സ്പർശം

നിറത്തിന്റെ കൺകെട്ടലുകളില്ലാതെ സമയമേതെന്നു ഓർത്തെടുക്കാതെ കണ്ണുകൾ അവൾക്കുമുന്നിലേക്ക് തുറന്നടുക്കുകയായിരുന്നു.
അവൾ കണ്ണുകൾക്കുള്ളിലേക്ക് നടന്നു കയറിയതാവണം. അത്രയേറെ നിശബ്ദമായിരുന്നു.

കണ്ണുകൾ പരസ്പരം സ്പർശിക്കുന്നത് പോലെ തോന്നി.
ശബ്ദമേതുമില്ലാതെ ആംഗ്യ ഭാഷ ശകലങ്ങളില്ലാതെ കണ്ണുകളിൽ - കാഴ്ചകളിൽ നിന്നുകൊണ്ട് സംസാരിക്കുന്നതു പോലെ.

കണ്ണുകളിൽ തണുത്ത കൈ വിരലുകൾ വീണു.
മഴ ചാറ്റലുകൾക്കിടയിൽ കണ്ണിലേക്കു വീഴുന്ന മഴ തുള്ളികളെ പോലെ. ഇരുട്ടിലും കാതുകൾ കൊണ്ടവൾ സ്പർശിച്ചുകൊണ്ടേയിരുന്നു. കാറുനിറഞ്ഞ പുതപ്പിനുള്ളിലെ നിശബ്ദതയെ തട്ടാതെ തന്നെ മാധുര്യമുള്ള ശബ്ദം കാറ്റുപോലെ സ്പർശിച്ചുകൊണ്ടേയിരുന്നു. ഒടുക്കം ഭേദിച്ചുകൊണ്ടെന്നോളം അവൾ ചോദിക്കുകയായിരുന്നു,

"ആർ യു ഹാപ്പി?"

എങ്ങനെ സന്തോഷവാനല്ലാതെയിരിക്കും.
രണ്ടു പകലുകളും രണ്ടു രാത്രികളും, അവളുടെ സ്പർശം എന്നിൽ നിന്നും പുറത്തേക്ക് പോയിട്ടില്ല. പ്രണയമില്ലാതെ ഒരു മനുഷ്യനെ സ്പർശം കൊണ്ട് കീഴടുക്കയാണവൾ.

അവളുടെ ചോദ്യം മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നപോലൊരു തോന്നൽ.
ഉള്ളത്തിൽ പോലും അവളെന്നെ തൊട്ടുകൊണ്ടേയിരിക്കുന്നു.

"സർവ - ഹൃദ്യമായൊരു കവിതയാണ് ഇന്നു നീ'
അവളുടെ മൂക്കിൻ തുമ്പ് എന്റെ കഴുത്തിൽ ഉരുമികൊണ്ടേയിരുന്നു. എന്റെ ഗന്ധത്തിലേക്ക് ഇറങ്ങി ചെല്ലുന്നതു പോലെ തോന്നി. തോന്നലുകളായിരിക്കില്ല, നമ്മൾ തമ്മിൽ തോന്നലുകളില്ല. നിഗൂഢമായി അവൾ ഒരു മായാജാലത്തിന്റെ തയാറെടുപ്പിലായിരിക്കണം, മനുഷ്യ സ്പര്ശനത്തിന്റെ പഠനത്തിലായിരിക്കണം.

"വിയർപ്പിനെയും വെളിച്ചെണ്ണയെയും തരം തിരിച്ചു വയ്ക്കാൻ നിങ്ങളുടെ ശരീരത്തിന് കഴിയുന്നുണ്ട്."

"വിയർപ്പ് നിന്റേതാണ് സർവ"

ഒരു ചെറു പുഞ്ചിരിയോടെ എന്റെ മുളയ്ക്കാത്ത ചിറകിനടുത്തേക്ക് അവൾ ഓടിയൊളിച്ചു.
എത്രപെട്ടെന്നാണ് ശരീരത്തിലെ വികാരങ്ങൾ ഒളിച്ചുവച്ച ഇടങ്ങൾ അവൾ കണ്ടെത്തിയിരിക്കുന്നത്.
അങ്ങനെ കിടക്കട്ടെ മതി വരുവോളം. ശരീരം മുഴുവൻ തണുപ്പ് പകരുന്ന സ്പർശം.
എത്ര മനോഹരമാണ്. എവിടേക്കാണ് സർവയെന്നെ കൊണ്ട് പോകുന്നത്. സ്പർശനത്തിന്റെ മായ ലോകം.

എപ്പോഴാണ് കണ്ണുകളടച്ചതെന്ന് ഓർമയില്ല, ചുവന്ന ചുണ്ടുകളുടെ ചൂട് എന്റെ പുകപിടിച്ച ചുണ്ടുകളിലേക്ക് ഇറങ്ങി വരുമ്പോൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അവൾ കണ്ണുകളെ അടുച്ചുപിടിച്ചു. പുകവലി പൂർണമായും ഒഴിവാക്കാൻ തോന്നുന്ന ചുംബനങ്ങൾ; ചുണ്ടുകൾ കൊണ്ട് അവൾ ചേർത്ത് വച്ചുകൊണ്ടേയിരുന്നു.

