ആദിയിൽ കരുണ


'പുണ്ടച്ചി മോളെ, ഈടെ നിക്കണേൽ തൊടക്കോം ചെലപ്പോ തീട്ടം കോരുവേ ഒക്കെ വേണ്ടി വരും നായിയെ.' ഹാളിലെ ടീവിക്ക് മുന്നിൽ വിരിച്ച പായയിൽ മൂത്രൊഴിച്ച ശാന്തയുടെ വായിൽ നിന്നുള്ള നിർത്താതെയുള്ള തെറി കേട്ടാൽ ശരീരം നടുതളർന്നു കിടക്കപ്പായയിലൊടുങ്ങുന്നതാണെന്ന് വഴിയേ പോകുന്ന ആർക്കും തോന്നില്ല. തുണിയലക്കിനിടയിൽ ദേഷ്യത്തോടെ അകത്തേക്ക് കയറിവന്ന് ഹാളിലെ പുൽപ്പായ വലിച്ചു നീക്കി, അമ്മയുടുത്ത ലുങ്കി പറിച്ചെടുത്ത് ഷൈജ ടൈൽസിലൂടെ പരക്കുന്ന മൂത്രത്തിലേക്കിട്ട് കാലുകൊണ്ടുരച്ചു. 
ശാന്ത പായയുടെ പുറത്തേക്ക് തെറിച്ചു. 
അതേ ലുങ്കി വീണ്ടും നടുപൊന്തിച്ചു അരയിൽ ചുറ്റിക്കൊടുത്തു. ദാക്ഷണ്യമില്ലാതെ പായയിലേക്ക് വലിച്ചിട്ടു.

'ഒന്ന് ചത്ത് കിട്ടീനെൽ' ദേഷ്യം മുഴുവൻ അലക്കുകല്ലിൽ തുണിയോട് തീർത്തു. ഞങ്ങൾ മാത്രം എല്ലാം അനുഭവിക്കണം, അതിനു മാത്രം പാപമൊന്നും ഞാൻ ചെയ്തിട്ടില്ല. അമ്മയുടെ പേരിലെടുത്ത സർക്കാർ വീടല്ലേ, ആടെ നിർത്തിക്കൂടെ.'

മുറ്റത്തന്നെയുള്ള ഭർത്താവ് സുരേശന്റെ അനുജൻ സന്തോഷിന്റെ മോടിപിടിപ്പിച്ച അമ്മയുടെ പേരിൽ ലൈഫ് പദ്ധതിയിൽ നിന്നുകിട്ടിയ കോൺഗ്രീറ്റ് വീടിനകത്തേക്ക് ഇടയ്ക്കിടെ കണ്ണ്പായിച്ചുകൊണ്ട് പുലമ്പുമ്പോൾ കണ്ണിലും പെരുവിരലിലും സമാധാനക്കേടുപോലെ തന്നിലെന്തോ അരിച്ചിറങ്ങുന്നത് ഷൈജ അറിയുന്നുണ്ട്. 

'ഞാൻ ചാവണേൽ നിന്റെയൊക്കെ കടിപ്പ് മാറണം പുരിയാടിച്ചി' പുൽപ്പായയിൽ നിന്നുവന്ന വാക്കുകൾക്ക് നേരെ നീട്ടിനടന്നു. ചുരുണ്ടിരിക്കുന്ന ശാന്തയുടെ ചലനമറ്റ കാലുകളിൽ മാറിമാറി ചവിട്ടി പുറത്തേക്കിറങ്ങേയടച്ച വാതിലിന്റെ ശക്തിയിൽ അലമാരയിലെ പലതും താഴെ വീണു. ഇരുടുംവരെ ഷൈജ ദേഷ്യം തീർത്തത് മണ്ണിനോടാണ്. കഴിഞ്ഞുകൂടാനുള്ളത് തരുന്നതും പുറംപോക്കിലെ അതേ മണ്ണ്തന്നെ. കപ്പയും വാഴയും കിഴങ്ങും, സകലതിനോടും അരിശം തീർത്തു. ഇരുട്ടിയപ്പോൾ എപ്പോഴോ വാതിൽ തുറന്നു. 
നാലിലും രണ്ടിലും പഠിക്കുന്ന ചെക്കന്മാർ വൈകുന്നേരം കിട്ടിയത് കൊണ്ട് വിശപ്പടക്കി.
സുരേശന് തൊട്ടു മൂത്തചേട്ടന്റെ മകൻ കഴിഞ്ഞ വരവിന് കൊണ്ട്കൊടുത്ത ഫോണിലേക്ക് മുഖമമർത്തിയിരിക്കെ രണ്ടുപേരും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഹാളിലെ പായയുടെ മൂലയിലിരുന്ന് തലയൊന്നുയർത്തി ഫോണിലേക്കും ക്ളോക്കിലേക്കും കണ്ണോടിച്ചു.

