നിശിതബന്ധം

വർത്തമാനങ്ങളിൽ നിന്നുകൊണ്ട് എന്നോ എങ്ങോ വീണുപോയ ഒരാളെ വായിക്കും പോലെ അധ്യായങ്ങളുടെ ബൗണ്ടറി ഇല്ലാതെ വായിക്കാം.

എന്നെ ഞാൻ വെറുക്കാൻ തുടങ്ങിയ കാലങ്ങളിൽ നിന്നുകൊണ്ട് ചിലതു ഞാൻ പറയുമ്പോൾ അരങ്ങേറുന്ന നാടകീയതയും ആവർത്തന വിരസമായ ആഖ്യ വിഷയവും കൊണ്ട് പകലുകൾ പോലും ഇരുൾ മൂടുകയും വെറുക്കപ്പെടലുകൾ ആവർത്തിക്കപ്പെടുകയും ചെയുന്നു.

പാറു.
സർഗാത്മതയ്ക്ക് ആക്കം കൂട്ടാൻ എനിക്കുള്ളിൽ ഉയർന്നുവന്നൊരു ഉത്സാഹത്തിന്റെ കാറ്റ്.
വഴിതെറ്റിപ്പോയ; അല്ലെങ്കിൽ പ്രണയത്തിൽ വഞ്ചിക്കപ്പെട്ടപ്പോൾ ഞാൻ ആ സ്ത്രീക്ക് വിട്ടുകൊടുത്തത് വർഷങ്ങളായി സ്വരുക്കൂട്ടിവച്ച എന്റെ സർഗാത്മതയുടെ വിഗ്രഹമായിരുന്നു.

എന്റെ തെറ്റുകളായിരുന്നെന്നു കരുതി തലതാഴ്ത്തിയിരുന്ന ഇരുളുകൾ.
വിശ്വാസം നഷ്ടപെട്ട - നഷ്ടപെടലുകൾ ആഘോഷമാക്കിയ ഒരു കാലത്തിന്റെ അടയാളത്തിൽ നിന്നുകൊണ്ട് ഭ്രാന്ത് കണ്ണുകളെ വിറയ്പ്പിക്കുമ്പോൾ പലതവണ വീണുപോയൊരു മനുഷ്യൻ ഇങ്ങനെയല്ലാതെ എങ്ങനെ പെരുമാറാനാണ്.

വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് പറഞ്ഞത് ആ സ്ത്രീയുടെ ആദ്യത്തെ തെറ്റ്.
ജീവിതവസാനത്തിന്റെ കരാർ തീർത്തതും അവളുടെ തെറ്റ്.
അകലങ്ങളിൽ നിന്നുകൊണ്ട് അരികിലുണ്ടെന്ന് ഭാവിച്ചു തന്നിൽ നിന്ന് പലതും പിടിച്ചു വാങ്ങി അരങ്ങൊഴിയുമ്പോൾ ആക്രോശത്തിന്റെ മതിലുകൾ തീർക്കാതെ മൂകനായി നിന്നത് എന്റെയും തെറ്റ്.

ആദ്യം പ്രണയത്തെ വെറുത്തു.
പലതവണ സ്വയം ചങ്ങലകൾ തീർത്തും ഭ്രാന്താശുപത്രികൾ കയറി ഇറങ്ങുകയും ചെയ്തപ്പോഴും എനിക്ക് ആ സ്ത്രീയോട് പ്രണയമായിരുന്നു. ഓർമകളോട് പ്രണയമായിരുന്നു.
പിന്നീടെപ്പോഴോ മലകൾക്കു മുകളിൽ ആത്മഹൂതി ചെയ്തപ്പോൾ ഉണക്കമുന്തിരി മണമുള്ള മുടിയിഴകൾ പാറുന്ന ശരീരത്തിൽ നിന്നും വേർപെട്ട്  സർഗാത്മകതയുടെ വിഗ്രഹത്തെ മാത്രം കണ്ട് തുടങ്ങിയെങ്കിലും, ഒരു മനുഷ്യമനസ്സിന്; നിസ്സാരമായ വിഷയങ്ങളിൽ തിരയിലകപ്പെടുന്ന ഒരു മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വീണത് സ്വയം തീർത്തുവച്ച സർഗാത്മക സങ്കൽപ്പങ്ങളോടായിരുന്നു.
സ്വപ്നങ്ങളിൽ തീർത്ത മിഥ്യാ സങ്കല്പങ്ങളോടായിരുന്നു.

പ്രണയവും സർഗാത്മകതയും വെറുക്കപെടുമ്പോൾ അനുഭവങ്ങളുടെ പട്ടികയിൽ ബാക്കിയാവുന്നത് അപമാനം മാത്രമാണ്.

സ്വയം വെറുക്കാനുതകുന്ന സാഹചര്യങ്ങൾ.
അതിനു മുന്നേ അടുക്കാനും അകലാനും ഒരേ കാരണമായ 'താല്പര്യങ്ങളെയും',
കൃത്യമായ സ്വത്വം രൂപീകരിക്കാത്ത ഓരോ മനുഷ്യ രൂപത്തെയും വെറുക്കുന്നു. അവസാനം അയാൾ ആ സ്ത്രീയെയും, ഇരുളിൽ ഉയർന്നു പൊങ്ങിയ പരമാനന്ദവും വെറുക്കുന്നു.
കണ്ണടച്ചിരിക്കുമ്പോൾ ചെവിയിൽ കേൾക്കുന്ന ഏതോ ഒരു സ്ത്രീയുടെ മണിക്കൂറുകളുള്ള മുരൾച്ച ഓർമകളിൽ ശല്യം തീർക്കുമ്പോൾ കാപട്യങ്ങളിൽ വിരിയുന്ന വിശ്വാസ്യതയെ ഇഷ്ടപെട്ടുകൊണ്ട് സർവം മുഴുവനും വെറുക്കപെടുന്നു.

മിച്ചമായ അയാളെ കൂടി വെറുക്കുമ്പോൾ ശാന്തിയെന്തെന്ന് അറിയുന്നു.
ലക്ഷ്യമില്ലാത്ത, തടസ്സമില്ലാത്ത, വികാര പ്രലോഭനങ്ങളില്ലാത്ത യാത്രകൾ.
കാഴ്ചയിലകപ്പെടാത്ത യാത്രകൾ.
ഒറ്റപെടലിൻറെ ഗർത്തത്തിൽ ദിശയറ്റ് അനാധമാകുവാനാവാതെ മരണത്തിൻറെ തണുപ്പിലേക്ക്!


No comments:

Post a Comment

വായിച്ചതിനു നന്ട്രി