആക്കം കൂട്ടാൻ എനിക്കുള്ളിൽ ഉയർന്നുവന്നൊരു ഉത്സാഹത്തിന്റെ കാറ്റ്.
വഴിതെറ്റിപ്പോയ; അല്ലെങ്കിൽ പ്രണയത്തിൽ വഞ്ചിക്കപ്പെട്ടപ്പോൾ ഞാൻ ആ സ്ത്രീക്ക് വിട്ടുകൊടുത്തത് വർഷങ്ങളായി സ്വരുക്കൂട്ടിവച്ച എന്റെ സർഗാത്മതയുടെ വിഗ്രഹമായിരുന്നു.

എന്റെ തെറ്റുകളായിരുന്നെന്നു കരുതി തലതാഴ്ത്തിയിരുന്ന ഇരുളുകൾ.
വിശ്വാസം നഷ്ടപെട്ട - നഷ്ടപെടലുകൾ ആഘോഷമാക്കിയ ഒരു കാലത്തിന്റെ അടയാളത്തിൽ നിന്നുകൊണ്ട് ഭ്രാന്ത് കണ്ണുകളെ വിറയ്പ്പിക്കുമ്പോൾ പലതവണ വീണുപോയൊരു മനുഷ്യൻ ഇങ്ങനെയല്ലാതെ എങ്ങനെ പെരുമാറാനാണ്.

വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് പറഞ്ഞത് ആ സ്ത്രീയുടെ ആദ്യത്തെ തെറ്റ്.
ജീവിതവസാനത്തിന്റെ കരാർ തീർത്തതും അവളുടെ തെറ്റ്.
അകലങ്ങളിൽ നിന്നുകൊണ്ട് അരികിലുണ്ടെന്ന് ഭാവിച്ചു തന്നിൽ നിന്ന് പലതും പിടിച്ചു വാങ്ങി അരങ്ങൊഴിയുമ്പോൾ ആക്രോശത്തിന്റെ മതിലുകൾ തീർക്കാതെ മൂകനായി നിന്നത് എന്റെയും തെറ്റ്.

ആദ്യം പ്രണയത്തെ വെറുത്തു.
പലതവണ സ്വയം ചങ്ങലകൾ തീർത്തും ഭ്രാന്താശുപത്രികൾ കയറി ഇറങ്ങുകയും ചെയ്തപ്പോഴും എനിക്ക് ആ സ്ത്രീയോട് പ്രണയമായിരുന്നു. ഓർമകളോട് പ്രണയമായിരുന്നു.
പിന്നീടെപ്പോഴോ മലകൾക്കു മുകളിൽ ആത്മഹൂതി ചെയ്തപ്പോൾ ഉണക്കമുന്തിരി മണമുള്ള മുടിയിഴകൾ പാറുന്ന ശരീരത്തിൽ നിന്നും വേർപെട്ട്  സർഗാത്മകതയുടെ വിഗ്രഹത്തെ മാത്രം കണ്ട് തുടങ്ങിയെങ്കിലും, ഒരു മനുഷ്യമനസ്സിന്; നിസ്സാരമായ വിഷയങ്ങളിൽ തിരയിലകപ്പെടുന്ന ഒരു മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വീണത് സ്വയം തീർത്തുവച്ച സർഗാത്മക സങ്കൽപ്പങ്ങളോടായിരുന്നു.
സ്വപ്നങ്ങളിൽ തീർത്ത മിഥ്യാ സങ്കല്പങ്ങളോടായിരുന്നു.

പ്രണയവും സർഗാത്മകതയും വെറുക്കപെടുമ്പോൾ അനുഭവങ്ങളുടെ പട്ടികയിൽ ബാക്കിയാവുന്നത് അപമാനം മാത്രമാണ്.

സ്വയം വെറുക്കാനുതകുന്ന സാഹചര്യങ്ങൾ.
അതിനു മുന്നേ അടുക്കാനും അകലാനും ഒരേ കാരണമായ 'താല്പര്യങ്ങളെയും',
കൃത്യമായ സ്വത്വം രൂപീകരിക്കാത്ത ഓരോ മനുഷ്യ രൂപത്തെയും വെറുക്കുന്നു. അവസാനം അയാൾ ആ സ്ത്രീയെയും, ഇരുളിൽ ഉയർന്നു പൊങ്ങിയ പരമാനന്ദവും വെറുക്കുന്നു.
കണ്ണടച്ചിരിക്കുമ്പോൾ ചെവിയിൽ കേൾക്കുന്ന ഏതോ ഒരു സ്ത്രീയുടെ മണിക്കൂറുകളുള്ള മുരൾച്ച ഓർമകളിൽ ശല്യം തീർക്കുമ്പോൾ കാപട്യങ്ങളിൽ വിരിയുന്ന വിശ്വാസ്യതയെ ഇഷ്ടപെട്ടുകൊണ്ട് സർവം മുഴുവനും വെറുക്കപെടുന്നു.

മിച്ചമായ അയാളെ കൂടി വെറുക്കുമ്പോൾ ശാന്തിയെന്തെന്ന് അറിയുന്നു.
ലക്ഷ്യമില്ലാത്ത, തടസ്സമില്ലാത്ത, വികാര പ്രലോഭനങ്ങളില്ലാത്ത യാത്രകൾ.
കാഴ്ചയിലകപ്പെടാത്ത യാത്രകൾ.
ഒറ്റപെടലിൻറെ ഗർത്തത്തിൽ ദിശയറ്റ് അനാധമാകുവാനാവാതെ മരണത്തിൻറെ തണുപ്പിലേക്ക്!


സ്നാനം

അജ്മീറും പുഷ്കറും പിങ്ക് സിറ്റിയുമൊക്കെ വല്ലാത്തൊരു അടുപ്പത്തിലാണ്.
നാലുകണ്ണുകൾ ഒരുമിച്ചു കണ്ടത് കാതുകളിൽ അങ്ങനെതന്നെ കിടക്കുന്നതുകൊണ്ടാവണം.
പോവുന്നിടത്തൊക്കെ നമ്മൾ നമ്മളുപോലുമറിയാതെ ചിലതു വിട്ടിട്ടു വരാറുണ്ടല്ലോ, അടുത്തയാത്രയിൽ കണ്ടേക്കാവുന്നവ.

അറിയാതെ തേടിയെത്തിയ എന്തൊക്കെയോ നീറ്റലുകൾ ഉള്ളതുകൊണ്ടാവണം.
അജ്മീറിൽ ദർഗയിൽ കയറാതെ മാർക്കെറ്റിലൂടെ നടന്നു തീർത്തത്,
പുഷ്കറിൽ മരുഭൂമി തേടിയലഞ്ഞതും, ബ്രഹ്മ മന്ദിറിൽ കയറാതെ പുഷ്കർ മാർക്കെറ്റിൽ നടന്നു തീർത്തതും. ഇസ്രായേൽ ഫോക് ആർട്ടിസ്റ്റുകളുടെ സംഗീതത്തിൽ കാതോർത്തു സരോവരത്തിൽ കാൽ നീട്ടി മെഡിറ്റേഷനിൽ ഇരിക്കാൻ ശ്രമിച്ചതും.
ചിലപ്പോൾ കഴിഞ്ഞതവണ കണ്ണുടക്കിയവ കൈവശമാക്കൻ ശ്രമിച്ചതായിരിക്കാം.

പകുതിക്ക് സഹിക്കാൻ പറ്റാത്ത തണുപ്പിൽ പോലും ബാന്ദ്ര സിന്ധറി ഇറങ്ങിയതും,
ട്രക്കിനു കൈ നീട്ടി ജൈപൂർക്ക് വന്നതും റയിൽവേ സ്റ്റേഷനിൽ ഉറങ്ങാതെ ഇറങ്ങിയതും. കാണുന്നതല്ല കണ്ണുകൾ പറയുന്നത് എന്നുള്ള ബോധമില്ലായ്മയുടെ ബോധത്തിലായിരുന്നു.

ഔസേപ്പച്ചന്റെ ചില സംഗീതമുണ്ട്, ഒരു പിടിയും തരാതെ അവസാനിക്കാതെ നമ്മുടെ യാത്രകളിൽ കൂടെ വന്നുപോകുന്നവ. അവിഗാ നഗർ ബാക്കിവച്ച വിങ്ങലുകൾ പോലെ. ആവശ്യമുള്ളവ.

അകാന്തം നിതാന്തം.

തന്നെത്തന്നെ കണ്ടുപിടിക്കട്ടെ,
തനിക്കെന്താണ് വേണ്ടാത്തതെന്നും വേണ്ടതെന്നും തിരിച്ചറിയട്ടെ.
ഒരു കടലായിത്തന്നെ നിറയട്ടെ, തിര നിരയായി ചിതറട്ടെ. ശുഭരാഗം കണ്ടെത്തട്ടെ.
അപ്പോൾ മാത്രമാണല്ലോ സന്തോഷങ്ങളിൽ മതിമറക്കാനാവുക.
അപ്പോഴും കാതമകലെനിന്നുമുള്ള ശബ്ദം എനിക്ക് കേൾക്കാം. അല്ലെങ്കിലും, കാത്തിരിപ്പിനും പ്രതീക്ഷകൾക്കും അൽപ്പം ബംഗിയതികമാണ്.
പൊഖാറയിലേക്കുള്ള യാത്രപോലെ, വാരാണസിയിലേക്കുള്ള യാത്രപോലെ. ഗംഗയിലെ നഗ്നമായ സ്നാനം പോലെ.

രാത്രയിൽ അതൊക്കെ മുട്ടുന്നത് കേൾക്കാം.
ബാഗ് പാക്ക് ചെയാം. പിന്നെയും കാത്തിരിക്കാം. സുരക്ഷയുടെ കൈകളും, ഉണക്കമുന്തിരി മണമുള്ള മുടിയിഴകളും, വാച്ചു പെട്ടിയിലെ രുദ്രാക്ഷവും പ്ലാസോയും മാത്രം കൂടെയുണ്ടായാൽ മതി.

കൗമാരം

നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നു.

എന്ത് മനോഹരമായ വികാരമാണ്.
പക്കുവതയില്ലാത്ത കൗമാരം പിറകെ വന്നുകൊണ്ട് മനസ്സിനെ തണുപ്പിച്ചു നിർത്തുകയാണ്.
മനസ്സ് ശാന്തം, കാരണങ്ങളില്ലാതെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നുകൊണ്ടിരിക്കുന്നു.
എപ്പോഴൊക്കെയോ മനസ്സിൽ മഴപെയ്തു തോർന്നു പോയിട്ടുണ്ട്,
പക്ഷെ ഇതുപോലെ ആഘോഷിച്ചുകൊണ്ട് പെയ്തിരുന്നോ എന്നറിയില്ല.

മനസ്സിൽ കുളിരു വീണിട്ടുണ്ട്,
ഓടിന്റെ മുകളിൽ അവസാനിക്കുന്ന മഴയുടെയും മരങ്ങളിൽ തട്ടി ഉലയുന്ന കാറ്റിന്റെയും ഒച്ചപ്പാടുകൾക്കിടയിലൂടെ ജനലിലൂടെ പുറത്തേക്ക് അറ്റമില്ലാതെ നോക്കി ഇരുന്നപ്പോഴൊക്കെ മനസ്സിൽ എവിടെയൊക്കെയോ കുളിരു വീണിട്ടുണ്ട്. സ്‌കൂൾ ഫോട്ടോയിൽ നിന്നും കീറിയെടുത്ത പേഴ്സിൽ ഒളിപ്പിച്ചുവച്ചൊരു ഫോട്ടോ അപ്പൊളാക്കെ കയ്യിലുണ്ടായിരുന്നു.

രാവിലെ വീഴുന്ന തണുപ്പും,
ബസിലെ തിരക്കും,
നീലയും വെള്ളയും നിറങ്ങളും,
ഒളിഞ്ഞു നോക്കാൻ പാകത്തിന് വരിതെറ്റി നിന്ന അസംബ്ലിയിലെ പിറു പിറുപ്പുകളും,
പിറകിലെ ബെഞ്ചിൽ നിന്നും പിന്നിലെ ജനലിലൂടെ പുറത്തേക്ക് ഓടി പോയിരുന്ന കണ്ണുകളും,
ഉച്ചയിലെ ലോങ്ങ് ബെല്ലിനു ശേഷമുള്ള ഒച്ചപ്പാടുകളും, മറ്റൊരു ലോങ്ങ് ബെല്ലിൽ തീർക്കുന്ന നിശബ്ദതയും ഒക്കെ കഴിഞ്ഞു അലോസരപ്പെടുത്തുന്ന ഒന്നുംതന്നെയില്ലാതെ താഴെ വീഴുന്ന മഴയെ നോക്കി ചാറലടിക്കുന്ന വരാന്തയിലും, പുഴയിലേക്ക് വീഴുന്ന സൂര്യനെ നോക്കി എത്രയോ നേരം പാലത്തിലും നേരം കൂട്ടിയിട്ടുണ്ട്.
ഓടിന്റെ മുകളിൽ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികൾ എണ്ണിയിരുന്നിട്ടുണ്ട്.
രാത്രിയിൽ നോട് ബുക്കിൽ ഒരു പേര് ആവർത്തിച്ചാവർത്തിച്ചു എഴുതിയിട്ടുണ്ട്.
അടിവയറ്റിൽ കുളിരു വീണിട്ടുണ്ട്.
മനസ്സ് മുഴുവൻ കുളിരുകൊണ്ട് തരിച്ചിട്ടുണ്ട്‌.

ഒരേ ഒരു 'ഹലോയിൽ' അതേ കൗമാരത്തിലേക്ക് ഇറങ്ങി ചെന്നതുപോലെ,
നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നത് പോലെ.