ഷൈജയെ കൂട്ടിവന്നശേഷം സുരേശൻ ഗൾഫിലേക്ക് മടങ്ങിയിട്ടില്ല. അന്ന് സന്തോഷും സുരേശനും താമസം ഒരുമിച്ചാണ്. ഒരു അമ്മായിയമ്മ പോരിനപ്പുറത്തേക്ക് പറയത്തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. സുരേശന്റെ അച്ഛൻ രാഘവൻ വൈകുന്നേരം ഷാപ്പിന്ന് ഞേറ്റിവരുന്ന രണ്ടു ലിറ്റർ കള്ളു കുടിച്ച് മരിച്ചുമണ്ണടിഞ്ഞവരെ ചീത്തവിളിച്ച് മണിക്കൂറുകൾ കസേരയിലിരിക്കും. കേട്ടില്ലെന്ന് നടിച്ചാൽ ആർക്കും ഉപദ്രവമില്ല. അച്ഛൻ പോയപ്പോൾ സുരേശന്റെ ദേഹത്താണ് ആ ബാധ കേറിയത്.

പണിക്ക് ശേഷം മുക്കിലെ പീടിയക്ക് ചെന്ന് നൂറ്റമ്പതിന്റെ രണ്ടു കോട്ടർ ബീവറേജിന്റെ കീഴിൽ നിന്ന് തന്നെ അകത്താക്കിയ ശേഷം  അമേരിക്ക ചൈനയുടെ മേലേൽപ്പിച്ച നികുതി ഭാരത്തെക്കുറിച്ച് ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന രൂപത്തിൽ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന സുരേശൻ.  കടയടയ്ക്കും വരെ അത് പതിവാണ്. രണ്ടു ബാർബർഷാപ്പും നാലഞ്ചു പലചരക്കു കടകളും പുതുതായി തുടങ്ങിയ മൊബൈൽ കടയിലേക്കും വന്നുപോകുന്നവർ സുരേശന്റെ ഏകാങ്ക നാടകരൂപത്തിലുള്ള പ്രകടനം അൽപ്പനേരം നോക്കി നിൽക്കും. ഹൈവേയിൽ നിന്നും ബീവറേജ് മുക്കിലപ്പീടിയക്ക് മാറ്റിയ ശേഷമാണ് സുരേശന്റെ കലാപരിപാടിക്ക് ആള് കൂടിതുടങ്ങിയത്. 
സ്ഥിരം വന്നുപോകുന്നവർ വിഷയത്തിൽ ഒന്ന് എത്തിനോക്കും. കേൾക്കാനാരുമില്ലെന്ന് തോന്നിയാൽ വീട്ടിലേക്ക് മടങ്ങും. മടങ്ങി.

'ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്നതിലധികമായി, ഒന്ന് ഇതിനെ കൊന്ന് തരുവോ. തിന്നാണ്ട് ചത്താലും സാരൂല.' വന്നുകേറും മുന്നേ ഷൈജ സുരേശന്റെ മുന്നിലേക്ക് നീങ്ങി. കേട്ടില്ലെന്ന ഭാവത്തിൽ കുളിക്കാൻ കയറി. കുളിച്ചിറങ്ങി. നിലത്തു കിടന്ന അമ്മയെ നോക്കി.

