Showing posts with label അമ്മയ്‌ക്ക് ഒരു കത്ത്. Show all posts
Showing posts with label അമ്മയ്‌ക്ക് ഒരു കത്ത്. Show all posts

അമ്മയ്ക്ക്

16 വൃശ്ചികം1193

ദില്ലി


പ്രിയപ്പെട്ട അമ്മയ്ക്ക്.

വാട്ടം തട്ടാത്ത യുവത്വമായി നെല്ലിന്റെയും അടുപ്പുകല്ലിന്റെയും മണത്തോടുകൂടിത്തന്നെ ഇരുപത്തേഴാമത്തെ വയസ്സ് തുടങ്ങുമ്പോൾ, അമ്മയ്‌ക്കെഴുതുന്ന ഇടവേളകളിലുള്ള കത്തിൽ ഇനി എന്താണ് എഴുതേണ്ടത് എന്നറിയില്ല.

എഴുത്തൊന്നും അമ്മയോളം അത്രയില്ല എന്നതും, മുറികൾക്ക് പുറത്തേക്ക് തെറിക്കുന്ന പുതിയ അല്ലെങ്കിൽ ഒളിപ്പിച്ചുവച്ച വിവരങ്ങൾ ഒന്നും തന്നെയില്ല എന്നതും തന്നെ കാരണം.

മറ്റൊന്നും തന്നെയില്ലെങ്കിലും പുകഞ്ഞു തീർന്നു എന്ന് പറയണം എന്നെനിക്കുണ്ട്. പക്ഷെ തീരില്ല. തിരുത്താൻ അമ്മയ്ക്ക് നിർബന്ധിക്കണം എന്നുണ്ടെങ്കിലും കടന്നു കയറാത്ത വാക്കുകളിൽ 'അമ്മ ഒളിപ്പിച്ചു വയ്ക്കുന്ന സങ്കടങ്ങൾ പോലെ. സുരക്ഷിതത്വത്തിന്റെ അലസമായ എന്തൊക്കെയോ.

പാതിരാ പൂമണങ്ങളും, പലരും കാണാത്ത തലമുറകളും കണ്ടുകൊണ്ട് കെട്ടിറങ്ങിയ ലഹരികളിൽ തന്നെയാണ് ഇത് കത്തെന്നപോലെ കടലാസിൽ പതിയുന്നത്. ചിട്ടപ്പെടുത്തലുകളില്ലാതെ.

മുകളിലെ രണ്ടുകാര്യങ്ങളും അമ്മയോട് പണ്ടത്തെപോലെയല്ലാതെ പറയാൻ കഴിയുന്നത് യുക്തിയിൽ അലസതയില്ലാതെ കാര്യങ്ങൾ കാണാറുണ്ടെന്ന് മക്കളെ ബോധ്യപ്പെടുത്തി എന്നുള്ളതുകൊണ്ടാണ്.
മനുഷ്യ ബുദ്ധിയുടെയും ലഹരികളുടെയും ഇടയിൽ ശ്വാസം മുട്ടുന്ന ഈ നഗരത്തിലെ നടുക്കളത്തിൽ നിന്ന് ഇതെഴുതുമ്പോൾ ഓരോ വൈഷമ്യവും സ്വപ്നങ്ങളായി പറക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആവേശം കൊള്ളുന്നതൊന്നും നമ്മളറിയില്ലല്ലോ. തലയിലെ നെല്ല് ചാക്കുപോലെ.

ഇടയ്ക്കിടെ ദൂരെ കണ്ണും നട്ടിരിക്കാൻ മഴവറ്റിയ വയലുകൾ പോലെ ഹിമാലയത്തിന്റെ ഓരോ വശവും കാണാനുള്ള ആഹൂതിമാത്രമാണ് മർത്യഹങ്കാരത്തെ നാനാവിധമാക്കിയ ലഹരിയുടെ താന്തോന്നിത്തമായി മാറുന്നത്.
അപ്പോഴും, ഫോൺ വിളികളിലെ പല വാക്കുകളും നിശബ്ദമാവുമ്പോൾ ഒരു കൽപ്പകാലമത്രയും നിശബ്ദമാവുകയാണ് എന്ന് തോന്നിയിട്ടുണ്ട്.

ഒളിച്ചുവച്ച പലതും കണ്ടിട്ടുണ്ടല്ലോ, പത്താം ക്‌ളാസിലെ പ്രണയം തൊട്ട് - ഒളിപ്പിച്ചുവച്ച ഡയറികളും സിഗരറ്റും വരെ. അതുപോലെ ഒളിപ്പിച്ചുവയ്ക്കുന്ന വാക്കുകൾ എങ്ങും തൊടാതെ കണ്ടെന്നുവരാം, നമുക്ക് പ്രിയപ്പെട്ടവർക്ക് മാത്രം മനസ്സിലാവുന്ന വാക്കുകൾ.

ഈ നൂറ്റാണ്ടിലും ആവർത്തിക്കുന്ന കത്തുകൾ!
ഭ്രാന്തമല്ലേ എന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടോ? തോന്നരുത്, കാരണം നമ്മളൊക്കെ മനുഷ്യന്റെ അകത്തുനിന്നുകൊണ്ട് സന്യസിക്കുന്നവരാണ്. സന്തോഷിക്കാനും സങ്കടങ്ങൾകൊണ്ട് സന്തോഷം അന്വേഷിക്കാനും ജനിച്ചവർ.