ഭാവനകളും, അനാവശ്യ ചിന്തകളും ഒന്നും ഒന്നും ഒന്നും ഇല്ലാതെ വർത്തമാനം നിശബ്ദമായി കൊണ്ടുപോവുകയായിരുന്നു. രാവിലെ ഉറക്കത്തിലെവിടെയോ വന്നൊരു ഓർമ്മയിൽ തീർത്ത ഫോൺ കോളിൽ വർത്താനങ്ങളൊന്നുമില്ലാതെ ഹലോയിൽ മാത്രം അവസാനിച്ച സംഭാഷണത്തിൽ തരിച്ചു നിന്നതിനു ശേഷം, തിമിർത്തു പെയ്യുന്ന മഴ. ആഞ്ഞു വീശുന്ന കുളിർ കാറ്റുകൾ.
വർത്തമാന ജീവിതം അല്ലെങ്കിൽ യൗവനം ഇത്രയും ഭാരമുള്ളതാക്കുന്നതെന്തിനെന്ന് ചോദിക്കുകയാണ്.

മറന്നുപോയ പല ഗാനങ്ങളും യൂടൂബിൽ തിരയുകയാണ്,
സംവാദങ്ങൾക്കവസാനം മറന്നു പോകുന്ന രാഷ്ട്രീയവും കാഴ്ചപാടുകളും എന്തായിരുന്നുവെന്ന് ഓർക്കുകയാണ്.
ആശുപത്രി കെട്ടിടത്തിന് പിന്നിലെ ഗസ്റ്ഹൗസ് വരാന്തയിലേക്ക് രണ്ടു വഴികളിലൂടെ ആരും കാണാതെ വന്നിരുന്ന വൈകുന്നേരങ്ങൾ. പലതും ആദ്യാനുഭവങ്ങൾ, എല്ലാത്തിലും ജിജ്ഞാസ അല്ലെങ്കിൽ കൗതുകം ഒളിപ്പിച്ചുവച്ച കൗമാരം.

യൗവനത്തിൽ നിന്നും ഒരു 'ഹലോ' കാലത്തെ പിന്നോട്ട് വലിച്ചിരിക്കുന്നു. കൗമാരത്തിൽ വന്നുപെട്ടിരിക്കുന്നു. താടിയും ചുണ്ടിൽ ഒട്ടിപ്പിടിച്ച കറുപ്പും ഒരു ഭാരം പോലെ, തലയിലെ നരച്ച മുടി തട്ടിയിട്ടും പോകുന്നില്ല. ഡെസ്റ്ററിൽ നിന്നും വീണ ചോക്കിന്റെ പൊടിയായിരിക്കും.

മുന്നിലെവിടെയോ ആരൊക്കെയോ
ഓർഗാനിക് കെമിസ്ട്രിയും, ചരിത്രവും കൂട്ടുപിടിച്ചു താരാട്ടുപാടുന്നു.
സൈനിനെയും കോസിനെയും കുറിച്ച് മനസ്സിലാവാത്ത പ്രാസങ്ങൾ.
കബീർദാസിന്റെ ഈരടികൾ, മലയാളം കവിതകൾ.
താളത്തിൽ വീഴുന്ന പ്രതിധ്വനിയുള്ള ബെല്ലടികൾ.
എല്ലാത്തിനുമപ്പുറം,
കടമ്പേരി ഉല്സവവും, ലാൻഡ് ഫോണിന്റെ അറ്റത്തു നിന്നും കേട്ടിരുന്ന പാട്ടുകളും.
നീളം കുറഞ്ഞ കറുത്ത പാവാടയും, നീല പാവാടയും.
ഓട്ടോഗ്രാഫിന്റെ കൂടെ ഷെൽഫിൽ പൊതിഞ്ഞു വച്ച ഇളം പച്ച ഷാളും.

ഓരോ രാത്രി മഴകളിലും
എത്രയെത്ര കുളിരോർമ്മകൾ ഒലിച്ചു പോയിക്കാണും,
എത്രയെത്ര പ്രണയങ്ങൾ പൂവിട്ടു കാണും,
എത്രയെത്ര ഓർമ്മകൾ നുരഞ്ഞു പൊന്തിക്കാണും.
എത്രയെത്ര കവിതകൾ ജനിച്ചുകാണും.
പ്രായത്തെ ഓർത്തു കാലത്തെ പിഴക്കുന്ന യൗവന - വാർദ്ധക്യങ്ങൾ അറ്റമില്ലാതെ മഴയിലേക്ക് നോക്കിയിരുന്നുകാണും.
അപ്പോഴും കഴിഞ്ഞുപോയ കാലത്തെ ഓർത്തുകൊണ്ട് അടിവയറ്റിലൊരു കുളിർ വീണു കാണണം.

നാളെയെ ഓർത്തു ഇന്നിനെ മടുപ്പിക്കാതെ - എന്ന് പറഞ്ഞുപോയ കൗമാരത്തിന്റെ ശബ്ദത്തിലെ 'ഹലോ'!
പിന്നെ, പ്രായം മറന്നു നമ്മുടെ മനസ്സിനെ ചെറുപ്പമാക്കാൻ കഴിയുന്ന സംഗീതവും മദ്യവും.

'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായി വിടരും നീ...'

തോല്‍വി

ഇവിടെ ഒരുമനുഷ്യൻ ഭ്രാന്തനാവുകയാണ്.
സ്വയം വിശ്വാസവും, സ്നേഹവും നഷ്ടപ്പെടുകയാണ്.

സ്നേഹവും പ്രണയവും ബന്ധങ്ങളുമൊക്കെ ഒരു ഇമാജിനേഷൻ അല്ലെങ്കിൽ ഒരു സർഗ്ഗശക്തിക്ക് അപ്പുറത്തേക്ക് കടന്നുവരുന്നില്ല. കാരണങ്ങളില്ലാതെ അഹംബോധത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ അതെപ്പോഴും അങ്ങനെ കുടിങ്ങി കിടക്കുന്നു.
കൂടുതൽ മെച്ചപ്പെട്ടതിലേക്ക് അതങ്ങനെ ചേക്കേറിക്കൊണ്ടിരിക്കുന്ന ഗണങ്ങളുടെ വെറും കാലിയായ വികാരങ്ങൾ മാത്രമാവുന്നു.

മാനസികമായോ, അല്ലെങ്കിൽ ആവശ്യങ്ങളുടെയോ, നിലനിൽപ്പിന്റെയോ ആശ്രയത്തിൽ പരസ്പരം സ്നേഹപ്രകടന മുഹൂർത്തങ്ങളുണ്ടാവുന്നു.
ആശ്രയത്തിന്റെ കയം കുറയുംതോറും സ്നേഹത്തിന്റെ ഗണങ്ങൾ പരിമിതമായി ഇല്ലാതാവുന്നു. അകൽച്ചയും അതിനപ്പുറത്തെ നിർവികാരതയിലേക്കും കടന്നു ചെല്ലുമ്പോൾ അവിടെ ഒരാൾ ഒറ്റപ്പെടുന്നു. ബന്ധങ്ങളുടെ കണ്ണിയറ്റുപോവുകയും, ബാധ്യതകളുടെ തലപ്പത്തു ജീവിച്ചിരുന്നൊരാൾക്ക് അയാൾതന്നെ ബാധ്യതയായി മാറുകയും ചെയുന്നു.

പ്രണയത്തിന്റെ അവസ്ഥയും ഇതുപോലുള്ള കൊടുക്കൽ വാങ്ങൽ ഗണങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുന്നു. കാരണമെന്തെന്ന് അന്വേഷിച്ചിറങ്ങാൻ ഇവിടെ ആർക്കും ഭ്രാന്തില്ലല്ലോ?
ഇനി ഭ്രാന്തിന്റെപുറത് അന്വേഷിക്കാം എന്നിരിക്കട്ടെ.

അപ്പോഴാണ് വിശ്വാസവും സൗഹൃദവും നഷ്ടപെട്ട ഒരു പ്രണയത്തിൽ താൻ തനിക്കുതന്നെ ബാധ്യതയായി മാറുന്ന തരത്തിലുള്ള വ്യതിയാനങ്ങളിലൂടെ നടക്കേണ്ടിവരിക.
തന്നെ മനസ്സിലാവാത്ത, ഉൾക്കൊള്ളാൻ കഴിയാത്ത, ഇഷ്ടപെടാത്ത മാറ്റങ്ങളിൽ ജീവിച്ചു തീർക്കേണ്ടിവരിക.
കൂടുതൽമെച്ചപ്പെട്ട പലതിലേക്കും തന്റെ പാതി കുടിയേറിപാർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും താൻ സ്വയം; പാതിയുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നിലനിൽപ്പിനായി മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും പ്രണയത്തിന്റെ നിലനിൽപ്പിനായി മുഖമൂടി അണിയേണ്ടിവരികയും, വിട്ടുപോവാനുള്ള ത്വരയും, അകലാനുള്ള പേടിയും ഒരേ സമയം സമ്മർദ്ദത്തിലാക്കുകയും ചെയുന്ന അവസ്ഥകളെ തരണം ചെയേണ്ടിവരിക.

ഇനി പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അളവെടുക്കാൻ ഏതെങ്കിലും ഒരു ഭ്രാന്തിന്റെ പുറത്തു ചിന്തിച്ചെന്നിരിക്കട്ടെ.

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും മൊത്തം തുകയായി ജീവിച്ചിരുന്ന പ്രണയത്തിലെ ഗണങ്ങൾ ഓരോന്നായി നശിക്കുകയും,
സ്നേഹവും വിശ്വാസവും സൗഹൃദവും ഇല്ലാതെ പ്രണയം മുന്നോട്ടുകൊണ്ടുപോവുകയും, അകൽച്ചകളിൽ ഉണ്ടാവുന്ന ഏകാന്തതക്കുള്ളിൽ കുടുങ്ങികിടക്കുമ്പോഴുണ്ടാകുന്ന വീർപ്പുമുട്ടലിൽ പ്രണയം നാടകമായി മാറുകയും, തനിക്ക് കിട്ടിക്കൊണ്ടിരുന്ന കരുതലുകളുടെയും സൗഹൃദത്തിന്റെയും, പ്രണയത്തിന്റെ മറ്റുപല ഗണങ്ങളുടെയും അഭാവത്തിൽ പ്രണയത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടിവരികയും ഏകാന്തതയുടെ കൂടെ വീർപ്പുമുട്ടലും അനാവശ്യ ചിന്തകളുടെയും വിഭ്രാന്തിയിലും സ്വയം ജീവിക്കുന്നു എന്ന് തിരിച്ചറിയാൻ പേടിയുള്ളതുകൊണ്ടും പ്രണയത്തിന്റെ കൊടുക്കൽ വാങ്ങൽ ഗണങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പോന്നത്ര ഭ്രാന്ത് ഉണ്ടാവാതിരിക്കാനുള്ള കാട്ടികൂട്ടലുകളിൽ പറ്റിപോവുന്ന തെറ്റുകുറ്റങ്ങൾ ചിന്തകളിലേക്കങ്ങനെ ഓരോ ഫ്രയിമുകളായി കടന്നുവരും.

ഇനി 'ഐ ഡോണ്ട് കെയർ' എന്ന് പറഞ്ഞുകൊണ്ട് തെറ്റ് കുറ്റങ്ങളെ - എക്സ്പീരിയൻസ്, അല്ലെങ്കിൽ അനുഭവങ്ങൾ എന്ന് വിളിച്ചുകൊണ്ട് മുന്നോട്ടേക്ക് നടക്കാൻ കഴിയുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോഴും നങ്കൂരം പോലെ പിടിച്ചുവലിക്കുന്ന ഏകാന്തതയിൽ ഒരിക്കലും ചിന്തകളെ സുനിശ്ചിതമായ ദിശയിലേക്ക് കൊണ്ടുചെന്നെത്തിക്കാൻ കഴിയാതെവരുന്നു.

ചിന്തകളെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാനിസരിച്ചുകൊണ്ട് മുന്നോട്ടേക്ക് നയിക്കാൻ കഴിയാതെ വരുന്നൊരു നേരത്തു, ആ ചിന്തകളിലേക്ക് ആവശ്യമാണെന്ന് തോന്നുന്ന സമയങ്ങളിലൊന്നും കടന്നുവരാത്ത സ്നേഹവും പ്രണയവും പൊള്ളയായ വെറും വികാരങ്ങളല്ലാതെ മറ്റെന്താണ്?
അതൊരു ഇമാജിനേഷൻ ക്യൂരിയോസിറ്റി മാത്രമല്ലാതെ സർഗ്ഗശക്തിയുടെ അപ്പുറത്തേക്ക് കടന്നു ചെല്ലുന്നതെങ്ങനെയാണ്.

പ്രതീക്ഷകളും ഇമാജിനേഷനും വ്യത്യസ്‌ത ദിശയിൽ സഞ്ചരിക്കുമ്പോൾ ഒരുമനുഷ്യൻ ഭ്രാന്തനാവാതിരിക്കുന്നതെങ്ങനെയാണ്?
അയാളുടെ ആവലാതികൾകൊണ്ട് അൽപ്പം സമാധാനത്തിനായി വാക്കുകൾ ഉരുവിടുമ്പോൾ ചിലരെയെങ്കിലും വേദനിപ്പിച്ചെന്നുവരാം.
ചിലപ്പോൾ കൗമാരവും യൗവനവും തനിക്കുവേണ്ടി ജീവിക്കാൻ കഴിയാത്തൊരു മനുഷ്യന്റെ അമിതമായ പ്രതീക്ഷകളുടെഫലമാവാം അയാളുടെ സ്നേഹ - പ്രണയ വികാരങ്ങൾ കാലിയായ വികാരങ്ങൾ മാത്രമായി ഒതുങ്ങാനുള്ള കാരണം.
ഇവിടെ അയാൾ തോറ്റുപോവുകയോ, തോൽപ്പിക്കപ്പെടുകയോ ചെയുന്നു.

