സ്വാർത്ഥൻ


എന്താണ് ഞാൻ?
ഞാൻ എന്താണെന്ന ഒരു വലിയ ചോദ്യത്തിന്റെ മുന്നിൽ തല കുനിച്ചിരിക്കുകയാണ്.
പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാൻ പല മനുഷ്യൻ ആണോയെന്ന്.
ഒരു ശരീരത്തിന്റെയകത് കാലാകാലങ്ങളായി അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ചിന്താഗതികളല്ല, മറിച്ചു മാറി മാറി വരുന്ന വ്യത്യസ്ത മനുഷ്യരുടെ മനസ്സുകളുമായി പോരാട്ടം നടത്തുകയാണെന്ന്.

എന്റെ ചിന്തകൾ, വസ്ത്രത്തിനുള്ളിൽ നഗ്നമായ ശരീരം പോലെ എനിക്കുമാത്രം കാണാവുന്നവ.
വാതിലുകൾ തുറന്നിട്ടിട്ടും മറ്റാർക്കും കടന്നുവരാൻ കഴിയാതെ ഒറ്റപെട്ടുപോയവ.
തുറന്നു പറച്ചിലുകൾ നടത്തിയിട്ടും,
നുണകൾ കൊണ്ട് വേലികൾ കെട്ടാതിരുന്നിട്ടും,
ആർക്കും പിടികൊടുക്കാത്ത എന്റെ ചിന്തകൾ.

ഞാൻ രണ്ടുപേരാണ്.
ഒന്ന് ആർക്കും കാണാൻ കഴിയാത്ത, മനസ്സിലെവിടെയോ എനിക്കുവേണ്ടി ജീവിക്കാൻ കൊതിക്കുന്ന തോറ്റുപോയവൻ.
മറ്റേത് എല്ലാവർക്കും കാണാവുന്ന കുടുംബത്തിനുവേണ്ടി ജോലി ചെയുന്ന, നാടകം കൊണ്ട് മറച്ചു വച്ച നഷ്ടപ്രണയത്തിലേക്ക് വഴുതി വീഴുന്ന, എനിക്കറിയാത്ത മറ്റേതോ ഒരാൾ.

ആരും എന്നെ കാണുന്നില്ല, ആരും.
അതുകൊണ്ടു തന്നെയാവണം ബന്ധങ്ങളുടെയും, പ്രണയത്തിന്റെയും, സ്നേഹ നാടക രംഗങ്ങളുടെയും ഇടയിൽ ഒറ്റപ്പെട്ടത് പോലെ തോന്നുന്നത്.
നടനാണോ ഞാൻ?
ആർക്കെങ്കിലും അങ്ങനെ തോന്നി കാണുമോ?
അതോ എനിക്കുമുന്നിൽ മാത്രമാണോ ഞാൻ അഭിനയിക്കുന്നത്.

എന്താണ് ഞാൻ?
എന്തുകൊണ്ട് ഞാൻ ഇങ്ങനെയൊക്കെയാവുന്നു.
ചിന്തകൾ തമ്മിലുള്ള കൂട്ടിമുട്ടലുകളിലേക്കാണ് എല്ലാവരുടെയും നിഗമനങ്ങളും ചോദ്യങ്ങളും എന്നെ കൊണ്ടെത്തിക്കുന്നത്.
ആർക്കും വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിയാതെ തലകുനിക്കേണ്ടി വരികയാണ്.
ഇനി സ്വത്വം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വേലിയേറ്റവും ഇറക്കങ്ങളുമാവുമോ?
അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ചിന്തകൾ ഒറ്റപെട്ടുപോവുന്നു.
എന്റെ ചിന്തകളിൽ അൽപ്പനേരം ജീവിച്ചുകൊണ്ട് ഇറങ്ങി വന്നു കഴിയുമ്പോഴേക്കും നഷ്ടങ്ങളുടെ കണക്കെഴുതിവയ്ക്കുന്ന പട്ടികയുടെ നീളം കൂടുകയാണ്.
എന്താണ് അതിനർത്ഥം?
എന്നെ ഒരേസമയം ഉൾക്കൊള്ളാനും ഉൾക്കൊള്ളാതിരിക്കാനും പ്രിയപ്പെട്ടവർക്ക് തടസ്സമാവുന്ന രണ്ടു വ്യക്തിത്വങ്ങളായി ഞാൻ മാറാറുണ്ടെന്നല്ലേ?

വലിയ നഷ്ടങ്ങളുടെ കൂമ്പാരം സൃഷ്ടിക്കാൻ പോവുകയാണ് ഞാൻ.
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന എന്നെ ഞാൻ കൊല്ലാൻ പോവുകയാണ്.
അപമാനപെടുത്തുന്ന വാക്കുകളും, ചോദ്യം ചെയ്യലുകളും കേട്ടു മടുത്തു.
നാടകങ്ങളും, വികാര പ്രകടനങ്ങളും കണ്ട് മടുത്തു.

എന്റെ ചിന്തകളെ പുറത്തേക്ക് വലിച്ചിടാനുള്ള ശ്രമങ്ങളാണ് ഇനിയങ്ങോട്ട്,
ഉൾക്കൊള്ളാൻ കഴിയാത്തവർ വിട്ടുപോട്ടെ,
മരണംവരെ കൂടെയുണ്ടാവും എന്ന് ഉറക്കെ ശബ്‌ദിച്ച നാടകങ്ങൾക്കൊക്കെ തിരശീല വീഴട്ടെ.
എനിക്ക് എന്നെ കാണാനോ കേൾക്കാനോ കഴിയാതെ അന്ധനും ബധിരനുമായി ജീവിച്ചിട്ടെന്തു കാര്യം.
സ്വാർത്ഥതയാവാം, എനിക്ക് എന്നോട് പരിഭവം ഉണ്ടാവേണ്ട കാര്യമില്ലല്ലോ.

ഉയിർത്തെഴുന്നേൽപ്പ്

നാം തനിച്ചാണ് കുഞ്ഞേ
നമ്മുടേതല്ലാത്തൊരു മണ്ണും മണ്ണിൻറുടയൊര-
വരുമെന്നാരോ ചൊല്ലീടുമ്പോൾ
നാമിതെങ്ങോട്ടു പൊകുമെൻ കുഞ്ഞേ
കാവി പുതപ്പിച്ചൊരുകൂട്ടം മുന്നിലിരുന്നെങ്ങനെ
തിന്നണമെന്നുമെന്തറിയണമെന്നു മുറക്കെയലറുമ്പോളി-
തെങ്ങോട്ടു പോകുമെൻ കുഞ്ഞേ
കാഹളം മുഴക്കിയിരുന്നൊഴുകുന്ന പുഴകളിലെ
ചുവപ്പിന്നോരംശമതെവിടെലും കാണുന്നുവോ നീ.

കൊന്നുതള്ളുമ്പോൾ മിണ്ടാതിരുന്നച്ഛനെന്തിനിവിടെ
കരയുന്നേനച്ച
കല്ലിലും മൂർദ്ധന്യമാംവിധം കയറ്റിയ ശൂലത്തിൻ
മുന്നിലും കേഴുമ്പോഴാ
ചുവന്ന കോടിയുടെ കാലൊന്നെടുത്തിരുന്നേലാ
മണ്ണും മണ്ണിനുടയോരുമെല്ലാം നാമാവില്ലേനച്ച.

അവസാന കലാപമതെരിയുമ്പോളെന്നെ
യകക്കളത്തിലടച്ചിരുന്നില്ലേങ്കിലതു
ഞാനെങ്കിലുമൊന്നു ചോദിച്ചേനച്ച,
നാടേറി വീടേറി കൊന്നുതളുമ്പോളതു
ഞാനേലും ചോദിച്ചേനച്ച!

നിനക്കിനിയൊന്നുമെന്നില്ലയെൻ
യീ പിതാവിന് നൽകീടുവാൻ
എന്നതോർതിരിക്കാനാവില്ലെൻ കുഞ്ഞേ,
അടുക്കള പുറത്തിരിക്കുമാ വലിയ മീൻവെട്ടിയും
കത്തികരിഞൊരാ വിപ്ലവകാരിതൻ ചുവന്ന
ധ്വജവുമെടുത്തുകൊണ്ടേയിറങ്ങുക നീ
നെഞ്ചിലണയാത്തോരാ നേരുകൾക്കൊപ്പമീ
കാലയളവില്ലാത്തൊരു നാളെയുടെ ശബ്ധമായി.

ജാർസയെ തേടി

ഡൽഹി തെരുവുകളിൽ കമ്യൂണിസം പഠിക്കാൻ ഇറങ്ങിയൊരു കാലമുണ്ടായിരുന്നു.
ആട്ടും തുപ്പും കേട്ട് തുടങ്ങിയ കാലം.
എത്രയോപേരെ പരിചയപെട്ടു, പരിചയപെട്ടവരിൽ ഭൂരിഭാഗവും പരിചയക്കാർ മാത്രമായി ഒടുങ്ങി.
സൗഹൃദങ്ങളുമായ് കൂടെ നിന്നവരൊക്കെ ബാർ ടേബിളുകളിൽ അന്തിയുറങ്ങി നേരം വെളുപ്പിക്കുന്ന ഇന്റെലെക്ച്വൽ കലാകാരന്മാർ.
കലകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്ന നോൺ സർട്ടിഫയ്‌ഡ്‌ കമ്മ്യൂണിസ്റ്റുകാർ.
അവിടുന്നങ്ങോട്ട് ബാറുകളിൽ നിന്നും ബാറുകളിലേക്കും, തെരുവുകളിൽ നിന്നും തെരുവുകളിലേക്കുമുള്ള യാത്രകളായിരുന്നു.

താടി വളർന്നു, മുടി നരച്ചു.
ഊരുതെണ്ടി തെണ്ടി തടി മെലിഞ്ഞു.
കഞ്ചാവും മയക്കുമരുന്നും കൊണ്ടാണെന്നു പാണന്മാർ പാടി.

ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് കലാകാരന്മാർ ചേക്കേറി,
കൂടെ പോയെങ്കിലും പട്ടിണി കിടക്കാൻ അറിയാത്ത, തെരുവുകളിൽ ഉറങ്ങാനാറിയാത്ത, ഭാഷയറിയാത്ത, ഊരറിയാത്ത, എനിക്കെന്ത് കമ്മ്യൂണിസം.
ഇങ്ങളെ കമ്മ്യൂണിസമൊക്കെ കൊച്ചമ്മമാരുടെ അടിപാവാടയിലും ബുൾഗാൻ താടിയിലും എസി കാറുകളിലും കൊണ്ട് നടക്കുന്ന കമ്മ്യൂണിസമെല്ലെ എന്ന് ബംഗാളി ഓട്ടോ ഡ്രൈവർമാരുടെ ചോദ്യങ്ങൾ കേട്ട് തുടങ്ങിയപ്പോൾ വണ്ടി ഗുർഗോണിലെക്ക് വച്ച് പിടിച്ചു.

തനിച് ബാർ ടേബിളുകളും പോലീസ് സ്റ്റേഷനുകളും നടന്നു മടുത്തപ്പോൾ
ഗംഗയുടെ കരയിൽ കാവി പുതയ്ക്കുന്നിടങ്ങൾ തേടി അലയാൻ തുടങ്ങിയ നാളുകൾ.
പിന്നെ മഞ്ഞപ്പിത്തം കൊണ്ടുവന്നൊരു ഋഷികേശ് യാത്രയിൽ നിന്നുമൊരു പ്രണയം വീണുകിട്ടുന്നു.
അവിടന്നങ്ങോട്ട് ചത്തവന്റെ സൈദ്ധാംധിക വാണമടിയായിരുന്നു.

ഇപ്പോൾ ജാർസയിൽ മഴപെയുന്നതും നോക്കി കറുത്ത മണ്ണിൽ ചവിട്ടി ശവപ്പെട്ടിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന നക്ഷത്രങ്ങളും നോക്കി ഇരിപ്പാണ്. ഗുരുവായൂരപ്പനെ കെട്ടിപ്പിടിച്ച പെന്താകോസ് പള്ളിയിലുറങ്ങുന്ന ആ ചുവന്ന നക്ഷത്രത്തെ കാത്തിരിപ്പാണ്.
പുലയന്റെ ഏഴഴകുള്ള കറുപ്പുകൊണ്ട് ചുവന്നു പോയവൾ, കൂടെ ശബ്ദം പുറത്തേക്കു വരാതെ വീർപ്പുമുട്ടി നക്ഷത്രങ്ങളായി മാറിയ മൂന്നു മിന്നാമിങ്ങുകൾ. കാമ കണികകളുടെ സ്‌ഫോടനത്തിൽ വെന്തുമരിച്ചവർ.
ജാർസയിൽ മഴപെയ്താൽ, ഉയിർത്തെഴുനേൽക്കാൻ കാത്തു നിൽക്കുന്നവർ.

ഇനി അവരെ അന്വേഷിച്ചുള്ള യാത്രകളാണ്. ജാർസയിലെ മഴയ്‌ക്കായുള്ള കാത്തിരുപ്പ്.
ചിലപ്പോൾ മരണത്തിലേക്കായിരിക്കാം, ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.
വാരാണസിയിലേക്കുള്ള യാത്രയിൽ അവരൊക്കെ കൂടെയുണ്ടാവും.
സുജാതയും, രേവുവും, രവിയും, റോയിയും, നോവയും ഒക്കെ ഉണ്ടാവും. മരണത്തിലാണ് കലാശിക്കുന്നതെങ്കിൽ അങ്ങനെ.
മരണവും ഒരു യാത്രയാണല്ലോ.

എന്നോ എഴുതിവച്ചൊരു മനസ്സ്.

17 ധനു 1192
ദില്ലി



പ്രിയപ്പെട്ടവളെ പാറു,

എന്റെ ഹൃദയം ചിരിക്കുകയാണ്, പ്രണയം സിരകളിലേക്ക് നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
നിന്നോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിട്ടില്ല. ജാലകങ്ങളൊക്കെ അടഞ്ഞു പോയൊരു മനസ്സായിരുന്നു എന്റേത്. ഇന്ന് ജീവിതം ഒരു പ്രതീക്ഷയാണ്.

അറ്റം കാണാത്ത വഴികളിലൂടെ എന്നും നിന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് നടന്നു നീങ്ങുക എന്ന സ്വപ്നം മാത്രമായി ജീവിതം മാറുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട് മരിക്കാത്തൊരു പ്രണയമായി ജീവിതാവസാനം വരെ നിന്റെ കൂടെ ഉണ്ടാവണം എന്നുള്ളൊരു അടങ്ങാത്ത ആസക്തി നുരഞ്ഞു പൊന്തുകയാണ്.

