Showing posts with label സർവ. Show all posts
Showing posts with label സർവ. Show all posts

സർവ

മനസ്സിന് സന്തോഷത്തിലും അപ്പുറം വരുന്നൊരു ആഹ്ലാദ നിമിഷങ്ങളുണ്ട്, പലപ്പോഴും അനുഭവിച്ചതാണ്.

അങ്ങനെയൊരു നിമിഷത്തിൽ ആകാശം നോക്കാതെ ഇരുട്ടിൽ കണ്ണാടി നോക്കി നിൽക്കുമ്പോൾ കണ്ണിൽ എന്റെ തന്നെ പല പൊട്ടിച്ചിരികളും നിലവിളികളും വിങ്ങി പൊട്ടലുകളും ഞാൻ കാണുന്നുണ്ട്. ആദ്യമായി അനുഭവിക്കുന്ന വികാരം. സങ്കൽപ്പമെന്നോ ലൗകികമെന്നോ വിളിക്കാം.

വിളിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്നൊരാൾ - സർവ.
അഞ്ചു ദല്ലാളികളുമായി ഇടിച്ചുകയറി ഒരു രാത്രിയെ ഉറക്കമില്ലാത്ത പല രാത്രികളുടെ താഴാക്കി മാറ്റിയവൾ. ആദ്യ രാത്രിയിലെ ഇരുട്ടിൽ ഞാനും സർവയും മാത്രം. വഴിമാറിത്തന്ന അഞ്ചു ദല്ലാളിമാർക്കു നന്ദി.

കാമവും പ്രണയവുമില്ലാത്ത വാക്കുകൾ അടുക്കിവയ്ക്കാൻ കഴിയാതെ; സംശയത്തിന്റെ നിഴലിൽ ബോധത്തിന്റെ ഉപാംഗവുമായി നിൽക്കേണ്ടി വന്നിട്ടുണ്ട് ഒരു കുറ്റവാളിയെ എന്നപോലെ. അപ്പോഴും പ്രണയവും കാമവും മാത്രമായിരുന്നു നിരാശയായി മാറിയിരുന്നത്.

ഇവിടെ സർവയിലൂടെ ഹൃദയത്തിൽ നിന്നും അസാധാരണമായ ഒന്നിന്റെ ഉദ്‌ഭവം സംഭവിക്കുകയാണ്.
ആലിംഗനത്തിൽ തുടങ്ങി ഏകാഗ്രതയിൽ അവസാനിക്കുന്ന ഒരു വലിയ സ്വപ്നം.
അത്ഭുതവും അവബോധവും ഇംഗിതവുമുള്ളൊരു രാത്രി സംഭവിക്കുകയാണ്. പ്രണയവും കാമവും നിരാശയുമില്ലാത്ത രണ്ടു നഗ്ന ശരീരങ്ങൾ ഇരുട്ടിൽ ഭ്രാന്തുകൾ വിളിച്ചുപറയുകയാണ്.
പൂർത്തിയാക്കാത്ത അനുഭവങ്ങളിലേക്ക് വലിച്ചു കൊണ്ടുപോവുകയാണ്, നിഷ്കർഷമായ ഏകാഗ്രതയോടെ. നിർകർഷയില്ലെങ്കിൽ എല്ലാ കർമ്മവും അജ്ഞാതമാണല്ലോ.

'ഈ രാത്രി കാഴ്ചയില്ലെങ്കിൽ വ്യക്തതയുള്ള നൈസർഗീകമായ സ്വപ്‌നങ്ങൾ ഇന്ദ്രിയങ്ങളാല്‍ സംവേദിക്കപെടില്ല' എന്നവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഇരുട്ടിൽ വീണ കാറ്റ് പോലെ മനസ്സൊന്നുലഞ്ഞു. ഇച്ഛയില്ലെങ്കിൽ കർമ്മത്തിലേക്കൊരു ചലനമില്ല എന്നത് സത്യം തന്നെ.

തണുത്ത കൈകൾക്കുള്ളിൽ ശരീരം മുഴുവൻ ചേർന്നിരുന്നു. കാമവും, ബുദ്ധിയില്ലായ്മയും, സാമര്‍ത്ഥ്യവും ഇരുട്ടിൽ അപ്രത്യക്ഷമായി. ഒരിക്കലും തിരിച്ചുവരാത്ത വണ്ണം.
ആ ചേർത്തുവയ്ക്കൽ സർവയുടെ തീരുമാനമായിരുന്നു. ദീർഘ നാളേക്കുള്ള കരുതലായിരുന്നു.
അവളുടെ പതിനൊന്നു പാതിവ്രത്യവും ആറ് അപഥ്യമായ വേരുകളും സുരക്ഷയായി നിൽക്കുന്ന കരുതൽ.

വിവേചനമില്ലാത്ത നിർബന്ധ ബുദ്ധിക്ക് മുന്നിൽ വഴങ്ങി കൊടുക്കാതെ; അയവുള്ള ജീവിതത്തിലേക്ക് വിളിച്ച രാത്രിയിൽ തണുത്ത കൈകളുടെ സ്പർശം എന്നെ ചിന്തകളുടെ പരമാനന്ദത്തിലേക്ക് നയിക്കുന്നു.