സർഗാത്മകത - സ്വയംഭോഗം

സർഗാത്മകമായി സ്വയംഭോഗിച്ചു തീർത്ത രാത്രികളിൽ. ആർക്കും മനസിലാവത്തൊരു ഇതിവൃത്തം. മടുപ്പിക്കുന്ന ജീവിതം നാടകമായി മാറുമ്പോൾ അക്ഷരങ്ങൾകൊണ്ട് എന്ത് തുന്നി ചേർക്കാനാണ്. കേൾക്കാൻ ആരെങ്കിലുമുണ്ടോ? ഇല്ല, ഉണ്ടാവില്ല. എങ്കിലും ഉറക്കെ ചോദിച്ചു പോവും. ഈസ് ദാറ്റ് എനിബടി ലിസണിങ് മൈ വോയ്‌സ്? എന്തൊക്കെയോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്താണെന്ന് കണ്ടെത്താൻ മാത്രം കഴിയുന്നില്ല. തുന്നിച്ചേർത്ത അക്ഷരങ്ങളും, പകുതി ചൊല്ലി തീർത്ത കവിതകളും, കാമവും, പ്രണയവും, വികാര സ്നേഹ പ്രകടനങ്ങളും എല്ലാം നഷ്ടപെടലുകളോടുള്ള ഭയത്തിനുപുറത്തുള്ള കാട്ടിക്കൂട്ടലുകൾ മാത്രം. ഒരുകാലമുണ്ടായിരുന്നു, അടച്ചിട്ട ജനാലകൾ ശബ്ദമുണ്ടാക്കാതെ തുറന്നിട്ടുകൊണ്ട്, ഇരുട്ടിനെ കീറിമുറിച്ചു താഴേക്കു വീഴുന്ന നിലാവിനാൽ, കാമത്തിന്റെ ആസക്തിയിൽ നാണം വഴിതടയുമ്പോൾ നഗ്നമായ ശരീരത്തെ പുതപ്പു കൊണ്ടുമൂടി ആകാശത്തെ പൂർണ നഗ്നമായ ചന്ദ്രനിലേക്ക് മാത്രം കണ്ണുകളെറിഞ്ഞുകൊണ്ട് സ്വയംഭോഗം ചെയ്‌തുതീർത്ത രാത്രികൾ. മൂർച്ഛയിലേക്കെത്തിയ ഓരോ സിരകളിലും ചുവന്ന രക്തത്തിന്റെ കൂടെ അപ്‌ഡേറ്റു ചെയ്ത കാമകണികകൾ ശരീരത്തിലേക്കാകമാനം ചപ്പാത്തു തീർക്കുന്ന നിമിഷങ്ങൾ. തുറന്നിട്ട ജനാലകൾക്കുള്ളിൽകൂടി തണുത്ത കാറ്റ് വീശുമ്പോഴും വിയർത്തൊഴുകാൻ തിടുക്കം കൂട്ടുന്ന ദീർഗ്ഗമല്ലാത്ത ചില നിമിഷങ്ങൾ. കൂടു വിട്ട് കൂടുമാറി ഇണയെത്തേടി പോവുന്ന രാത്രി സഞ്ചാരികളായ കിളികളുടെ ശല്യപ്പെടുത്തുന്ന ചിറകടി ശബ്ദവും, വാർദ്ധക്യം മൂലം ത്രാണിയില്ലാതെ കൊഴിഞ്ഞു വീഴുന്ന ഇലകളുടെ വേർപാടിൽ, തളിർത്ത കുഞ്ഞിലകൾ പൊഴിക്കുന്ന കണ്ണീരില്ലാത്ത കൂട്ട കരച്ചിലുകളുടെ ശല്യപെടുത്തലുകളിലും ശ്രദ്ധ നഷ്ടപ്പെടാതെ സ്വയംഭോഗിച്ചുകൊണ്ട് മനസ്സിനെയും ചിന്തകളുടെ സ്മരണകളെയും ഉദ്ധീപിപ്പിച്ച രാത്രികൾ. ഏകതാനമായ ശബ്ദത്തിനപ്പുറത്തേക്ക് മറ്റൊരു ശബ്ദം കാതുകളിൽ സെൻസർ ചെയ്യപ്പെടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്ന നിമിഷങ്ങൾ. കൈയുടെ വേഗത കുറയുകയും ക്രമാതീതമായി പുതപ്പിന്റെ നില ഉറക്കത്തിന്റെ അഭിനയ ആംഗ്യത്തിലേക്ക് ഒതുക്കികൊണ്ട്, അടക്കാത്ത കതകിന്റെ അരികിലേക്ക് ഏതെങ്കിലും ആൾരൂപം പ്രത്യക്ഷപെടുന്നുണ്ടോ എന്ന് ഹൃദയമിടിപ്പുകൊണ്ട് കേട്ടിരുന്ന നിമിഷങ്ങൾ. ഉത്തരവാദിത്വത്തിന്റെ കണ്ണുകൾ ഈ ഇരുട്ടിലും എന്റെ ശരീരത്തിനുമുകളിലേക്ക് വീഴുന്നുണ്ടോ എന്ന് ഹൃദയമടക്കിപ്പിടിച്ചുകൊണ്ട് ശ്രദ്ധിച്ചിരുന്ന നിമിഷങ്ങൾ. വീണ്ടും സർഗ്ഗശക്തിയുടെയും, സങ്കൽപ്പത്തിന്റെയും, സദാചാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു ചന്ദ്രനിലേക്ക് കണ്ണുകളെത്തുന്ന നിമിഷങ്ങൾ. ഏതോ ഒരു നിമിഷത്തിൽ എല്ലാ ശല്യപ്പെടുത്തുന്ന ഒച്ചപ്പാടുകളും നിശബ്ദമാവുന്നു. കണ്ണുകൾ തനിയെയടയുന്നു. കൈയുടെ വേഗത കൂടുന്നതോടുകൂടി സിരകൾ അന്യോന്യം മത്സരിക്കുന്നു. തലയണയിൽ ഉറപ്പിച്ചുവച്ച തല തനിയെ കുടഞ്ഞുകൊണ്ട് അൽപ്പം ഉയരുന്നു. രക്തപ്രവാഹം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. അൽപ്പ സമയം ചേർന്നുപിടിച്ച രണ്ടു പുരികങ്ങളും അകലങ്ങളിലേക്ക് തെന്നിമാറുന്നു, കാലുകളും കൈകളും ശാന്തമാക്കികൊണ്ട് പുറകിലേക്ക് തെന്നിവീണ ശരീരം നിലാവിലൂടെ അൽപ്പ നിമിഷത്തേക്ക് തെന്നിമാറിയ ചന്ദ്രനെ തിരയുന്നു. ശല്യപ്പെടുത്തിയ ഒച്ചപ്പാടുകൾ ആശ്വാസവാക്കുകൾ പോലെ കാതുകളിലേക്ക് വന്നു കയറുന്നു. വിയർത്ത ശരീരത്തിലെ ഓരോ തുള്ളികളും ജനാലയിലൂടെ വീശുന്ന കാറ്റ് ഒപ്പിയെടുക്കുന്നു. മുറ്റത്തു വിരിയാൻ കൊതിക്കുന്ന മുല്ലപ്പൂ മൊട്ടിന്റെ മണം മൂക്കിലേക്കടിച്ചു കയറുമ്പോൾ, തന്റെ മുഖമില്ലാത്ത കാമുകിയുടെ ഉണക്കുമുന്തിരിയുടെ മണമുള്ള മുടിയിഴകൾ മനസ്സ് മുഴുവൻ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. ഈ കാറ്റിന് അവളുടെ വിയർപ്പിന്റെ മണമായിരുന്നെങ്കിൽ, ഈ തലയണകൾ അവളുടെ മുലക്കണ്ണില്ലാത്ത മുലകളായിരുന്നെങ്കിൽ. ഈ പുതപ്പ് മുഖമില്ലാത്ത അവളുടെ ശരീരമായിരുന്നെങ്കിൽ, ദൂരെ, അങ്ങ് ദൂരെ കാണുന്ന ചന്ദ്രനെ നോക്കികൊണ്ട് പറയുമായിരുന്നു, മിന്നിമറയുന്ന ഈ നക്ഷത്രങ്ങളൊക്കെ എന്റെ ഓരോ രാത്രികളായിരുന്നെന്ന്. ഊറി ചിരിക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവയ്ക്കാൻ അപ്പോഴെങ്കിലും അവൾക്ക് മുഖമുണ്ടായിരുന്നെങ്കിൽ എന്നൊന്ന് ഞാൻ ആഗ്രഹിക്കുമായിരിക്കും! -

രാത്രി

നഗരത്തിൽ ഒറ്റപെട്ടുപോയവന്റെ ഇരുണ്ട മുറിയിലേക്ക് വീക്കെന്റിൽ വന്നുപോകുന്ന ഒരു പ്രിയപ്പെട്ടവളുണ്ടായിരുന്നു.
തെറ്റി, പ്രിയപ്പെട്ടൊരു വേശിയുണ്ടായിരുന്നു, ദേവയാനി.
മറ്റൊരാളെ മറ്റൊരാളായി കാണാൻ ഞാൻ പ്രാപ്തനായതുകൊണ്ടാവണം, പുതിയ കാലഘട്ടത്തിലെ യുവാക്കളെ മയക്കാൻ അവൾ ധരിക്കുന്ന കൊസാബെല്ല ബ്രായുടെ ഇടയിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ മുലകളിൽ കാമം കാണാൻ കഴിയാതിരുന്നത്.
അല്ലെങ്കിലും പ്രണയമില്ലാതെ, കൺപീലികൾ കൊണ്ടുള്ള കണ്ണുകളുടെ ഉമ്മവയ്‌ക്കലില്ലാതെ, കാമം എങ്ങനെയുണ്ടാവും. സിരകളിൽ കാമകണികകൾ എങ്ങനെ അപ്‌ഡേറ്റു ചെയ്യും?

ഒരിക്കൽ കൾട്ട് ഹിന്ദി ഗാനങ്ങൾക്കിടയിൽ മദ്യം തലയ്ക്കു പിടിച് നൃത്ത ചുവടുകൾ തീർക്കുന്നതിനിടയിൽ സിഗരറ്റിനു പകരമായി അവൾ കൈയിൽ തന്നൊരു പുകയുണ്ടായിരുന്നു.
'അമുഗ്‌ബോ'. മനസ്സും ശരീരവും തമ്മിൽ അന്തരമില്ലാത്ത അകലങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്ന ഒന്നാന്തരം നേപ്പാളിയൻ കഞ്ചാവ്.
പബ്ബിൽ ക്ഷീണിച് അവശനായി ബാത്റൂമിലേക്കുള്ള പടികളിൽ തലവച്ചു കിടന്നുകൊണ്ട് ഓരോ പുകയും ആഞ്ഞെടുത്തു.
തലക്കുപിടിച്ച മദ്യം ചുവന്ന ചോരത്തുള്ളികളായി മുന്നിലേക്ക് ഒഴുകി വന്നു.
ആരൊക്കെയോ കത്തിച്ചു ചാടിയ സിഗരറ്റു കുറ്റികൾ മുന്നിൽ കഥകൾ പറഞ്ഞു.
ഹിന്ദി കൾട്ട് സംഗീതങ്ങൾക്ക് തീ ചാമുണ്ഡിയും ബ്രഹ്മരക്ഷസും നൃത്ത ചുവടുകൾ തീർത്തു.
അണപൊട്ടിയ കൗമാരത്തിലെ ഓർമ്മകൾ നുരഞ്ഞു പൊങ്ങി.
എന്നോ ചത്ത് മണ്ണടിഞ്ഞവർ തിരിച്ചു വന്നു കാവിലെ തെയം കാണാൻ മതിലുകളിൽ കയറിയിരുന്നു.
യാഗ ക്രിയകൾ ചെയുന്ന ഋതുക്കൾ, അഗ്നീദ്രൻ തുടങ്ങിയ പതിനാറുപേരും പ്രത്യക്ഷപെട്ടു.

എഴുനേൽക്കാൻ ശക്തി കിട്ടിയപ്പോൾ,
മൂലയിലെ സോഫകളിൽ കാമ ചേഷ്ടകളുമായിരിക്കുന്ന ചുണ്ടുകളിൽ ചായം പൂശിയ ഏതോ സുന്ദരിയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു,
"ഇരുളിൽ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ ഒരു മന്ത്രമുണ്ടോ? രാമഃ മന്ത്രമുണ്ടോ?"
അവൾ 'അഞ്ഞൂറ്' എന്ന് മാത്രമേ മറുപടി പറഞ്ഞുള്ളു. അവളുടെ ഒരു സിറ്റിങ്ങിനുള്ള പണം.
പണം ചോദിക്കുന്ന വേശികളുടെ ഇടയിൽ നിൽക്കാൻ താല്പര്യമില്ലാതെ അവളെ തള്ളിമാറ്റി ദേവയാനിയെ തിരഞ്ഞു. കണ്ടെത്തിയില്ല.
ഒരു നഗരം മുഴുവൻ തിരഞ്ഞു. വേശ്യയുടെ ഒരു രാത്രിയുടെ ചൂടിനുവേണ്ടിയല്ല.
ചിന്തകളെ കൊന്നുകളയുന്ന, സ്വപ്നങ്ങളെ, ആകാംഷകളെ മുളപ്പിച്ചെടുക്കുന്ന അമുഗ്‌ബോയ്ക്കു വേണ്ടി.

ബോധമില്ലായ്‌മയുടെ ബോധത്തിൽ ഉത്തരാഖണ്ഡിലേക്ക് ബസ് കയറിയതും,
ട്രിയുഗിനാരായൺ ക്ഷേത്രത്തിന്റെ അടുത് ചെന്നെത്തിയതും അങ്ങനെയൊരു ലഹരിയ്ക്കു പുറത്താണ്.

ട്രിയുഗിനാരായൺ ക്ഷേത്രം - പാശ്ചാത്യ അഖണ്ഡധുനി.
ആരോ എഴുതിയ കഥയിലെ ശിവനും പാർവതിയും പ്രണയത്തിലേക്ക് കടന്നുചെന്ന മണ്ണ്.
പാഴ്‌നിഴൽ പുറ്റുകളല്ലാതെ മറ്റൊന്നും തന്നെ ക്ഷേത്രനടയിലുണ്ടായിരുന്നില്ല.
'എരിയാതെരിഞ്ഞ തിരിയായി നേരുചികയുന്ന'
എന്ന് കവി പറഞ്ഞതുപോലെ, ഭ്രാന്തൻ അവന്റെ കാഴ്ചകൾ തന്റെ കണ്ണിലൂടെ കാണാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അവിടെ, ശിവൻ ശിവനെ പ്രണയിക്കുകയായിരുന്നു.
ഒരാൾ ഒരേ സമയം സ്ത്രീയും പുരുഷനുമായി മാറുകയായിരുന്നു.