ആദ്യമായി നിന്റെ വിരലുകൾ എന്റെ വിരലുകളിൽ കോർത്തുവച്ച നിമിഷവും, ഇടതടവില്ലാതെ ചുംബനങ്ങൾ കൈമാറിയ നിലാവില്ലാത്ത രാത്രിയിലെ ഓർമകളും പുഴയൊഴുകുന്ന ഈ വഴിയരികിൽ കണ്ണാടി ചില്ലു പോലെ പതിയുകയാണ്.
നിന്റെ മുലകൾക്കിടയിൽ ശ്വാസം മുട്ടി കരയുമ്പോഴും, ചേർത്ത് വച്ച് കൂടെ കിടക്കുമ്പോഴും,
കാലുകൾ കൊരുത്തുവച് പുതപ്പിനുള്ളിൽ മറ്റൊരു ലോകത്തെ കുറിച്ചു സ്വപ്നം കാണുമ്പോഴും
എന്നിലെ അണപൊട്ടിയൊഴുകുന്ന നിയന്ത്രിക്കാനാവാത്ത ഒരു പ്രണയത്തിന്റെ സാക്ഷിയായി മാറിയ എന്നെ ഞാൻ ചികഞ്ഞെടുക്കുകയാണ്.
ഓരോ നോക്കിലും ഓരോ വാക്കിലും ആയിരമായിരം അർഥങ്ങൾ കൈമാറിയ നിമിഷങ്ങളല്ലാതെ ഒന്നും തന്നെ ചികഞ്ഞെടുക്കാൻ ഈ കുഞ്ഞുമനസ്സിലില്ല.

എന്നിലെ പുരുഷന്റെ സ്വാർത്ഥതയിൽ ഒരിക്കലും നിന്നെയൊതുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല,
മനസ്സുകൾ തുറന്നുവച്ചുകൊണ്ട്  തടവറകളില്ലാതെ നീ പാറിപറക്കണം.
ഭാവിയുടെ ചിന്തകൾ അലോസരപ്പെടുത്താതെ വർത്തമാനത്തിൽ നിന്നും വർത്തമാനത്തിലേക്കുള്ള പ്രയാണം.
ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്കുള്ള പ്രയാണം.
എങ്കിലും മനസ്സിലെ ഏതോ കോണിൽ അടിഞ്ഞു കൂടിയ സ്വാർത്ഥതയുടെ ഒരംശം ആഗ്രഹിച്ചു പോവുകയാണ് എന്നും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്. എനിക്ക് മാത്രം സ്വന്തമായിരുന്നെങ്കിലെന്ന്.

കാതങ്ങൾ ദൂരെ നിന്നും നിന്റെ കണ്ണീർ വീഴുന്ന ശബ്ദം ആഴത്തിൽ പതിഞ്ഞിരുന്നതൊക്കെ എന്റെ ഹൃദയത്തിലേക്കായിരുന്നു.
അലോസരപ്പെടുത്തി കൊണ്ടിരുന്ന ചിന്തകളുടെ കൂടെ അലങ്കോലപ്പെട്ടുകിടന്ന ജീവിതത്തിലേക്ക് ചന്ദന ജാലകം തുറന്നു വന്നവൾക്ക്, പ്രണയത്തിന്റെ വിത്ത് പാകിയെടുത് മുളപ്പിച്ചെടുത്തവൾക്ക് ഞാൻ കണ്ണുനീർ മാത്രമാണ് നൽകിയതെന്നുള്ള നീറ്റൽ ഇപ്പോഴും മനസ്സിൽ കിടന്നു മുരളുകയാണ്.
സ്വപ്നങ്ങളും മിഥ്യ സങ്കൽപ്പങ്ങളിൽ ഉയിർത്തെഴുന്നേറ്റ കഥാപാത്രങ്ങളും മാത്രമുള്ളൊരു യാത്രയായിരുന്നു എന്റെ ജീവിതം. ഒരിക്കലും എന്നെ തിരുത്താൻ നീ ശ്രമിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടു പോലുമില്ല.
അറിയില്ല, എനിക്കറിയില്ല നിനക്ക് ഞാൻ എന്താണ് നൽകേണ്ടതെന്ന്.
എങ്ങനെയാണ് ഓരോ നിമിഷം എന്റെ സിരകളിലൂടെ അണപൊട്ടിയൊഴുകുന്ന നിന്നോടുള്ള പ്രണയത്തെ ഞാൻ തുറന്നു കാണിക്കേണ്ടതെന്ന്.
എന്നെ ഭീതിപ്പെടുത്തുന്നതും അത് മാത്രമാണ്. അതോർത്തു മാത്രമാണ് കഴിഞ്ഞ നാളുകൾ മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞിട്ടുള്ളതും. അപ്പോഴും ആ കണ്ണുനീർ എനിക്ക് മധുരമുള്ളതായിരുന്നു.

എനിക്കറിയാം,
നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നെന്നുവെന്ന്, എത്രത്തോളം ഈ നെഞ്ചത്തെ ചൂടിൽ വന്നണയാൻ കൊതിക്കുന്നുവെന്ന്. വെറുതേയിരിക്കാൻ, വെറുതെ കാണാൻ, വെറുതെ മിണ്ടാൻ രാവും പകലും എണ്ണിത്തീർക്കുന്നുവെന്ന്.
കണ്ണുനീരും പിണക്കങ്ങളുമാണ് നിന്നിലെ നിഷ്കളങ്ക പ്രണയത്തിന്റെ പ്രീണനം എന്നിരിക്കെ ഈ കത്തിന്റെ ആവശ്യകതയെന്തെന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ മനസ്സ് തുറന്നു വച്ച് എഴുതുകയാണ്.
എന്റെ പ്രിയപ്പെട്ടവൾക്കുവേണ്ടി. എനിക്കൊരിക്കലും അകലാൻ കഴിയാത്ത എന്റെ ദേഹിക്കുവേണ്ടി.

പറയാൻ വാക്കുകൾ പോരാതെ വരികയാണ്. എങ്കിലും ആവർത്തിക്കുന്നു.
പെണ്ണേ, നിന്നോടെനിക്ക് പ്രണയമാണ് മറ്റെന്തിക്കാളും.


എന്ന്,
നിന്റെ സ്വന്തം
ഉലുക

അമ്മയ്‌ക്ക് ഒരു കത്ത്

1192  വൃശ്ചികം 19
ദില്ലി


എന്റെ അമ്മയ്‌ക്ക്,

അമ്മയ്ക്കും അച്ഛനും സുഖം തന്നെയാണെന്നറിയാം. എനിക്കിവിടെ സുഖം തന്നെ.
അമ്മ ഒരിക്കലും ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചു കാണില്ല അല്ലെ, ഈ കാലത്തു ആരെങ്കിലും ആർക്കെങ്കിലും കത്തുകൾ എഴുതുമോ, അതും സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട്.

അതെ അമ്മെ. എന്റെ ജീവിതമിന്ന് ആഹ്ലാദപൂർണമാണ്.
സന്തോഷഭരിതമല്ലാത്ത കാലങ്ങൾ ജീവിതത്തിൽ കഴിഞ്ഞുപോയപ്പോൾ അല്ലെങ്കിൽ ഇടയ്ക്കിടക്ക് ഓർമപ്പെടുത്തിയതിനുശേഷം കടന്നുവന്ന ജീവിതത്തിലെ ഈ നല്ലകാലം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു.

അമ്മയുടെയും അച്ഛന്റെയും ജീവിതവും ഇതുപോലെ സന്തോഷത്തോടെതന്നെ മുന്നോട്ടു പോകണം.
അതിനുവേണ്ടി ഒരു മകൻ എന്നനിലയ്‌ക്ക് ഞാൻ എന്ത് ചെയ്യണം എന്ന് ഇത്രയും കാലമായും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായുള്ള ചിന്തകൾ വേരുറയ്ക്കാൻ തുടങ്ങിയ കാലം തൊട്ടേ ഞാനതു ശ്രമിക്കാറുമുണ്ട്.

എന്റെയോ, അനിയന്മാരുടെയോ ഭാവി ജീവിതത്തെകുറിച്ചു അമ്മ വിഷാദാത്മകമായി ചിന്തിക്കാൻ ശ്രമിക്കരുത്, ജീവിതത്തിലെ സന്തോഷകാലങ്ങൾക്കായി പ്രയത്നിക്കാൻ പ്രാപ്തരാകും വിധം തന്നെയാണ് അമ്മയും അച്ഛനും ഞങ്ങളെ വളർത്തിയിട്ടുള്ളത്.
കഴിഞ്ഞകാലയളവിലുണ്ടായ സന്തോഷകരമായ മാറ്റങ്ങളൊക്കെ അമ്മയും കാണുന്നതാണല്ലോ, അല്ലെ?

സാമ്പത്തികമായി മാത്രമാണ് ഇപ്പോഴുള്ള താത്കാലികപ്രശ്നങ്ങൾ, അത് തീർത്തുകൊണ്ടു ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാഞ്ഞിട്ടല്ല.
ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിറകേയോടാനുള്ള ധൈര്യവും വിശ്വാസവുമാണ് ഇക്കാലയളവിൽ ഞാൻ നേടിയെടുക്കാൻ ശ്രമിച്ചിട്ടുള്ളത്.
അപകടാവസ്ഥയിലുള്ള ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാവാതെ നോക്കാനുള്ള വിശ്വാസവും അതോടൊപ്പം തന്നെയുണ്ട്. അമ്മ ഒരിക്കലും അതിൽ ഭയപ്പെടരുത്.

എവിടെയോ കേട്ടൊരു കവിതയുടെ നാലുവരികൾ ഇപ്പോൾ ഓർമ്മവരികയാണ്.
"സമയമില്ലൊരു വാക്കിനാലും നെയ്‌തെടുത്ത
വിളക്കിൻ തിരിയാലലിവിൻ സങ്കടം
ജന്മാതാപം ലയിപ്പിക്കും അലങ്കാരങ്ങളിൽ
വർത്തമാനങ്ങളില്ലാതാവും ഭൂതകാലത്തിന്റെ അനർത്ഥങ്ങളിൽ"

പിന്നെ,
കഴിഞ്ഞ ദിവസം എനിക്ക് ഇരുപത്തഞ്ചു വയസ്സ് തികഞ്ഞിരിക്കയാണ്.
പ്രണയ സുരഭിലമായ ഈ ലോകത്തിൽ വളരെ കാവ്യാത്മകമായൊരു പെണ്ണും ഇപ്പോൾ മനസ്സുകൊണ്ട് കൂടെയുണ്ട്; പാറു.
കൂടാതെ കലാപരമായും സാമൂഹികപരമായും ചിന്തകൾ ഉൾക്കൊള്ളാനും സമൂഹത്തിന്റെ ഭാഗമാവാനും ശ്രമിക്കുന്ന കുറെയേറെ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നുവരുന്നു. മെയ്‌മാസം പൂമരത്തിലെ ചില്ലകളെല്ലാം പൂക്കുന്നതുപോലെ ആഹ്ലാദകരമായ ജീവിതത്തിൽ എല്ലാം സന്തോഷഭരിതമായി മാറുന്നു.

അച്ഛനോടും അന്വേഷണം പറയണം, കത്ത് ചുരുക്കുന്നു.


അമ്മയുടെ മകൻ.
പ്രജി.

നീയുണ്ടായിരുന്നെങ്കിൽ

തോന്നുകയാണല്ലോ പെണ്ണേ നീയുണ്ടായിന്നെങ്കിലെന്ന്.
മുല്ലക്കൊടിനാട്ടിലെ വയലുകൾക്കും,
പുഴക്കരയിലെ കതിരുകൾക്കും
തിരികൾ തെളിയാത്ത കാവിലെ വള്ളികൾക്കും,
തൊണ്ടച്ചനും, കോമരങ്ങൾക്കും,
അമ്പലപ്പറമ്പിലെ അരയാലുകൾക്കും,
ഏഴിമലയിലെ തെയ്യങ്ങൾക്കും,
തോന്നാറുണ്ട് തീയത്തിയെ, നീയുണ്ടായിന്നെങ്കിലെന്ന്.

അർത്ഥമില്ലാത്ത പ്രണയത്തിന്റെ തടവറയിൽ ശ്വാസം മുട്ടുമ്പോൾ
പെണ്ണേ, തീയത്തിയെ,
എനിക്കും തോന്നുവാണല്ലോ നീയുണ്ടായിരുന്നെങ്കിലെന്ന്.

കത്തിയമർന്ന കാടുകൾക്കും,
ചുടുകാട്ടിലെ കരിഞ്ഞുണങ്ങാത്ത കാഞ്ഞരത്തിനും
പാലമരത്തിനും മാത്രമാണല്ലോ ഇന്നു നീ.

എങ്കിലും,
തോന്നുകയാണല്ലോ പെണ്ണേ എൻ തീയത്തിയെ

പുഷ്കർ

ഊരുതെണ്ടികളുടെ കൂടെയിരുന്ന്,
ഒരു ഭാഗത്തു സീതയും മറ്റൊരു ഭാഗത്തു രാമനെയും നിർത്തിക്കൊണ്ട് ബ്രഹ്‌മാവിന്റെ ചിന്തകളിലൂടെയുള്ള മെൽവി ഭാഷയിലെ വരികൾ ഉരുവിടുമ്പോൾ,
രണ്ടു കുപ്പി ബിയറിന്റെ മന്ദിപ്പിൻറെ പുറത്തു എങ്ങോട്ടെന്ന് അറിയാതെ ഇറങ്ങിയത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് നീറി വരുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ടവളുടെ ഉണങ്ങാത്ത ചുംബനങ്ങൾ എന്നെ അത്രയേറെ മത്തുപിടിപ്പിക്കുന്നതായിരുന്നു.
ഡൽഹി അജ്മീർ ഹേവെയിൽ ഏതെങ്കിലും ഒരു വാഹനത്തിന്റെ സഹായം പ്രതീക്ഷിച്ചു കൈ നീട്ടി നിൽക്കുമ്പോൾ അവളുടെ കരയുന്ന കണ്ണുകൾ മാത്രമായിരുന്നു മനസ്സിൽ.
അതുകൊണ്ടു തന്നെയാവണം എങ്ങോട്ടേക്കെന്നു എല്ലാവരും ചോദിച്ചപ്പോൾ "ജയ്‌പൂർ" എന്ന് പറയേണ്ടി വന്നതും, കിട്ടിയ വാഹനത്തിൽ കയറി ജയ്‌പൂർ, അവിടുന്ന് രാജസ്ഥാൻ ട്രാൻസ്പോർട്ടിൽ കയറി ബാന്ദ്രസിന്ഡറി ഇറങ്ങിയതും.
അത്രയേറെ ഒറ്റപെട്ട നിമിഷങ്ങൾ.