'സാമാനത്തിനുറപ്പില്ലാത്ത നീയെല്ലാം എങ്ങനാ നായിന്റെ മോനെ എന്റെ വയറ്റില് വന്ന് പെറ്റത്, കെട്ടിത്തൂക്കി കൊല്ലെടാ അല്ലേൽ പൊഴേല് കൊണ്ട് മുക്ക്'

'ഒച്ചയാക്കല്ല പുണ്ടച്ചി' പറഞ്ഞത് നാലാംക്‌ളാസ്സിൽ പഠിക്കുന്ന മൂത്ത ചെക്കനാണ്. ഷൈജയുടെയും ശാന്തയുടെയും ശബ്ദം ഇരുട്ടിലും ഉയർന്നുകേട്ട് വയൽക്കരയിലെ ജന്തുക്കൾ എന്നത്തേയും പോലെ അന്നത്തെ രാത്രിയും കഴിച്ചുകൂട്ടി. 
സുരേശൻ കോൺഗ്രീറ്റ് പൊടിപാറുന്ന നിലത്തു കിടന്ന് കൂർക്കംവലിച്ചു. ഷൈജയും ചെക്കന്മാരും എപ്പോഴുറങ്ങിയെന്നറിയില്ല.

സന്തോഷ് കല്ല്യാണം കഴിച്ചതിന്റെ ഒരുമാസം കഴിഞ്ഞപ്പോൾ രാഘവൻ പോയി, ആർക്കും ബാധ്യതയില്ലാത്ത ഒരുദിവസം ഉറക്കത്തിലൂടെ ദേഹം വിട്ട് പോവുകയായിരുന്നു. ശാന്തയുടെ പോലും കരച്ചിൽ അന്ന് വീട്ടിൽ ഉയർന്നില്ല. മരണവിവരം അറിഞ്ഞുവന്ന പ്രമുഖർക്കൊക്കെ മരുമക്കളോട് തിട്ടൂരമിട്ട് കട്ടൻചായ കൊടുപ്പിച്ചത് ശാന്തയാണ്. ആള് കൂടിയപ്പോൾ പിന്നെ അത് വേണ്ടെന്ന് വച്ചു.

പിന്നീട് വന്ന കർക്കിടകത്തില് മുറ്റത്തെ സിമന്റിൽ വഴുക്കി ശാന്ത വീണു, കാലിനു സ്റ്റീലിട്ടു. തുടരെത്തുടരെ അകത്തു പഴുത്തു, അത് എല്ലിനെ ബാധിച്ചതോടുകൂടി എഴുനേൽക്കാൻ പറ്റാത്ത പരുവമായി. അതിനുശേഷമാണ് ശാന്തയുടെ പേരിൽ ലൈഫ് പദ്ധതിയിൽ സന്തോഷ് വീട്ടുമുറ്റത്തുതന്നെ മറ്റൊരു വീടെടുത്തു മാറുന്നത്. സൊയിര്യ ജീവിതത്തിനുള്ള സ്ഥലമൊന്നും അല്ലെങ്കിലും പഴയവീട്ടിലുണ്ടായിട്ടില്ല.
കോ-ഓപ്പറേറ്റിവ് ബാങ്കിന്ന് രാഘവന്റെ റിസ്ക് ഫണ്ട് വന്നപ്പോൾ വീട് പൊളിച്ചു പണിയുന്ന നേരമായതുകൊണ്ട് ഷൈജ അത് മുഴുവൻ അതിലേക്കിട്ടു. 
അത് ഇരുവരുടെയും ഭാര്യമാർ തമ്മിലുള്ള വാക്കേറ്റത്തിലെത്തിയതിനു ശേഷം കണക്കുകൾ അളന്നുകുറിച്ചുള്ള ഷൈജയും കവിതയും തമ്മിലുള്ള പ്രശ്നങ്ങൾ പതിവാണ്. അല്ലെങ്കിലും ഒരു വാക്കേറ്റം മതി ബന്ധങ്ങൾ നാറിത്തുടങ്ങാൻ.