അടച്ചിട്ട ക്ഷേത്ര നടയിൽ നിലാവ് വീഴാത്ത തണുപ്പുള്ള ഒരു രാത്രി മുഴുവൻ വെളുത്ത താടിക്കാരുടെ കൂടെ സ്വയം മറന്നു കിടന്നുറങ്ങി.
ദേവയാനിയോ, അമുഗ്‌ബോയോ ഒന്നും മനസ്സിലേക്ക് കടന്നുവന്നില്ല.
ഒരാൾ എങ്ങനെ അയാളെ പ്രണയിക്കുന്നു എന്നുമാത്രം ചിന്തകളിൽ അലമുറയിട്ടു.

'നമുക്കെന്തിനാന്യോന്യ ദൂരം വിതുമ്പും വികാരം?
നിറം പൂത്ത സങ്കൽപ്പ കാവ്യം?
നമുക്കെന്തിന് ആൺപൂവും പെൺപൂവും വേറെ വേറെ,
നമുക്കെന്തിനീയർത്ഥഹീനം പാദങ്ങൾ'

നരൻ നാരിയോട്

'നമുക്കെന്തിനീ രൂപം,
നമുക്കെന്തിനീ നമ്മളൊന്നെന്ന വാക്കും.'

നാരി നരനോട്

ശിവൻ ശിവനോട് പറയുന്ന സംഭാഷങ്ങൾ ഉറങ്ങിക്കിടന്ന ഭ്രാന്തന്റെ സ്വപ്നത്തിലേക്ക് കാതടിപ്പിച്ചുകൊണ്ട് കടന്നുവന്നു.
ഉറക്കം ഞെട്ടി, 
കുന്നിൻ മുകളിലേക്ക് സൂര്യൻ നടന്നുകയറി വരുന്നതുവരെ ഉറക്കമളച്ചുകൊണ്ടു ക്ഷേത്രത്തിനു കാവലിരുന്നു.
ഭക്തിയുടെ മറവിൽ കുടപിടിച്ചുകൊണ്ട് ആരും വരാത്തതാവാം ഈ കാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ കാരണം. ഭ്രാന്തന്റെ ചിന്താമണ്ഡലം പുറത്തേക്ക് കടന്നു.
ലഹരികൾ പാടെ ബോധംകെട്ട് വീണിരിക്കുന്നു.
എങ്കിലും ഒരാൾക്ക് അയാളെയെങ്ങനെ പ്രണയിക്കാൻ കഴിയും?
ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ അതുമാത്രമായിരുന്നു ചിന്ത.

പ്രിയപ്പെട്ട ദൈവമേ,
നീ സ്നേഹിക്കാനും പ്രണയിക്കാനും മാത്രമാണല്ലോ പറയുന്നത്,
നിന്റെ കൈയിൽ ശൂലവും ഹനിക്കുന്ന മൂന്നാം കണ്ണും എന്നുവന്നു പെട്ടു?
എന്നിട്ടും, സ്വയം സങ്കൽപ്പ കാവ്യങ്ങൾ രചിച്ചുകൊണ്ട് അവർ നിനക്കുവേണ്ടി സേനകളെ പടവെട്ടാൻ അയക്കുന്നത് കാണുന്നില്ലേ?
ആണിനേയും പെണ്ണിനേയും തരം തിരിക്കുന്നത് കാണുന്നില്ലേ?

ഞാൻ

എന്നെപ്പറ്റി ആർക്കും അറിയണ്ട ആവശ്യമില്ല.
ആർക്കും ആരെ കുറിച്ചും അറിയേണ്ട ആവശ്യമില്ല. എങ്കിലും ചിലരൊക്കെ മിഥ്യാ സങ്കൽപ്പങ്ങളിൽ നിന്നും ധാരണയുണ്ടാക്കി സൗഹൃദവുമായി അടുക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ പറയാതിരിക്കാൻ വയ്യ.
ഈ പറഞ്ഞതിനെ ഏതു സ്വരത്തിലാണ് നിങ്ങൾ മനസ്സിലാക്കുന്നത് എന്നെനിക്കറിയില്ല. ഒരു അഹങ്കാരത്തിന്റെ അല്ലെങ്കിൽ സ്വയം വലിയവൻ എന്ന് കരുതുന്ന ഒരാളിലെ സ്വരമായി കാണരുത്.

ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട് വീണ്ടും പ്രതീക്ഷകളും സ്വപ്നങ്ങളുമായി തെരുവുകളിലേക്ക് ഇറങ്ങിയൊരാളായിരുന്നു ഞാൻ.
ആവർത്തിക്കപെട്ട തെറ്റുകൾ.

യാത്രകളും, അക്ഷരങ്ങളും, സ്നേഹവും, സഹൃദവും, സ്വപ്നങ്ങളും, പ്രണയവും, തീർത്ത വർണശബളമായ ജീവിതത്തിൽ നിന്നും പുറത്തേക്കിറങ്ങിയിട്ട് വർഷങ്ങളായി.
ചത്തുപോയിട്ട് വർഷങ്ങളായി. ഒരിക്കൽ ചത്തുപോയവനായതുകൊണ്ടുതന്നെ ജീവിക്കാനുള്ള ത്വര എപ്പോഴും ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നുണ്ടായിരുന്നു.
മനോഹരമായ സ്നേഹ ബന്ധങ്ങളോട്,
നല്ല സൗഹൃദങ്ങളോട്,
മരണം വരെ പ്രണയിക്കാം എന്ന് പറയുന്ന കാമുകിയോട്,
പണത്തിന്റെ അതിർവരമ്പുകളില്ലാത്ത ബന്ധങ്ങളോട്, അങ്ങനെ എല്ലാത്തിനെയും പ്രതീക്ഷിച്ചുകൊണ്ട് ജീവിച്ചിരുന്ന നാളുകൾ കഴിഞ്ഞുപോയിരുന്നു ജീവിതത്തിൽ.

കാലങ്ങൾ ഒരുപാട് കഴിഞ്ഞു,
മുടി നരച്ചു, പുകവലി ദിവസം തോറും കൂടി വന്നു.
ചുണ്ടുകൾ കറുത്തു, മനസ്സ് മുരടിച്ചു.
പക്ഷെ, പ്രജീഷ് പ്രജീഷായി തന്നെ നിലകൊണ്ടു. ജീവിതത്തിൽ എന്നോട് സത്യസന്ധത പുലർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

വീണ്ടും ജീവിതത്തിലേക്ക് കടന്നു പോവുന്നു എന്നൊരു തോന്നലുണ്ടായത്,
യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ ചില സൗഹൃദങ്ങൾ,
പൊടിതട്ടി മാറ്റി അടുത്തേക്ക് വന്ന അകറ്റി നിർത്തിയ ബന്ധങ്ങൾ,
മരണം വരെ പ്രണയിക്കാം എന്ന് പറയുന്ന കാമുകി,
തുടങ്ങിയവരൊക്കെ ജീവിതത്തിലേക്ക് കടന്നുവന്നതുകൊണ്ടായിരുന്നു. പക്ഷെ, ഒന്നിനും സ്ഥായിയായനിലനിൽപ്പില്ല.
കരണമെനിക്കറിയില്ല, ചിലപ്പോൾ ആർക്കും അടുക്കാൻ പറ്റാത്ത അറുബോറാനായിരുന്നിരിക്കാം.

പ്രജീഷ് പ്രജീഷാണ്.
പ്രജീഷിന് ഒരിക്കലും പ്രയാഗാവാൻ കഴിയില്ല.
പ്രജീഷിനൊരിക്കലും അതുൽ ആവാനും കഴിയില്ല.
പ്രയാഗിന് പ്രജീഷാവാനും കഴിയില്ല, പ്രയാഗിന് അതുൽ ആവാനും കഴിയില്ല.

ലഹരികളും, അക്ഷരങ്ങളും, സ്നേഹവും, പ്രതീക്ഷയും, സ്വപ്നവും, പ്രണയവും, സൗഹൃദവും ഇല്ലാത്ത യാന്ത്രികമായ ജീവിതത്തോട് പൊരുത്തപ്പെട്ടു.
എന്റെ ജീവിതം സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും പുറത്താണ്. ചിന്തകൾക്കോ, ഓർമകൾക്കോ സ്ഥാനമില്ലവിടെ. പേടി എന്ന വികാരം മാത്രമാണ് മനസ്സ് നിറയെ, കാരണമെന്തെന്ന് എനിക്കറിയില്ല. കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടില്ല, ആവശ്യമില്ലാത്ത കടന്നുകയറ്റത്തിന് ഞാൻ എന്നെ പോലും അനുവദിക്കാറില്ല.

അല്ലെങ്കിലും ഈ ലോകത്തു ആരും ആരെയും സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ആരും പ്രണയിച്ചിട്ടുമില്ല. സ്വാർത്ഥതയാണ് എല്ലായിടത്തും.
എന്നെ ആരെങ്കിലും പ്രണയിക്കുകയോ, സ്നേഹിക്കുകയോ ചെയ്തെങ്കിൽ അവർക്കു വേണ്ടി മാത്രമാണ്. അവർക്ക് ആരെയെങ്കിലും സ്നേഹിക്കുകയോ പ്രണയിക്കുകയോ ചെയേണ്ടതുകൊണ്ട് അവർ സ്നേഹിച്ചു. പ്രണയിച്ചു.
അപ്പോൾ അവർ എന്നെയെങ്ങനെ സ്നേഹിച്ചു, അവർ അവരെയല്ലേ സ്നേഹിച്ചത്.

എന്നെ ആരും സ്നേഹിച്ചിട്ടില്ല ഇതുവരെ.
അമ്മയും അച്ഛനും സ്നേഹിച്ചത് അവരുടെ മകനെയാണ്. എന്നെയല്ല. എന്നെ ആർക്കും അറിയില്ല.
ഞാൻ ഞാനാണ്. ഞാൻ പ്രജീഷാണ്.
പാറുവിനു പ്രജീഷ് ആവാൻ കഴിയില്ലല്ലോ. പ്രജീഷിന് പാറുവും ആവാൻ കഴിയില്ല.
അച്ഛനും അമ്മയ്ക്കും പ്രജീഷാവാൻ കഴിയില്ല. അച്ഛനും അമ്മയ്ക്കും പാറുവും ആകാൻ കഴിയില്ല.

പക്ഷെ,
പ്രജീഷിന് പ്രജീഷ് ആവാനും, അനുവിന് അനുവാകനും,
പ്രജീഷിന് അനുവും, അനുവിന് പ്രജീഷ് ആകാനും കഴിഞ്ഞൊരു കാലമുണ്ടായിരുന്നു.
ആ യുഗം അവസാനിച്ചു. ദിനോസറുകൾ നശിച്ചപോലെ നശിച്ചു പോയിരിക്കുന്നു.

ഞാൻ ആരെയും സ്നേഹിക്കുന്നില്ല പ്രണയിക്കുന്നില്ല.
ഞാൻ തെറ്റുകൾ ചെയുന്നതുകൊണ്ടാണ് മറ്റുള്ളവർ ചെയുന്ന തെറ്റുകൾ എനിക്ക് കാണുന്നത് എന്ന് ചിലർ പറയുന്നു. അപ്പോൾ, ഞാൻ തെറ്റ് എന്ന വാക്കു എടുത്തു കളയുന്നു, കൂടെ സ്നേഹവും, പ്രണയവും, വിശ്വാസവും, കള്ളവും അങ്ങനെ എല്ലാ വാക്കുകളും എടുത്തു കളഞ്ഞു.

ഞാൻ ഞാനായി.
പക്ഷെ എനിക്ക് എന്നെ നഷ്ടപ്പെട്ടു. സന്തോഷമോ, സങ്കടമോ, ഒന്നുമില്ലാതെ ജീവിക്കുന്ന ഒരുവനാണ് ഞാൻ. വർത്തമാനങ്ങളിൽ നിന്നും വർത്തമാനങ്ങളിലേക്ക് മാത്രമേ നോക്കാറുള്ളു. ഭൂതവും ഭാവിയും എനിക്ക് താത്പര്യമില്ല.

നഷ്ടപെടലുകളിൽ ഹരം കണ്ടെത്തുന്ന വികാരം മുളച്ചു പൊന്തിയിരിക്കുന്നു.
ഞാൻ എന്താണോ, അതുപോലെ എന്നെ ജീവിക്കാൻ അനുവദിക്കുക. കടന്നുകയറരുത്.
ചത്തവനാണ് ഞാൻ. വെറും ശവം. അടുക്കാൻ കൊള്ളാത്ത അറുബോറൻ.

നിങ്ങൾക്ക് നല്ലതു വരട്ടെ!



സ്വാർത്ഥൻ


എന്താണ് ഞാൻ?
ഞാൻ എന്താണെന്ന ഒരു വലിയ ചോദ്യത്തിന്റെ മുന്നിൽ തല കുനിച്ചിരിക്കുകയാണ്.
പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാൻ പല മനുഷ്യൻ ആണോയെന്ന്.
ഒരു ശരീരത്തിന്റെയകത് കാലാകാലങ്ങളായി അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ചിന്താഗതികളല്ല, മറിച്ചു മാറി മാറി വരുന്ന വ്യത്യസ്ത മനുഷ്യരുടെ മനസ്സുകളുമായി പോരാട്ടം നടത്തുകയാണെന്ന്.

എന്റെ ചിന്തകൾ, വസ്ത്രത്തിനുള്ളിൽ നഗ്നമായ ശരീരം പോലെ എനിക്കുമാത്രം കാണാവുന്നവ.
വാതിലുകൾ തുറന്നിട്ടിട്ടും മറ്റാർക്കും കടന്നുവരാൻ കഴിയാതെ ഒറ്റപെട്ടുപോയവ.
തുറന്നു പറച്ചിലുകൾ നടത്തിയിട്ടും,
നുണകൾ കൊണ്ട് വേലികൾ കെട്ടാതിരുന്നിട്ടും,
ആർക്കും പിടികൊടുക്കാത്ത എന്റെ ചിന്തകൾ.