പ്രിയപ്പെട്ടവളുടെ കൈപിടിച്ചു പുഷ്കറിലേക്ക് കിലോമീറ്റർ നടക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറക്കുകയായിരുന്നു.
മൃഗത്തിന്റെ ചിന്തകൾ വിഗ്രഹമാക്കി വരാഹം എന്ന പേരിൽ അകത്തിരുത്തിയ കല്ലുകൾക്ക് അവൾ തൊഴുതു പ്രാർത്ഥിക്കാൻ കയറിയപ്പോൾ ഞാൻ എന്തുകൊണ്ട് തടഞ്ഞില്ല?
'പുരുഷന് സ്ത്രീയോടുള്ള ആധിപത്യം' അത് ഞാൻ മറന്നുപോയിരിക്കുന്നോ; എന്തൊരു ജന്മമാണിത്.

ഒടുവിൽ ബ്രഹ്‌മാവിന്റെ പത്നിയായ സാവിത്രിയുടെ മുന്നിൽ മണിയടിക്കാൻ അവളുടെ കൈകൾ എത്താതിരിക്കുമ്പോൾ അവൾക്ക് പകരം എന്റെ കൈകൾ മണികളിൽ ശബ്ദം നൽകുകയും, അവളുടെ കൈകൾ എത്തുംവിധത്തിൽ അവളെ ഉയർത്തുകയും ചെയ്തത് ഞാൻ ശ്രീരാമനെക്കാളും വലിയവൻ ആയതുകൊണ്ട് തന്നെയാവണം. അല്ലെങ്കിലും, പുരുഷൻ ഒരിക്കലും ശ്രീരാമനോളം തരാം താഴാൻ ശ്രമിക്കരുത്.

ചുട്ടുപൊള്ളുന്ന മരുഭൂയിലൂടെ ഒട്ടകങ്ങളെപോലെ കുതറിയോടുമ്പോഴും,
അസ്തമയ സൂര്യനെ നോക്കി സരോവരം തടാകത്തിൽ കാൽ നീട്ടി ഇരിക്കുമ്പോഴും,
ഒരു യാത്രയിലൂടെ പ്രണയത്തെയും - ഒരു പ്രണയത്തിലൂടെ യാത്രയെയും - സ്നേഹിക്കുന്നവനായി ഞാൻ മാറുകയായിരുന്നു.
അതുകൊണ്ടു തന്നെയാവണം, ഒരുഭാഗത്തെ രാമനെ ഒഴിവാക്കി അവിടെ - അച്ഛനെന്നോ, കാമുകനെന്നോ, പതിയെന്നോ അറിയാത്ത രാവണനെ രാമാനുപകരം സീതയ്ക്ക് വേണ്ടി വരികളിൽ പ്രതിഷ്ഠിക്കാൻ ഉജ്ജയിനിൽ നിന്നും ഭക്തിയുടെ മറവിൽ യാത്രകളെ സ്നേഹിക്കുന്ന കാവി വസ്ത്രധാരികളോട് പറയേണ്ടിവന്നത്.

പക്ഷെ അവൾ സീത തന്നെയായിരുന്നു.
പുഷ്കറിലെ ബ്രഹ്‌മാവിന്റെ ക്ഷേത്രത്തിനുമുന്നിൽ എല്ലാവരും നൂറുരൂപയുടെ താമരമൊട്ടുകൾ തടാകത്തിൽ എറിയുമ്പോൾ - വിശന്നുവലഞ്ഞ അമ്മയ്ക്ക്, തെരുവ് ഗായകർക്ക്, കയ്യിൽ ആകെയുള്ള പണം കൊണ്ട് ഭക്ഷണം വാങ്ങിക്കൊടുക്കാൻ തയാറായത്,
തിരിച്ചു മരുഭൂമിയിൽ നിന്നും ഇറങ്ങാൻ പണമില്ലാതെ വന്ന കാമുകന്റെ കൂടെ പിച്ചയെടുക്കാൻ ഇരുന്നത്,
മലയാളത്തിലെ കുറത്തിപെണ്ണുകളുടെ വരികൾ ഉജ്ജയിനിലെ നാടൻ സംഗീതത്തിന്റെ കൂടെ കൂട്ടികലർത്തിയത്, അവൾ സീതയായതുകൊണ്ട് തന്നെയാവണം.

ഒടുവിൽ,
ഉജ്ജയിനിലെ ഗായകർക്ക് മുഴുവൻ പണവും നൽകി പുഷ്കറിൽനിന്നുള്ള വറ്റിയ കുന്നുകൾ തിരിച്ചു കയറുന്ന നിമിഷത്തിൽ, കാമുകനുവേണ്ടി കരുതിവച്ച "Siddhartha  - Hermann Hesse " സമ്മാനിക്കുമ്പോൾ രാമനിൽ നിന്നും എന്നിലേക്കും എന്നിൽ നിന്നും ബുദ്ധനിലേക്കുമുള്ള ദൂരത്തെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് അവൾ എന്നെ കൊണ്ടെത്തിക്കുകയായിരുന്നു.

മുബൈയിൽ നിന്നും ആഗ്രയിലേക്കു പോകുന്ന ചരക്കുവണ്ടിക്കകത് ചെതാവണി ബീഡി വലിച്ചിരിക്കുമ്പോൾ "ഒരു തെണ്ടിയുടെ നിലവാരം" എന്ന് സ്വയം വിലയിരുത്തി ബനാറസിലേക്കുള്ള യാത്ര സ്വപ്നം കാണുകയായിരുന്നു.

പാറു, ഈ വർത്തമാനകാലത്തിൽ ഞാൻ നിന്നോളം മറ്റാരെയും പ്രണയിക്കുന്നില്ല എന്ന സത്യം എനിക്ക് മറച്ചുവയ്ക്കാൻ കഴിയുന്നില്ല.


രാത്രിയുടെ കഥ

രാത്രിയെ കുറിച് കഥയെഴുതണം!
അങ്ങനെ പല രാത്രികൾ കഴിഞ്ഞു പോയി, തലക്കെട്ടു മാത്രം എഴുതിവച്ച ഓരോ പേപ്പറും കൊട്ടയിൽ വീണു കൊണ്ടേയിരുന്നു.
ഭ്രാന്തൻ ചിന്തകളിൽ നിന്നും മുക്തി നേടിയ രാത്രികളായിരുന്നു അവയൊക്കെ.
യേശുദാസിന്റെ ശബ്ദം ഭ്രാന്തൻ ചിന്തകളിൽ നിന്നും രക്ഷപെടുത്തി ഉറക്കത്തിലേക്ക് പറഞ്ഞയച്ച രാത്രികൾ.

എല്ലാം പാതിവഴിക്കിട്ട് കിടന്നുറങ്ങാൽ എളുപ്പമാണ്,
പൂർത്തീകരിക്കാൻ മാത്രമാണ് പ്രയാസം.
ആത്മവിശ്വാസവും, ധൈര്യവും ഇല്ലാതെ ജീവിക്കുന്ന ഒരാൾക്ക് പൂർത്തീകരിക്കാൻ കഴിയുന്ന ചിന്തകൾ ഒന്നുമായിരുന്നില്ല കൂട്ടിനുള്ളത്. തെറ്റിപ്പോയ അരിത്മെറ്റിക്സ്!

എന്തൊക്കെ സംഭവിച്ചാലും ഇന്നത്തെ രാത്രിയെകുറിച് കഥയെഴുതും എന്നു തീരുമാനിച്ചതാണ്.
പക്ഷെ, സമയം തെറ്റി വന്നൊരു മഴ!
കസേരയും, പെന്നും പേപ്പറും കുന്ത്രാണ്ടാവുമൊക്കെ എടുത്തകത്തേക്കിട്ടു,
എന്നിട്ടു തലക്കെട്ടും കൊടുത്തു. "ജാർസയിൽ മഴപെയ്തു"

തലക്കെട്ടുഴുതി പുറത്തേക്കു പെയ്യുന്ന മഴയും നോക്കി രണ്ടു സിഗരറ്റ്‌ അടുപ്പിച്ചു വലിച്ചു തീർത്തപ്പോഴേക്കും മഴ നിന്നു.
"ജാർസയിൽ മഴപെയ്തു" അതെ മഴ പെയ്തു.
ഇനി എന്തെഴുതും?

വെറുതേ മുറിക്കുള്ളിൽ തലങ്ങും വിലങ്ങും നടന്നു.
ഉച്ചയ്ക്ക് തന്ന ക്ലിനിക്കിലെ കാർഡ് മുന്നിൽ വന്നു പെട്ടു, രക്തം കൊടുത്താൽ മുന്നൂറു രൂപ കിട്ടുമെത്രെ.

ഈ കാലത്തും രക്തം വിറ്റു ജീവിക്കുന്നവരോ? അതും മലയാളികൾ.
അതെ പോലു.
ജോലി തിരഞ്ഞു വരുന്നവരും, ജോലി നഷ്ടപ്പെട്ടു അടുത്ത ജോലിക്ക് തിരയുന്നവരും, മാസത്തിൽ രണ്ടോ മൂന്നോ തവണ രക്തം വിൽക്കാറുണ്ടെന്നാണ് ക്ലിനിക്കിലെ ചേച്ചി പറഞ്ഞത്.

എന്നാൽ പിന്നെ അവർക്കു നാട്ടിൽ പോയിക്കൂടെ.
ആഹ്, പറഞ്ഞിട്ടു കാര്യമില്ല, ഇല്ലാത്ത ദാരിദ്ര്യം പറഞ് വീട്ടീന്നിറക്കി വിടാൻ കാത്തിരിക്കുവാണ് ചില രക്ഷിതാക്കൾ.

കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് ഉറക്കെ ഒരു "ഇങ്കുലാബ് സിന്താബാദ്" വിളിച്ചുകൊണ്ട് ആ കാർഡ് കീറിചാടി.

കഥയ്ക്ക് വേണ്ടി തിരഞ്ഞു,
പ്രണയത്തെ കുറിച് എഴുതിയാലോ?

"മഴയിൽ മുളച്ചൊരു പ്രണയം" അടുത്ത തലക്കെട്ടെഴുതി.

'നല്ല മഴ, അവളെയും കെട്ടിപിടിച്ചു ഗുൽമോഹർ മരത്തിന്റെ ചുവട്ടിലിരിക്കുന്നു.
അവിടുന്നു കോളേജിന്റെ വരാന്തയിലേക്കും പിന്നെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്‌മുറിയിലേക്കും, അവിടെ വച്ചു ചുംബനങ്ങൾ കൈമാറുന്നു....'
ശേ! പ്രണയം എഴുതി തുടങ്ങിയാൽ അതാണ് പ്രശ്നം, കാമത്തിൽ ചെന്ന് അവസാനിക്കും.

ഒരു നല്ലൊരു പ്രണയം പോലും ഇല്ലല്ലോ ജീവിതത്തിൽ,
ഒന്നുകിൽ അവള് പറ്റിക്കും, അല്ലെങ്കിൽ തല്ലി പിരിയും!

അങ്ങനെ, കഥകൾക്ക് വേണ്ടി മുറിക്കുള്ളിൽ സിഗരറ്റുകൾ  പുകഞ്ഞു കൊണ്ടേയിരുന്നു.

ഒടുക്കം മുറിക്കുള്ളിൽ പുകകൊണ്ടു ശ്വാസം മുട്ടി ചത്ത രണ്ടു ചിലന്തികൾ ചുവരിൽ തൂങ്ങിയാടുന്നതു കണ്ടു.
അരെ വാഹ്! പുതിയ കഥ! "പുകവലിച്ചു ചത്ത ചിലന്തി"
അങ്ങനെ ചുമച്ചു ചുമച് ഈ ഒരു രാത്രിയിലെ കഥയെഴുതുന്നൊരു ഭ്രാന്തൻ.

ഏഴിമലയിലേക്ക്

ഭാഷയുടെ കടുപ്പം കാരണം ആഗ്രഹിച്ചു വാങ്ങിയ ജാക്ക് കുറുഒക്കിന്റെ 'ഓൺ ദി റോഡ്‌' വായിക്കാൻ പറ്റാത്ത സങ്കടത്തിൽ, എന്നാൽ വായിച്ചു തീർക്കാതെ ഒന്നും ചെയില്ലെന്ന വാശിയിൽ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളും പലരോടും ചോദിച്ചറിഞ്ഞു വായിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, 
ആരോ ഒരാൾ പറഞ്ഞു; നടന്നു കൊണ്ട് വായിച്ചു തീർക്കേണ്ട യാത്രകളാണ് അതിലെ കടലാസുകൾ നിറയെ എന്ന്.

ഈ കർക്കിട മാസത്തിൽ വീട്ടിലെ നാല് ചുവരുകൾക്ക് വെളിയിൽ എവിടെ പോയിരുന്നു വായിക്കും? എന്ന ചിന്തയിൽ ഓരോ കടലാസും മറിച്ചു നോക്കുന്നതിനിടെ എവിടെയോ കണ്ടു. 

"നതിംഗ് ബിഹൈണ്ട്  മി, എവരിതിംഗ് എഹെഡ് ഓഫ് മി, ഏസ് ഈസ് ഓവർ സൊ ഓൺ ദി റോഡ്‌!"

എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നത് പോലെ മഴ കുറഞ്ഞ ആ ഒരു ദിവസം തന്നെ ഭ്രാന്തമായ ചില ഭ്രാന്തരുടെ ചിന്തകൾ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുംബോൾ പിന്നെ എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും.
പ്ലാസ്റ്റിക്‌ സഞ്ചിയിൽ ബുക്കും ക്യാമറയും പൊതിഞ്ഞു വീട്ടിന്നിറങ്ങി,
ആദ്യം പറശിനിയും, പിന്നെ പയാംബലവും ഒക്കെ മനസ്സില് വന്നെങ്കിലും പ്രിയപ്പെട്ട ഒരു ഭ്രാന്തന്റെ സഹായത്താൽ ചെന്നെത്തിയത് എഴിമലയിലാണ്.

തനിചിരിക്കാനും, നടക്കാനും ഒന്നും പാങ്ങില്ലാത്ത സ്ഥലം എന്ന് ഒറ്റ നോട്ടത്തിൽ വിലയിരുത്തിയെങ്കിലും തെറ്റ് പറ്റി!