പതിവുപോലെത്തന്നെ നേരം വെളുത്തു. സുരേശൻ എഴുന്നേൽക്കുന്ന സമയം കണക്കാക്കി മെമ്പർ വണ്ണത്താൻ വീട്ടുപടിക്കലെത്തി, ഇടത്തേതോ വലത്തേതോ സുരേശന്റെ വീട്. രണ്ടുവീട്ടിലേക്കും ഒരേ പടികൾ. സർക്കാർ കൊടുത്ത വീട് സുരേശന്റെയാണോ അതോ സന്തോഷിന്റേയോ. എപ്പോഴും സംശയമാണ്. 
ഷൈജ അടുക്കളവഴിയെ തല പുറത്തേക്കിടുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു, വലത്തേത്.  വശ്യതയോടെ അയാൾ ഷൈജയെ മതിമറന്നു നോക്കിനിൽക്കെ സുരേശൻ മുറ്റത്തേക്കിറങ്ങി. 

'പറമ്പിലെ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാൻ ഏൽപ്പിക്കാനാണ്.' വണ്ണത്താൻ കാര്യം പറഞ്ഞു.

' വെറക് വെട്ടാൻ പറഞ്ഞാരുന്നു, മഴയല്ലേ വരുന്നേ.' സുരേശൻ ആകാശത്തേക്ക് തലയുയർത്തി.

'ഇന്ന് വൃത്തിയാക്കിയില്ലേൽ എല്ലാം നാശാവും'
'നനഞ്ഞാൽ വിറക് പിന്നെ ഉണങ്ങിക്കിട്ടാൻ ..'
മങ്ങിയ മുഖത്തോടെ വയൽക്കര കടക്കുംവരെ മുന്നിൽ നടന്നു. 
സുരേശനെ നാലഞ്ചു ചീത്ത മനസ്സിൽ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കി. കണ്ടില്ല. ഷൈജയുടെ മുഖം വണ്ണത്താൻ വീണ്ടും ഓർത്തപ്പോൾ സുരേശനെ മറന്നു.

ശനിയാഴ്ച്ചത്തെ സ്‌കൂൾ ലീവ്, ഫോണിനുവേണ്ടിയുള്ള ചെക്കന്മാരുടെ അടിപിടി.

'നായ്ക്കൾക്ക് എല്ലു കഷ്ണം കിട്ടിയപോലല്ലേ, ഏതെങ്കിലും ഒന്നിന് ഇതൊന്ന് വച്ച് തന്നൂടെ, നിന്റെയൊന്നും അമ്മ വീട്ടീന്ന് കൊണ്ടന്നതല്ലല്ല.' 
ടീവി ഓൺ ചെയ്തു വെക്കാത്തതിന് ശാന്ത പുൽപ്പായയിൽ നിന്നും മുരണ്ടു.

ഉച്ചയൂണിനു ശേഷം സന്തോഷും ഭാര്യ കവിതയും അണിഞ്ഞൊരുങ്ങി പോകുന്നത് കണ്ട ഷൈജയുടെ കാൽ വിരൽ തൊട്ട് തലവരെ പെരുപ്പിച്ചു. 

'എന്റെ ചെക്കനെ വല്ലതും പറഞ്ഞാൽ ആ അണ്ണാക്കിൽ ഞാൻ തീക്കൊള്ളി വെക്കും.' ഏതോ ഒരു കാരണത്താൽ കൈ നിയന്ത്രിക്കാൻ പറ്റിയില്ല. ശാന്തയുടെ മുഖത്ത് പൊള്ളലേറ്റു. വായ തൽക്കാലത്തേക്കെങ്കിലും അടഞ്ഞു. ഷൈജയിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല, പൊള്ളൽ ഗൗനിച്ചതുമില്ല.