സർവയുടെ നാലാം സ്പർശം,
നാവുകൾക്ക് കൊടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം ശരീരം പങ്കു വയ്ക്കുകയായിരുന്നു.
കൂടെ പിണഞ്ഞിരിക്കുന്ന ശരീരങ്ങളെ ഇറക്കി വിട്ടുകൊണ്ട് ജാള്യതകളില്ലാതെ ചൂടും തണുപ്പും പങ്കു വയ്ക്കുകയായിരുന്നു, രണ്ടു പൂവുകൾ വിരിഞ്ഞ തണ്ടുപോലെ.

സ്പർശനം കൊണ്ടവൾ മറ്റൊരു ലോകത്തെ മുന്നിൽ വയ്ക്കുകയായിരുന്നു.
തെളിഞ്ഞതും സരസവുമായൊരു പ്രകൃതി. യാദൃച്ഛികത്വവും വിശിഷ്ടവുമായൊരു പ്രത്യക്ഷപെടൽ.

അനുപാതത്തിന്റെ കണക്കെടുക്കലുകളില്ല. വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല.
ആഘോഷങ്ങൾ മാത്രമല്ലാത്തൊരു ആവശ്യം കൂടിയാവുകയാണ്. മടുത്തു മാറ്റിവച്ച സർഗ്ഗ ശക്തിയിലേക്കുള്ള സർവയുടെ ആജ്ഞയാണ്. അവൾ തിരുത്തുകയാണ്, മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ പരിപാലനം വേണ്ടെന്ന്. മനോഹരമായുള്ള എന്തിലേക്കുമുള്ള ആകർഷണമാണ്; മനുഷ്യന്റെ ആജ്ഞയോ ജിജ്ഞാസയോ ആണ്, സ്പർശം!

"സർവ, ഉറങ്ങാതെ മായാജാലം കാണിക്കുന്നവളെ, എനിക്ക് വിശക്കുന്നു"

ആവർത്തനങ്ങളിൽ കണ്ണുകളുടെയും കാതുകളുടെയും, ചുണ്ടുകളുടെയും സ്പർശനങ്ങൾ,
ഉഴുതുമറിയുന്ന തണുപ്പിന്റെയും ചൂടിന്റെയും കൂടെ അവളുടെ മാറി മറയുന്ന ഗന്ധവും.
കഴുത്തിൽ ചുറ്റിയ കറുത്ത ചരടിന്റെ ഭംഗി കണ്ടിട്ടെന്നോളം, നാവുകൊണ്ട് ചുറ്റി വരിഞ്ഞെടുത്തു അറുത്തു കളഞ്ഞു.

"നാരുകളുടെ വിടവ് പോലും നമുക്കിടയിൽ വേണ്ട" എന്നവൾ അവളുടെയല്ലാത്ത ശബ്ദത്തിൽ കഴുത്തുകൾക്കിടയിൽ നിന്നും പറയുമ്പോഴേക്കും ഒരു നാരു ബന്ധമില്ലാതെ ശരീരം ഒന്ന് ചേർന്നിരുന്നു. ഞങ്ങൾ പൂർണ നഗ്നമാവുകയാണ്, മനസ്സുകൊണ്ടും ശരീരം കൊണ്ടും. സ്പർശനങ്ങൾകൊണ്ട് ശരീരം ഒന്നാവുകയാണ്.

എന്റെ മുഖം പൂർണമായും അവളുടെ കഴുത്തിൽ പതിഞ്ഞിരുന്നു. മുഖങ്ങൾ കാണാതെ തന്റെ ശരീരത്തിൽ നിന്നും അവളുടെ ശരീരത്തിലേക്കുള്ള ഒഴുക്കാണ് സ്പർശം. മനസ്സുകൾ തമ്മിലുള്ള ഏകീകരണമാണ്. പരസ്പരം അടുക്കാനുള്ള എളുപ്പഴിയാണ്.

ഇരു ശരീരങ്ങളും വിയർത്തൊഴുകിയപ്പോൾ പുതപ്പു ഭേദിച്ചു രണ്ടു ശരീരങ്ങളും പുറത്തേക്ക് കടന്നു. കണ്ണുകളിലേക്ക് ഇടിച്ചു കയറിയ വെളിച്ചത്തെ കൈകൊണ്ട് മറച്ചു വയ്ക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിച്ചിരികൾ കൊണ്ട് ചുവരുകൾ കുലുങ്ങിയതുപോലെ തോന്നി. മനസ്സുകൾ കൊണ്ട് സ്പർശിക്കാൻ എങ്ങനെയാണ് ഒരുവൾക്ക് കഴിയുന്നത് എന്നൊരു ചോദ്യം ബാക്കിയാക്കാതെ അത്ഭുതമെന്ന സർവയിലേക്ക് ഞാൻ കടന്നുപോവുകയായിരുന്നു.

No comments:

Post a Comment

വായിച്ചതിനു നന്ട്രി