"ആർക്കും ഞങ്ങളെ അറിയില്ല,
അതുകൊണ്ട് തന്നെ ആരുടെ മുന്നിലും അഭിനയിച്ചു തീർക്കേണ്ട ആവശ്യവും ഇല്ല. നടന്നിട്ടോ ഇരുന്നിട്ടോ കിടന്നിട്ടോ നിനക്ക് ഇവിടിരുന്ന്  വായിച്ചു കൂടെ"
കൂടെയുള്ള മറ്റൊരു ഭ്രാന്തന്റെ പൊട്ടിത്തെറിക്കുന്ന ചിന്തകളുടെ കൂടെ ആവുംബോൾ പിന്നെ പിന്നോട്ട് വിളിക്കാത്ത ഒരുതരം ധൈര്യമാണ്.

ഞങ്ങൾ നടന്നു, വായിച്ചു കൊണ്ട് തന്നെ നടന്നു.
അതിനിടയിൽ ആർക്കും വേണ്ടാത്ത ഒരു ഹനുമാൻ ക്ഷേത്രം, പച്ചപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന ഇളം നീല പ്രതിമയും!
വില്ലൻ വില്ലനെ കുറിച് കഥയെഴുതിയപ്പോൾ വില്ലൻ നായകനായി മാറി, വില്ലന്റെ വാലാട്ടി കുരങ്ങ് എല്ലാം പോന്നൊരു ദൈവവും.
അതല്ലേ ഹനുമാൻ!

"അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരു, മറ്റുള്ളവരുടെ വീക്ഷണങ്ങളല്ല" ജാക്കിന്റെ  ഒരു സംഭാഷണത്തിൽ എവിടെയോ വായന തട്ടി നിന്നു.
രാമന്റെ അടിമയായ ഹനുമാന്റെ യാത്രകളിലും, ജാക്കിന്റെ ലഹരികളും, പിന്നെ എന്നോടൊത്ത് ഇറങ്ങി നടക്കുന്ന ജാക്കിന്റെ ഭ്രാന്തൻ ചിന്തകളും ഒക്കെ കൂടി ആകെ ഒരുതരം ഭ്രാന്തമായ അവസ്ഥ.
പുസ്തകം കരി വിളക്കിന്റെ മുകളിൽ വച്ച് ആർക്കും വേണ്ടാത്ത ഈ കല്ലുകളും, കരിവിളക്കുകളും, ചുറ്റി കണ്ടു, അല്ലെങ്കിലും ഓർമ്മകളുടെ ഭാണ്ട കെട്ടുകൾ തുറക്കാൻ പാകത്തിനുള്ള പഴമകൾ ആർക്കും വേണ്ടാത്ത ഇത് പോലുള്ള ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റെവിടെ കാണാൻ.
നാട്ടിലുള്ള ക്ഷേത്രങ്ങൾ വരെ ഇപ്പോൾ ഹൈട്ടെക്കായ് മാറിയിരിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഒരു കരിവിളക്ക് കണ്ടതിന്റെ സന്തോഷത്തിൽ, ഹനുമാന്റെ കാൽക്കീഴിൽ കുറേ സമയമിരുന്നു.
'ജനാലകമ്പി എത്തിപിടിച്ച് വലിഞ്ഞു കയറാൻ ശ്രമികുമ്പോൾ പിന്നാലെ വരുന്ന അമ്മയുടെ ചിരട്ട കയിലിൻറെ അടിയൊഴിവാക്കാൻ ഇറങ്ങിയോടിയ ചാണം പാറ്റിയ പഴയ തറവാട്ടു മുറ്റത്ത്‌ ഇതുപോലൊന്ന് ഉണ്ടായിരുന്നു, ബന്ധങ്ങൾ വലുതാവുകയും ബന്ധനങ്ങളുടെ കണ്ണികൾ കൂടുകയും ചെയ്തപ്പോൾ തറവാടും, കരിവിളക്കും ഒന്നും ഇല്ലാതായി."

രാക്ഷസവംശത്തെ ലങ്കയുടെ കൊട്ടാരമോടിയിലേക്കെത്തിച്ച രാവണനെ പറ്റി കള്ളങ്ങൾ വിളിച്ചു പറഞ്ഞത് ഹനുമാനാണ്, ഇയാളുടെ കാൽക്കീഴിൽ ഞാനെന്തിനിരിക്കണം?

പുസ്തകവുമെടുത് നടന്നു,
ഹനുമാൻ ക്ഷേത്രത്തിനു പിന്നിൽ നീണ്ടു കിടക്കുന്ന കൊച്ചു കാട്ടിലേക്ക് ആർക്കും വേണ്ടാതെ വീണു കിടക്കുന്ന കുറേ നെല്ലിക്കകളും ഒരു വലിയ നെല്ലിക്കാ മുത്തശിയും.
ആസ്സാമിൽ എവിടെയോ വച്ച് കണ്ട ലിച്ച് പഴങ്ങളെയും മരതിനെയും ഓർമിപ്പിച്ചു.

കുറച്ചു സമയത്തേക്ക് ജാക്കിന്റെ ഓൺ ദി റോഡിനെ മറന്നു പോയി, അത്രത്തോളം സുന്ദരമായിരുന്നു, സന്ധ്യയോടടുക്കുംപോൾ ചിതറി വീഴുന്ന വെയിലിന്റെ ശാഖകൾ കാട്ടിലെ മരചില്ലകളുടെ കൂടെ വീഴുന്നത് കാണാൻ.
എന്ത് രസമാണ് നമ്മുടെ നാട്, പക്ഷെ അതാസ്വധിക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത്ര നാളുമെന്ന് അറിയാതെ ചിന്തിച്ചു പോയി.

ഉയർന്നു നിൽക്കുന്ന നെല്ലിക്കാമരം ആദ്യമായി കാണുന്ന ഒരുത്തന്റെ ഭ്രാന്ത് അതിന്റെ മുകളിലേക്ക് എത്തിച്ചു.
കാട്ടിലെ മരച്ചില്ലകളിൽ ഇരുന്നുകൊണ്ട് ഓരോ നെല്ലിക്കയും പറിച്ചു കഴിച്ചുകൊണ്ട് പുസ്തക താളുകൾ മറിച്ചു തീർക്കുമ്പോൾ ജാക്കിന്റെ യാത്രകളിലായിരുന്നില്ല.
അവിടെ എന്റെ യാത്രകളുടെ സൌന്ദര്യം ജാക്കിന്റെ വാക്കുകൾ കൊണ്ട് അനുഭവിക്കുകയായിരുന്നു.

പ്രണയതെയോ, വിരഹതെയോ, അതോ മറ്റെന്തിനെയെങ്കിലും കൂടെ കൂട്ടി ഞാൻ ഇവിടേയ്ക്ക് വന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ആസ്വദിക്കാൻ കഴിയുമായിരുന്നില്ല, ഇത്രയും മനോഹരമായ ദിവസം, ഓർമകളിൽ അടയാളപെടുതുമായിരുന്നില്ല.

ദൂരങ്ങളെയും, സ്ഥലങ്ങളെയും അളക്കാതെയുള്ള യാത്രകളായിരിക്കും എന്നും ജീവിതത്തിനെ മനോഹരമാക്കി മാറ്റുന്നത്.
ചിന്തിക്കാൻ ഒരുപാട് സമയം ഓരോ ദിവസവുമുണ്ട്, പക്ഷെ ആ ചിന്തകളുടെ വേലി തീർച്ചപെടുത്തിയ മതിലുകൾക്കപ്പുറതേക്ക് കടന്നു ചെന്ന്, ഭ്രാന്തമായി ചിന്തിക്കണമെങ്കിൽ, മറ്റൊരു ലോകത്തിൽ എതിപെടണമെങ്കിൽ യാത്രകൾ അനിവാര്യമാണ് ഓരോ ജീവിതത്തിലും.

ഓൺ ദി റോഡിലെ മറക്കാനാവാത്ത വാക്കുകൾ പോലെ!

ചുവന്ന മുറിയിൽ നിന്നും

വഴിതെറ്റി പോയ ഏതോ ഒരു പുരുഷ ബീജത്തിന്റെ ഫലം വർഷങ്ങളായി അനുഭവിക്കുകയാണ്.
ആത്മഹത്യ ചെയാൻ കഴിയില്ല, ഒളിചോടുവാനും.
ജീവിച്ചു തീർക്കേണ്ടതുണ്ട് ആർക്കും വേണ്ടാത്ത ഈ ജീവിതം.

തെരുവുകൾ ശാന്തമാവാൻ തുടങ്ങി,
കാമം തികട്ടിയൊഴുകുന്ന അലർച്ചകളും, സ്ത്രീ ശരീരത്തിന്റെ വില നിശ്ചയിക്കാൻ വേണ്ടി ഉയരുന്ന വാദങ്ങളും കുറഞ്ഞു വന്നു.
അപ്പോഴും കാത്തിരിപ്പ്‌ നീളുകയാണ്.

ആരെങ്കിലും വരുമെന്ന പ്രതീക്ഷകൾ പേറി മണിക്കൂറുകൾ കാത്തു നിൽക്കുന്ന ഒരു സ്ത്രീയുടെ കണ്ണുകളിൽ കാണുന്ന മടുപ്പ് പാർവതിയുടെ കണ്ണുകളിലില്ല, ശീലമാവാം.
ചിലപ്പോൾ, സ്ത്രീ ശരീരം കിട്ടാതെ കാമകണികകൾ സിരകളിൽ അലോസരപെടുതുന്ന പുരുഷന്മാർ ഒടുക്കം എന്റെ ശരീരത്തിന് വില പറയും എന്ന പ്രതീക്ഷയാവാം.
എങ്കിലും, ഇടയ്ക്കൊക്കോ പുച്ഛം കലരുന്ന കണ്ണുകൾ ആട്ടുംബോൾ, മുഖം ചുളിയുന്നത്‌ കണ്ടു.

എന്നും സമയം നഷ്ടപെടുത്താതെ പണത്തിന്റെ മേൽ സംസാരിച്ചു തർക്കികാതെ ഏതെങ്കിലുമൊരു ശരീരവുമായി മുറിയിലേക്ക് പോവുന്ന ശിവൻ,
ആവശ്യത്തിലധികസമയം മണ്ണിൽ ചിത്രങ്ങൾ വരച്ചുകൊണ്ട്‌ ഇന്ന് ഈ തെരുവിലെ ഒരു മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
ആയിരങ്ങൾ സ്ത്രീ ശരീരത്തിന് നൽകി എല്ലാ രാത്രിയും കാമ ചേഷ്ടകളിൽ താൽപര്യം കണ്ടെത്തുന്ന തെരുവകളുടെ ചിത്രകാരൻ, ഭ്രാന്തൻ.
അയാൾക്കിന്നു ആർക്കും വേണ്ടാത്ത ദ്വിലിംഗ ശരീരത്തിൽ താല്പര്യമോ?
ലഹരിയുടെ കുറവാകാം. അല്ലെങ്കിൽ, സഹാനുഭൂതിയാവം.

എന്തെങ്കിലും ആവട്ടെ,
പണത്തിന്റെ കണക്കുകൾ ആദ്യം തന്നെയുറപ്പിച്ചു കൊണ്ട് പാർവതി അയാളുടെ കൂടെ നടന്നു. എന്നത്തേയും പോലെ ഓട്ടോയിൽ പോകാൻ അയാൾക്ക് താല്പര്യമുണ്ടായില്ല.
അവളുടെ കൈ പിടിച്ച്, പരിചയമുള്ള മുഖങ്ങളോടൊക്കെ ചിരിച്ചുകൊണ്ട് മുന്നോട്ട് നടക്കുംബോഴും, ദ്വിലിംഗതോട് തോന്നിയ അദ്ധേഹത്തിന്റെ താൽപര്യം, പുച്ഛമായി; അയാളുടെ മേൽ പതിയുന്ന എല്ലാ കണ്ണുകളിലുമുണ്ടായിരുന്നു.
ആദ്യമായല്ല പാർവതി ഇത് നേരിടുന്നത്. പക്ഷെ, അയാൾ അതിലൊക്കെ ലഹരികൾ കണ്ടെതുകയായിരുന്നു.
വിലപറഞ്ഞ ശരീരം ഒരു ഭാവമാറ്റവും കൂടാതെ തന്റെ പരിചയ മുഖങ്ങളിൽ നിന്നൊന്നും ഒഴിഞ്ഞുമാറാതെ എല്ലാവരുടെ മുന്നിൽ പ്രധർശിപ്പിചു നടന്നു പോകുന്ന അയാളുടെ രീതിയിൽ പുതുമ തോന്നി. ആശ്ച്ചര്യതോട് കൂടി അയാളുടെ പുഞ്ചിരി നോക്കി കണ്ടു.

തിരക്കുപിടിച്ച തെരുവിലേക്ക് ശിവൻ പാർവതിയുടെ കൈ പിടിച്ച് നടന്നു നീങ്ങി,
എല്ലാം പുതുമയുള്ളതാണ്. എന്നും കേൾക്കാറുള്ള ഹോണ്‌കളുടെ തിരക്കും അരണ്ട വെളിച്ചവും, തിരക്കുള്ള നഗരത്തിൽ നിന്നും ഏതെങ്കിലും മുറികളിലേക്ക് വലിഞ്ഞു നീഴുന്ന പടികളും എല്ലാത്തിലും ഒരു പുതുമപോലെ.
ഒരു ചെറു പുഞ്ചിരിയോടെ അയാള് അവളുടെ മുഖത്തേക്ക് നോക്കി; അടച്ചു പൂട്ടാത്ത മുറിയിലേക്ക് കടന്നു.
ചുവന്ന ഇരുണ്ട മുറി.
ചുവരുകൾ മുഴുവൻ ഭ്രാന്തൻ ചിത്രങ്ങൾ, നാട്ടിലെ ഗ്രിഹാതുരത്വ ചിത്രങ്ങൾ ചില്ലിട്ട് ചുവരുകളിൽ തൂക്കിയിട്ടിരിക്കുന്നു.
ചുവന്ന വിരി വിരിച്ച എന്തൊക്കെയോ വാരി വലിച്ചിട്ട കട്ടിൽ.
ഭ്രാന്തൻ ചിന്തകൾ എഴുതിവച്ച കണ്ണാടി ചില്ല്.
അടുക്കും ചിട്ടയുമില്ലാത്ത അയാളുടെ കട്ടിലിൽ നിന്നും സിഗിരട്ട് പേക്കെടുത്ത് അയാൾ ബാൽക്കണിയിലെക്ക് നീങ്ങി.