'എടീ പുണ്ടച്ചി മോളെ, എന്നെ പേടിപ്പിക്കാൻ നീ ആരെടി.' 
ഇരുവരും തിരിച്ചുവരുന്നുണ്ടോയെന്ന് ഷൈജ പലകുറി അടുക്കള വാതിലുവഴി പുറത്തേക്ക് ഏന്തിനോക്കി. ക്ഷമ നശിച്ചു.

'പുണ്ടച്ചി മക്കളെല്ലാം കാലകത്തി കൊടുത്ത പോലല്ല, നല്ലോണം നയിച്ചുണ്ടാക്കിയതാടി. എന്നെ ഭരിക്കാൻ വരുന്ന്. ത്ഫൂ!' വീടിന് തൊട്ടുരുമ്മി നിൽക്കുന്ന കാഞ്ഞിരയിലപോലെ നാവ് കയച്ചു.
അമ്മയെ രണ്ടുകൈകൊണ്ടും വാരിയെടുത്ത് സന്തോഷത്തിന്റെ ടൈൽസിട്ട ഇറയത്തു കൊണ്ടിരുത്തി. ചുവരിനോട് ചാർത്തിവച്ചു.

'ഇനി ഇവിടുന്ന് കൊണച്ചോളണം'  മാറിനിന്ന് നോക്കി.
കയ്യിൽ പറ്റിയ തീട്ടം, മുഖം എറ്റി. പൈപ്പ് തുറന്ന് കൈ വൃത്തിയാക്കി അടുക്കളയിൽ കയറി അടുപ്പിനു മുന്നിൽ നിന്നു.

സന്തോഷും കവിതയും തിരിച്ചുവരുന്നത് ജനൽ പാളിയിലൂടെ നോക്കി നിന്നു. കവിത എന്തിനെന്നില്ലാതെ സന്തോഷിനോട് ദേഷ്യം പൂണ്ടു. അമ്മയെ അതേപടി എടുത്ത് സുരേശന്റെ ഹാളിൽ കൊണ്ടിരുത്തി കവിത പറഞ്ഞു.

'ആ തള്ളേടെ വീടല്ലേ ഇത്. ഇവിടെത്തന്നെ കിടന്ന് ചാത്തോട്ട്.'
തിരിച്ചതേപടി കൊണ്ടിരുത്താൻ ഷൈജയ്ക്ക് അധിക നേരമെടുത്തില്ല. സന്തോഷിനെ കണ്ടെന്നോളം അമ്മയുടെ വായയിൽ നിന്നും ദയയോടെയും അപേക്ഷയോടെയുമുള്ള സ്വരങ്ങൾ മാത്രം പുറത്തേക്കു വന്നു.

'എന്റെ മോനെ, നീയെന്നെ കാണുന്നില്ലെടാ. എന്തിനാടാ അമ്മയോട് ഇങ്ങനെ...'

ശാന്തയെ ആദ്യകാലങ്ങളിലൊക്കെ ഷൈജ സഹിച്ചിരുന്നു. രാഘവന്റെ ബാധകൂടി വീടും പിള്ളേരെയും നോക്കാതെ ദിവസവും മദ്യപാനം തുടർന്നപ്പോഴാണ് ഷൈജയും മാറിത്തുടങ്ങിയത്.

കവിതയും ഷൈജയും വാക്കേറ്റവും കയ്യാങ്കളിയുമായി. 
സന്തോഷ് ഇരുവരെയും തടഞ്ഞു നിർത്താൻ ശ്രമിച്ചു. അതുവരെ അമ്മയുടെ വായ അടഞ്ഞു കിടന്നു. ചേട്ടന്മാരായ ധർമ്മനെയും വിജയനെയും  മെമ്പർ വണ്ണത്താനെയും സന്തോഷ് വിളിച്ചു. ഷാപ്പിൽ നിന്നിറങ്ങി പ്രശ്‌നപരിഹാരത്തിന് വരാൻ ധർമ്മന് തോന്നിയില്ല. അനുജന്മാരെന്ന പരിഗണനയിൽ തോട്ടിൻ കരയിലെ ചെത്തുകാരും മെമ്പർ വണ്ണത്താനും കൂടിനിൽക്കുന്ന സഭയിലേക്ക് പതുക്കെയെങ്കിലും വിജയൻ വന്നു.

