ഹിമാലയം കണ്ടുറങ്ങിയവൻ

ഗോവയിൽ നിന്നും നാട്ടിലേക്കുള്ള വഴി, ആവശ്യത്തിലധികം മദ്യപിചിട്ടുണ്ട്. ബർത്തിൽ കയറി കിടന്നത് മാത്രമാണ് ഓർമ.
ബോധം വന്നപ്പോൾ, ഏതു സ്റ്റെഷൻ ആണെന്നറിയാൻ വേണ്ടി മാത്രം എഴുനേറ്റു, പയ്യന്നൂർ എത്തിയിരിക്കുന്നു, ഇനി കഷ്ടിച് ഒരു മണിക്കൂർ മാത്രം കണ്ണൂരേക്ക്. അതുകൊണ്ടുതന്നെ ബർത്തിലേക്ക് വലിഞ്ഞ് കയറാൻ നിൽക്കാതെ പുറത്തെ ചാറ്റൽ മഴയും കൊണ്ട് ഗ്രിഹാതുരത്വം അയവിറക്കി വാതിൽക്കൽ തന്നെ നിന്നു.

ബാത്രൂമിൻറെ വശത്ത് നിന്നും മുഷിഞ്ഞ കാവി വേഷം ധരിച് നീളൻ താടിയുള്ള ഒരാള് വന്നു ചോദിച്ചു,
"കണ്ണൂര് എത്താൻ ഇനി എത്ര നേരമെടുക്കും.?"
കഷ്ടിച് ഒരു മണിക്കൂർ എന്ന് പറഞ്ഞു.
കുളിചിട്ട് ഒരു മാസമെങ്കിലും കഴിഞ്ഞു കാണും, നാറ്റം സഹിക്കാൻ വായ്യാത്തതിനാൽ തൊട്ടടുത്ത കംബാർട്ട്മെന്റിലേക്ക് മാറി, വീണ്ടും മുറിഞ്ഞു പോയ ഗ്രിഹാതുരത്വം അയവിറക്കി.
പക്ഷെ, അപ്പോഴൊക്കെ ഗ്രിഹാതുരത്വതെ മുറിവേൽപ്പിച്ചു കൊണ്ട് ആ മനുഷ്യൻറെ നാറ്റവും, മുഖവും മാത്രം മനസ്സിൽ തങ്ങി നിന്നു.
ഒരു മണിക്കൂർ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.

വീട്ടിലെത്തി ഉമ്മറത്തുള്ള കണ്ണാടിയിലേക്ക് നോക്കി, വൃത്തികെട്ടൊരു രൂപം. അയാളെകാളും ദുർഗന്ധം എൻറെ ശരീരത്തിനുണ്ടായിരുന്നു.
പെട്ടന്ന് തന്നെ കുളിച്ചു മാറി.
കുളിച്ചു കഴിഞ്ഞപ്പോൾ ഇതുവരെ ശീലമില്ലാത്ത ഗന്ധവും , അറിയാത്ത രൂപവും.
കഴുകികളഞ്ഞ ദുർഗന്ധം തന്നെയല്ലേ ഏറ്റവും വലിയ തിരിച്ചടയാളം എന്ന് തിരിച്ചറിയുകയായിരുന്നു.
അയാളെ പഴിച്ച എൻറെ മനസ്സിനെ, ശപിക്കാൻ തോന്നിയ മനസ്സിൻറെ മുഖം മൂടിയെ പഴിച്ചു കൊണ്ടിരിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.

ഇടയ്ക്കിടയ്ക്ക്‌ ഇന്നലെ കുടിച്ച മദ്യം വയറ്റിൽ നിന്നും ശബ്ധമുണ്ടാക്കുന്നുണ്ട്, പക്ഷെ തലയ്ക് ശക്തിയില്ലാത്തതിനാൽ ഞാൻ എഴുനേൽക്കാൻ മുതിർന്നില്ല. പതിയെ ശബ്ധത്തിൽ വച്ച പഴയ ഗാനങ്ങളുടെ അകംബടിയോടെ മയക്കത്തിലേക്ക് വഴുതി വീണു.