'വലിക്കുന്നോ?' ഒരു പുഞ്ചിരിയോടെ അയാൾ അവളെ ബാൽക്കണിയിലെക്ക് ക്ഷണിച്ചു.
'ഇല്ല' സന്തോഷത്തോടെ അവൾ അത് നിരസിച്ചു.

'എങ്കിൽ അവിടെ ഇരുന്നോളു, വെളുത് തുടങ്ങുന്ന ഈ രാത്രികൾ മുഴുവൻ നമുക്കുള്ളതാണ്'

മറുപടിയൊന്നും പറയാതെ, വൃത്തികെട്ട കട്ടിലിന്റെ അരികിൽ അവൾ ഇരുന്നു.

വലിച്ചു കഴിഞ്ഞിട്ടും, തെരുവിന്റെ ഒച്ചപാടുകൾ നോക്കി അയാൾ ബാൽക്കണിയിൽ നിന്ന്‌ എന്തൊക്കെയോ ചിന്തിക്കുന്നു,
മണിക്കൂറുകൾ ശരീരം തേടി വരുന്ന ഒരാളെ കാത്തു നിൽക്കുംബോൾ തോന്നാത്ത മുഷിപ്പ് ഈ ചെറിയ സമയം കൊണ്ട് തോന്നി തുടങ്ങി.
അയാൾ അകത്തേക്ക് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു.

ബാൽക്കണിയിലെ വാതിലടച്ച്‌ അയാൾ അകത്തേക്ക് കടന്നു,
'ഈ അലർച്ച എനിക്ക് ലഹരിയാണ്, ഓർക്കാൻ ശ്രമിക്കുന്ന പലതിനെയും അവ ആട്ടി പായ്ക്കും, അപ്പോൾ അതിനെ വെല്ലുവിളിച് ഞാൻ ഓർക്കാൻ ശ്രമിക്കും. ഞാൻ തന്നെയാണ് തോൽക്കുക എന്ന് അറിയാമെങ്കിലും ഒരു രസം. അത്രയേ ഉള്ളു.'

ഒന്നും മിണ്ടാതെ, അയാളുടെ മുഖത്ത് നോക്കി അവളിരുന്നു.
അയാൾ കട്ടിലിൽ വന്ന് മലർന്നു കിടന്നു, അത് കണ്ടിട്ടെന്നോളം പാർവതി അവളുടുതിരുന്ന കടും നീല സാരി അഴിക്കാൻ ശ്രമിച്ചു.

'വേണ്ട' അയാൾ ഉറക്കെ ദേഷ്യത്തോടെ പറഞ്ഞു.
ആ ശബ്ദത്തിന്റെ തിരയിൽ അവൾ ഭയന്നു കൊണ്ട് ചോദിച്ചു 'പിന്നെ?'

'പ്രണയമുണ്ടാകണം, അല്ലെങ്കിൽ കാമം ചേഷ്ടകളായി മാറും.'

'ഇനി അത് എവിടെപോയി ഉണ്ടാക്കാനാണ്'

'നീ കണ്ടെത്തണം, നിനക്ക് തന്ന പണം അതിനുള്ളതാണ്, എന്നെ പ്രണയിക്കണം, പ്രണയത്തിൽ നീ അറിയാതെ നീ നഗ്നമാവണം, എന്നിട്ട് എന്നെ കാമം കൊണ്ട് വീർപ്പു മുട്ടിക്കണം.'

ദേഷ്യതോടെയുള്ള അയാളുടെ സംസാരം അവൾക്ക് ആരോജകമായി തോന്നി.
ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അവിടെ തന്നെയിരിന്നു.

കട്ടിലിൽ നിന്നും എഴുനേറ്റ് അയാൾ കണ്ണാടിയുടെ മുന്നിലേക്ക് ചെന്ന് നിന്നു,

'ഇങ്ങു വന്നെ' കണ്ണാടിയുടെ മുന്നിൽ തന്നെ നിന്നുകൊണ്ട് അയാൾ അവളെ വിളിച്ചു.
ചിരിച്ചു കൊണ്ടാണ് വിളിച്ചത്, ആ ചിരിയിൽ അയാളോട് തോന്നിയ ദേഷ്യം പൂർണമായും ഇല്ലാതായി.
അവൾ ചെന്നു, അയാളുടെ തൊട്ടരികിലായി എന്തൊക്കെയോ എഴുതി വച്ച ഒന്നും കാണാത്ത കണ്ണാടി ചില്ലിനു മുന്നിൽ നിന്നു.
ഏതോ ഒരു വശത്ത് കൂടി അയാൾ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.
എന്തായിരിക്കും അയാൾ ചിന്തിക്കുന്നത്.
ഭയം കൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകൾ; ഭീകരമായ അയാളുടെ ചുവന്ന കണ്ണുകളിൽ തറച്ചുനിന്നു.

അവളെ മുന്നിലേക്ക് മാറ്റി നിർത്തി, കഴുത്തിൽ പതിയെ ചുംബിച്ചു.
ഒരു നിമിഷത്തേക്ക് അവൾ ഒന്ന് ഞെട്ടി.
ഇങ്ങനെ ഒരു ചുംബനം അനുഭവിച്ചിട്ടില്ല ഇതുവരെ, എല്ലാം പെട്ടന്ന് തീർത്തുപോയ കാമ ചേഷ്ടകൾ ആയിരുന്നു.
അവളുടെ അരകെട്ടിൽ കൈകൾ ചേർത്ത് വച്ച് അവളുടെ ശരീരത്തെ അയാൾ തന്റെ ശരീരത്തോട് അടുപ്പിച്ചു വയ്ച്ചു.
അവളുടെ കണ്ണുകളിലും ചുണ്ടിലും ഇതുവരെ അറിയാത്ത ഒരു വികാരം. മാറ്റം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു.
പക്ഷെ അത് മുഖത്ത് വരാതിരിക്കാനുള്ള അവളുടെ ശ്രമം, പരാജയപ്പെട്ടുകൊണ്ടെയിരുന്നു.

'നിന്റെ വിയർപ്പിന്റെ മണം എനിക്ക് ഇഷ്ടപെടുന്നില്ല'

ശരീരം വൃത്തിയാക്കിവരാൻ അയാൾ ആവശ്യപെട്ടു.
ഞെട്ടിയ കണ്ണുകളോടെ അവൾ നിന്നു, പക്ഷെ അയാൾക്ക് അത് പുതുമയുള്ളതായിരുന്നില്ല എന്ന് തോന്നി.
അലമാരയിൽ തിരഞ്ഞ് എവിടെ നിന്നോ ഒരു കറുത്ത സാരി അയാൾ തിരഞ്ഞുപിടിച്ച്, അവൾക്ക് നൽകി.

'വേണോ?' എന്ന അർത്ഥത്തിൽ അനങ്ങാതെ അവൾ നിന്നു, അത് മനസിലാക്കി കൊണ്ടെന്നോളം, അയാൾ പറഞ്ഞു.
'നിന്റെ ഒരു രാത്രിക്കുള്ള പണം കൂടിയാണ് ഞാൻ നൽകുന്നത്, ശരീരത്തിന് മാത്രമുള്ളതല്ല'

വീണ്ടും കട്ടിലിൽ മലർന്ന് കിടന്ന് കണ്ണുകൾ അടച്ചുകൊണ്ട്‌ എന്തൊക്കെയോ ചിന്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ കണ്ണ് തുറന്നു.
തിരിഞ്ഞു നിന്നുകൊണ്ട് വാതിൽ അടക്കുന്ന അവളുടെ വീതിയേറിയ ശരീരം അയാളുടെ കണ്ണുകളെ അവളുടെ ശരീരത്തിൽ തറച്ചുവച്ചു.

'എന്റെ സോപ്പിന്റെ മണം തെറിക്കുന്ന നിന്റെ ഈ പുറം, എന്നെ പ്രണയത്തിലേക്ക് തള്ളിയിടുന്നു'

'ഒരു മണിക്കൂർ പോലും പരിജയമില്ലാത, സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും അറിയാത്ത എന്റെ ശരീരത്തോട് പ്രണയം എന്ന് പറയുന്ന നിങ്ങൾ മറ്റു സ്ത്രീകളോട് എങ്ങനെയൊക്കെ സംസാരിചിട്ടുണ്ടാവും'
അവൾ ചിരിച്ചു.

'മറ്റുള്ള ജീവിതത്തിലേക്ക് നമ്മളെന്തിനു കടന്നു ചെല്ലണം, എനിക്ക് ഇപ്പോൾ നിന്നോട് പ്രണയം തോന്നുകയാണ്.'

'വൃത്തികെട്ട വാക്കുകൾ പറയാതെ, കയ്യിൽ നിന്നും കളഞ്ഞുപോയ പണം മുതലാക്കാൻ ശ്രമിക്കൂ'

'പണം കൊടുത്താലും കിട്ടാത്ത ചില നിമിഷങ്ങൾ'
അയാൾ അവളെ നോക്കി ചിരിച്ചു.
അവളുടെ പുറം ഭാഗത്ത്‌ ചുംബിച്ചു.

'നമുക്ക് പ്രണയിച്ചാലോ?'
'പ്രണയിക്കാലോ, പക്ഷെ എങ്ങനെ പ്രണയിക്കും?'

നീ ഒരു പാട്ട് പാടുമോ?
അവൾ ഞെട്ടലോടെ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്ത്‌ കണ്ണാടിയുടെ മുന്നിലേക്ക് പോയി പൊട്ട് വയ്ക്കാൻ ശ്രമിച്ചു.
പൊട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങികൊണ്ട്, അവളുടെ നെറ്റിയിൽ വച്ചുകൊണ്ട് അയാൾ വീണ്ടും. ആവർതിച്ചു.

'ഒരു പാട്ട് പാടുമോ? പ്രണയം തിളച്ചു മറിയുന്നൊരു ഗാനം.'

'എനിക്ക് പാടാൻ അറിയില്ല'

ഈണമോ താളമോ അല്ല വേണ്ടത്, നിന്റെ ശബ്ധത്തിൽ എന്നെ പ്രണയിക്കാൻ നീ ഒരുങ്ങുന്നതിനുള്ള ഒരു പാട്ടാണ്.
അവളുടെ കണ്ണുകൾ, അയാളുടെ ചുവന്ന ഇരുണ്ടമുറിയിലെ ചുവരുകളിലേക്ക് കണ്ണുകൾ പായ്ച്ചു,
അയാൾക്ക് പിറകിലായ്‌ അവൾ നടന്നു നീങ്ങി, അയാളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു, അയാൾ അത് ആസ്വദിച്ചു.
തന്റെ കറുത്ത സാരിയുടെ അറ്റം കൊണ്ട് അയാളുടെ കഴുത് വലിച്ചു മുറുക്കി.

അവളുടെ പുറം തഴുകി കൊണ്ടയാൾ പറഞ്ഞു,
'തന്റെ പുറം കൊണ്ട്, ഒരു പുരുഷനെ പ്രണയത്തിൽ വീഴ്ത്തിയവളെ, പ്രണയത്തിനു തുടക്കമാവാൻ ഒരു പാട്ട് പാടു'
അൽപ്പ സമയത്തെ നിശബ്ധതയ്ക്ക് ശേഷം, കട്ടിലിൽ കിടന്ന് കൊണ്ടവൾ രണ്ടുവരികൾ ചൊല്ലി.

'പകലിനെ സ്നേഹിച്ചു കൊതി തീരാത്തൊരു പൂവ്,
പടിഞ്ഞാറ് നോക്കി കരഞ്ഞു.
അവൾ മുഖമൊന്നുയർതാതെ നിന്നു.'

അയാൾ കട്ടിലിൽ അവൾക്ക് എതിർ ദിശയിലായി കിടന്നു, എന്തൊക്കെയോ ആലോചിക്കാൻ ശ്രമിച്ചുകൊണ്ട്‌ സന്തോഷത്തോടെ പലതും ഓർമിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവളുടെ വിൽപ്പനയ്ക്ക് വച്ച പ്രണയത്തിൽ മയങ്ങികൊണ്ട് കണ്ണുകൾ അടച്ചു.

'ഈ പാട്ടിന്റെ ശീലുകൾ വന്നതെവിടെ നിന്ന് ?'

'നിങ്ങളുടെ ഈ മുറിയിൽ എന്തെന്നില്ലാത്ത ഭാരം അനുഭവപെടുന്നു, മറ്റേതോ ലോകത്തേക്ക് കടന്നു ചെല്ലുന്നപോലെ'
ചുവന്ന മുറിയിലെ വാരി വലിച്ചിട്ട പുസ്തകങ്ങളിലേക്ക് കൈകൾ തഴുകികൊണ്ട്‌ ചുമരിലെ ഭ്രാന്തൻ ചിത്രങ്ങളിലേക്ക് കണ്ണുകൾ പായ്ച്ചുകൊണ്ട്, അവൾ മറുപടി പറഞ്ഞു.

'മറ്റൊരാളുടെ ചിന്തകളിലേക്ക് കടന്നു ചെന്നാൽ, അതിൽ നിന്നും ഇറങ്ങി വരിക എന്നത് വളരെ ഭുധിമുട്ടുള്ള ഒരു കാര്യമാണ്'
എന്റെ ഏകാന്തതയിൽ എനിക്ക് കൂട്ടിരിക്കുന്ന ഒർമ്മകളാണവ, അതിലേക്ക് മനസ്സിനെ കടന്നു ചെല്ലാൻ അനുവധിക്കരുത്.

'താങ്കൾക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയം ഏതായിരുന്നു..?'
അയാളുടെ പുസ്തകകെട്ടുകളിൽ നിന്നും കൈ എടുത്തുകൊണ്ട്, മുഖത്തേക്ക് നോക്കി ചോദിച്ചു.

'എന്തൊരു ചോദ്യമാണത്?'

'ഓരോ രാത്രിയിലും ഓരോ പ്രണയം മുളക്കുന്നില്ലേ ഈ ചുവന്ന മുറിക്കകത്ത്'

'പ്രണയമല്ല, കാമ ചേഷ്ടകൾ മാത്രം നടക്കുന്ന മുറിയാണിത്, പ്രണയം ഒരുപാടുണ്ടായിട്ടുണ്ട് പക്ഷെ എണ്ണിയിട്ടില്ല. എങ്കിലും പ്രിയപ്പെട്ടത് എന്ന് പറയാൻ, കൌമാരത്തിൽ എവിടെയോ പുളി മരത്തിന്റെ ചുവട്ടിൽ തീർത്തുവച്ചൊരു പുളിക്കുന്ന പ്രണയമാണ്.
പുളി മരത്തിൽ പന്തലിട്ട ഫാഷൻഫ്രൂട്ടിനു വേണ്ടി കാത്തിരുന്ന സുന്ദരി, സുന്ദരമായ ഓർമകൾ, സുന്ദരമായ പ്രണയം. പുളിക്കുന്ന പ്രണയം.'
അയാൾ ചിരിച്ചു, ഭ്രാന്തനെപോലെ! ഓർമകളിൽ നമ്മളെപ്പോഴും ഭ്രാന്തന്മാർ തന്നെ അല്ലെ.