'ഇതെന്ന ഓട്ടോറിക്ഷയാ' വഴുക്കുന്ന ടൈലിൽ ഇരിക്കാൻ പെടാപ്പാടുപെടുന്ന അമ്മയെ നോക്കി ചിരിച്ചുകൊണ്ട് വിജയൻ സന്തോഷിന്റെ മുറ്റത്തേക്ക് കയറി.

'കിടപ്പിലായാൽ മനുഷ്യരെ കൊന്ന് കളയാൻ പറ്റൂലല്ലോ. ആരേലും നോക്കണം.' 
വിജയൻ അമ്മയെ ദയനീയതയോടെ നോക്കി.

'ഏട്ടൻ കൊണ്ട് പൊയ്ക്കോ എന്നാൽ, ' ഷൈജയുടെ ശബ്ദം പൊന്തിയപ്പോൾ വിജയൻറെ മുഖത്തെ ദയനീയത മാഞ്ഞു.

'വിജയാ, മോനെ. ഞാൻ എന്ത് ചെയ്തിട്ടാടാ..!' ആളെക്കാണുമ്പോഴുള്ള അമ്മയുടെ കരയുന്ന മുഖഭാവം ഷൈജയ്ക്ക് പുതിയതായിരുന്നില്ല. തന്റെകൂടെ വീടുവിട്ടിറങ്ങിവന്ന പെണ്ണിനോട് കാണിച്ച കാര്യങ്ങളൊക്കെ ഒരു നിമിഷംകൊണ്ട് മനസ്സിലൂടെ മറഞ്ഞപ്പോൾ വിജയനിൽ ബാക്കിയായ സഹതാപം അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി.

'ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ കൃത്യമായി എഴുതിയതാണ്, തറവാട് ആർക്കാണോ അവർ അമ്മയെ നോക്കുമെന്ന്.' 


'ഇത്രകാലം സഹിച്ചു, നോക്കി. ഇനിവയ്യ. ഒറ്റയ്ക്ക് പേറാൻ, അമ്മയുടെ പേരിലുള്ള വീടന്നെയല്ലെ നിങ്ങളതും.' സന്തോഷ് കാര്യം വണ്ണത്താനോട് സമാധാനപരമായി പറയും മുന്നേ ഷൈജ സ്ഥാപിച്ചു.

ശാന്തയുടെ ചുറ്റും തീട്ടനാറ്റം പരന്നു തുടങ്ങി, വിജയനും വണ്ണത്താനും കഴുകാൻ ആജ്ഞാപിച്ചെങ്കിലും ഷൈജ മുഖം തിരിഞ്ഞു നിന്നു. കവിത അകത്തേക്ക് കയറി വാതിലടച്ചു.
കോടിയ മുഖവുമായി ടൈലിലിരിക്കുന്ന അമ്മയ്ക്ക് ചുറ്റും സന്തോഷും വിജയനും കസേരയിട്ടിരുന്ന് തീരുമാനത്തിലെത്താനുള്ള ആശയക്കുഴപ്പത്തിൽ മുഖം താഴ്ത്തിവച്ചു. കസേലയിരുന്ന് മെമ്പർ വണ്ണത്താൻ ഇടംകണ്ണുകൊണ്ട് ഷൈജയെ നോക്കിക്കൊണ്ടിരുന്നു, മഴക്കാറിന്റെ എല്ലാ കോളും അയാളിലും കണ്ടുതുടങ്ങി.

നിന്ന് മടുക്കുന്നവരൊക്കെ ജാതിത്തടിയിൽ തീർത്ത നീളം ബെഞ്ചിൽ മാറിമാറി ചന്തിയുറപ്പിച്ചു. ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചു. തീട്ടനാറ്റം സഹിക്കാൻ പറ്റാതെ ചിലർ വളപ്പിലെ തോട്ടിൻ വക്കത്തിറങ്ങി നിന്നു.