മുത്തശി മുറ്റമൊക്കെ അടിച്ചു വാരി ചാണക വെള്ളം തെളിക്കുകയായിരുന്നു, ചാണക വെള്ളം തെളിച്ച മുറ്റതിലൂടെ കൊച്ചുവും ഇചിലുവും ഓടി കളിച്ചുകൊണ്ടിരിക്കുന്നു.
അമ്മ ആദ്യം എന്നെ കുളിപ്പിച്ചതുകൊണ്ട് എനിക്ക് ഇറങ്ങാൻ കഴിയില്ല, ഇറങ്ങിയാൽ കയിൽ പിടിയുടെ കല അതേപടി ചന്തിക്ക് വീഴും.
ഇചിലുവിനെ കൂട്ടി അമ്മ കിണറ്റിൻ കരയിലേക്ക് നീങ്ങി, പിന്നാലെ കൊച്ചുവും.
കൈ കഴുകി  മുത്തശി എന്റെ അടുത്ത് വന്നിരുന്നു.

തോട്ടിൻ വക്കതുകൂടെ പോകുന്ന ഗോവിന്ദൻ സാമിയെ മുത്തശി നീട്ടി വിളിച്ചു,

"എങ്ങോട്ട ഗോവിന്ദ ഇത്ര തിരക്കിട്ട്?"
'സന്ധ്യ മയങ്ങിയില്ലെ ജാനുവേട്ടത്തി, കുളിച് വിളക്ക് കത്തിച് വെക്കണ്ടേ, രാത്രിയെക്കുള്ള വകയും നോക്കണം.'

കാവി വസ്ത്രംധരിച്ച്, കഴുത്തിൽ ആവശ്യത്തിലധികം മാലയും തൂക്കി നാട് മുഴുവൻ അലയുക, കയിലെ കാശ് തീർന്നാൽ തിരിച്ചു വന്ന് കുറച്ചു കാലം ക്ഷേത്രത്തിലെ വല്ല ജോലിയും ചെയും, ആവശ്യത്തിനു കാശായെന്നു തോന്നിയാൽ വീണ്ടും യാത്ര.
നംബീശന്റെ തെങ്ങിൻ തോപ്പിൽ ഒരു ചെറിയ കൂരയുണ്ട്, അവിടെയാണ് ഗോവിന്ദൻ സാമിയുടെ താമസം. വീട്ടിന്റെ ഉമ്മറതിരുന്നാൽ ആ കട്ട പുര വൃത്തിയായി കാണാം.
ഇവിടുള്ള ദിവസം സന്ധ്യാനേരം വൃത്തിയായി അടിച്ചു വാരി മുറ്റത് സ്ഥാപിച്ച കരിങ്കൽ തൂണിൽ ആറു തിരികൾ കത്തിച്ചു വയ്ക്കാറുണ്ട്.
തിരികളുടെ വെളിച്ചം ദൂരെയുള്ള തെങ്ങുകളിൽ തട്ടി മുന്നിലേക്ക് എത്തുന്നത്‌ കാണാൻ നല്ല ഭംഗിയാണ്,  ഇറയത് പഠിക്കാൻ ഇരുന്ന സമയത്ത് തെളിഞ്ഞു നിൽക്കുന്ന തിരികളും നോക്കി പലപ്പോഴായി നിന്നിട്ടുണ്ട്.
തോട് മുറിച്ചു കടക്കേണ്ടത് കൊണ്ട് മാത്രമാണ് അവിടേക്ക് പോകുവാൻ തുനിയാതിരുന്നത്.

ഗോവിന്ദൻ സാമി മുത്തശിയുടെ താഴെ ചവിട്ടു പടിയിലായി ഇരുന്നു,
"എന്തുണ്ട് ഗോവിന്ദ വിശേഷം?"
'റിഷികേശ് വരെ ഒന്ന് പോയി വരണം എന്നുണ്ട്, പക്ഷെ വണ്ടി കൂലിക്കുള്ള കാശ് തികഞ്ഞില്ല, ഈ വാരം തന്നെ കയറണം.'
"നീ എത്തിപെടാത്ത ദേശം വല്ലത് ഇനി ഒഴിവുണ്ടോ, ഗോവിന്ദ?"
ഗോവിന്ദൻ സാമി ചെറുതായി ഒന്ന് ചിരിച്ചു, വിളക്ക് കൊളുതാനുള്ള തിരക്കിൽ, കൂടുതൽ വർത്തമാനത്തിനു നിൽക്കാതെ പോവുകയും ചെയ്തു.

ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട്, ഇവിടെ നിന്നും ധനുഷ്കൊടിയോളം നടന്നിട്ട്  പോവാൻ ഗോവിന്ദനല്ലാതെ വെരാർക്കാ കഴിയുക ഈ നാട്ടിൽ, എല്ലാം ഒരു ഭാഗ്യ.
എന്റെ മുഖതേക്ക് നോക്കി മുത്തശി ആത്മഗതം പറഞ്ഞു.

കഴിഞ്ഞ വർഷം നളിനി ടീച്ചർ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു, തനിച് യാത്രകൾ ചെയ്യുന്ന സഞ്ചാരികളെ കുറിച്ചും, ഹിമാലയത്തിലെ മഞ്ഞു വീഴ്ചയിലും കൂസലില്ലാതെ നടക്കുന്ന സന്യാസിമാരെ കുറിച്ചുമൊക്കെ.
സഞ്ചാരി എന്ന് പറയുംപോൾ ഇപ്പോൾ മനസ്സിൽ തെളിയുന്നത് ഗോവിന്ദൻ സാമിയുടെ മുഖമാണ്.
ഞാൻ ആകെ പോയിട്ടുള്ളത് അച്ഛന്റെ കൂടെ കടപ്പുറത്തും, പിന്നെ ഒരിക്കൽ കണ്ണിൽ രക്തം കട്ട പിടിച്ചപ്പോൾ  മംഗലാപുരത്ത് ആശുപത്രിയിലും മാത്രം.
ഒരിക്കൽ ഹിമാലയം കയറണം, കഴിഞ്ഞ പാഠത്തിലെ സമരങ്ങൾ ഒക്കെ നടന്ന കൊൽക്കത്ത തെരുവുകളും മഞ്ഞുമഴ പെയുന്ന ഉത്തരാഗണ്ടിലെ മലകളും ഒക്കെ കാണാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ പോകും. ഇത് വരെ ട്രെയിനിൽ കയറിയിട്ട് പോലുമില്ല.
അതെ എല്ലാം ഒരു ഭാഗ്യ. മുത്തശിയുടെ ആത്മഗതം ഞാനും ഓർത്തു.
ഗോവിന്ദൻ സാമി ഭാഗ്യവാന, ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട് ഈ നാട്ടിൽ.

ഇനി ഇവിടുതേക്ക് വരുംപോൾ, ഗോവിന്ദൻ സാമി പോയിട്ടുള്ള സ്ഥലങ്ങളെ കുറിച്ചൊക്കെ ചോദിച്ചറിയണം, എത്ര കാശാകും എന്ന് ചോദിച്ച് ഇനി മുതൽ കുടുക്കയിൽ അത്രയും കാശ് ശേഖരിച്ചു തുടങ്ങണം. എന്നിട്ട് ഒരുനാൾ എനിക്കും ഒരുപാട് യാത്രകൾ ചെയ്യണം. ഹിമാലയത്തിലെ മഞ്ഞു പൊഴിയുംപോൾ ഇറങ്ങി നടക്കണം.

പിന്നീടുള്ള ദിവസങ്ങളിൽ
രാത്രി കിടന്നുറങ്ങുംബോഴൊക്കെ ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന ഗോവിന്ദൻ സാമിയുടെയും, പിന്നിലായി മഞ്ഞു മഴകൊണ്ട് ഹിമാലയം കയറുന്ന എന്നെയും, മഞ്ഞിൽ വിരിയുന്ന നീല നിറത്തിലുള്ള പൂക്കളും, സ്വപ്നം കണ്ടു കൊണ്ടേയിരുന്നു.
അതൊരു ഹരമായിരുന്നു.
എനിക്ക് ഹിമാലയത്തിൽ പോകണം എന്ന് പറഞ്ഞപ്പോഴൊക്കെ അവിടെ മനുഷ്യർക്ക് പോകുവാൻ കഴിയില്ലെന്ന് പറഞ്ഞു അമ്മ കളിയാക്കി.
മനുഷ്യർക്ക് പോകുവാൻ കഴിയാതിടത്ത് പോയ ഗോവിന്ദൻ സാമി ഒരു വീര പുരുഷനായി മാറുകയായിരുന്നു.

ഓരോ സന്ധ്യാ നേരത്തും കട്ട പുരയ്ക്കു മുന്നിലായി തെളിയുന്ന തിരികൾ കാണുമെങ്കിലും ഗോവിന്ദൻ സാമിയെ കാണാൻ കഴിഞ്ഞില്ല. ദിവസങ്ങൾ കുറച്ച കഴിഞ്ഞു പോയി.
ഗോവിന്ദൻ സാമിയുടെ വീട്ടിൽ തിരി തെളിയാത്തത് കൊണ്ട് മുത്തശിയോടു ചോദിച്ചു.