'ഇന്നത്തെ രാത്രിക്ക് ഒരു പ്രത്യേകതയുണ്ട്'

'എന്ത്?'

'ഞാൻ ശിവനും നീ പാർവതിയും എന്നത് തന്നെ'

'പക്ഷെ എന്റെ ശരീരവും മനസും, സ്ത്രീയുടെതല്ല'

'ശരീരത്തിന് എന്ത് പ്രസക്തിയിരിക്കുന്നു.
പിന്നെ മനസ്സ്, എന്റെ മനസ്സ് പ്രണയിക്കാൻ ഒരുങ്ങിയിരിക്കുന്നു.
നമ്മുക്ക് ഒരു കെട്ടുപാടും മനസ്സിനോടുണ്ടാകരുത്, ചിന്തകൾ കൊണ്ട് വേട്ടയാടി ശീലിക്കണം.'
അയാൾ അവളുടെ പുറത്ത് ചുംബിച്ചു, കൈകൾ രണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ചുവരിലെ ഭ്രാന്തൻ ചിത്രത്തിനോട് ചേർന്ന് നിന്നു.

'ബാല്യത്തിൽ എവിടെയോ കേട്ടറിഞ്ഞ ഒരു മണമുണ്ട് ഈ മുറിക്കകത്ത്, അതെന്താണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല'

'എന്റെ കരിയുന്ന പ്രണയതിന്റെതായിരിക്കും' അയാൾ ചിരിച്ചു.
പാർവതിയുടെ മുടിയിഴകൾ പതിയെ മുഖതിലേക്കിട്ടുകൊണ്ട് കട്ടിലിലേക്ക് ചെന്നിരുന്നു.

'ഞാൻ ഒരു സ്ത്രീ ആയിരുന്നെങ്കിൽ'

'നീ ഒരു സ്ത്രീയാണ്, മനസ്സ് കൊണ്ട്, അതേ മനസ്സുകൊണ്ട് എന്നെ പ്രണയിച്ചാൽ, ശരീരം കൊണ്ട് നീ സ്ത്രീയായി മാറും. നിനക്കുപോലും ചിന്തിക്കാൻ കഴിയാത്തൊരു മാറ്റം.'

'എന്തെളുപ്പമാണ്‌ അത് പറയാൻ, നിങ്ങൾ ഒരു പുരുഷനാണ്. ഒരു സ്ത്രീയെ പ്രണയിക്കുന്നത്‌ പോലെ എന്നിലേക്ക് വരരുത്, ഒരു സ്ത്രീയോട് സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കരുത്. '
മുടികൾ പിന്നിലേക്ക് തലോടി, അവളുടെ കണ്ണിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി. പതിയെ പുഞ്ചിരിച്ചു.
അവൾ നാണം കൊണ്ട് കണ്ണുകൾ തട്ടി മാറ്റി.

'നീ ഒരു സ്ത്രീയായി മാറുന്നു.'
നാണം കൊണ്ട് സംസാരിക്കാൻ കഴിയാതെ അവൾ മാറി നടന്നു.

'എനിക്ക് മനസ്സിലാവുന്നു, ഞാനറിയുന്നു എന്നിലെ മാറ്റം. പക്ഷെ എന്താണ് മാറുന്നത്, എന്തിലേക്കാണ് മാറുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.'

'അത് തിരിച്ചറിയേണ്ട ആവശ്യം നിനക്കില്ല, നീ എന്ന സ്ത്രീയെ ഞാൻ പ്രണയിക്കുന്നു. നമുക്ക് പ്രണയിക്കാം. ആകാശംമുട്ടെ പ്രണയിക്കാം.
ഈ ചുവന്ന മുറിയിലെ ഭ്രാന്തൻ ചിന്തകളിലേക്ക് നീ കടന്നു വന്നതുപോലെ, നിറമില്ലാത്ത ഭ്രാന്തൻ പ്രണയത്തിലേക്ക് കടന്നു വരൂ'

'ഒരിക്കലും വരില്ലെന്നറിഞ്ഞ ഒരാളെ കിട്ടിയ സന്തോഷം എന്നിലുണ്ട്, അത് ഞാൻ മറച്ചു വയ്ക്കുന്നില്ല.
പക്ഷെ ഈ രാത്രികൊണ്ട്‌ തീരില്ലേ അതൊക്കെ?'

അയാൾ ഒന്നും മിണ്ടിയില്ല, ഒരു ചെറിയ പുഞ്ചിരികൊണ്ട് കണ്ണുകൾ അടച്ചു കിടന്നു.

'നിങ്ങളുടെ പ്രണയത്തിന്റെ ചുവപ്പ് നിറം എനിക്ക് കാണാം, ഇതൊരു ചുവന്ന പ്രണയമാണ്.
നൃത്തം ചെയുന്ന നക്ഷത്രത്തിന് ജന്മം കൊടുക്കുന്ന വിപ്ലവത്തിന്റെ ചുവപ്പ്.
പക്ഷെ, നിങ്ങളുടെ ജീവിതം പോലെ എന്റെ ജീവിതം ചുവന്നിട്ടില്ല ഇതുവരെ,
ഭ്രാന്തമായി ചിന്തിച്ചിട്ടില്ല, അതുകൊണ്ട് തന്നെ പ്രണയത്തോട് നീതി പുലർത്താൻ കഴിയുമോ എന്നെനിക്കറിയില്ല.'

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
'ഈ സമൂഹത്തിൽ നിന്നോളം ചുവക്കാൻ ആർക്കാണ് കഴിയുക.'

നമുക്ക് ഈ രാത്രികൾ ചുവന്ന പ്രണയത്തോടൊപ്പം, ഈ ചുവന്ന തെരുവ് കീഴടക്കിയാലോ ?'

അവളുടെ ചോദ്യം അയാൾക്ക് ഇഷ്ടപെട്ടെന്നോളം, ഉറക്കെ ചിരിച്ചു.
ദ്വിലിംഗതോടുള്ള പുച്ഛം നിറഞ്ഞ നോട്ടം വക വയ്ക്കാതെ ഇനിയും ചുവക്കാത്ത ചുവന്ന തെരുവിലെ രാത്രികൾ ചുവപ്പിക്കാൻ അവർ പുറത്തേക്കിറങ്ങി,
അടച്ചിടാത്ത ചുവന്ന ഇരുണ്ട മുറിയിൽ നിന്നും.


കാടും പാട്ടും

പോഖാരയിലെ മഞ്ഞു പെയുന്ന കായലിൽ മുങ്ങി താവുന്നതിനു മുന്നേ,
നമുക്ക്, ബോധോതയം വന്ന അശോകനെ വാഴ്ത്തുന്ന ധോളിഗിരിയിലെ ശാന്തി സ്തൂപത്തിൽ പോയി തേങ്ങയുടക്കാം.
ത്രിപുരയിലെ അഗർത്തലയിൽ നിന്നും ഉനക്കൊട്ടി വരെയുള്ള താഴ്വരകളിൽ വിപ്ലവഗാനങ്ങൾ പാടി നാറാണത്ത് ഭ്രാന്തനെ പോലെ,
ശിവനെയും പാർവതിയും കൊത്തിവച്ച കരിങ്കല്ലുകൾ മലകൾക്ക് മുകളിലേക്ക് തള്ളി കയറ്റാം.
ഭക്തി സാന്ദ്രമായ നല്ല നാടൻ വാറ്റു കുടിച് ആർമാധിച് ഏതെങ്കിലും മരത്തിന്റെ മുകളിലെ ഊഞ്ഞാലിൽ കിടന്നുറങ്ങാം.

ബോധം വന്നാൽ,
ഖോനാമയിലെ നാഗ വിലേജിൽ ഒന്ന് പോയി വരാം.
അവിടെ എല്ലാ ഋതുക്കളിലും വിരിഞ്ഞു കിടക്കുന്ന പച്ച പരവതാനിയിൽ കിടന്ന്, കോട മഞ്ഞിന്റെ കൂടെ രാത്രി മുഴുവൻ ചൂട് കായാം.
പ്രഭാതത്തിൽ സൂര്യൻ വരുന്നത് മലകൾക്കപ്പുറത്തു നിന്നും വിളിച്ചു പാടുന്ന ട്രഗോപൻ പക്ഷികളോടൊത് പാട്ട് പാടാം.

'കാടാറു മാസം, നാടാറു മാസം.
കണ്ണീർ കടൽ കരയിൽ താമസം...
ഈ വഴിയംബലങ്ങളിൽ ചിറകറ്റു വീഴും,
വാനംബാടികളല്ലോ ഞങ്ങൾ...'

ഹോ, പാട്ട് പാടി..പാടി ചങ്കു പൊട്ടി ഇരിക്കുംപോൾ നല്ല കട്ടൻ ചായ കുടിച് നാഗ വില്ലേജിൽ നിന്നും തുടങ്ങുന്ന കാട്ടിലേക്ക് നടന്നു നീങ്ങാം.
കാടിനെ ചുവപ്പിക്കുന്ന റോടോണ്ട്രോൺ പുഷ്പങ്ങൾ കാണുംബോൾ,
വീട്ടു മുറ്റത്തെ മെയ്ഫ്ലവർ ഓർമ വരും, പിറകെ മാവും കണ്ണിമാങ്ങയും, പുളിമരവും ഒക്കെ ഓർക്കും.
അപ്പോൾ പിന്നെ നാടിനെ ഓർത്ത് കുറെ സമയം ഇരുന്ന് കരയേണ്ടി വരും.
ഈ യാത്ര വേണ്ടായിരുന്നു എന്ന് തോന്നും.

അപ്പോൾ ഞാൻ പറയും,
"നമ്മള് ഭ്രാന്തന്മാരല്ലേ, അങ്ങനെയൊന്നും തോന്നാൻ പാടില്ല എന്ന്."
എന്നിട്ട് നിനക്കൊരു പാട്ട് പാടിതരും,

'മറക്കും എല്ലാം മറക്കും
ഞാനൊരു മായാ ലോകത്തിൽ എത്തും..
രാജ ശില്പീ നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ..'

എന്നിട്ടും നിന്റെ മൂഡ്‌ മാറിയില്ലെങ്കിൽ, പിന്നെയും പാടും.

'ചിത്തിര തോണിയിൽ അക്കരെ പോകാൻ, എത്തിടാമോ പെണ്ണെ,
ചിരിയിൽ  ചിലങ്ക കെട്ടിയ പെണ്ണേ...'

ആ പാട്ടിൽ, നീ ലയിച്ചു തീരും,
പിന്നെ കാട്ടിലൂടെ ഇതുവരെ കാണാത്ത പുഷ്പങ്ങൾ തേടി പുഷ്പങ്ങളുടെ തെരുവായ ദുസൂക്കൂ വാലിയിലേക്ക് നിന്നെ എന്റെ ചുമലിൽ കയറ്റി, കൊണ്ട് പോകും.
ഒരു രാത്രിയും ഒരു പകലും മുഴുവൻ നാറുന്ന പുഷ്പങ്ങളുടെ കൂടെ കിടന്നുറങ്ങും.
പിന്നീട് നേരെ പോഖാരയിലെക്ക്.
നമ്മുടെ സ്വപ്ന യാത്രയിലേക്ക്, ജീവിതത്തിലേക്ക്.

പോഖാരയിൽ വച്ച് നമ്മൾ അറിയാതെ ഒരുമിച്ചു പാടി പോവും,
'ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
ഇവിടെ കാറ്റിനു സുഗന്ധം...'

വേട്ടയ്ക്കാരനും പേടമാനും

നിലാവിന്റെ വെളിച്ചത്തിൽ പോലും തെളിഞ്ഞു കാണാത്ത എന്റെ കറുത്ത ശരീരം കാത്തിരുന്നവൾ,
പൌർണമിയിൽ പോലു ഉറക്കമൊഴിഞ്ഞ് ശരീരത്തെ തൊട്ടുകൊണ്ടിരിക്കാൻ കണ്ണും നട്ടിരുന്നവൾ, എന്റെ ഒരു നോട്ടം കൊണ്ട്, രതിയുടെ ആഴത്തിലേക്ക് ഇറങ്ങി ചെന്നവൾ.

കണ്ണിലെ കൃഷ്ണമണിയുടെ രുചി എന്റെ നാവിന് അറിയണം എന്ന് തോന്നിയപ്പോൾ ആദ്യം ചെന്ന് പറഞ്ഞത് അവളോടായിരുന്നു,
അവൾ എന്റെ ചോദ്യംകേട്ട് മിഴിച്ചു നിന്നു, പിന്നെ സ്വയം കണ്ണാടി നോക്കി കണ്ണിലെ ഉരുണ്ട ഗോളത്തെ ശ്രദ്ധിക്കാൻ തുടങ്ങി, പകൽ വെളിച്ചത്തിൽ മുഴുവൻ മറ്റൊരു ലോകത്ത് നിശബ്ദമായിരുന്നു.
ചിന്തകളുടെ പരലോകം. ആത്മഹത്യ ചെയ്ത ചിന്തകളിലേക്ക് ഇറങ്ങി, പലതും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടവളിരുന്നു.

രാത്രിയിൽ നഗ്നമായി കാമിക്കാൻ തയ്യാറായി അവളുടെ മുന്നിലേക്ക് ചെന്നപ്പോൾ,
വീണ്ടും പുനർജനിച്ച ഓർമകളെ കൂട്ടുപിടിച്ച് എന്റെ ശരീരത്തെ മാറ്റി നിർത്തി കൊണ്ടവൾ പറഞ്ഞു.

'അമ്പ്‌ കൊണ്ട് പിടഞ്ഞു വീണ മൃഗത്തെ ചവിട്ടി നിൽക്കുന്ന ഒരു വേട്ടകാരന്റെ അഹങ്കാരം പോലെയാണ്, നീ എന്റെ മുന്നിൽ നിൽക്കുന്നതെങ്കിൽ നിന്റെ നഗ്നത നിനക്ക് മറക്കാം'

"എന്റെ അനുരാഗം, അത് ഇനിയാണ് നീ അറിയാൻ പോവുന്നത്, വേട്ടയ്ക്ക് തയാറാവുന്ന ഒരു വേട്ടകാരനായിരുന്നു ഞാൻ ഇതുവരെ, ഇനിയാണ് ഞാൻ വേട്ടയാടുക. അല്ലാതെ വേട്ടയാടി കഴിഞ്ഞ് അതിനെ ഭക്ഷിക്കുന്ന ഒരു കാട്ടാളനായല്ല ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്."