ഇരുടുമൂടിത്തുടങ്ങി. മഴക്കാറും. ചുറ്റും കൂടിനിന്നവർക്ക് മടുത്തു തുടങ്ങി. 
സുരേശൻ വീട്ടിലേക്കെത്തി. ചിലർ അടുത്തതെന്തെന്നുള്ള ആകാംക്ഷയിൽ എഴുനേറ്റ് നിന്നു. നേരത്തെ കുടിയടങ്ങിയ സുരേശനെ കണ്ടപ്പോഴാണ് ചിലർക്ക് ഒന്നാം തീയതിയാണെന്നും ബീവറേജ് അവധിയാണെന്നും ഓർമ്മവന്നത്.

'അമ്മയെ തിരിച്ചു സുരേശന്റെ വീട്ടിലേക്ക് തന്നെ കേറ്റുക. അല്ലാതെന്തു ചെയ്യാൻ. വാക്കാലല്ല, പ്രമാണം അങ്ങനെയല്ലേ.' രാവിലത്തെ ദേഷ്യം ഉള്ളിൽ തികട്ടിക്കൊണ്ട് വണ്ണത്താൻ കാര്യം പറഞ്ഞു. എല്ലാവരുടെയും മുഖത്തേക്ക് മാറി നോക്കി.
സുരേശന്റെ മറുപടിക്ക് കാത്തു നിന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വീടിന്റെ പിന്നിൽ നിന്നും ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയെടുത്തുകൊണ്ട് സുരേശൻ വയലിലേക്കിറങ്ങി നടന്നു.

'ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് തറവാട് വീട് പൊളിച്ചു ഞാനിത് പണിതത്. സ്ഥലേ അങ്ങേർക്കുള്ളതുള്ളു. വീട് ഞാൻ നയിച്ച് പണിതത് തന്നെയാണ്. അത്രതന്നെ ഇവർക്കും കിട്ടീനല്ലോ, ഇവിടെ നിക്കട്ടെ.' ഷൈജ തന്റെ വാദം പറഞ്ഞു.

'എന്നോട് ചോദിച്ചിട്ടൊന്നും അല്ലല്ലോ ഭാഗവും വീതംവെപ്പും നടത്തിയത്. ഇനി ഇവിടേക്ക് കേറരുതെന്ന് വച്ചതാണ്. പിന്നെ ചെയ്യാണ്ട് നിക്കാൻ പറ്റൂലല്ലോ. ചോരയായിപോയില്ലേ' ദയനീയതയോടെ എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്ന അമ്മയെ നോക്കി അൽപ്പം ദേഷ്യം കനപ്പിച്ചുകൊണ്ട് വിജയൻ പറഞ്ഞൊപ്പിച്ചു.
'നിങ്ങള് പറയുന്നത്ര ഭീകരതയൊന്നും ഞാൻ കാണുന്നില്ലല്ലോ.' എല്ലാവരുടെയും നടുക്കിരിക്കുന്ന ശാന്തയെ വണ്ണത്താൻ സൂക്ഷിച്ചി നോക്കി. മോനെ എന്നവിളിയോടെ ശാന്ത വണ്ണത്താന്റെ കയ്യിൽപ്പിടിച്ചു.

'നിന്റെയും കൂടെ അമ്മയല്ലേ സന്തോഷേ' വണ്ണത്താൻ കസേരയിൽ നിന്നെഴുന്നേറ്റു. ഉത്തരമില്ലാതെ സന്തോഷ് ഫോണിൽ ഞെക്കി. കവിത വാതിൽ തുറന്നു.
'ഇവിടിപ്പോ ആര് നോക്കും. ഞങ്ങൾ രണ്ടുപേരും ഇവിടെ എല്ലാ നേരവും കാണില്ലല്ലോ. ആ വീട്ടിന് ടൈലിട്ടുകൊടുത്തത് ഞാനാ, പണി എടുപ്പിച്ചത് ഞാനാ. എന്റെ ഓള് അവിടെ കേറിക്കൂടാന്നു വച്ചാൽ. അതൊക്കെ ഞാൻ അമ്മയ്ക്ക് വേണ്ടി ചെയ്തില്ലേ.' സന്തോഷ് പറഞ്ഞു.