ഞാൻ രണ്ടുപേരാണ്.
ഒന്ന് ആർക്കും കാണാൻ കഴിയാത്ത, മനസ്സിലെവിടെയോ എനിക്കുവേണ്ടി ജീവിക്കാൻ കൊതിക്കുന്ന തോറ്റുപോയവൻ.
മറ്റേത് എല്ലാവർക്കും കാണാവുന്ന കുടുംബത്തിനുവേണ്ടി ജോലി ചെയുന്ന, നാടകം കൊണ്ട് മറച്ചു വച്ച നഷ്ടപ്രണയത്തിലേക്ക് വഴുതി വീഴുന്ന, എനിക്കറിയാത്ത മറ്റേതോ ഒരാൾ.

ആരും എന്നെ കാണുന്നില്ല, ആരും.
അതുകൊണ്ടു തന്നെയാവണം ബന്ധങ്ങളുടെയും, പ്രണയത്തിന്റെയും, സ്നേഹ നാടക രംഗങ്ങളുടെയും ഇടയിൽ ഒറ്റപ്പെട്ടത് പോലെ തോന്നുന്നത്.
നടനാണോ ഞാൻ?
ആർക്കെങ്കിലും അങ്ങനെ തോന്നി കാണുമോ?
അതോ എനിക്കുമുന്നിൽ മാത്രമാണോ ഞാൻ അഭിനയിക്കുന്നത്.

എന്താണ് ഞാൻ?
എന്തുകൊണ്ട് ഞാൻ ഇങ്ങനെയൊക്കെയാവുന്നു.
ചിന്തകൾ തമ്മിലുള്ള കൂട്ടിമുട്ടലുകളിലേക്കാണ് എല്ലാവരുടെയും നിഗമനങ്ങളും ചോദ്യങ്ങളും എന്നെ കൊണ്ടെത്തിക്കുന്നത്.
ആർക്കും വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിയാതെ തലകുനിക്കേണ്ടി വരികയാണ്.
ഇനി സ്വത്വം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വേലിയേറ്റവും ഇറക്കങ്ങളുമാവുമോ?
അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ചിന്തകൾ ഒറ്റപെട്ടുപോവുന്നു.
എന്റെ ചിന്തകളിൽ അൽപ്പനേരം ജീവിച്ചുകൊണ്ട് ഇറങ്ങി വന്നു കഴിയുമ്പോഴേക്കും നഷ്ടങ്ങളുടെ കണക്കെഴുതിവയ്ക്കുന്ന പട്ടികയുടെ നീളം കൂടുകയാണ്.
എന്താണ് അതിനർത്ഥം?
എന്നെ ഒരേസമയം ഉൾക്കൊള്ളാനും ഉൾക്കൊള്ളാതിരിക്കാനും പ്രിയപ്പെട്ടവർക്ക് തടസ്സമാവുന്ന രണ്ടു വ്യക്തിത്വങ്ങളായി ഞാൻ മാറാറുണ്ടെന്നല്ലേ?

വലിയ നഷ്ടങ്ങളുടെ കൂമ്പാരം സൃഷ്ടിക്കാൻ പോവുകയാണ് ഞാൻ.
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന എന്നെ ഞാൻ കൊല്ലാൻ പോവുകയാണ്.
അപമാനപെടുത്തുന്ന വാക്കുകളും, ചോദ്യം ചെയ്യലുകളും കേട്ടു മടുത്തു.
നാടകങ്ങളും, വികാര പ്രകടനങ്ങളും കണ്ട് മടുത്തു.

എന്റെ ചിന്തകളെ പുറത്തേക്ക് വലിച്ചിടാനുള്ള ശ്രമങ്ങളാണ് ഇനിയങ്ങോട്ട്,
ഉൾക്കൊള്ളാൻ കഴിയാത്തവർ വിട്ടുപോട്ടെ,
മരണംവരെ കൂടെയുണ്ടാവും എന്ന് ഉറക്കെ ശബ്‌ദിച്ച നാടകങ്ങൾക്കൊക്കെ തിരശീല വീഴട്ടെ.
എനിക്ക് എന്നെ കാണാനോ കേൾക്കാനോ കഴിയാതെ അന്ധനും ബധിരനുമായി ജീവിച്ചിട്ടെന്തു കാര്യം.
സ്വാർത്ഥതയാവാം, എനിക്ക് എന്നോട് പരിഭവം ഉണ്ടാവേണ്ട കാര്യമില്ലല്ലോ.

ജാർസയെ തേടി

ഡൽഹി തെരുവുകളിൽ കമ്യൂണിസം പഠിക്കാൻ ഇറങ്ങിയൊരു കാലമുണ്ടായിരുന്നു.
ആട്ടും തുപ്പും കേട്ട് തുടങ്ങിയ കാലം.
എത്രയോപേരെ പരിചയപെട്ടു, പരിചയപെട്ടവരിൽ ഭൂരിഭാഗവും പരിചയക്കാർ മാത്രമായി ഒടുങ്ങി.
സൗഹൃദങ്ങളുമായ് കൂടെ നിന്നവരൊക്കെ ബാർ ടേബിളുകളിൽ അന്തിയുറങ്ങി നേരം വെളുപ്പിക്കുന്ന ഇന്റെലെക്ച്വൽ കലാകാരന്മാർ.
കലകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്ന നോൺ സർട്ടിഫയ്‌ഡ്‌ കമ്മ്യൂണിസ്റ്റുകാർ.
അവിടുന്നങ്ങോട്ട് ബാറുകളിൽ നിന്നും ബാറുകളിലേക്കും, തെരുവുകളിൽ നിന്നും തെരുവുകളിലേക്കുമുള്ള യാത്രകളായിരുന്നു.

താടി വളർന്നു, മുടി നരച്ചു.
ഊരുതെണ്ടി തെണ്ടി തടി മെലിഞ്ഞു.
കഞ്ചാവും മയക്കുമരുന്നും കൊണ്ടാണെന്നു പാണന്മാർ പാടി.

ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് കലാകാരന്മാർ ചേക്കേറി,
കൂടെ പോയെങ്കിലും പട്ടിണി കിടക്കാൻ അറിയാത്ത, തെരുവുകളിൽ ഉറങ്ങാനാറിയാത്ത, ഭാഷയറിയാത്ത, ഊരറിയാത്ത, എനിക്കെന്ത് കമ്മ്യൂണിസം.
ഇങ്ങളെ കമ്മ്യൂണിസമൊക്കെ കൊച്ചമ്മമാരുടെ അടിപാവാടയിലും ബുൾഗാൻ താടിയിലും എസി കാറുകളിലും കൊണ്ട് നടക്കുന്ന കമ്മ്യൂണിസമെല്ലെ എന്ന് ബംഗാളി ഓട്ടോ ഡ്രൈവർമാരുടെ ചോദ്യങ്ങൾ കേട്ട് തുടങ്ങിയപ്പോൾ വണ്ടി ഗുർഗോണിലെക്ക് വച്ച് പിടിച്ചു.

തനിച് ബാർ ടേബിളുകളും പോലീസ് സ്റ്റേഷനുകളും നടന്നു മടുത്തപ്പോൾ
ഗംഗയുടെ കരയിൽ കാവി പുതയ്ക്കുന്നിടങ്ങൾ തേടി അലയാൻ തുടങ്ങിയ നാളുകൾ.
പിന്നെ മഞ്ഞപ്പിത്തം കൊണ്ടുവന്നൊരു ഋഷികേശ് യാത്രയിൽ നിന്നുമൊരു പ്രണയം വീണുകിട്ടുന്നു.
അവിടന്നങ്ങോട്ട് ചത്തവന്റെ സൈദ്ധാംധിക വാണമടിയായിരുന്നു.

ഇപ്പോൾ ജാർസയിൽ മഴപെയുന്നതും നോക്കി കറുത്ത മണ്ണിൽ ചവിട്ടി ശവപ്പെട്ടിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന നക്ഷത്രങ്ങളും നോക്കി ഇരിപ്പാണ്. ഗുരുവായൂരപ്പനെ കെട്ടിപ്പിടിച്ച പെന്താകോസ് പള്ളിയിലുറങ്ങുന്ന ആ ചുവന്ന നക്ഷത്രത്തെ കാത്തിരിപ്പാണ്.
പുലയന്റെ ഏഴഴകുള്ള കറുപ്പുകൊണ്ട് ചുവന്നു പോയവൾ, കൂടെ ശബ്ദം പുറത്തേക്കു വരാതെ വീർപ്പുമുട്ടി നക്ഷത്രങ്ങളായി മാറിയ മൂന്നു മിന്നാമിങ്ങുകൾ. കാമ കണികകളുടെ സ്‌ഫോടനത്തിൽ വെന്തുമരിച്ചവർ.
ജാർസയിൽ മഴപെയ്താൽ, ഉയിർത്തെഴുനേൽക്കാൻ കാത്തു നിൽക്കുന്നവർ.

ഇനി അവരെ അന്വേഷിച്ചുള്ള യാത്രകളാണ്. ജാർസയിലെ മഴയ്‌ക്കായുള്ള കാത്തിരുപ്പ്.
ചിലപ്പോൾ മരണത്തിലേക്കായിരിക്കാം, ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.
വാരാണസിയിലേക്കുള്ള യാത്രയിൽ അവരൊക്കെ കൂടെയുണ്ടാവും.
സുജാതയും, രേവുവും, രവിയും, റോയിയും, നോവയും ഒക്കെ ഉണ്ടാവും. മരണത്തിലാണ് കലാശിക്കുന്നതെങ്കിൽ അങ്ങനെ.
മരണവും ഒരു യാത്രയാണല്ലോ.

പുഷ്കർ

ഊരുതെണ്ടികളുടെ കൂടെയിരുന്ന്,
ഒരു ഭാഗത്തു സീതയും മറ്റൊരു ഭാഗത്തു രാമനെയും നിർത്തിക്കൊണ്ട് ബ്രഹ്‌മാവിന്റെ ചിന്തകളിലൂടെയുള്ള മെൽവി ഭാഷയിലെ വരികൾ ഉരുവിടുമ്പോൾ,
രണ്ടു കുപ്പി ബിയറിന്റെ മന്ദിപ്പിൻറെ പുറത്തു എങ്ങോട്ടെന്ന് അറിയാതെ ഇറങ്ങിയത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് നീറി വരുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ടവളുടെ ഉണങ്ങാത്ത ചുംബനങ്ങൾ എന്നെ അത്രയേറെ മത്തുപിടിപ്പിക്കുന്നതായിരുന്നു.
ഡൽഹി അജ്മീർ ഹേവെയിൽ ഏതെങ്കിലും ഒരു വാഹനത്തിന്റെ സഹായം പ്രതീക്ഷിച്ചു കൈ നീട്ടി നിൽക്കുമ്പോൾ അവളുടെ കരയുന്ന കണ്ണുകൾ മാത്രമായിരുന്നു മനസ്സിൽ.
അതുകൊണ്ടു തന്നെയാവണം എങ്ങോട്ടേക്കെന്നു എല്ലാവരും ചോദിച്ചപ്പോൾ "ജയ്‌പൂർ" എന്ന് പറയേണ്ടി വന്നതും, കിട്ടിയ വാഹനത്തിൽ കയറി ജയ്‌പൂർ, അവിടുന്ന് രാജസ്ഥാൻ ട്രാൻസ്പോർട്ടിൽ കയറി ബാന്ദ്രസിന്ഡറി ഇറങ്ങിയതും.
അത്രയേറെ ഒറ്റപെട്ട നിമിഷങ്ങൾ.

പ്രിയപ്പെട്ടവളുടെ കൈപിടിച്ചു പുഷ്കറിലേക്ക് കിലോമീറ്റർ നടക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറക്കുകയായിരുന്നു.
മൃഗത്തിന്റെ ചിന്തകൾ വിഗ്രഹമാക്കി വരാഹം എന്ന പേരിൽ അകത്തിരുത്തിയ കല്ലുകൾക്ക് അവൾ തൊഴുതു പ്രാർത്ഥിക്കാൻ കയറിയപ്പോൾ ഞാൻ എന്തുകൊണ്ട് തടഞ്ഞില്ല?
'പുരുഷന് സ്ത്രീയോടുള്ള ആധിപത്യം' അത് ഞാൻ മറന്നുപോയിരിക്കുന്നോ; എന്തൊരു ജന്മമാണിത്.

ഒടുവിൽ ബ്രഹ്‌മാവിന്റെ പത്നിയായ സാവിത്രിയുടെ മുന്നിൽ മണിയടിക്കാൻ അവളുടെ കൈകൾ എത്താതിരിക്കുമ്പോൾ അവൾക്ക് പകരം എന്റെ കൈകൾ മണികളിൽ ശബ്ദം നൽകുകയും, അവളുടെ കൈകൾ എത്തുംവിധത്തിൽ അവളെ ഉയർത്തുകയും ചെയ്തത് ഞാൻ ശ്രീരാമനെക്കാളും വലിയവൻ ആയതുകൊണ്ട് തന്നെയാവണം. അല്ലെങ്കിലും, പുരുഷൻ ഒരിക്കലും ശ്രീരാമനോളം തരാം താഴാൻ ശ്രമിക്കരുത്.