ഗോവിന്ദൻ സാമി എവിടെയാ പോയെ മുത്തശി?

"അവൻ റിഷികേശു പോയി കാണും."

തിരിച്ചു വരുന്ന ഗോവിന്ദൻ സാമിയെ നോക്കി, തെളിയുന്ന തിരികൾ നോക്കി,  കുറേ ദിവസം വീട്ടു പടിക്കൽ തന്നെയിരുന്നു, പിന്നീടേതോ നിമിഷത്തിൽ മനസ്സ് വേറൊരു വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി.
വർഷങ്ങൾക്കു ശേഷം തെങ്ങിൻ തോപ്പിലുള്ള കട്ടപുര, നംബീശന്റെ ജോലിക്കാർ പൊളിച്ചു മാറ്റുംപോൾ വീണ്ടും റിഷികേശിൽ നിന്നും തിരിച്ചു വരാത്ത, ഒരു ഭാണ്ട കെട്ടുമായി ഹിമാലയം കയറുന്ന ഗോവിഗോവിന്ദൻ സാമിയെ ഓർത്തു.


തലേന്ന് അകത്തു ചെന്ന മദ്യം തുടരെ തുടരെ വയറ്റിൽ ബഹളങ്ങൾ സൃഷ്ടിക്കുന്നു. സംഗീതത്തിന്റെ ശബ്ദം അൽപ്പം ഉയർത്തി, കമിന്ന് കിടന്നു, അപ്പോഴും എഴുനേൽക്കാനുള്ള മടി തന്നെ കാരണം.

മഞ്ഞു മഴയിലൂടെ ഹിമാലയം കയറുന്ന ഗോവിന്ദൻ സാമി വീണ്ടും കിനാവിലേക്ക് കടന്നു വന്നു, കൂടെ ട്രെയിനിൽ ഒരുമാസമായി കുളിക്കാതെ നാറുന്ന നീളൻ താടിക്കാരനും,
രണ്ടു പേരും അടഞ്ഞ കണ്ണിന്റെ മുന്നിലേക്ക് മാറി മാറി വരുന്നു.
ഇനി ഒരു പക്ഷെ ഗോവിന്ദൻ സാമിയായിരിക്കുമോ അത്, എന്നിലെ യാത്രാ ബ്രമതിന് ആവേശമായ ഊര് തെണ്ടി.
ജോലി തേടി, ഡൽഹിയിലേക്ക് ട്രെയിൻ കയറാനും, ഹിമാലയത്തിലെ മഞ്ഞു മഴയിൽ പുറത്തിറങ്ങി നിൽക്കാനും എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച സഞ്ചാരി, മാസികയ്ക്ക് വേണ്ടി ഫോടോ എടുക്കാൻ ലോകം മുഴുവൻ സഞ്ചരിക്കുംബോഴൊക്കെ ഞാൻ ഗോവിന്ദൻ സാമിയെ ഓർക്കും, മുന്നിൽ ആറു തിരികൾ തെളിയും. എന്റെ ജീവിതത്തിനു നേർക്ക്‌ തെളിഞ്ഞ ആദ്യത്തെ തിരികൾ.
ഗോവിന്ദൻ സാമി ആയിരിക്കില്ല, ഞാൻ വിശ്വസിച്ചു, വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

ഹിമാലയത്തിലെ മഞ്ഞു പാളികൾക്കിടയിൽ തന്റെ മരണത്തെ ഞാൻ കണ്ടെത്തുമെന്ന് ഗോവിന്ദൻ സാമി മുത്തശിയോടു പറഞ്ഞിരുന്നു. അതെ, മരണത്തെ കണ്ടെത്തുന്നത് വരെ മഞ്ഞുപാളികൾ ഓരോന്നായി കയറികൊണ്ടിരിക്കുകയാവും അയാൾ.
ഹിമാലയത്തിന്റെ സുഗന്ധം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആർക്കാണ് തിരിച്ചു വരാൻ തോന്നുക, മനുഷ്യരുടെ കാതടുപ്പിക്കുന്ന ശബ്ദങ്ങൾ ഇല്ലാതെ, ചിതറി കിടക്കുന്ന പഞ്ചസാരകളിലെ ഉറുംബിനെ പോലെ അവർ അവിടെ ഇഴഞ്ഞു കൊണ്ടേയിരിക്കും, ഒടുക്കം ഏതോ ഒരു മഞ്ഞു പാളിയുടെ ഇടയിൽ മരണത്തെ കണ്ടെത്തും, ചിരിച്ചു കൊണ്ട് അവസാനമായി കണ്ണുകളടയ്കും