സൂര്യൻ മുകളിൽ വന്നു നിൽക്കുന്നു,
അച്ഛൻ അമ്മയ്ക്ക് പ്രണയഗീതങ്ങൾ പാടിത്തരട്ടെ. ഞാൻ എനിക്കുമൊരു പ്രണയഗീതം പാടട്ടെ. കാക്കകൾ വിരുന്നു വിളിക്കട്ടെ. വീട്ടിൽ ഒച്ചപ്പാടുകൾ മുറകട്ടെ.

എന്ന്,
മകൻ.

അമ്മയ്‌ക്ക് ഒരു കത്ത്

1192  വൃശ്ചികം 19
ദില്ലി


എന്റെ അമ്മയ്‌ക്ക്,

അമ്മയ്ക്കും അച്ഛനും സുഖം തന്നെയാണെന്നറിയാം. എനിക്കിവിടെ സുഖം തന്നെ.
അമ്മ ഒരിക്കലും ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചു കാണില്ല അല്ലെ, ഈ കാലത്തു ആരെങ്കിലും ആർക്കെങ്കിലും കത്തുകൾ എഴുതുമോ, അതും സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട്.

അതെ അമ്മെ. എന്റെ ജീവിതമിന്ന് ആഹ്ലാദപൂർണമാണ്.
സന്തോഷഭരിതമല്ലാത്ത കാലങ്ങൾ ജീവിതത്തിൽ കഴിഞ്ഞുപോയപ്പോൾ അല്ലെങ്കിൽ ഇടയ്ക്കിടക്ക് ഓർമപ്പെടുത്തിയതിനുശേഷം കടന്നുവന്ന ജീവിതത്തിലെ ഈ നല്ലകാലം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.

അമ്മയുടെയും അച്ഛന്റെയും ജീവിതവും ഇതുപോലെ സന്തോഷത്തോടെതന്നെ മുന്നോട്ടു പോകണം.
അതിനുവേണ്ടി ഒരു മകൻ എന്നനിലയ്‌ക്ക് ഞാൻ എന്ത് ചെയ്യണം എന്ന് ഇത്രയും കാലമായും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായുള്ള ചിന്തകൾ വേരുറയ്ക്കാൻ തുടങ്ങിയ കാലം തൊട്ടേ ഞാനതു ശ്രമിക്കാറുമുണ്ട്.

എന്റെയോ, അനിയന്മാരുടെയോ ഭാവി ജീവിതത്തെകുറിച്ചു അമ്മ വിഷാദാത്മകമായി ചിന്തിക്കാൻ ശ്രമിക്കരുത്, ജീവിതത്തിലെ സന്തോഷകാലങ്ങൾക്കായി പ്രയത്നിക്കാൻ പ്രാപ്തരാകും വിധം തന്നെയാണ് അമ്മയും അച്ഛനും ഞങ്ങളെ വളർത്തിയിട്ടുള്ളത്.
കഴിഞ്ഞകാലയളവിലുണ്ടായ സന്തോഷകരമായ മാറ്റങ്ങളൊക്കെ അമ്മയും കാണുന്നതാണല്ലോ, അല്ലെ?

സാമ്പത്തികമായി മാത്രമാണ് ഇപ്പോഴുള്ള താത്കാലികപ്രശ്നങ്ങൾ, അത് തീർത്തുകൊണ്ടു ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാഞ്ഞിട്ടല്ല.
ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിറകേയോടാനുള്ള ധൈര്യവും വിശ്വാസവുമാണ് ഇക്കാലയളവിൽ ഞാൻ നേടിയെടുക്കാൻ ശ്രമിച്ചിട്ടുള്ളത്.
അപകടാവസ്ഥയിലുള്ള ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാവാതെ നോക്കാനുള്ള വിശ്വാസവും അതോടൊപ്പം തന്നെയുണ്ട്. അമ്മ ഒരിക്കലും അതിൽ ഭയപ്പെടരുത്.

എവിടെയോ കേട്ടൊരു കവിതയുടെ നാലുവരികൾ ഇപ്പോൾ ഓർമ്മവരികയാണ്.
"സമയമില്ലൊരു വാക്കിനാലും നെയ്‌തെടുത്ത
വിളക്കിൻ തിരിയാലലിവിൻ സങ്കടം
ജന്മാതാപം ലയിപ്പിക്കും അലങ്കാരങ്ങളിൽ
വർത്തമാനങ്ങളില്ലാതാവും ഭൂതകാലത്തിന്റെ അനർത്ഥങ്ങളിൽ"

പിന്നെ,
കഴിഞ്ഞ ദിവസം എനിക്ക് ഇരുപത്തഞ്ചു വയസ്സ് തികഞ്ഞിരിക്കയാണ്.
പ്രണയ സുരഭിലമായ ഈ ലോകത്തിൽ വളരെ കാവ്യാത്മകമായൊരു പെണ്ണും ഇപ്പോൾ മനസ്സുകൊണ്ട് കൂടെയുണ്ട്; പാറു.
കൂടാതെ കലാപരമായും സാമൂഹികപരമായും ചിന്തകൾ ഉൾക്കൊള്ളാനും സമൂഹത്തിന്റെ ഭാഗമാവാനും ശ്രമിക്കുന്ന കുറെയേറെ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നുവരുന്നു. മെയ്‌മാസം പൂമരത്തിലെ ചില്ലകളെല്ലാം പൂക്കുന്നതുപോലെ ആഹ്ലാദകരമായ ജീവിതത്തിൽ എല്ലാം സന്തോഷഭരിതമായി മാറുന്നു.

അച്ഛനോടും അന്വേഷണം പറയണം, കത്ത് ചുരുക്കുന്നു.


അമ്മയുടെ മകൻ.
പ്രജി.