അപ്പോഴും അവളുടെ മുഖത്തെ സന്ദേഹം വിട്ടുമാറിയിട്ടില്ല,
അവളുടെ മുന്നിൽ കണ്ണുകളുടെ മുന്നിൽ തന്നെ ഞാൻ നഗ്നത മറച്ചു,
പതിയെ മറ്റൊരു സ്ത്രീയെ കുറിച്, സോനാഗചിയിലെ തെരുവിലെവിടെയോ കേട്ടറിഞ്ഞ ഒരുവളുടെ കഥ എന്റേത് കണക്കെ പറഞ്ഞു തുടങ്ങി.
അവൾ കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അവളുടെ കണ്ണുകൾ എന്റെ ചുണ്ടുകളിലേക്ക് മാത്രമായിരുന്നു നോക്കികൊണ്ടിരുന്നത്.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും.

അവളുടെ കണ്ണിലെ കറുത്ത ഗോളങ്ങളുടെ അനക്കം എന്നെ മത്തുപിടിപ്പിച്ചു, ഞാൻ ചോദിച്ചു,
'"നീ കണ്ണുകളിലെ കറുത്ത ഗോളങ്ങളുടെ രുചിയറിഞ്ഞിട്ടുണ്ടോ?"
എന്റെ ചുണ്ടുകളിൽ നിന്നും അവളുടെ നോട്ടം കണ്ണുകളിലേക്ക് മാറി, രണ്ടു കണ്ണുകളിലേക്കും നോട്ടങ്ങലെറിഞ്ഞു.

'ഈ ഇരുണ്ട ഗോളങ്ങൾക്ക് എന്ത് രുചി?'

"എന്റെ ഇരുണ്ട ശരീരത്തിന്റെ വിയർപ്പിന്റെ രുചി അറിഞ്ഞിട്ടുണ്ടോ?"

കണ്ണുകൾ അടച്ച്, എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചുകൊണ്ട് അവൾ കഴുത്തിലേക്ക് മുഖമമർത്തി കിടന്നു.

"രണ്ടു ശരീരങ്ങളും പരിണമിച്ചു കഴിഞ്ഞ് വിയർതുകൊണ്ടിരിക്കുന്ന ശരീരത്തിന്റെ സുഗന്ധവും,
ഉപ്പു വറ്റിയ ചുണ്ടുകളുടെ രുചിയും, രതിയിൽ കണ്ണടച്ച് നിൽക്കേണ്ടി വന്നവളുടെ വികാരവും തളർന്നുറങ്ങുന്ന തിരമാലകളുടെ മുന്നിൽ നിന്നുകൊണ്ട് അനുഭവുക്കുക - അങ്ങനെ ഒന്ന്; എന്റെ ചുവന്ന കണ്ണുകളിലെ കറുത്ത ഗോളങ്ങൾക്ക് കഴിയും എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?

കണ്ണുകളിലേക്ക് മാറി മാറി അവൾ നോക്കി കൊണ്ടിരുന്നു,
ചുണ്ടുകൾ വറ്റി തുടങ്ങിയപ്പോൾ നാവു കൊണ്ട് നനവേകി, സിരകളിൽ പൊട്ടി തെറിക്കുന്ന കാമത്തിന്റെ കണികകളെ അവൾ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
പതിയെ നാവു പുറത്തേക്കിട്ട് ഇരതേടുന്ന പാംപുകളെ പോലെ എന്റെ കണ്ണിലേക്കവൾ കുതിച്ചു വന്നു.
ഞാൻ കണ്ണുകളടച്ചു.
നാവു പിൻവലിഞ്ഞപ്പോൾ വീണ്ടും കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി,
അവൾ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു, കറുത്ത ഗോളങ്ങളെ നാവുകൊണ്ടൊന്ന് സ്പർശിക്കുവാൻ.

എന്റെ കണ്ണുകൾ, അത് അടഞ്ഞുകൊണ്ടേയിരുന്നു.

"വേട്ടയാടി ക്ഷീണിചിരിക്കുന്നവനാണ് ഞാൻ എന്ന് പ്രിയപ്പെട്ടവൾ മൊഴിഞ്ഞിരിക്കുന്നു,
ആ ക്ഷീണത്തിന്റെ ഉറക്കം തികട്ടി വരുന്നുണ്ട്."

മൂക്കിൻ തുമ്പത്ത് വരെ ആ കോപം കാണാമായിരുന്നു ഒരു മറുപടിയെന്നോളം.

'പ്രണയത്തിൽ എവിടെയോ, എന്തോ നഷ്ടപെട്ടത് പോയതുപോലൊരു തോന്നൽ, എന്നോട് ക്ഷമിക്കുക. പുനർജനിച്ച ഓർമകളുടെ പ്രതികാരം.'

"ക്ഷമ, മാപ്പ് ഇതൊന്നും നമ്മുടെ പ്രണയത്തിലില്ല. ഞാനൊരു വേട്ടക്കാരനും, നീ കുതിച്ചോടുന്ന പേടമാനും തന്നെയാണ്, എന്റെ പ്രണയത്തിൽ നിന്നും നീ കുതിചോടുക, കാമത്തിന്റെ മരുന്ന് പുരട്ടിയ അമ്പുകൾ തറിക്കാതെ ഒഴിഞ്ഞുമാറുക. പരസ്പരം മത്സരിച്ചുകൊണ്ട് നമുക്ക് പ്രണയിക്കാം,
ചത്തുകിടക്കുന്ന ഇരയുടെ മേലെ കാലെടുത്തുവച്ച, വിജയിച്ചൊരു വേട്ടക്കാരനായി ഞാനും, വേട്ടക്കാരനെ ഓടി തോൽപ്പിച്ച പേടമാനായി നീയും മാറരുത്.
എന്റെ അനുരാഗത്തെ നീ കൊല്ലരുത്."

'അപ്പോൾ കണ്ണിലെ കറുത്ത ഗോളങ്ങളുടെ രുചി?'

"നീ അത് കണ്ടെത്താൻ ശ്രമിച്ചോളൂ, അതിനു നിനക്ക് കഴിയുന്നില്ലെങ്കിൽ,
എന്റെ നഗ്നമായ ശരീരത്തെ അറിയുക, കാമം കൊണ്ടും, നിനക്കിഷ്ടപെട്ട ചേഷ്ടകൾ കൊണ്ടും.
പതിയെ പതിയെ നമുക്ക് രുചിചെടുക്കാം.
വേട്ടയ്ക്കിറങ്ങിയ ഒരു മൂർഖനാണ് നീയിപ്പോൾ, വാലുകൾ അറുത്തുമാറ്റി പിടഞ്ഞോടുന്ന പല്ലിയായി എന്റെ കണ്ണുകൾ നിന്നെ പരിഹസിക്കും.'
ഇതിനിടയിൽ എപ്പോഴോ താളം തെറ്റി വരുന്ന രതിമൂർചയും, പ്രഭാതവും.
ദിവസങ്ങൾ മുഴുവൻ മത്തുപിടിച്ച രണ്ടു വേട്ട മൃഗങ്ങളും രണ്ടു കാട്ടളന്മാരുമായി സ്വയം മാറി കൊണ്ടിരിക്കുന്ന അനുരാഗവും."

ഒരാൾ

തലയണകൾ മുഖത്തോട് ചേർത്ത് വച്ച് ശബ്ദം പുറത്തേക്ക് വരാതെ കരഞ്ഞിട്ടുണ്ടോ?
വിശപ്പ്‌ സഹിച്ച്, മൂന്നു ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതെ ജീവിച്ചിട്ടുണ്ടോ?
സ്വപ്നങ്ങൾ ചുറ്റുമുള്ളവർക്ക് വേണ്ടി അടക്കി വയ്ക്കേണ്ടി വന്നിട്ടുണ്ടോ?
പഠിക്കണം എന്ന ആഗ്രഹവുമായി ജോലിക്ക് ഇറങ്ങിയിട്ടുണ്ടോ?
രാവിലെ ആറു മണി മുതൽ രാത്രി പതിനൊന്നു മണി വരെ ദിവസവും കൂലിക്ക് പണിക്ക് പോയി തളർന്നു വന്ന് ഉറങ്ങിയിട്ടുണ്ടോ?
ജോലി ഭാരം താങ്ങാൻ കഴിയാതെ, കുഴഞ്ഞു വീണിട്ടുണ്ടോ?
സിമന്റ് കൊണ്ട് കൈകൾ പൊള്ളിയിട്ടും, ചോര പൊടിയുന്ന കൈകളുമായി ജോലി ചെയ്തിട്ടുണ്ടോ?

ഇല്ലെങ്കിൽ നിങ്ങൾ എന്നോട് സംസാരിക്കരുത്, നിങ്ങൾക്കൊരിക്കലും എന്റെ ഭാഷ മനസിലാവില്ല, അതൊരു വിചിത്രമായ ഭാഷയാണ്‌. കണ്ണീരിന്റെയും വിയർപ്പിന്റെയും ഉപ്പ് ചേർത്ത് പാകിചെടുതൊരു വൃത്തികെട്ട ഭാഷ.


കരയുംപോൾ കണ്ണീർ തുടച്ചുതന്ന പ്രണയിനി ഉണ്ടായിട്ടുണ്ടോ?
പ്രണയം കൺ മുന്നിൽ, ആശുപത്രി കിടയ്ക്കയിൽ ഇല്ലാതാവുന്നത് കണ്ടിട്ടുണ്ടോ?
ഒരുമിച്ച് ജീവിക്കാൻ തുനിഞ്ഞവൾക്ക് സ്മശാനത്തിൽ വച്ച്, അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ നിന്നിട്ടുണ്ടോ?

കണക്കുകളുടെ എണ്ണം എടുത്ത് കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്ന പ്രണയം അനുഭവിച്ചിട്ടുണ്ടോ?
പ്രണയത്തിൽ ഒറ്റപെട്ടു എന്ന കുറ്റം ചുമത്തി നിന്നിട്ടുണ്ടോ?
കരഞ്ഞു വറ്റി തീർന്ന കണ്ണുകളെ വീണ്ടും വീണ്ടും കരയിപ്പിക്കാൻ ശ്രമിക്കുന്ന പ്രണയത്തിൽ ജീവിച്ചിട്ടുണ്ടോ?
പ്രിയപ്പെട്ടതൊക്കെ വലിച്ചെറിഞ്ഞ് പ്രണയത്തെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുണ്ടോ?

ഇല്ലെങ്കിൽ, എന്നെ പ്രണയിക്കാൻ ശ്രമിക്കരുത്. നിങ്ങൾക്കെന്റെ പ്രണയം വിൽപ്പനയ്ക്ക് വച്ച വസ്തു പോലെ. തോന്നിയേക്കാം. പ്രണയത്തിന്റെ ആഴത്തിലേക്ക് ഒരുമിച്ച് കൈ പിടിച്ച ഇറങ്ങാൻ കഴിയാതെ പോയേക്കാം.


പണത്തിന്റെ പേരിൽ സ്വപ്നങ്ങൾക്ക് ചങ്ങല പൂട്ടിടെണ്ടി വന്നിട്ടുണ്ടോ?
സ്വപ്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടോ?
സ്വപ്നം കാണുംപോൾ, പ്രിയപ്പെട്ടവരുടെ വിശപ്പിന്റെ നിലവിളി കാതിൽ മുഴങ്ങിയിട്ടുണ്ടോ?
ചതിയൻ സ്വപ്നങ്ങളെ സ്നേഹിച്ചുപോയിട്ടുണ്ടോ?

ഇല്ലെങ്കിൽ, എന്റെ ഏകാന്തതയിലേക്ക് കൈ കടതാതിരിക്കുക സ്വപ്നങ്ങളിൽ പോലും.
ഞാൻ ഒരാൾ ആണ്. ഒറ്റയ്കാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഒറ്റയ്കല്ലെന്നു വിശ്വസിക്കാൻ ശ്രമിക്കുന്ന ഒരാൾ.

നാണം

കടലിന്റെ സംഗീതം കേട്ടിട്ടുണ്ടോ? എന്ന് ഉക്കു ചോദിച്ചത് തൊട്ടുള്ള ആഗ്രഹമാണ് മനുഷ്യന്റെ കുശുകുശുക്കൽ കേൾക്കാത്ത സമയത്ത് കടൽതീരത്ത് പോയി അൽപ്പ സമയം കിടക്കണം എന്നുള്ളത്, അത് കൊണ്ട് തന്നെയാണ് ഉറക്കം അളച്ച് ഇന്ന് ഈ കടൽ തീരത്തെ മണലിൽ നഗ്നമായി നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതും.
കടലിൽ തിരമാലകൽ തീർക്കുന്ന സംഗീതം കേൾക്കാൻ എന്ത് രസമാണ്. കൂട്ടിനു ചീവിടുകളുടെ നാദവും.
ലഹരികളില്ല, ആലോസരപെടുതുന്ന ഒരു ചിന്തകളുമില്ല. ഒറ്റയ്ക്കായിരുന്നിട്ട്  കൂടി ഞാൻ വളരെ സന്തോഷവാനാണ്.
കണ്ണടച്ച് അൽപ്പ നേരം കിടന്നു.
തിരമാലകൾ! അവയുടെ സംഗീതത്തിനു ഇത്രയും സൗന്തര്യം ഉണ്ടെന്ന് ഞാൻ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഉറക്കത്തിലേക്കു വീഴും എന്ന് തോന്നിയപ്പോൾ തിരമാലകൾക്ക് മുന്നിൽ ഞാൻ നഗ്നമായി ചുവടുകൾ വച്ചു, 'എ നേകട്  ഡാൻസ്'. ഡൽഹിയിലെ പ്രിയപ്പെട്ട വേശികൾ പഠിപ്പിച്ചു തന്ന നൃത്ത ചുവടുകൾ.
ഈ മനോഹരമായ നിമിഷത്തെ ഉറക്കം കൊണ്ട് നശിപ്പിക്കാൻ എനിക്ക് ആഗ്രമുണ്ടായിരുന്നില്ല. ചുവടുകൾക്ക് ശേഷം ഈ നിലാവിനെയും, തിരമാലകളെയും, ഈ മനോഹര സൌന്ദര്യ നിമിഷത്തെയും അടക്കി ഭരിക്കുന്നവൻ എന്ന അഹങ്ങാരതോട് കൂടി തിരമാലകൾക്ക് മുന്നിലൂടെ നടക്കാൻ തുടങ്ങി.
എന്റെ നഗ്നത, അതെന്നിൽ നാണം എന്ന വികാരത്തെ കൊണ്ട് വന്നു. പല സ്ത്രീകളുടെയും മുന്നിൽ നഗ്ന നൃത്തം ചെയ്ത പുരഷന് സ്വന്തം നഗ്നത കാണുംപോൾ നാണം. എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇതുപോലോ നാണം തോന്നിയത് കുറച്ചു മാസങ്ങൾക്ക് മുന്നേ ആണ്.

