പ്രിയപ്പെട്ട സ്വപ്നങ്ങൾക്ക്.

22 മകരം 1192
ദില്ലി


പ്രിയപ്പെട്ടവളെ,

പെണ്ണെ, നിന്റെ ഒഴിവാക്കപ്പെടൽ സഹിക്കാൻ ത്രാണിയില്ലാത്ത ലഹരികളുമായി മല്ലടിച്ചു തീർത്തൊരു രാത്രിയുടെ പര്യവസാനം ആകാശത്തു കണ്ടുകൊണ്ട് നിനക്കിതെഴുതുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നു. എഴുതാനാവുന്നില്ല.
ഒഴുക്കിൽ പെടാതെയും വയ്യ ഒഴുകാതെയും വയ്യ എന്നപോലെ.
മിഥ്യാ സങ്കൽപ്പത്തിന് പുറത്തേക്ക് ഒരു പ്രണയലേഖനം ഇതാദ്യം.
പ്രണയലേഖനം എന്ന് വിളിക്കാൻ പറ്റുമോ? പ്രണയ ലേഖനമല്ലാതെ ഇത് മറ്റെന്താണ്. അല്ലെ?

അൽപ്പമാണെങ്കിലും നനയിപ്പിക്കുന്ന ഓർമകളുണ്ട്.
അകലാൻ ശ്രമിക്കേണ്ടുന്ന ദൂരം താണ്ടിയിരിക്കുന്നു.

ഒരുവളെ കാണാതെ, അറിയാതെ എങ്ങനെ പ്രണയിക്കും?
അവർത്തനങ്ങളിൽ മുഴുകി സ്വയം ചോദ്യങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്ന നാല് രാത്രികളും നാല് പകലുകളും. ഉത്തരങ്ങളില്ല അവയ്‌ക്കു തരാൻ.
എന്തിനു പ്രണയിക്കണം, എങ്ങനെ പ്രണയിക്കണം?
അതിനും എനിക്ക് തരാൻ ഉത്തരങ്ങളില്ല.

ഈ ഒരു രാത്രി,
മദ്യത്തിന്റെ ലഹരികളിലേക്ക് കടന്നു ചെല്ലാതെ തെരുവുകളിൽ നടന്നു തീർത്ത പ്രണയത്തിന്റെ സുന്ദരസുരഭിലമായ ഈ രാത്രി,
കൈയിലെ ഗ്രീൻ ടീയും, പിന്നണിയിൽ സംഗീതത്തിന്റെ ശാന്തമായ നിശബ്ദതയും വെളിച്ചത്തിലേക്ക് വഴുതിവീഴുന്ന ഇരുട്ടും.
മനസ് മുഴുവൻ നിന്റെ മുഖമാണ്.
എവിടുന്ന് വന്നുപെട്ടുവെന്നെനിക്കറിയില്ല. ചിലപ്പോൾ സങ്കൽപ്പത്തിൽ ഞാൻ നൽകിയ മുഖമായിരിക്കാം.
എങ്കിലും പ്രിയ വാക്കുകളുടെ അക കണ്ണുകൾ കൊണ്ട് ഇന്നെനിക്കു നിന്നെ കാണാം.
ആ കാഴ്ചയിലോ,
മിഥ്യാ സങ്കല്പത്തിന്റെ ധാരണയില്ലാത്ത ബോധങ്ങളിലോ ആണോ ഞാൻ നിന്നെ പ്രണയിക്കുന്നത് എന്ന മറ്റൊരു ചോദ്യം ആവർത്തിക്കുന്നുണ്ട്?
അങ്ങനെയെങ്കിൽ നിന്റെ ചുറ്റുപാടുകളെ കുറിച്ചും നിന്റെ വർത്തമാന കാല ജീവിതത്തെ കുറിച്ചും ഞാൻ ചിന്തിക്കേണ്ട ആവശ്യമെന്ത്. നിന്റെ ദുഃഖങ്ങളോർത്തു വേവലാതിപെടുന്നതെന്തിന്.