പ്രശ്നം പഴയകാര്യങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ കൂടിനിന്നവരുടെ മടുപ്പ് മാറി, തുമ്പത്തിരുന്നവർ എഴുനേറ്റ് ചന്തിക്കെ പൊടിതട്ടി. മുറ്റത്തേക്ക് നീങ്ങിയവർ തീട്ട നാറ്റം കൂടിയതിനാൽ പിന്നിലേക്ക് തന്നെ നീങ്ങി.

ഇരുട്ടി. മഴപൊടിയെ അവസാനമെന്തെന്നറിയാനുള്ള ആളുകളുടെ ത്വര സ്വന്തം വീട്ടുകാര്യങ്ങളിലേക്ക് നീങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു, ചിലരൊക്കെ വീടുകളിലേക്ക് തിരിച്ചു. ചിലർ തിരക്ക് കൂട്ടി. ഒരുലിറ്റർ കുപ്പിയിൽ നിറച്ചകള്ള് സുരേശൻ പിന്നാമ്പുറത്തു കൊണ്ടുവച്ചശേഷം എല്ലാവരെയും പോലെ മുന്നിൽ വന്നുനിന്നു.

'നിന്റെ അമ്മയല്ലേട, അകത്തേക്ക് കൊണ്ടുപോയാട്ടെ.' മാറി നിന്ന സുരേശനെ നോക്കി വിജയൻ പറഞ്ഞു. സുരേശൻ അമ്മയെ താങ്ങിയെടുത്തു, ഷൈജ കത്തിയുമായി മുന്നിൽനിന്ന് അമ്മയെ താഴെ വയ്ക്കാൻ ആംഗ്യം കാണിച്ചു. സുരേശൻ അമ്മയെ താഴെവച്ചു. ടൈൽസിൽ പരന്നുപിടിച്ച തീട്ടം ദേഹത്തെല്ലാം പറ്റി. സുരേശൻ നാറ്റം അറിഞ്ഞതേയില്ല.

'അമ്മയുടെ മരണശേഷം എന്നല്ലേ, പറ്റുന്നോൻ മാത്രം ഈ പറമ്പിലേക്ക് കയറിയാൽ മതി.' അവസാനയസ്ത്രമെന്നോളം വിജയൻ കടുപ്പിച്ചു. 
ദേഷ്യത്തോടെ സന്തോഷിനെയും ഷൈജയെയും നോക്കി കണ്ണുരുട്ടി.
സന്തോഷും ഷൈജയും ഭയമൊളിപ്പിക്കാനാവാതെ വാക്കുകൾ പരതി.  ചെത്തുകാർ അന്തിക്കേറാൻ പിരിഞ്ഞു. താൽപ്പര്യമില്ലാതെ വണ്ണത്താൻ ഷൈജയെ തിരിഞ്ഞുനോക്കിക്കൊണ്ട് ഇറങ്ങി നടന്നു. ആളൊഴിഞ്ഞു. എങ്ങുമെത്താതെ ചർച്ച മഴയ്‌ക്കൊപ്പം പിരിഞ്ഞുപോയി. കാലവർഷത്തെ ആദ്യത്തെ മഴ ശക്തിയായി പെയ്തിറങ്ങുന്നത് നോക്കി ആരോ സന്തോഷിന്റെ ഇറയത്തുവിരിച്ച പുൽപ്പായയിൽ ശാന്ത ചെരിഞ്ഞു കിടന്നു.

'പുണ്ടച്ചി മക്കളെ, എനിക്കൊരു പുതപ്പുതാടി' പറ്റാവുന്ന ശബ്ദത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്.

18 ജുലൈ 2025

No comments:

Post a Comment

വായിച്ചതിനു നന്ട്രി