ചുട്ടുപൊള്ളുന്ന മരുഭൂയിലൂടെ ഒട്ടകങ്ങളെപോലെ കുതറിയോടുമ്പോഴും,
അസ്തമയ സൂര്യനെ നോക്കി സരോവരം തടാകത്തിൽ കാൽ നീട്ടി ഇരിക്കുമ്പോഴും,
ഒരു യാത്രയിലൂടെ പ്രണയത്തെയും - ഒരു പ്രണയത്തിലൂടെ യാത്രയെയും - സ്നേഹിക്കുന്നവനായി ഞാൻ മാറുകയായിരുന്നു.
അതുകൊണ്ടു തന്നെയാവണം, ഒരുഭാഗത്തെ രാമനെ ഒഴിവാക്കി അവിടെ - അച്ഛനെന്നോ, കാമുകനെന്നോ, പതിയെന്നോ അറിയാത്ത രാവണനെ രാമാനുപകരം സീതയ്ക്ക് വേണ്ടി വരികളിൽ പ്രതിഷ്ഠിക്കാൻ ഉജ്ജയിനിൽ നിന്നും ഭക്തിയുടെ മറവിൽ യാത്രകളെ സ്നേഹിക്കുന്ന കാവി വസ്ത്രധാരികളോട് പറയേണ്ടിവന്നത്.

പക്ഷെ അവൾ സീത തന്നെയായിരുന്നു.
പുഷ്കറിലെ ബ്രഹ്‌മാവിന്റെ ക്ഷേത്രത്തിനുമുന്നിൽ എല്ലാവരും നൂറുരൂപയുടെ താമരമൊട്ടുകൾ തടാകത്തിൽ എറിയുമ്പോൾ - വിശന്നുവലഞ്ഞ അമ്മയ്ക്ക്, തെരുവ് ഗായകർക്ക്, കയ്യിൽ ആകെയുള്ള പണം കൊണ്ട് ഭക്ഷണം വാങ്ങിക്കൊടുക്കാൻ തയാറായത്,
തിരിച്ചു മരുഭൂമിയിൽ നിന്നും ഇറങ്ങാൻ പണമില്ലാതെ വന്ന കാമുകന്റെ കൂടെ പിച്ചയെടുക്കാൻ ഇരുന്നത്,
മലയാളത്തിലെ കുറത്തിപെണ്ണുകളുടെ വരികൾ ഉജ്ജയിനിലെ നാടൻ സംഗീതത്തിന്റെ കൂടെ കൂട്ടികലർത്തിയത്, അവൾ സീതയായതുകൊണ്ട് തന്നെയാവണം.

ഒടുവിൽ,
ഉജ്ജയിനിലെ ഗായകർക്ക് മുഴുവൻ പണവും നൽകി പുഷ്കറിൽനിന്നുള്ള വറ്റിയ കുന്നുകൾ തിരിച്ചു കയറുന്ന നിമിഷത്തിൽ, കാമുകനുവേണ്ടി കരുതിവച്ച "Siddhartha  - Hermann Hesse " സമ്മാനിക്കുമ്പോൾ രാമനിൽ നിന്നും എന്നിലേക്കും എന്നിൽ നിന്നും ബുദ്ധനിലേക്കുമുള്ള ദൂരത്തെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് അവൾ എന്നെ കൊണ്ടെത്തിക്കുകയായിരുന്നു.

മുബൈയിൽ നിന്നും ആഗ്രയിലേക്കു പോകുന്ന ചരക്കുവണ്ടിക്കകത് ചെതാവണി ബീഡി വലിച്ചിരിക്കുമ്പോൾ "ഒരു തെണ്ടിയുടെ നിലവാരം" എന്ന് സ്വയം വിലയിരുത്തി ബനാറസിലേക്കുള്ള യാത്ര സ്വപ്നം കാണുകയായിരുന്നു.

പാറു, ഈ വർത്തമാനകാലത്തിൽ ഞാൻ നിന്നോളം മറ്റാരെയും പ്രണയിക്കുന്നില്ല എന്ന സത്യം എനിക്ക് മറച്ചുവയ്ക്കാൻ കഴിയുന്നില്ല.


രാത്രിയുടെ കഥ

രാത്രിയെ കുറിച് കഥയെഴുതണം!
അങ്ങനെ പല രാത്രികൾ കഴിഞ്ഞു പോയി, തലക്കെട്ടു മാത്രം എഴുതിവച്ച ഓരോ പേപ്പറും കൊട്ടയിൽ വീണു കൊണ്ടേയിരുന്നു.
ഭ്രാന്തൻ ചിന്തകളിൽ നിന്നും മുക്തി നേടിയ രാത്രികളായിരുന്നു അവയൊക്കെ.
യേശുദാസിന്റെ ശബ്ദം ഭ്രാന്തൻ ചിന്തകളിൽ നിന്നും രക്ഷപെടുത്തി ഉറക്കത്തിലേക്ക് പറഞ്ഞയച്ച രാത്രികൾ.

എല്ലാം പാതിവഴിക്കിട്ട് കിടന്നുറങ്ങാൽ എളുപ്പമാണ്,
പൂർത്തീകരിക്കാൻ മാത്രമാണ് പ്രയാസം.
ആത്മവിശ്വാസവും, ധൈര്യവും ഇല്ലാതെ ജീവിക്കുന്ന ഒരാൾക്ക് പൂർത്തീകരിക്കാൻ കഴിയുന്ന ചിന്തകൾ ഒന്നുമായിരുന്നില്ല കൂട്ടിനുള്ളത്. തെറ്റിപ്പോയ അരിത്മെറ്റിക്സ്!

എന്തൊക്കെ സംഭവിച്ചാലും ഇന്നത്തെ രാത്രിയെകുറിച് കഥയെഴുതും എന്നു തീരുമാനിച്ചതാണ്.
പക്ഷെ, സമയം തെറ്റി വന്നൊരു മഴ!
കസേരയും, പെന്നും പേപ്പറും കുന്ത്രാണ്ടാവുമൊക്കെ എടുത്തകത്തേക്കിട്ടു,
എന്നിട്ടു തലക്കെട്ടും കൊടുത്തു. "ജാർസയിൽ മഴപെയ്തു"

തലക്കെട്ടുഴുതി പുറത്തേക്കു പെയ്യുന്ന മഴയും നോക്കി രണ്ടു സിഗരറ്റ്‌ അടുപ്പിച്ചു വലിച്ചു തീർത്തപ്പോഴേക്കും മഴ നിന്നു.
"ജാർസയിൽ മഴപെയ്തു" അതെ മഴ പെയ്തു.
ഇനി എന്തെഴുതും?

വെറുതേ മുറിക്കുള്ളിൽ തലങ്ങും വിലങ്ങും നടന്നു.
ഉച്ചയ്ക്ക് തന്ന ക്ലിനിക്കിലെ കാർഡ് മുന്നിൽ വന്നു പെട്ടു, രക്തം കൊടുത്താൽ മുന്നൂറു രൂപ കിട്ടുമെത്രെ.

ഈ കാലത്തും രക്തം വിറ്റു ജീവിക്കുന്നവരോ? അതും മലയാളികൾ.
അതെ പോലു.
ജോലി തിരഞ്ഞു വരുന്നവരും, ജോലി നഷ്ടപ്പെട്ടു അടുത്ത ജോലിക്ക് തിരയുന്നവരും, മാസത്തിൽ രണ്ടോ മൂന്നോ തവണ രക്തം വിൽക്കാറുണ്ടെന്നാണ് ക്ലിനിക്കിലെ ചേച്ചി പറഞ്ഞത്.

എന്നാൽ പിന്നെ അവർക്കു നാട്ടിൽ പോയിക്കൂടെ.
ആഹ്, പറഞ്ഞിട്ടു കാര്യമില്ല, ഇല്ലാത്ത ദാരിദ്ര്യം പറഞ് വീട്ടീന്നിറക്കി വിടാൻ കാത്തിരിക്കുവാണ് ചില രക്ഷിതാക്കൾ.

കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് ഉറക്കെ ഒരു "ഇങ്കുലാബ് സിന്താബാദ്" വിളിച്ചുകൊണ്ട് ആ കാർഡ് കീറിചാടി.

കഥയ്ക്ക് വേണ്ടി തിരഞ്ഞു,
പ്രണയത്തെ കുറിച് എഴുതിയാലോ?

"മഴയിൽ മുളച്ചൊരു പ്രണയം" അടുത്ത തലക്കെട്ടെഴുതി.

'നല്ല മഴ, അവളെയും കെട്ടിപിടിച്ചു ഗുൽമോഹർ മരത്തിന്റെ ചുവട്ടിലിരിക്കുന്നു.
അവിടുന്നു കോളേജിന്റെ വരാന്തയിലേക്കും പിന്നെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്‌മുറിയിലേക്കും, അവിടെ വച്ചു ചുംബനങ്ങൾ കൈമാറുന്നു....'
ശേ! പ്രണയം എഴുതി തുടങ്ങിയാൽ അതാണ് പ്രശ്നം, കാമത്തിൽ ചെന്ന് അവസാനിക്കും.

ഒരു നല്ലൊരു പ്രണയം പോലും ഇല്ലല്ലോ ജീവിതത്തിൽ,
ഒന്നുകിൽ അവള് പറ്റിക്കും, അല്ലെങ്കിൽ തല്ലി പിരിയും!

അങ്ങനെ, കഥകൾക്ക് വേണ്ടി മുറിക്കുള്ളിൽ സിഗരറ്റുകൾ  പുകഞ്ഞു കൊണ്ടേയിരുന്നു.

ഒടുക്കം മുറിക്കുള്ളിൽ പുകകൊണ്ടു ശ്വാസം മുട്ടി ചത്ത രണ്ടു ചിലന്തികൾ ചുവരിൽ തൂങ്ങിയാടുന്നതു കണ്ടു.
അരെ വാഹ്! പുതിയ കഥ! "പുകവലിച്ചു ചത്ത ചിലന്തി"
അങ്ങനെ ചുമച്ചു ചുമച് ഈ ഒരു രാത്രിയിലെ കഥയെഴുതുന്നൊരു ഭ്രാന്തൻ.

ഏഴിമലയിലേക്ക്

ഭാഷയുടെ കടുപ്പം കാരണം ആഗ്രഹിച്ചു വാങ്ങിയ ജാക്ക് കുറുഒക്കിന്റെ 'ഓൺ ദി റോഡ്‌' വായിക്കാൻ പറ്റാത്ത സങ്കടത്തിൽ, എന്നാൽ വായിച്ചു തീർക്കാതെ ഒന്നും ചെയില്ലെന്ന വാശിയിൽ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളും പലരോടും ചോദിച്ചറിഞ്ഞു വായിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, 
ആരോ ഒരാൾ പറഞ്ഞു; നടന്നു കൊണ്ട് വായിച്ചു തീർക്കേണ്ട യാത്രകളാണ് അതിലെ കടലാസുകൾ നിറയെ എന്ന്.

ഈ കർക്കിട മാസത്തിൽ വീട്ടിലെ നാല് ചുവരുകൾക്ക് വെളിയിൽ എവിടെ പോയിരുന്നു വായിക്കും? എന്ന ചിന്തയിൽ ഓരോ കടലാസും മറിച്ചു നോക്കുന്നതിനിടെ എവിടെയോ കണ്ടു. 

"നതിംഗ് ബിഹൈണ്ട്  മി, എവരിതിംഗ് എഹെഡ് ഓഫ് മി, ഏസ് ഈസ് ഓവർ സൊ ഓൺ ദി റോഡ്‌!"

എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നത് പോലെ മഴ കുറഞ്ഞ ആ ഒരു ദിവസം തന്നെ ഭ്രാന്തമായ ചില ഭ്രാന്തരുടെ ചിന്തകൾ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുംബോൾ പിന്നെ എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും.
പ്ലാസ്റ്റിക്‌ സഞ്ചിയിൽ ബുക്കും ക്യാമറയും പൊതിഞ്ഞു വീട്ടിന്നിറങ്ങി,
ആദ്യം പറശിനിയും, പിന്നെ പയാംബലവും ഒക്കെ മനസ്സില് വന്നെങ്കിലും പ്രിയപ്പെട്ട ഒരു ഭ്രാന്തന്റെ സഹായത്താൽ ചെന്നെത്തിയത് എഴിമലയിലാണ്.

തനിചിരിക്കാനും, നടക്കാനും ഒന്നും പാങ്ങില്ലാത്ത സ്ഥലം എന്ന് ഒറ്റ നോട്ടത്തിൽ വിലയിരുത്തിയെങ്കിലും തെറ്റ് പറ്റി!

"ആർക്കും ഞങ്ങളെ അറിയില്ല,
അതുകൊണ്ട് തന്നെ ആരുടെ മുന്നിലും അഭിനയിച്ചു തീർക്കേണ്ട ആവശ്യവും ഇല്ല. നടന്നിട്ടോ ഇരുന്നിട്ടോ കിടന്നിട്ടോ നിനക്ക് ഇവിടിരുന്ന്  വായിച്ചു കൂടെ"
കൂടെയുള്ള മറ്റൊരു ഭ്രാന്തന്റെ പൊട്ടിത്തെറിക്കുന്ന ചിന്തകളുടെ കൂടെ ആവുംബോൾ പിന്നെ പിന്നോട്ട് വിളിക്കാത്ത ഒരുതരം ധൈര്യമാണ്.

ഞങ്ങൾ നടന്നു, വായിച്ചു കൊണ്ട് തന്നെ നടന്നു.
അതിനിടയിൽ ആർക്കും വേണ്ടാത്ത ഒരു ഹനുമാൻ ക്ഷേത്രം, പച്ചപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന ഇളം നീല പ്രതിമയും!
വില്ലൻ വില്ലനെ കുറിച് കഥയെഴുതിയപ്പോൾ വില്ലൻ നായകനായി മാറി, വില്ലന്റെ വാലാട്ടി കുരങ്ങ് എല്ലാം പോന്നൊരു ദൈവവും.
അതല്ലേ ഹനുമാൻ!

"അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരു, മറ്റുള്ളവരുടെ വീക്ഷണങ്ങളല്ല" ജാക്കിന്റെ  ഒരു സംഭാഷണത്തിൽ എവിടെയോ വായന തട്ടി നിന്നു.
രാമന്റെ അടിമയായ ഹനുമാന്റെ യാത്രകളിലും, ജാക്കിന്റെ ലഹരികളും, പിന്നെ എന്നോടൊത്ത് ഇറങ്ങി നടക്കുന്ന ജാക്കിന്റെ ഭ്രാന്തൻ ചിന്തകളും ഒക്കെ കൂടി ആകെ ഒരുതരം ഭ്രാന്തമായ അവസ്ഥ.
പുസ്തകം കരി വിളക്കിന്റെ മുകളിൽ വച്ച് ആർക്കും വേണ്ടാത്ത ഈ കല്ലുകളും, കരിവിളക്കുകളും, ചുറ്റി കണ്ടു, അല്ലെങ്കിലും ഓർമ്മകളുടെ ഭാണ്ട കെട്ടുകൾ തുറക്കാൻ പാകത്തിനുള്ള പഴമകൾ ആർക്കും വേണ്ടാത്ത ഇത് പോലുള്ള ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റെവിടെ കാണാൻ.
നാട്ടിലുള്ള ക്ഷേത്രങ്ങൾ വരെ ഇപ്പോൾ ഹൈട്ടെക്കായ് മാറിയിരിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഒരു കരിവിളക്ക് കണ്ടതിന്റെ സന്തോഷത്തിൽ, ഹനുമാന്റെ കാൽക്കീഴിൽ കുറേ സമയമിരുന്നു.
'ജനാലകമ്പി എത്തിപിടിച്ച് വലിഞ്ഞു കയറാൻ ശ്രമികുമ്പോൾ പിന്നാലെ വരുന്ന അമ്മയുടെ ചിരട്ട കയിലിൻറെ അടിയൊഴിവാക്കാൻ ഇറങ്ങിയോടിയ ചാണം പാറ്റിയ പഴയ തറവാട്ടു മുറ്റത്ത്‌ ഇതുപോലൊന്ന് ഉണ്ടായിരുന്നു, ബന്ധങ്ങൾ വലുതാവുകയും ബന്ധനങ്ങളുടെ കണ്ണികൾ കൂടുകയും ചെയ്തപ്പോൾ തറവാടും, കരിവിളക്കും ഒന്നും ഇല്ലാതായി."

രാക്ഷസവംശത്തെ ലങ്കയുടെ കൊട്ടാരമോടിയിലേക്കെത്തിച്ച രാവണനെ പറ്റി കള്ളങ്ങൾ വിളിച്ചു പറഞ്ഞത് ഹനുമാനാണ്, ഇയാളുടെ കാൽക്കീഴിൽ ഞാനെന്തിനിരിക്കണം?

പുസ്തകവുമെടുത് നടന്നു,
ഹനുമാൻ ക്ഷേത്രത്തിനു പിന്നിൽ നീണ്ടു കിടക്കുന്ന കൊച്ചു കാട്ടിലേക്ക് ആർക്കും വേണ്ടാതെ വീണു കിടക്കുന്ന കുറേ നെല്ലിക്കകളും ഒരു വലിയ നെല്ലിക്കാ മുത്തശിയും.
ആസ്സാമിൽ എവിടെയോ വച്ച് കണ്ട ലിച്ച് പഴങ്ങളെയും മരതിനെയും ഓർമിപ്പിച്ചു.

കുറച്ചു സമയത്തേക്ക് ജാക്കിന്റെ ഓൺ ദി റോഡിനെ മറന്നു പോയി, അത്രത്തോളം സുന്ദരമായിരുന്നു, സന്ധ്യയോടടുക്കുംപോൾ ചിതറി വീഴുന്ന വെയിലിന്റെ ശാഖകൾ കാട്ടിലെ മരചില്ലകളുടെ കൂടെ വീഴുന്നത് കാണാൻ.
എന്ത് രസമാണ് നമ്മുടെ നാട്, പക്ഷെ അതാസ്വധിക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത്ര നാളുമെന്ന് അറിയാതെ ചിന്തിച്ചു പോയി.

ഉയർന്നു നിൽക്കുന്ന നെല്ലിക്കാമരം ആദ്യമായി കാണുന്ന ഒരുത്തന്റെ ഭ്രാന്ത് അതിന്റെ മുകളിലേക്ക് എത്തിച്ചു.
കാട്ടിലെ മരച്ചില്ലകളിൽ ഇരുന്നുകൊണ്ട് ഓരോ നെല്ലിക്കയും പറിച്ചു കഴിച്ചുകൊണ്ട് പുസ്തക താളുകൾ മറിച്ചു തീർക്കുമ്പോൾ ജാക്കിന്റെ യാത്രകളിലായിരുന്നില്ല.
അവിടെ എന്റെ യാത്രകളുടെ സൌന്ദര്യം ജാക്കിന്റെ വാക്കുകൾ കൊണ്ട് അനുഭവിക്കുകയായിരുന്നു.

പ്രണയതെയോ, വിരഹതെയോ, അതോ മറ്റെന്തിനെയെങ്കിലും കൂടെ കൂട്ടി ഞാൻ ഇവിടേയ്ക്ക് വന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ആസ്വദിക്കാൻ കഴിയുമായിരുന്നില്ല, ഇത്രയും മനോഹരമായ ദിവസം, ഓർമകളിൽ അടയാളപെടുതുമായിരുന്നില്ല.

ദൂരങ്ങളെയും, സ്ഥലങ്ങളെയും അളക്കാതെയുള്ള യാത്രകളായിരിക്കും എന്നും ജീവിതത്തിനെ മനോഹരമാക്കി മാറ്റുന്നത്.
ചിന്തിക്കാൻ ഒരുപാട് സമയം ഓരോ ദിവസവുമുണ്ട്, പക്ഷെ ആ ചിന്തകളുടെ വേലി തീർച്ചപെടുത്തിയ മതിലുകൾക്കപ്പുറതേക്ക് കടന്നു ചെന്ന്, ഭ്രാന്തമായി ചിന്തിക്കണമെങ്കിൽ, മറ്റൊരു ലോകത്തിൽ എതിപെടണമെങ്കിൽ യാത്രകൾ അനിവാര്യമാണ് ഓരോ ജീവിതത്തിലും.

ഓൺ ദി റോഡിലെ മറക്കാനാവാത്ത വാക്കുകൾ പോലെ!

കാടും പാട്ടും

പോഖാരയിലെ മഞ്ഞു പെയുന്ന കായലിൽ മുങ്ങി താവുന്നതിനു മുന്നേ,
നമുക്ക്, ബോധോതയം വന്ന അശോകനെ വാഴ്ത്തുന്ന ധോളിഗിരിയിലെ ശാന്തി സ്തൂപത്തിൽ പോയി തേങ്ങയുടക്കാം.
ത്രിപുരയിലെ അഗർത്തലയിൽ നിന്നും ഉനക്കൊട്ടി വരെയുള്ള താഴ്വരകളിൽ വിപ്ലവഗാനങ്ങൾ പാടി നാറാണത്ത് ഭ്രാന്തനെ പോലെ,
ശിവനെയും പാർവതിയും കൊത്തിവച്ച കരിങ്കല്ലുകൾ മലകൾക്ക് മുകളിലേക്ക് തള്ളി കയറ്റാം.
ഭക്തി സാന്ദ്രമായ നല്ല നാടൻ വാറ്റു കുടിച് ആർമാധിച് ഏതെങ്കിലും മരത്തിന്റെ മുകളിലെ ഊഞ്ഞാലിൽ കിടന്നുറങ്ങാം.

ബോധം വന്നാൽ,
ഖോനാമയിലെ നാഗ വിലേജിൽ ഒന്ന് പോയി വരാം.
അവിടെ എല്ലാ ഋതുക്കളിലും വിരിഞ്ഞു കിടക്കുന്ന പച്ച പരവതാനിയിൽ കിടന്ന്, കോട മഞ്ഞിന്റെ കൂടെ രാത്രി മുഴുവൻ ചൂട് കായാം.
പ്രഭാതത്തിൽ സൂര്യൻ വരുന്നത് മലകൾക്കപ്പുറത്തു നിന്നും വിളിച്ചു പാടുന്ന ട്രഗോപൻ പക്ഷികളോടൊത് പാട്ട് പാടാം.

'കാടാറു മാസം, നാടാറു മാസം.
കണ്ണീർ കടൽ കരയിൽ താമസം...
ഈ വഴിയംബലങ്ങളിൽ ചിറകറ്റു വീഴും,
വാനംബാടികളല്ലോ ഞങ്ങൾ...'

ഹോ, പാട്ട് പാടി..പാടി ചങ്കു പൊട്ടി ഇരിക്കുംപോൾ നല്ല കട്ടൻ ചായ കുടിച് നാഗ വില്ലേജിൽ നിന്നും തുടങ്ങുന്ന കാട്ടിലേക്ക് നടന്നു നീങ്ങാം.
കാടിനെ ചുവപ്പിക്കുന്ന റോടോണ്ട്രോൺ പുഷ്പങ്ങൾ കാണുംബോൾ,
വീട്ടു മുറ്റത്തെ മെയ്ഫ്ലവർ ഓർമ വരും, പിറകെ മാവും കണ്ണിമാങ്ങയും, പുളിമരവും ഒക്കെ ഓർക്കും.
അപ്പോൾ പിന്നെ നാടിനെ ഓർത്ത് കുറെ സമയം ഇരുന്ന് കരയേണ്ടി വരും.
ഈ യാത്ര വേണ്ടായിരുന്നു എന്ന് തോന്നും.

അപ്പോൾ ഞാൻ പറയും,
"നമ്മള് ഭ്രാന്തന്മാരല്ലേ, അങ്ങനെയൊന്നും തോന്നാൻ പാടില്ല എന്ന്."
എന്നിട്ട് നിനക്കൊരു പാട്ട് പാടിതരും,

'മറക്കും എല്ലാം മറക്കും
ഞാനൊരു മായാ ലോകത്തിൽ എത്തും..
രാജ ശില്പീ നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ..'

എന്നിട്ടും നിന്റെ മൂഡ്‌ മാറിയില്ലെങ്കിൽ, പിന്നെയും പാടും.

'ചിത്തിര തോണിയിൽ അക്കരെ പോകാൻ, എത്തിടാമോ പെണ്ണെ,
ചിരിയിൽ  ചിലങ്ക കെട്ടിയ പെണ്ണേ...'

ആ പാട്ടിൽ, നീ ലയിച്ചു തീരും,
പിന്നെ കാട്ടിലൂടെ ഇതുവരെ കാണാത്ത പുഷ്പങ്ങൾ തേടി പുഷ്പങ്ങളുടെ തെരുവായ ദുസൂക്കൂ വാലിയിലേക്ക് നിന്നെ എന്റെ ചുമലിൽ കയറ്റി, കൊണ്ട് പോകും.
ഒരു രാത്രിയും ഒരു പകലും മുഴുവൻ നാറുന്ന പുഷ്പങ്ങളുടെ കൂടെ കിടന്നുറങ്ങും.
പിന്നീട് നേരെ പോഖാരയിലെക്ക്.
നമ്മുടെ സ്വപ്ന യാത്രയിലേക്ക്, ജീവിതത്തിലേക്ക്.

പോഖാരയിൽ വച്ച് നമ്മൾ അറിയാതെ ഒരുമിച്ചു പാടി പോവും,
'ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
ഇവിടെ കാറ്റിനു സുഗന്ധം...'

വേട്ടയ്ക്കാരനും പേടമാനും

നിലാവിന്റെ വെളിച്ചത്തിൽ പോലും തെളിഞ്ഞു കാണാത്ത എന്റെ കറുത്ത ശരീരം കാത്തിരുന്നവൾ,
പൌർണമിയിൽ പോലു ഉറക്കമൊഴിഞ്ഞ് ശരീരത്തെ തൊട്ടുകൊണ്ടിരിക്കാൻ കണ്ണും നട്ടിരുന്നവൾ, എന്റെ ഒരു നോട്ടം കൊണ്ട്, രതിയുടെ ആഴത്തിലേക്ക് ഇറങ്ങി ചെന്നവൾ.

കണ്ണിലെ കൃഷ്ണമണിയുടെ രുചി എന്റെ നാവിന് അറിയണം എന്ന് തോന്നിയപ്പോൾ ആദ്യം ചെന്ന് പറഞ്ഞത് അവളോടായിരുന്നു,
അവൾ എന്റെ ചോദ്യംകേട്ട് മിഴിച്ചു നിന്നു, പിന്നെ സ്വയം കണ്ണാടി നോക്കി കണ്ണിലെ ഉരുണ്ട ഗോളത്തെ ശ്രദ്ധിക്കാൻ തുടങ്ങി, പകൽ വെളിച്ചത്തിൽ മുഴുവൻ മറ്റൊരു ലോകത്ത് നിശബ്ദമായിരുന്നു.
ചിന്തകളുടെ പരലോകം. ആത്മഹത്യ ചെയ്ത ചിന്തകളിലേക്ക് ഇറങ്ങി, പലതും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടവളിരുന്നു.

രാത്രിയിൽ നഗ്നമായി കാമിക്കാൻ തയ്യാറായി അവളുടെ മുന്നിലേക്ക് ചെന്നപ്പോൾ,
വീണ്ടും പുനർജനിച്ച ഓർമകളെ കൂട്ടുപിടിച്ച് എന്റെ ശരീരത്തെ മാറ്റി നിർത്തി കൊണ്ടവൾ പറഞ്ഞു.

'അമ്പ്‌ കൊണ്ട് പിടഞ്ഞു വീണ മൃഗത്തെ ചവിട്ടി നിൽക്കുന്ന ഒരു വേട്ടകാരന്റെ അഹങ്കാരം പോലെയാണ്, നീ എന്റെ മുന്നിൽ നിൽക്കുന്നതെങ്കിൽ നിന്റെ നഗ്നത നിനക്ക് മറക്കാം'

"എന്റെ അനുരാഗം, അത് ഇനിയാണ് നീ അറിയാൻ പോവുന്നത്, വേട്ടയ്ക്ക് തയാറാവുന്ന ഒരു വേട്ടകാരനായിരുന്നു ഞാൻ ഇതുവരെ, ഇനിയാണ് ഞാൻ വേട്ടയാടുക. അല്ലാതെ വേട്ടയാടി കഴിഞ്ഞ് അതിനെ ഭക്ഷിക്കുന്ന ഒരു കാട്ടാളനായല്ല ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്."