നിന്നെ ഞാൻ പ്രണയിക്കുന്നു.
നിന്നിൽ നിന്നും കേട്ടറിഞ്ഞ നിന്റെ ജീവിതത്തോട് തോന്നുന്ന, നീ ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന ഒരാളായി, നിന്നിലെ ശോക മുഖങ്ങൾ പാടെ മായ്ച്ചു കളയാൻ വെമ്പുന്ന ഒരാളായി ഓരോ രാത്രിയും ഉറക്കമൊഴിഞ്ഞു നിന്റെ വരികൾ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുമ്പോൾ മനോഹരമായ ഏതോ നിമിഷങ്ങളിലേക്കാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ജീവിതം ശാന്തമാവുകയാണ്.
നീയെന്റെ ആത്മാവായി മാറുകയാണ്.
ഈ കെട്ടിടങ്ങൾക്കിടയിൽ ആരുമില്ലെങ്കിൽ ഞാൻ ഉറക്കെ പൊട്ടിചിരിച്ചേനെ, അത്രയേറെ പൊട്ടിത്തെറിക്കുന്നൊരു സന്തോഷമുണ്ട് മനസ്സ് നിറയെ.

ഇനി ഇതാണോ പ്രണയം എന്ന് ചോദിച്ചാൽ എനിക്കറിയില്ല.
ഇതാണ് പ്രണയമെങ്കിൽ ഈ പ്രണയത്തെ നീ ഭയപെടുന്നതിന്റെ കാരണവും എനിക്കറിയില്ല.
എത്ര മനോഹരമായ, ശാന്തമായ അനുഭൂതിയാണത്.
ചത്തവൻ എന്ന് സ്വയം കരുതിയ ഒരാൾ ജനിച്ചിരിക്കുന്നു. പുനർജന്മം

ഒരേ ശ്വാസത്തോടെ, മരണം വരെ; പുലരിക്കും സന്ധ്യയ്ക്കും ദീപം കൊളുത്തുവാൻ ഞാൻ നിന്നെ ആഗ്രഹിക്കുന്നു.
ഓരോ ഋതുവിലും ഓരോ യാത്രകളാകുവാൻ പെണ്ണെ ഞാൻ നിന്നെയാഗ്രഹിക്കുന്നു.
പ്രണയസുരഭിലമായ ഈ ലോകത്തു നിന്നിൽ എന്റെ കാമുകിയെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിന്റെ നിഴൽ കെട്ടുകൾ നിന്റെ മാറിലേക്ക് തന്നെ കൊണ്ടുതരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
മരണംവരെ കൂടെയുണ്ടാവാൻ ആഗ്രഹിക്കുന്നു.

ഒരിക്കലും ഒന്നിനും ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല,
എന്റെ പ്രണയം അതൊരു നാടകമായി തോന്നുന്നുവെങ്കിൽ ദൂരേക്ക് പറന്നൊഴിഞ്ഞു പോകുവാൻ ഞാൻ തയാറാണ്. നേടാനാവാത്തതിലും സന്തോഷം കണ്ടെത്താൻ ഞാൻ ശീലിച്ചിരിക്കുന്നു.
പക്ഷെ അരികിൽ നിന്നുകൊണ്ട് അകലത്തേക്ക് മാറ്റി നിർത്തരുതേ പെണ്ണേ.

"പൂവുതേടി കടൽ താണ്ടിയ
മോഹമല്ലേ നീ, പാഴേ
കാവുതെറ്റിപെയ്തുപോയൊരു
മേഘമല്ലേ നീ?
ഉടൽ തേടിയുടൽ വിട്ടൊരു
പ്രാണല്ലേ നീ, സ്വന്തം
തുടയിൽത്തന്നിടം വിട്ടൊരു
താളമല്ലേ നീ"

എന്ന് നിന്റെ,
സഖാ!

No comments:

Post a Comment

വായിച്ചതിനു നന്ട്രി