കണ്ടതാണ്, കുടുംബം എന്ന ചങ്ങല കണ്ണികൾ പൊട്ടിച്ചെറിഞ്ഞു തനിപ്പാട്ട് ഉറക്കെ ആലപിച്ചു മലകളും മരുഭൂമിയും നടന്ന് തീർതവരെ.
കഴിഞ്ഞ തവണ ലടാക്കിലുള്ള ഹെമിസ് ഫെസ്റ്റിവെലിന്റെ ഫോട്ടോസ് എടുക്കാൻ പോയപ്പോൾ നാടും വീടും കുടംബവും വിട്ട് സഞ്ചാരം ഒരു ധ്യാനമായി കണ്ട് ഇറങ്ങി തിരിച്ചു വന്നവരെ, അനുഭവങ്ങളുടെ നേർക്കാഴ്ചകൾ മാത്രമാണ് അവർ തേടുന്നത്, അനുഭവിക്കുക, ഈ ലോകവും പ്രക്രതിയും നമുക്ക് തന്നിട്ടുള്ളതൊക്കെ അനുഭവിച്ചു തീർക്കുക.
ലഹരികളിൽ മുഴുവൻ മനസ്സിനെ നിയന്ത്രിച്ച്‌ ഓരോ നിമിഷവും പുതതായി അനുഭവങ്ങൾ നേടിയെടുക്കാനുള്ള ത്വരയുമായി ഇറങ്ങി തിരിച്ചവരെ.

ഗോവിന്ദൻ സാമിയുടെ ജീവിതവും ഇതേ രീതിയിൽ തന്നെയാണല്ലോ, ചിലപ്പോൾ എവിടെ നിന്നെങ്കിലും യാത്രചെയ്ത് എത്തി ചേർന്നതായിരിക്കാം എന്നും കാണാറുള്ള ആ കട്ടപുരയിലെക്ക്. ഹിമാലയത്തിലെ ഏതെങ്കിലും ആപ്പിൾ മരങ്ങൾക്കിടയിലോ, കുന്നിൻ ചെരുവുകളിലോ മറ്റാരെങ്കിലും പുതിയൊരിടം സമ്മാനിച്ചു കാണും, അങ്ങനെയെങ്കിൽ പിന്നെന്തിന് നിശബ്ധമല്ലാത ഈ ഗ്രാമത്തെ കുറിച് ചിന്തിക്കണം.
അദ്ധേഹത്തെ കുറിച് ആർക്കും ഒന്നും അറിയില്ല. അൽപ്പമെങ്കിലും അറിയാവുന്നത് ക്ഷേത്രത്തിലെ നംബീശനും, മുത്തശിക്കും മാത്രം. അല്ലെങ്കിലും സ്വന്തമായി ഒരു നാടില്ലാതാവനെ കുറിച് അറിഞ്ഞിട്ടെന്തുകാര്യം.

മദ്യത്തിൻറെ കെട്ട് മാറി മുത്തശിയെ  കാണാൻ വൈകുന്നേരം തറവാട്ടിലേക്ക് ചെല്ലുംപോൾ, മതിലുകൾ കൊണ്ട് വേർതിരിച് വച്ച നട വഴിയിയ്ക് മുന്നിലായി നിന്ന് ഉയർന്നു വന്ന വീടുകൾക്ക് മുന്നിൽ, ട്രെയിനിൽ കണ്ട ആ കാവി വസ്ത്രക്കാരൻ എന്തോ തിരയുന്നുണ്ടായിരുന്നു.
തെങ്ങിൻ തോപ്പിലെ തന്റെ കട്ട പുരയിൽ സന്ധ്യാ നേരം തിരി തെളിയിക്കാൻ വന്ന ഗോവിന്ദൻ സാമി ആയിരിക്കുമോ അത്, ആയിരിക്കില്ല.
വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

No comments:

Post a Comment

വായിച്ചതിനു നന്ട്രി