ആകാശത്തിലെ അലകൾ

ഇരുട്ടൊരു സ്വപ്നമാണ്.
സ്വപ്നങ്ങളിൽ നിന്നും ഉറക്കം വരാത്ത ഈ രാത്രിയിൽ പുറത്തേക്കിറങ്ങി.
ഇരുട്ടിലും അലകളടിക്കുന്ന സമുദ്രത്തെ പോലെ അവൾ ആകാശത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഒഴുകുന്നു. ആകാശത്തു ആകാശമല്ലായിരുന്നു. അതിലും മനോഹരമായി ഒഴുകുന്നൊരു സമുദ്രമായിരുന്നു.

അന്ധമഹാസമുദ്രത്തിലെ അടിയൊഴുക്ക് പോലാണ് പ്രണയമെന്നു തോന്നിയിട്ടുണ്ടോ?

പരാക്രമത്തിനു വേണ്ടി ജനിക്കുന്ന മനുഷ്യന്റെ തോന്നലുകളായി ഒടുങ്ങും വരെ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന മനസ്സിന്റെ കൗശലമാണത്.

ശരീരത്തിൽ നിന്നും വ്യത്യസ്തമായി ഒരു ഞാൻ ഉണ്ടെന്നു തോന്നുന്ന നിമിഷം, മരുഭൂയിലൂടെ നടന്നു നീങ്ങുന്ന പഥികന്റെ ചുണ്ടുകളെന്നപോൽ തന്റെ ചുണ്ടുകൾ പോലും ദാഹിക്കുന്ന ഈ നിമിഷങ്ങളിൽ, ഒന്നിനെക്കുറിച്ചും ഓർക്കാതിരുന്നിട്ടുകൂടി ഉറക്കം നഷ്ടപെടുന്ന വേളയിൽ,

അറിയാത്ത ഉത്കണ്ഠയിൽ, സ്വയം മറന്നുപോകുന്ന ഈ നൈമിഷികങ്ങളിൽ എന്റെ കാതിൽ അവളുടെ ശബ്ദമുയരുന്നു. അലകൾ ആവർത്തിക്കുന്നു.
മരണം വാപിളർന്നു നിൽക്കുന്നിടത്തൊക്കെ വീണുപോയ നിമിഷങ്ങൾ ഓർത്തുകൊണ്ട് കരയാൻ കണ്ണുകളടയ്ക്കുന്ന നിമിഷം, ഞാൻ അവളിലെ നനവറിയുന്നു.

ആകാശത്തിൽ അലകളിടുന്ന സമുദ്രത്തിൽ നിന്നും അലിഞ്ഞു ചേർന്ന ശാന്തമായ പുഴപോലെ അരികുപറ്റിക്കൊണ്ടവൾ എന്നിലൂടെ ഒഴുകി നടക്കുന്നത് പോലെ തോന്നുന്നു.

ഓരായം നിന്ന സമുദ്രത്തിൽ നിന്നും അകന്നുമാറിയൊഴുകുന്ന നദിയെന്നപോൽ ശാന്തമാണ് പ്രണയം. നദിക്ക് അരികുപറ്റുന്ന ഇരു കരകളെന്നപോലെ ഒരു പ്രണയത്തിന്റെ ദൂരം മാത്രമാണ് നമുക്കിടയിൽ.

ലോകം ഉറങ്ങുമ്പോഴും,

ഞാനെന്റെ മനസ്സിനെ ജയിക്കുന്നു.
ലോകത്തെ ജയിക്കുന്നതു പോലെ എളുപ്പമായിരുന്നില്ല മനസ്സിനെ ജയിക്കുന്നതെന്നു മനസ്സിലാക്കുന്നു.

No comments:

Post a Comment

വായിച്ചതിനു നന്ട്രി