പ്രണയം തീഷ്ണമായി തിളങ്ങി നിൽക്കുന്ന സമയത്ത് മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ എന്നെ തേടി അവൾ വന്ന ദിവസം, അന്ന് രാത്രി കുളി കഴിഞ്ഞു എന്റെ മുന്നിലേക്ക് വന്ന പാറുവിന്റെ മണം, ''മഴ പെയ്ത കവുങ്ങിൻ തോപ്പിലെ വാഴയിലകളിൽ നിന്നും പുറത്തേക്കു വരുന്ന ഒരു മണമുണ്ട്, ചീഞ്ഞ അടക്കയുടെയും വാഴയുടെയും മണ്ണിന്റെയും ഒക്കെ കലർന്ന ഒരുതരം അടിമപെടുന്ന മണം." എന്റെ സിരകളിൽ ഞാൻ അടക്കി വച്ച എന്തിനെയോക്കോ എനിക്ക് മറക്കേണ്ടി വന്നു.

എന്റെ ഇരു കൈകളും അവളുടെ നനഞ്ഞ മുടികളോട് ചേർത്ത് അവളുടെ ചെവികൾ അടച്ചു പിടിച്ചു, അവൾ പിന്നിലേക്കായ് നീങ്ങി,
അപ്പോഴും എന്റെ കണ്ണുകൾ ഉടയ്ക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടേയിരുന്നു.

അവൾ ചുവരിൽ തട്ടി നിന്നു, കണ്ണുകൾ ഉടക്കി, നോട്ടം ചുണ്ടുകളിലേക്ക് കേന്ദ്രീകരിച്ചു.
ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു, കണ്ണുകൾക്ക്‌ വിറയ്ക്കുന്ന ചുണ്ടുകളെ അധികനേരം നോക്കിയിരിക്കാൻ കഴിഞ്ഞില്ല, എന്റെ കരിപിടിച്ച ചുണ്ടുകൾ അവയ്ക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഞങ്ങൾ ചുംബിച്ചു കൊണ്ടേയിരുന്നു. അവളുടെ ചുണ്ടുകളുടെ വിറയൽ മാറിയ നിമിഷം, കാമം എന്ന വികാരത്തിൽ നിന്നും രതിയിലെക്ക് ചെന്നെത്താൻ കൊതിക്കുന്ന അവളുടെ ശരീരത്തെ ഞാൻ മുറുകെ ചേർത്ത് പിടിച്ചു.
എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്കും മാറിടതിലെക്കും ഒഴുകിയിറങ്ങി,
കഴുത്തിൽ നിന്നും മുലകളിലെക്ക് വിയർതൊഴുകുന്ന ഓരോ തുള്ളി വിയർപ്പും എന്റെ നാവുകളിൽ വിസ് ഫോടനങ്ങൾ സൃഷ്ടിച്ചു.
ഇരു ശരീരങ്ങളും പിണഞ്ഞു ചേർന്നു,
കണ്ണുകൾ അടച്ച് എന്റെ കഴുതിലേക്ക് മുഖംചേർത്ത് ചുംബിച്ചു കൊണ്ടിരിക്കുന്ന അവളുടെ നഖങ്ങൾ, എന്റെ പിൻ കഴുത്തുകളെ മാന്തി തുടങ്ങിയിരുന്ന നിമിഷം,
ഞാൻ നഗ്നമാവാൻ ശ്രമിച്ചു.
നഗ്നത മറച്ച അവസാനത്തെ അടിവസ്ത്രവും കൂടി വലിച്ചെറിഞ്ഞു കളഞ്ഞപ്പോൾ, അവൾ എന്റെ ശരീരത്തിലേക്ക് ഒരു ഭ്രാന്തിയെപോലെ ഇറങ്ങി നടന്നു.
ഒടുവിൽ അവളുടെ മുലകൾക്കിടയിൽ എന്റെ മുഖം ചേർത്ത് വച്ച്‌ അൽപ്പ നേരം കിടന്നു.

പ്രതീക്ഷിക്കാതെ നിശബ്ദമായി കിടക്കുന്ന ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം നഗ്നത കണ്ടു നാണിച്ചു നിന്നു.
അവൾ നാണം കൊണ്ട് കണ്ണുകൾ അടച്ചു, എന്റെ നെഞ്ചിൻ രോമങ്ങളിൽ ഒളിച്ചിരുന്നു, എനിക്കും കണ്ണുകൾ അടയ്ക്കേണ്ടി വന്നു.

ഈ തിരമാലകൾക്ക് മുന്നിലും അതെ നാണതോട് കൂടി ഞാൻ നിൽക്കുകയാണിപ്പോൾ.
ചിലപ്പോൾ സംഗീതം കൊണ്ട് അവ എന്നെ കാമിക്കാൻ ശ്രമിച്ചു കാണും, എന്റെ നൃത്ത ചുവടുകളിൽ അവരുടെ നിയന്ത്രണം വിട്ടുപോയി കാണും.

നടത്തത്തിനിടയിൽ വന്നു ചേർന്ന നാണം.
അതെ, ഒരു മനുഷ്യൻ നാണിക്കുംപോൾ കുന്നി കുരുവോളം ചെറുതായി പോവുകയാണ്.
നിലാവിനെയും, തിരമാലകളെയും, ഈ മനോഹര സൌന്ദര്യ നിമിഷത്തെയും അടക്കി ഭരിക്കുന്നവൻ എന്ന എന്റെ അഹങ്കാരം കടൽ കൊണ്ട് പോയിരിക്കുന്നു.

നാണം കൊണ്ട് തുടർന്ന് നടക്കാൻ കഴിഞ്ഞില്ല,
തിരമാലകൾ നനച്ച മണലിൽ കണ്ണുകൾ അടച്ചു കിടക്കേണ്ടി വന്നു.

ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു, എങ്കിലും നാണം കൊണ്ട് ചെറുതായി പോയ ഒരു പുരഷനു നിവർന്നു നിൽക്കാൻ കഴിയുന്നതെങ്ങനെ, നഗ്ന നൃത്ത ചുവടുകൾ വയ്ക്കാൻ കഴിയുന്നതെങ്ങനെ.
മണലിൽ മുഖം ചേർത്ത് വച്ചു, അവളുടെ മുലകൾക്കിടയിലെന്നപോലെ.

പാറു, ഇന്നെനിക്ക് ഒരു സ്വപ്നമുണ്ട്.
നമുക്ക് നഗ്നമായി ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കി തിരമാലകൾക്ക് മുന്നിലൂടെ കൈ പിടിച് നടക്കണം. തിരമാലകളുടെ മുന്നിൽ അവ തീർക്കുന്ന സംഗീതത്തോടൊപ്പം നഗ്ന നൃത്ത ചുവടുകൾ വയ്ക്കണം.
മരണം വരെ പ്രണയിക്കാം എന്ന വാക്കുകൾ പരസ്പരം കൈമാറണം.

ആർക്കും വേണ്ടാത്തൊരു ജീവൻ

ദേവയാനി,

എന്തിനു വേണ്ടിയായിരുന്നു നീ എന്നിൽ നിന്നും ഒളിച്ചോടിയത്‌?
എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മാറിൽ മുഖം ചേർത്ത് ഞാൻ കിടക്കുംപോഴൊക്കെ ഞാനൊരു ഭാരമായിരുന്നോ നിനക്ക്?
നിന്റെ ശരീരം മുഴുവൻ ചുംബിചപ്പോഴും, നിന്റെ നഗ്നമായ ശരീരത്തെ എന്റെ കറുത്ത ശരീരത്തോട് ചേർത്ത് വച്ചപ്പോഴും കാമം മാത്രമായിരുന്നോ എന്റെ കണ്ണുകളിൽ നീ കണ്ടത്?
ആൾക്കൂട്ടത്തിന്റെ നടുവിലൂടെ നിന്റെ കൈ കോർത്ത്‌ നടന്നപ്പോഴും, ഇരുണ്ട മുറിയിൽ നിനക്കായ് കവിതകൾ ചൊല്ലി കേൾപ്പിച്ചപ്പോഴും നീ എന്റെ മനസ്സ് വായിചെടുതതെങ്ങനെയാണ്? അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?

എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മുലകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ ചുണ്ടുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ വിരലുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ മുടികളോട്, കണ്ണുകളോട്, മൂക്കിൻ തുംബിനോട്, ശ്വാസതോട്, ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം, അതൊക്കെ കാട്ടികൂട്ടൽ ആയിരുന്നുവോ?

എനിക്കറിയാം,
ഒരു സ്ത്രീയെയും പ്രണയിക്കാൻ കഴിയാത്തവനാണ് ഞാൻ,
എന്റെ ചിന്തകളെ പുറത്തേക്ക് വലിചിട്ട് വേദനിപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ,
ചുംബിക്കുമ്പോൾ ചുണ്ടുകളിലെ പുകയുടെ ഗന്ധം നിന്നെ ആലോസരപെടുതിയിട്ടുണ്ടാവും,
മാറിടത്തിൽ തല ചായ്ച് കിടന്നപ്പോഴൊക്കെ നരച്ച മുടിനാരുകൾ നിന്നെ ശല്യം ചെയ്തിട്ടുണ്ടാവണം, താടി രോമങ്ങൾ മുലകണ്ണുകളിൽ വേദനിപ്പിചിട്ടുണ്ടാവണം,
കൈ കോർത്ത്‌ നടന്നപ്പോഴൊക്കെ എന്റെ വേഗതിനോത് നിനക്ക് നടക്കാൻ കഴിയാതെ, കാലുകൾ പതറിയിട്ടുണ്ടാവണം
എന്റെ പ്രണയം, അതൊരു കാട്ടികൂട്ടൽ തന്നെയായിരുന്നിരിക്കണം.

എങ്കിലും,
ജീവിതത്തിൽ തനിച് ആണെന്നറിയുംപോൾ, സങ്ങടങ്ങൾ പങ്കു വയ്ക്കാൻ ആരുമില്ലാതെ ഒറ്റപെടുംപോൾ, തലയണയിൽ മുഖം ചേർത്ത് കരയാൻ ശ്രമിക്കുംപോൾ,
ഒറ്റപെടലുകൾക്കിടയിൽ നിന്നും ഒളിച്ചോടാൻ ഒരു വേശിയെ തേടി നിന്റെ അരികിലെത്തിയ ആ പഴയ ജിഹമയയായി ഞാൻ മാറുകയാണ്.
ഇണക്കങ്ങളും പിണക്കങ്ങളുമയി തല്ലു പിടിച്ച ഇരുണ്ട മുറിയിലെ വരാന്തയും, നഗ്നമായി കിടന്ന ചുവന്ന വിരിയുള്ള ഇരുണ്ട മുറിയിലെ കട്ടിലുകളും, പുക ചുരുളുകൾ കൊണ്ട് ഓർമകളുടെ ഭാണ്ടകെട്ടുകൾ പൊട്ടിച്ചെറിഞ്ഞ ചുവരുകളും, പിണക്കങ്ങൽക്കൊടുവിൽ കൈവിരലുകൾ കോർത്ത്‌ നടന്ന വേശ്യാ തെരുവും അപ്പോൾ എന്റെ മുന്നിൽ പ്രത്യക്ഷപെടും.

ജീവിതത്തിൽ തനിച്ചായി പോയവനാണ് ഞാൻ,
വെഋക്കപെട്ടവനാണ് ഞാൻ,
പ്രണയിക്കപെടാൻ പോലും അർഹതയില്ലാതവൻ,
പക്ഷെ ഞാൻ ചെയ്ത തെറ്റെന്തെന്നു മാത്രം എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.

എല്ലാവരെയും സ്നേഹിച്ചു,
ബന്ധങ്ങൾക്ക് വേണ്ടി സ്വപ്‌നങ്ങൾ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ഭാരം മുഴുവൻ തോളിലേറ്റി അധ്വാനിച്ചു, ഇന്നവരൊക്കെ ജീവിതത്തിൽ പരാജയപ്പെട്ടുപോയവനെ പരിഹസിക്കുന്നു,

ചിലരെ വിശ്വസിച്ചു കൂടെ നിർത്തി,
പണത്തിന്റെ കണക്കെടുപ്പ് നടത്തുംപോൾ ഒന്നുമില്ലാതവനെന്നറിഞ്ഞവർ അകന്നു നിൽക്കുന്നു.

ചിലരെ പ്രണയിച്ചു,
കാരണങ്ങൾ പറയാതെ എന്റെ പ്രണയം, അതൊരു കാട്ടി കൂട്ടലാണെന്നു പറഞ്ഞ്  ജീവിതത്തിൽ അൽപ്പം സന്തോഷം നൽകി അവരൊക്കെ എങ്ങോ യാത്രയാവുന്നു.

പക്ഷെ, ഞാൻ ചെയ്ത തെറ്റ്? അത് മാത്രം ആരും പറഞ്ഞ് തരുന്നില്ല.
ചിലപ്പോൾ ഇതൊക്കെ തന്നെയാവാം അത്.

ഓർമകളിലേക്ക് കടന്നു ചെന്ന് ഇനി കണ്ണീർ വാർക്കാൻ എനിക്ക് കഴിയില്ല, തളർന്നു പോയിരിക്കുന്നു. കൈ വിരലുകളുടെ വിറ മാറുന്നില്ല.
ഇനി മറ്റൊരാളെ പ്രണയിക്കാൻ വയ്യ, സ്വയം പ്രണയിക്കാൻ ശീലിച് കൂടെയുള്ള ശരീരത്തെ കൊന്നുകൊണ്ട് ജീവിക്കുക.
അത്രത്തോളം മടുത്തു പോയിരിക്കുന്നു ഈ ജീവിതം.
അത്രത്തോളം വെറുത്തു പോയിരിക്കുന്നു ഈ ജീവിതം.