അപ്പോഴും അവളുടെ മുഖത്തെ സന്ദേഹം വിട്ടുമാറിയിട്ടില്ല,
അവളുടെ മുന്നിൽ കണ്ണുകളുടെ മുന്നിൽ തന്നെ ഞാൻ നഗ്നത മറച്ചു,
പതിയെ മറ്റൊരു സ്ത്രീയെ കുറിച്, സോനാഗചിയിലെ തെരുവിലെവിടെയോ കേട്ടറിഞ്ഞ ഒരുവളുടെ കഥ എന്റേത് കണക്കെ പറഞ്ഞു തുടങ്ങി.
അവൾ കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അവളുടെ കണ്ണുകൾ എന്റെ ചുണ്ടുകളിലേക്ക് മാത്രമായിരുന്നു നോക്കികൊണ്ടിരുന്നത്.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും.

അവളുടെ കണ്ണിലെ കറുത്ത ഗോളങ്ങളുടെ അനക്കം എന്നെ മത്തുപിടിപ്പിച്ചു, ഞാൻ ചോദിച്ചു,
'"നീ കണ്ണുകളിലെ കറുത്ത ഗോളങ്ങളുടെ രുചിയറിഞ്ഞിട്ടുണ്ടോ?"
എന്റെ ചുണ്ടുകളിൽ നിന്നും അവളുടെ നോട്ടം കണ്ണുകളിലേക്ക് മാറി, രണ്ടു കണ്ണുകളിലേക്കും നോട്ടങ്ങലെറിഞ്ഞു.

'ഈ ഇരുണ്ട ഗോളങ്ങൾക്ക് എന്ത് രുചി?'

"എന്റെ ഇരുണ്ട ശരീരത്തിന്റെ വിയർപ്പിന്റെ രുചി അറിഞ്ഞിട്ടുണ്ടോ?"

കണ്ണുകൾ അടച്ച്, എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചുകൊണ്ട് അവൾ കഴുത്തിലേക്ക് മുഖമമർത്തി കിടന്നു.

"രണ്ടു ശരീരങ്ങളും പരിണമിച്ചു കഴിഞ്ഞ് വിയർതുകൊണ്ടിരിക്കുന്ന ശരീരത്തിന്റെ സുഗന്ധവും,
ഉപ്പു വറ്റിയ ചുണ്ടുകളുടെ രുചിയും, രതിയിൽ കണ്ണടച്ച് നിൽക്കേണ്ടി വന്നവളുടെ വികാരവും തളർന്നുറങ്ങുന്ന തിരമാലകളുടെ മുന്നിൽ നിന്നുകൊണ്ട് അനുഭവുക്കുക - അങ്ങനെ ഒന്ന്; എന്റെ ചുവന്ന കണ്ണുകളിലെ കറുത്ത ഗോളങ്ങൾക്ക് കഴിയും എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?

കണ്ണുകളിലേക്ക് മാറി മാറി അവൾ നോക്കി കൊണ്ടിരുന്നു,
ചുണ്ടുകൾ വറ്റി തുടങ്ങിയപ്പോൾ നാവു കൊണ്ട് നനവേകി, സിരകളിൽ പൊട്ടി തെറിക്കുന്ന കാമത്തിന്റെ കണികകളെ അവൾ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
പതിയെ നാവു പുറത്തേക്കിട്ട് ഇരതേടുന്ന പാംപുകളെ പോലെ എന്റെ കണ്ണിലേക്കവൾ കുതിച്ചു വന്നു.
ഞാൻ കണ്ണുകളടച്ചു.
നാവു പിൻവലിഞ്ഞപ്പോൾ വീണ്ടും കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി,
അവൾ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു, കറുത്ത ഗോളങ്ങളെ നാവുകൊണ്ടൊന്ന് സ്പർശിക്കുവാൻ.

എന്റെ കണ്ണുകൾ, അത് അടഞ്ഞുകൊണ്ടേയിരുന്നു.

"വേട്ടയാടി ക്ഷീണിചിരിക്കുന്നവനാണ് ഞാൻ എന്ന് പ്രിയപ്പെട്ടവൾ മൊഴിഞ്ഞിരിക്കുന്നു,
ആ ക്ഷീണത്തിന്റെ ഉറക്കം തികട്ടി വരുന്നുണ്ട്."

മൂക്കിൻ തുമ്പത്ത് വരെ ആ കോപം കാണാമായിരുന്നു ഒരു മറുപടിയെന്നോളം.

'പ്രണയത്തിൽ എവിടെയോ, എന്തോ നഷ്ടപെട്ടത് പോയതുപോലൊരു തോന്നൽ, എന്നോട് ക്ഷമിക്കുക. പുനർജനിച്ച ഓർമകളുടെ പ്രതികാരം.'

"ക്ഷമ, മാപ്പ് ഇതൊന്നും നമ്മുടെ പ്രണയത്തിലില്ല. ഞാനൊരു വേട്ടക്കാരനും, നീ കുതിച്ചോടുന്ന പേടമാനും തന്നെയാണ്, എന്റെ പ്രണയത്തിൽ നിന്നും നീ കുതിചോടുക, കാമത്തിന്റെ മരുന്ന് പുരട്ടിയ അമ്പുകൾ തറിക്കാതെ ഒഴിഞ്ഞുമാറുക. പരസ്പരം മത്സരിച്ചുകൊണ്ട് നമുക്ക് പ്രണയിക്കാം,
ചത്തുകിടക്കുന്ന ഇരയുടെ മേലെ കാലെടുത്തുവച്ച, വിജയിച്ചൊരു വേട്ടക്കാരനായി ഞാനും, വേട്ടക്കാരനെ ഓടി തോൽപ്പിച്ച പേടമാനായി നീയും മാറരുത്.
എന്റെ അനുരാഗത്തെ നീ കൊല്ലരുത്."

'അപ്പോൾ കണ്ണിലെ കറുത്ത ഗോളങ്ങളുടെ രുചി?'

"നീ അത് കണ്ടെത്താൻ ശ്രമിച്ചോളൂ, അതിനു നിനക്ക് കഴിയുന്നില്ലെങ്കിൽ,
എന്റെ നഗ്നമായ ശരീരത്തെ അറിയുക, കാമം കൊണ്ടും, നിനക്കിഷ്ടപെട്ട ചേഷ്ടകൾ കൊണ്ടും.
പതിയെ പതിയെ നമുക്ക് രുചിചെടുക്കാം.
വേട്ടയ്ക്കിറങ്ങിയ ഒരു മൂർഖനാണ് നീയിപ്പോൾ, വാലുകൾ അറുത്തുമാറ്റി പിടഞ്ഞോടുന്ന പല്ലിയായി എന്റെ കണ്ണുകൾ നിന്നെ പരിഹസിക്കും.'
ഇതിനിടയിൽ എപ്പോഴോ താളം തെറ്റി വരുന്ന രതിമൂർചയും, പ്രഭാതവും.
ദിവസങ്ങൾ മുഴുവൻ മത്തുപിടിച്ച രണ്ടു വേട്ട മൃഗങ്ങളും രണ്ടു കാട്ടളന്മാരുമായി സ്വയം മാറി കൊണ്ടിരിക്കുന്ന അനുരാഗവും."

ആർക്കും വേണ്ടാത്തൊരു ജീവൻ

ദേവയാനി,

എന്തിനു വേണ്ടിയായിരുന്നു നീ എന്നിൽ നിന്നും ഒളിച്ചോടിയത്‌?
എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മാറിൽ മുഖം ചേർത്ത് ഞാൻ കിടക്കുംപോഴൊക്കെ ഞാനൊരു ഭാരമായിരുന്നോ നിനക്ക്?
നിന്റെ ശരീരം മുഴുവൻ ചുംബിചപ്പോഴും, നിന്റെ നഗ്നമായ ശരീരത്തെ എന്റെ കറുത്ത ശരീരത്തോട് ചേർത്ത് വച്ചപ്പോഴും കാമം മാത്രമായിരുന്നോ എന്റെ കണ്ണുകളിൽ നീ കണ്ടത്?
ആൾക്കൂട്ടത്തിന്റെ നടുവിലൂടെ നിന്റെ കൈ കോർത്ത്‌ നടന്നപ്പോഴും, ഇരുണ്ട മുറിയിൽ നിനക്കായ് കവിതകൾ ചൊല്ലി കേൾപ്പിച്ചപ്പോഴും നീ എന്റെ മനസ്സ് വായിചെടുതതെങ്ങനെയാണ്? അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?

എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മുലകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ ചുണ്ടുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ വിരലുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ മുടികളോട്, കണ്ണുകളോട്, മൂക്കിൻ തുംബിനോട്, ശ്വാസതോട്, ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം, അതൊക്കെ കാട്ടികൂട്ടൽ ആയിരുന്നുവോ?

എനിക്കറിയാം,
ഒരു സ്ത്രീയെയും പ്രണയിക്കാൻ കഴിയാത്തവനാണ് ഞാൻ,
എന്റെ ചിന്തകളെ പുറത്തേക്ക് വലിചിട്ട് വേദനിപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ,
ചുംബിക്കുമ്പോൾ ചുണ്ടുകളിലെ പുകയുടെ ഗന്ധം നിന്നെ ആലോസരപെടുതിയിട്ടുണ്ടാവും,
മാറിടത്തിൽ തല ചായ്ച് കിടന്നപ്പോഴൊക്കെ നരച്ച മുടിനാരുകൾ നിന്നെ ശല്യം ചെയ്തിട്ടുണ്ടാവണം, താടി രോമങ്ങൾ മുലകണ്ണുകളിൽ വേദനിപ്പിചിട്ടുണ്ടാവണം,
കൈ കോർത്ത്‌ നടന്നപ്പോഴൊക്കെ എന്റെ വേഗതിനോത് നിനക്ക് നടക്കാൻ കഴിയാതെ, കാലുകൾ പതറിയിട്ടുണ്ടാവണം
എന്റെ പ്രണയം, അതൊരു കാട്ടികൂട്ടൽ തന്നെയായിരുന്നിരിക്കണം.

എങ്കിലും,
ജീവിതത്തിൽ തനിച് ആണെന്നറിയുംപോൾ, സങ്ങടങ്ങൾ പങ്കു വയ്ക്കാൻ ആരുമില്ലാതെ ഒറ്റപെടുംപോൾ, തലയണയിൽ മുഖം ചേർത്ത് കരയാൻ ശ്രമിക്കുംപോൾ,
ഒറ്റപെടലുകൾക്കിടയിൽ നിന്നും ഒളിച്ചോടാൻ ഒരു വേശിയെ തേടി നിന്റെ അരികിലെത്തിയ ആ പഴയ ജിഹമയയായി ഞാൻ മാറുകയാണ്.
ഇണക്കങ്ങളും പിണക്കങ്ങളുമയി തല്ലു പിടിച്ച ഇരുണ്ട മുറിയിലെ വരാന്തയും, നഗ്നമായി കിടന്ന ചുവന്ന വിരിയുള്ള ഇരുണ്ട മുറിയിലെ കട്ടിലുകളും, പുക ചുരുളുകൾ കൊണ്ട് ഓർമകളുടെ ഭാണ്ടകെട്ടുകൾ പൊട്ടിച്ചെറിഞ്ഞ ചുവരുകളും, പിണക്കങ്ങൽക്കൊടുവിൽ കൈവിരലുകൾ കോർത്ത്‌ നടന്ന വേശ്യാ തെരുവും അപ്പോൾ എന്റെ മുന്നിൽ പ്രത്യക്ഷപെടും.

ജീവിതത്തിൽ തനിച്ചായി പോയവനാണ് ഞാൻ,
വെഋക്കപെട്ടവനാണ് ഞാൻ,
പ്രണയിക്കപെടാൻ പോലും അർഹതയില്ലാതവൻ,
പക്ഷെ ഞാൻ ചെയ്ത തെറ്റെന്തെന്നു മാത്രം എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.

എല്ലാവരെയും സ്നേഹിച്ചു,
ബന്ധങ്ങൾക്ക് വേണ്ടി സ്വപ്‌നങ്ങൾ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ഭാരം മുഴുവൻ തോളിലേറ്റി അധ്വാനിച്ചു, ഇന്നവരൊക്കെ ജീവിതത്തിൽ പരാജയപ്പെട്ടുപോയവനെ പരിഹസിക്കുന്നു,

ചിലരെ വിശ്വസിച്ചു കൂടെ നിർത്തി,
പണത്തിന്റെ കണക്കെടുപ്പ് നടത്തുംപോൾ ഒന്നുമില്ലാതവനെന്നറിഞ്ഞവർ അകന്നു നിൽക്കുന്നു.

ചിലരെ പ്രണയിച്ചു,
കാരണങ്ങൾ പറയാതെ എന്റെ പ്രണയം, അതൊരു കാട്ടി കൂട്ടലാണെന്നു പറഞ്ഞ്  ജീവിതത്തിൽ അൽപ്പം സന്തോഷം നൽകി അവരൊക്കെ എങ്ങോ യാത്രയാവുന്നു.

പക്ഷെ, ഞാൻ ചെയ്ത തെറ്റ്? അത് മാത്രം ആരും പറഞ്ഞ് തരുന്നില്ല.
ചിലപ്പോൾ ഇതൊക്കെ തന്നെയാവാം അത്.

ഓർമകളിലേക്ക് കടന്നു ചെന്ന് ഇനി കണ്ണീർ വാർക്കാൻ എനിക്ക് കഴിയില്ല, തളർന്നു പോയിരിക്കുന്നു. കൈ വിരലുകളുടെ വിറ മാറുന്നില്ല.
ഇനി മറ്റൊരാളെ പ്രണയിക്കാൻ വയ്യ, സ്വയം പ്രണയിക്കാൻ ശീലിച് കൂടെയുള്ള ശരീരത്തെ കൊന്നുകൊണ്ട് ജീവിക്കുക.
അത്രത്തോളം മടുത്തു പോയിരിക്കുന്നു ഈ ജീവിതം.
അത്രത്തോളം വെറുത്തു പോയിരിക്കുന്നു ഈ ജീവിതം.